മസ്‌കത്ത്∙ ഒമാനില്‍ മഴ ശക്തമായി. മസ്‌കത്തില്‍ ഉള്‍പ്പടെ കൂടുതല്‍ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വാദികള്‍ (തടാകങ്ങൾ) നിറഞ്ഞൊഴുകി. വാദി ബനീ ഖാലിദില്‍ കാണാതായ വിദേശി കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല.

നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം മഴയില്‍ നിറഞ്ഞ കാഴ്ചയായിരുന്നു ഇന്നലെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും. ദക്ഷിണ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മഴ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാദി ബനീ ഖാലിദില്‍ വാദിയില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് പേരില്‍ ഒരാള്‍ ഞായാറാഴ്ച ചികിത്സക്കിടെ മരിച്ചു.

അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ഒമാനില്‍ മഴ ലഭിച്ചത്. തിങ്കളാഴ്ചയും ന്യൂനമര്‍ദത്തിന്റെ ആഘാതം കൂടുതലായിരിക്കുമെന്നും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ദക്ഷിണ ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ വാദി ബനീ ഖാലിദ് വിലായത്തിലെ മുസൈറ ഗ്രാമത്തില്‍ വെള്ളം കയറിയ വീട്ടില്‍ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തി. 12 പേരടങ്ങുന്ന കുടുംബത്തെയാണ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് രക്ഷപ്പെടുത്തിയത്.