റിയാദ്∙നിയമ ലംഘനങ്ങൾക്ക് രാജ്യത്ത് ഇതിനകം 3.16 ദശ ലക്ഷം പേരെ  പിടികൂടിയതായി കണക്ക്. 24,61,868  മതിയായ താമസ രേഖയില്ലാത്തവരും  4,87,670 വിവിധ തൊഴിൽ ലംഘകരും  2,09,850 അതിർത്തി ലംഘകരും അടക്കം 2017 നവംബറിൽ ആരംഭിച്ച അനധികൃത താമസക്കാർക്കെതിരെയുള്ള പ്രചാരണത്തിൽ ഇതുവരെ മൊത്തം 3,159,388 പേരെയാണ് പിടികൂടിയതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

നിയമപരമല്ലാതെ രാജ്യത്തേയ്ക്ക് കടക്കാൻ  ശ്രമിച്ച  53,042 പേരിൽ 49 ശതമാനം യമൻ സ്വദേശികളാണ്. 48 ശതമാനം ഇത്യോപ്യക്കാരും. മറ്റുരാജ്യക്കാർ 3 ശതമാനം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. അയൽ രാജ്യത്തേയ്ക്ക് കടക്കാൻ ശ്രമിച്ചതിന് 2249 പേരും അവർക്ക് വാഹന സൗകര്യമുൾപ്പെടെ സഹായം ചെയ്തതിന് 3823 സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തു. പ്രാദേശിയ നിയമം പാലിക്കാതെ നിയമ ലംഘകർക്ക് അഭയം നൽകിയ 1299 സ്വദേശികളെയും അധികൃതർ പിടികൂടിയിട്ടുണ്ട്. ഇവരിൽ 35 പേരെ വിട്ടയക്കുകയും മറ്റുള്ളവരുടെ വിചാരണ പുരോഗമിക്കുകയും ചെയ്യുന്നു. 461749 പേർക്കാണ് ഇതിനകം നിയമ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയത്. 422442 പേരെ നാടുകടത്തുകയും ചെയ്തു.