ദോഹ∙ ചികിത്സാ പിഴവിനു സ്വകാര്യ ക്ലിനിക്കും ഡോക്ടറും ചേർന്നു രോഗിക്കു10 ലക്ഷം റിയാൽ (1.90 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു സിവിൽ കോടതി ഉത്തരവ്. തലവേദനയും മൂക്കിന്റെ പ്രശ്‌നങ്ങളും മൂലം സ്വകാര്യ ക്ലിനിക്കിൽ ചികിൽസ തേടിയ വനിതയ്ക്കാണു വൻതുക നഷ്ടപരിഹാരം ലഭിച്ചത്. വിശദ പരിശോധനകൾക്കു ശേഷം രോഗിക്കു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ അറിയിച്ചു.

എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവർക്ക് തലകറക്കം, അമിതക്ഷീണം, വലതുചെവിക്കു കേഴ്‌വിക്കുറവ്, മുഖത്തിന്റെ വലതുവശം കോടിപ്പോകുക തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ക്ലിനിക്കിനും ഡോക്ടർക്കുമെതിരെ രോഗി ക്രിമിനൽ കോടതിയിൽ കേസ് നൽകി. ക്രിമിനൽ കോടതി ഡോക്ടറെയും ക്ലിനിക്കിനെയും കുറ്റവിമുക്തമാക്കി.

തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ സിവിൽ കോടതിയിൽ എത്തിയത്. ഡോക്ടർക്ക് അറബിക് ഭാഷ വശമില്ലാത്തതിനാൽ ആശയവിനിമയത്തിൽ വന്ന അവ്യക്തതയാണു ചികിൽസാ പിഴവിന് ഇടയാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണ് സിവിൽ കോടതി 10 ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിച്ചത്. പ്രാദേശിക അറബിക് പത്രമാണ് ഇതു റിപ്പോർട്ട് ചെയ്തത്.