ദുബായ് ∙ ദുബായിൽ ഇഫ്താർ പരിപാടികളിൽ പങ്കെടുത്ത ശേഷം ഷാർജയിലെ വീട്ടിലേക്കു മടങ്ങിയ മലയാളി വിദ്യാർഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂർ തകടിയിൽ നിഹാൽ ഷാഹിൻ (18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ നിഹാലിനെക്കുറിച്ച് അറിവൊന്നും കിട്ടിയിരുന്നില്ല. 

തുടർന്ന് രക്ഷിതാക്കൾ മകനെ കാണുന്നില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മോർച്ചറികളിൽ  നടത്തിയ അന്വേഷണത്തിലാണ് അൽ നഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ചതു നിഹാലാണെന്നു തിരിച്ചറിഞ്ഞത്.

ഷാർജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിൻ തകടിയിലിന്റെയും സലീനയുടെയും മകനാണു നിഹാൽ. 25 വർഷമായി ഷാർജയിൽ സ്ഥിര താമസക്കാരാണു ഇവർ. ദുബായ് സെൻട്രൽ സ്കൂളിൽ നിന്നു 12–ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. സഹോദരൻ: നിഹാദ് ഷാഹിൻ. സംസ്കാരം പിന്നീട്.