അജ്മാൻ∙ സെക്രട്ടറി വീസയിൽ കൊണ്ടുവന്നു യുവതിയെ പീഡിപ്പിച്ച വ്യവസായിക്കു മൂന്നുവർഷം തടവും നാടുകടത്തലും ശിക്ഷ. ഏഷ്യക്കാരനായ 43 വയസ്സുകാരനെയാണ് അജ്മാൻ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. യുഎഇയിലെ പ്രതിയുടെ കമ്പനിയിലേക്ക് സെക്രട്ടറിയെ ആവശ്യമുണ്ടെന്ന് മറ്റൊരാൾ വഴിയാണു യുവതിയെ അറിയിച്ചത്. ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. തൊഴിൽ വീസയും വിമാന ടിക്കറ്റും യുവതിക്ക് അയച്ചുകൊടുത്തു.

വിമാനത്താവളത്തിലെത്തിയ യുവതിയെ ജറഫ് രണ്ടിലെ ഫ്ലാറ്റിലേക്കാണു കൊണ്ടുപോയത്. സ്ഥിരതാമസം ശരിയാകുന്നതുവരെയുള്ള താൽക്കാലിക താമസമാണെന്നു തെറ്റുദ്ധരിപ്പിച്ചു യുവതിയെ കമ്പനിയുടമ കൂടെ പാർപ്പിക്കുകയായിരുന്നു. മൂന്നു ദിവസത്തെ താമസത്തിനിടെ മദ്യവും ജ്യൂസും കലർത്തിയ പാനീയത്തിൽ ലഹരി മരുന്നു കൂടി കലർത്തി നൽകിയാണു പീഡിപ്പിച്ചത്. ഇവിടെ നിന്നു രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു