റിയാദ്∙ നിയമം ലംഘിച്ചു രാജ്യത്തു തുടർന്ന 8 ലക്ഷം വിദേശികളെ നാടു കടത്തിയതായി സൗദി അറേബ്യ.  2017 നവംബർ 15 മുതൽ നടത്തിയ വിവിധ പരിശോധനകളിൽ 32.02 ലക്ഷം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 24.95 ലക്ഷം പേരും താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. 4.94 ലക്ഷം പേർ തൊഴിൽ നിയമ ലംഘനത്തിനാണു പിടിയിലായത്. 2.12 ലക്ഷം പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ച കുറ്റത്തിനും അറസ്റ്റിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ 53,620 പേരുണ്ട്. 

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 2357 പേരെയും അറസ്റ്റ് ചെയ്തു.  നിയമാനുസൃതം രാജ്യം വിടാനോ താമസം നിയമ വിധേയമാക്കാനോ നേരത്തെ നൽകിയ അവസരം പ്രയോജനപ്പെടുത്താതെ സൗദിയിൽ തുടരുന്നവർക്ക് കർശന ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. പാസ്പോർട്ട് വിഭാഗം ഉൾപ്പെടെ 19 സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

രേഖകളില്ലാത്ത 4.26 ലക്ഷം പേരെ ബന്ധപ്പെട്ട എംബസികളിലേക്കു റഫർ ചെയ്തു. അനധികൃത താമസക്കാരിൽ 97% യെമൻ, ഇത്യോപ്യൻ പൗരന്മ‍ാരാണ്. ശേഷിച്ചവരിൽ ഇന്ത്യക്കാർ വളരെ കുറവാണ്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തിലേക്കു സൗദി കൂടുതൽ അടുക്കുകയാണെന്നും കർശന പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.