കോവിഡിൽ തഴച്ചുവളർന്ന് അലങ്കാരച്ചെടികൾ; മിന മാർക്കറ്റിലെ ഏക കച്ചവടക്കാരി കോട്ടയം സ്വദേശി
അബുദാബി∙ കോവിഡ് പ്രതിസന്ധിക്കിടയിലും തഴച്ചുവളർന്ന് അലങ്കാര ചെടി വ്യാപാരം......
അബുദാബി∙ കോവിഡ് പ്രതിസന്ധിക്കിടയിലും തഴച്ചുവളർന്ന് അലങ്കാര ചെടി വ്യാപാരം......
അബുദാബി∙ കോവിഡ് പ്രതിസന്ധിക്കിടയിലും തഴച്ചുവളർന്ന് അലങ്കാര ചെടി വ്യാപാരം......
അബുദാബി∙ കോവിഡ് പ്രതിസന്ധിക്കിടയിലും തഴച്ചുവളർന്ന് അലങ്കാര ചെടി ബിസിനസ്. കഴിഞ്ഞ 7 മാസവും പതിവിൽ കൂടുതൽ നേട്ടമുണ്ടാക്കാനായ സന്തോഷത്തിലാണ് അബുദാബിയിലെ മിനാ മാർക്കറ്റിലെ കച്ചവടക്കാർ. മുൻവർഷം ഇതേ കാലയളവിനെക്കാൾ ഇരട്ടിയോളം നേട്ടം ഉണ്ടാക്കിയവരും ഒട്ടേറെ. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജനം വീടുകളിൽ ഒതുങ്ങിയതോടെ പലരിലും അലങ്കാര ചെടി വിനോദം 'തളിരി'ട്ടത് കച്ചവടക്കാർക്ക് ഗുണകരമായി. ചെറിയ തോതിൽ അലങ്കാര ചെടികൾ വളർത്തിയിരുന്നവർ സജീവമാക്കിയതും പുതുതായി കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് എത്തിയതും കച്ചവടം പൊടിപൊടിച്ചു.
സാധാരണ അവധിക്കു നാട്ടിലേക്കു പോകുമ്പോൾ ചെടികൾ എന്തു ചെയ്യും എന്ന വേവലാതിയായിരുന്നു പലരെയും ഈ വിനോദത്തിൽനിന്ന് പിന്തിരിപ്പിച്ചിരുന്നത്. ഇത്തവണ നാട്ടിലേക്കുള്ള പോക്കും കുറഞ്ഞതിനാൽ സീസൺ ഭേദമന്യെ ചെടിവാങ്ങാൻ എത്തുന്നവർ നിരവധിയാണെന്ന് മിനാ മാർക്കറ്റിലെ ഏക വനിതാ കച്ചവടക്കാരി കോട്ടയം സ്വദേശി അന്നമ്മ വർഗീസ് പറഞ്ഞു. ഭർത്താവ് വർഗീസിന്റെ മരണശേഷമാണ് അന്നമ്മ കട ഏറ്റെടുത്തത്. ഇപ്പോൾ മകൻ അരുണും അമ്മയെ സഹായിക്കുന്നു.
വേനൽകാലത്ത് വീടിനകത്തു വളർത്താവുന്ന ചെടികളാണ് കൂടുതലായി പോയിരുന്നതെങ്കിൽ തണുപ്പായതോടെ പുറത്തുവയ്ക്കുന്ന അലങ്കാര ചെടികളും വ്യാപകമായി വിറ്റുപോകുന്നു. കൂടാതെ പഴം, പച്ചക്കറി ചെടികൾക്കും ആവശ്യക്കാർ ഏറെയാണ്. സ്വന്തം ഗാർഡനിൽ വളർത്തുന്നവയും വിദേശത്തുനിന്ന് വരുത്തുന്നവയും ഉണ്ടെന്ന് അന്നമ്മ വർഗീസ് പറഞ്ഞു.
വെള്ളം അധികം വേണ്ടാത്ത സക്കുലൻസ് (ക്രാസുല, ലിതോപ്സ്, എച്ചിവേര) ചെടികൾക്കാണ് ആവശ്യക്കാർ കൂടുതൽ. കൂടാതെ അലങ്കാരത്തോടൊപ്പം വായുവിനെ ശുദ്ധീകരിക്കാൻ ശേഷിയുള്ള പീസ് ലില്ലി, സാൻസിവേര തുടങ്ങിയവയും കൂടുതലായി വിറ്റുപോകുന്നു.
നിറത്തിലും രൂപത്തിലും വ്യത്യസ്തതയുള്ള ഓർക്കിഡുകളുടെ വിപുല ശേഖരവുമുണ്ട്. എങ്കിലും ലനോപ്സിസ്, ഡെൻഡ്രോബിയം, വാണ്ട, ഒൻസേഡിയം തുടങ്ങിയവയ്ക്കാണ് യുഎഇയിൽ ഡിമാൻഡ്. ഇതിൽ മലയാളികൾക്കിഷ്ടം ഫെലനോപ്സിസ്. പൂക്കളുടെ നിറവും രൂപവും വലുപ്പവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. 35 മുതൽ 95 ദിർഹം വരെയുള്ള ഫെലനോപ്സിസ് ഉണ്ട്. ഇടപാടുകാരിൽ സ്വദേശികളും വിദേശികളും മലയാളികളുമുണ്ട്. 2 പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിൽ വലിയൊരു ഉപഭോക്തൃവലയം സൃഷ്ടിച്ചെടുത്ത ഇവരുടെ കടയിൽ ആളൊഴിഞ്ഞ നേരമില്ല.
120 വർഷം പഴക്കമുള്ള ഒലിവ് മരവും ഈ കടയെ ആകർഷകമാക്കുന്നു. 10,000 ദിർഹമാണ് വില. 70 വർഷം പഴക്കമുള്ള ഒലിവ് മരം 3000 ദിർഹമിന് ഇയ്യിടെ വിറ്റുപോയിരുന്നു. ഒരു ദിർഹം വിലയുള്ള ചെടികളും ഇവിടെയുണ്ട്. അകലം പാലിച്ച് ഉപഭോക്താക്കളും സഹകരിക്കുന്നതിനാൽ കോവിഡ് മൂലം ഇതുവരെ കട അടച്ചിടേണ്ടിവന്നിട്ടില്ലെന്നും പറഞ്ഞു. സർക്കാർ ഓഫിസുകൾ, വീടുകൾ എന്നിവിടങ്ങളിൽ ചെടിപരിപാലനവും ഫാമിങും ഏറ്റെടുത്തു ചെയ്തുവരുന്നു.
തണുപ്പായതോടെ തക്കാളി, വെണ്ട, വഴുതന, മുളക്, കാപ്സിക്കം, കക്കിരി, കോളിഫ്ളവർ, കാബേജ്, സ്ട്രോബറി, മല്ലിച്ചപ്പ്, പൊതീന, ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലായി വിറ്റുപോകുന്നത്.
മൂക്കുകുത്തി വൻകിടക്കാർ
ആഘോഷങ്ങളെയും മറ്റു പൊതുപരിപാടികളെയും മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പൂക്കച്ചവടക്കാർക്ക് കോടികളുടെ നഷ്ടമുണ്ടാക്കി. കോവിഡ് മൂലം പൊതുപരിപാടികളും ആഘോഷങ്ങളും നിർത്തലാക്കിയതാണ് ഇവർക്കു വിനയായത്. കോവിഡ് പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാൻ പല സ്ഥാപനങ്ങളും ഓഫിസ് അലങ്കാരം നിർത്തി ചെലവു കുറച്ചതും ഇത്തരക്കാരെ കാര്യമായി ബാധിച്ചു.