ലോകത്തെ ഞെട്ടിക്കാൻ സൗദി: കാറുകളില്ല, 170 കി.മീ നീളം, ജീവിതം അത്യാഡംബരം; പുതിയ നഗരം പിറക്കുന്നു
ഭാവിയിലെ നഗരത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ വലിയ റോഡുകളും ചീറി പായുന്ന കാറുകളും ആകാശം നിറയുന്ന വിമാനങ്ങളുമായിരുന്നു ഇന്നലെ വരെ. റോഡുകളും കാറുകളും ഇല്ലാത്തൊരു നാളത്തെ നഗരം, അതാണ്
ഭാവിയിലെ നഗരത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ വലിയ റോഡുകളും ചീറി പായുന്ന കാറുകളും ആകാശം നിറയുന്ന വിമാനങ്ങളുമായിരുന്നു ഇന്നലെ വരെ. റോഡുകളും കാറുകളും ഇല്ലാത്തൊരു നാളത്തെ നഗരം, അതാണ്
ഭാവിയിലെ നഗരത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ വലിയ റോഡുകളും ചീറി പായുന്ന കാറുകളും ആകാശം നിറയുന്ന വിമാനങ്ങളുമായിരുന്നു ഇന്നലെ വരെ. റോഡുകളും കാറുകളും ഇല്ലാത്തൊരു നാളത്തെ നഗരം, അതാണ്
ഭാവിയിലെ നഗരത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ വലിയ റോഡുകളും ചീറി പായുന്ന കാറുകളും ആകാശം നിറയുന്ന വിമാനങ്ങളുമായിരുന്നു ഇന്നലെ വരെ. റോഡുകളും കാറുകളും ഇല്ലാത്തൊരു നാളത്തെ നഗരം, അതാണ് ഇന്ന് ചിന്തകളിൽ തീപിടിപ്പിക്കുന്ന ആശയം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ടുവച്ച നിയോമിലെ ‘ദ് ലൈൻ നഗരം’ എന്ന ആശയം ഇന്നുവരെ സ്വപ്നം കണ്ടിട്ടില്ലാത്ത ആധുനിക നഗരത്തിന്റെ പിറവിലേക്ക് നയിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ മനുഷ്യന്റെ സ്വസ്ഥത നശിപ്പിക്കുന്നതല്ല പുതിയ നഗരം. ഇവിടെ മനുഷ്യനും പ്രകൃതിക്കുമാണ് ഒന്നാം സ്ഥാനം. ഭൂമിയിലാകെ കെട്ടിടങ്ങൾ സൃഷ്ടിച്ച്, റോഡു നിർമിച്ച് അതുവഴി വാഹനങ്ങൾ ഓടിക്കുന്നതല്ല നിയോമിലെ ‘ദ് ലൈൻ നഗരം’.
എന്താണ് ദ് ലൈൻ നഗരം
ഒരു നഗരം ഒന്നാകെ ഒരു നേർ രേഖയിൽ സ്ഥാപിക്കുകയാണ്. ആ നേർ രേഖയ്ക്ക് 170 കിലോമീറ്ററാണ് നീളം. വീതി 200 മീറ്റർ, സമുദ്ര നിരപ്പിൽ നിന്നും 500 മീറ്റർ ഉയരം. സൗരോർജമാണ് മുഖ്യം. ആ പ്രദേശത്തിന്റെ അഞ്ചു ശതമാനം ഭൂമി മാത്രമാണ് ലൈൻ നഗരത്തിനു വേണ്ടി ആകെ ഉപയോഗിക്കുന്നത്. 95 ശതമാനം ഭൂമിയും നശിപ്പിക്കാതെ സംരക്ഷിക്കപ്പെടുന്നു. ലൈൻ നഗരത്തിൽ 90 ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഓരോ 34 ചതുരശ്ര കിലോമീറ്ററിലും പാർപ്പിട യൂണിറ്റുകൾ. മനുഷ്യന് അവന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പരമാവധി നടക്കേണ്ട സമയം അഞ്ചു മിനിറ്റാണ്! ഓഫിസും സ്കൂളും വ്യാപാര സ്ഥാപനങ്ങളും നടന്നെത്തും ദൂരെ.
ഇങ്ങനെ ഒരു നഗരത്തിൽ എന്തിനാണ് കാറ്? നഗരത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റംവരെ എത്താൻ ഹൈസ്പീഡ് റെയിൽ ഉണ്ടാകും. ആരുടെയും സ്ഥലം ഏറ്റെടുത്തല്ല, പകരം പരമാവധി സൗകര്യം ഒരുക്കിയാണ് ഈ റെയിൽ വഴി ട്രെയിൻ ഓടുക. 170 കിലോമീറ്റർ പറന്നെത്താൻ വേണ്ടത് 20 മിനിറ്റ് മാത്രം. ഗുരുത്വാകർഷണത്തെ മറികടന്നോടുന്ന ട്രെയിനുകൾ പൂർണമായും പ്രകൃതിദത്ത ഊർജത്തിൽ പ്രവർത്തിക്കും. വാഹനങ്ങൾ കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടാത്തതിനാൽ അന്തരീക്ഷം ശുദ്ധമായിരിക്കും.
ശുദ്ധവായു ഉറപ്പാക്കാൻ ഓരോ മേഖലയിലും വൃക്ഷങ്ങളും സസ്യങ്ങളും ഇടതൂർന്നു വളരും. പച്ചക്കറികളും പഴങ്ങളും ഫലവ്യഞ്ജനങ്ങളും ഈ മടിത്തട്ടിൽ തന്നെ ഒരുക്കും. ലൈനിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വരില്ല. പ്രകൃതിയുടെ കുടക്കീഴിൽ ഈ നഗരത്തിനുള്ളിൽ കഴിയാം. ഇവിടെ നിന്ന് ലോകത്തിലെ ഏതു വൻ നഗരങ്ങളിലേക്കും എത്തിപ്പെടാൻ വേണ്ടത് പരമാവധി ആറു മണിക്കൂർ മാത്രം. ലോകത്തിന്റെ വ്യാപാര സിരാകേന്ദ്രവും മാനവീകതയുടെ തലസ്ഥാനവുമായി ലൈൻ മാറുമെന്നാണ് പ്രതീക്ഷ. 2030ലെ സൗദിയുടെ സ്വപ്നം എന്നാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്.
ലോകത്തെ അത്യാധുനിക സൗകര്യങ്ങളെല്ലാം ലൈനിൽ ഉണ്ടാകും. ഇല്ലാത്തത് പ്രകൃതിയെ നശിപ്പിക്കുന്ന പ്രതിലോമ വികസനങ്ങൾ മാത്രം. വിവര സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും കൈകോർക്കുമ്പോൾ പരമ്പരാഗത ഊർജ സ്രോതസ്സുകളും തീയും പുകയുമെല്ലാം വഴി മാറും. പകരം കുളിർക്കാറ്റും മന്ദമാരുതനും തഴുകി തലോടും. മനസമാധാനം അൺലിമിറ്റഡ്. സ്വസ്ഥത ഗ്യാരന്റീഡ്. അതാണ് ലൈനിന്റെ ലൈൻ. ലോകോത്തര ഡിസൈനർമാരാണ് ലൈനിന്റെ പിന്നിൽ.
ഉയർന്ന ജീവിതനിലവാരം, തൊഴിലവസരം
ഉയർന്ന ജീവിതനിലവാരവും സാമൂഹിക ഇടപെടലുമാണ് പുത്തൻ നഗരംകൊണ്ട് സൗദി ഉദ്ദേശിക്കുന്നത്. മലിനീകരണമോ ട്രാഫിക് അപകടങ്ങളോ ഇല്ലാതെ, ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണ മാർഗങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതിലൂടെ, ആളുകളുടെ ജീവിതദൈർഘ്യം വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം വലിയ ബിസിനസ് അവസരവും ലഭിക്കുന്നു.
2030നുള്ളിൽ 380,000 പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വളരെ കുറഞ്ഞ ഭാഗത്തുമാത്രം മനുഷ്യവാസം ഉള്ളതിനാൽ ആളുകൾ തമ്മിൽ വളരെ അടുപ്പവും സാഹോദര്യവും ഉണ്ടാകും. ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഗരിക വിപ്ലവമാണു പദ്ധതി.
319 ബില്യൺ ഡോളറാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ മുതൽമുടക്ക്. പദ്ധതിയുടെ പ്രഖ്യാപനം രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയിരുന്നു. 2024ൽ ആദ്യ ഘട്ടം പൂർത്തിയാക്കപ്പെടുന്ന സ്വപ്ന പദ്ധതിയുടെ നിർമാണം 2030ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
പുതിയ നഗരത്തെ കണ്ടറിയാം
പുതിയ നഗരത്തെ ജനങ്ങൾക്ക് അടുത്തറിയാനുള്ള പ്രദർശനം ജിദ്ദയിൽ തുടങ്ങി. ഓഗസ്റ്റ് 14വരെയാണ് പ്രദർശനം. നഗരത്തിന്റെ ത്രിമാന രൂപങ്ങളും ഓഗ്മന്റഡ് വിഡിയോയും പ്രദർശനത്തിലുണ്ട്. നഗരത്തിന്റെ ഗുണങ്ങളും പ്രകൃതിയോടുള്ള അനുഭാവവും ഡിസൈനിലെ പ്രത്യേകതകളും പ്രദർശനത്തിൽ അടുത്തറിയാം. പ്രകൃതിയെ നശിപ്പിക്കുന്നതല്ല, ചേർത്തു നിർത്തുന്നതാണ് നാളെയുടെ വികസനമെന്നാണ് നിയോം നഗരം ലോകത്തോട് വിളിച്ചു പറയുന്നത്.
അന്തരീക്ഷ മലീകരണത്തിനെതിരെ പ്രസ്ഥാവനകളല്ല, പ്രവൃത്തികളാണ് ലോകം ആവശ്യപ്പെടുന്നത്. ഒരു ചില്ലു പെട്ടിയിലെ നെടുനീളൻ നഗരമായി ലൈൻ യാഥാർഥ്യമാകുമ്പോൾ, നാളെയുടെ ലോക നഗരങ്ങൾ ഈ നേർരേഖയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: NEOM– Saudi Arabia plans to build a futuristic, sustainable city