കേരളത്തിന് വേണ്ടേ ‘കേരള സിലബസ്’; പ്ലസ്ടുവിന് അനുമതി നിഷേധിച്ചതിനാൽ സിബിഎസ്ഇയിലേക്ക് മാറി ന്യൂ ഇന്ത്യൻ സ്കൂൾ
ഉമ്മുൽഖുവൈൻ (യുഎഇ)∙ വിദേശ വിദ്യാർഥികൾ കേരള സിലബസ് നെഞ്ചോടു ചേർക്കുമ്പോഴും കേരള സർക്കാർ അവരെ കയ്യൊഴിയുന്നു......
ഉമ്മുൽഖുവൈൻ (യുഎഇ)∙ വിദേശ വിദ്യാർഥികൾ കേരള സിലബസ് നെഞ്ചോടു ചേർക്കുമ്പോഴും കേരള സർക്കാർ അവരെ കയ്യൊഴിയുന്നു......
ഉമ്മുൽഖുവൈൻ (യുഎഇ)∙ വിദേശ വിദ്യാർഥികൾ കേരള സിലബസ് നെഞ്ചോടു ചേർക്കുമ്പോഴും കേരള സർക്കാർ അവരെ കയ്യൊഴിയുന്നു......
ഉമ്മുൽഖുവൈൻ (യുഎഇ)∙ വിദേശ വിദ്യാർഥികൾ കേരള സിലബസ് നെഞ്ചോടു ചേർക്കുമ്പോഴും കേരള സർക്കാർ അവരെ കയ്യൊഴിയുന്നു. യുഎഇയിൽ കേരള സിലബസിൽ പഠിപ്പിക്കുന്ന 9 സ്കൂളുകളിൽ ഒന്നായ ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാദ സമീപനം മൂലം സിബിഎസ്ഇ പാഠ്യപദ്ധതിയിലേക്കു മാറി.
Also read: മരുന്നു കമ്പനികൾ നൽകുന്ന സാംപിളുകളും സമ്മാനങ്ങളും സ്വീകരിക്കരുത്; കർശന നിർദേശവുമായി സൗദി
4 വർഷമായി ആവശ്യപ്പെട്ടിട്ടും പ്ലസ്ടുവിന് അനുമതി നിഷേധിച്ചതിനാലാണ് മാറ്റമെന്ന് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് മനോരമയോട് പറഞ്ഞു. 3 പതിറ്റാണ്ടിലേറെയായി കേരള സിലബസിൽ പഠിപ്പിക്കുന്ന സ്കൂളിൽ 10ാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 11 വർഷങ്ങളിൽ എസ്എസ്എൽസിക്ക് തുടർച്ചയായി 100% വിജയവും നേടിയിരുന്നു. കഴിഞ്ഞ വർഷം 55 പേരാണ് എസ്എസ്എൽസി എഴുതിയത്.
ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങാനുള്ള അപേക്ഷ 2017 മുതൽ നൽകിവരികയാണ്. ഇതിനായി സ്കൂൾ മാനേജ്മെന്റ് ഹയർ സെക്കൻഡറി ബോർഡിലെയും പരീക്ഷാ ഭവനിലെയും സെക്രട്ടേറിയറ്റിലെയും ഉദ്യോഗസ്ഥരെ കണ്ടിട്ടും നടപടിയില്ലാത്തതിനാൽ സിബിഎസ്ഇയിലേക്കു മാറുകയായിരുന്നു.ഗൾഫിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതു കൊണ്ട് സർക്കാരിന് അധിക ചെലവില്ലെന്നിരിക്കെ അനുമതി നൽകാതിരിക്കുന്നതിൽ എന്താണ് ന്യായമെന്ന് റഫീഖ് ചോദിക്കുന്നു.
സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കോ പരീക്ഷയ്ക്കോ സർക്കാരിന് സാമ്പത്തിക ബാധ്യത വരുന്നില്ല. പരീക്ഷാനടത്തിപ്പിനുള്ള എല്ലാ ചെലവുകളും ഗൾഫിലെ സ്കൂളുകളും രക്ഷിതാക്കളുമാണ് വഹിക്കുന്നത്. പരീക്ഷാ മേൽനോട്ടത്തിന് അധ്യാപകർ നാട്ടിൽനിന്ന് പുറപ്പെടുന്നതു മുതൽ തിരിച്ചെത്തുന്നതു വരെയുള്ള മുഴുവൻ ചെലവുകൾക്കുമുള്ള തുക പരീക്ഷാ ഫീസിനൊപ്പം വിദ്യാർഥികളിൽ നിന്ന് ഇടാക്കി നൽകുന്നുണ്ട്.
കേരള സിലബസിൽ പരീക്ഷ എഴുതുന്ന പ്രവാസി വിദ്യാർഥികളുടെ എണ്ണം വർഷംതോറും കുറഞ്ഞുവരുന്നത് സർക്കാർ അടിയന്തരമായി ശ്രദ്ധിക്കണം. നേരത്തെ ഒമാൻ, ഖത്തർ തുടങ്ങി മറ്റു രാജ്യങ്ങളിലും കേരള സിലബസ് പഠിപ്പിച്ചിരുന്നുവെങ്കിലും പിന്നീടത് യുഎഇയിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.
സിബിഎസ്ഇയിലേക്ക് മാറാൻ അപേക്ഷിച്ച ഉടൻ പരിശോധനയ്ക്കെത്തി അംഗീകാരം ലഭിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന 52 വിദ്യാർഥികളാണ് ഇവിടെ സിബിഎസ്ഇ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നത്.
8 കേന്ദ്രങ്ങളിൽ എസ്എസ്എൽസി പരീക്ഷ; വിദേശികൾ ഉൾപ്പെടെ 524 പേർ
അബുദാബി∙അവസാന വട്ട തയാറെടുപ്പുകൾ പൂർത്തിയാക്കി എസ്എസ്എൽസി വിദ്യാർഥികൾ ഇന്നു പരീക്ഷാ ഹാളിലേക്ക്. യുഎഇയിൽ 8 കേന്ദ്രങ്ങളിലായി വിദേശികൾ ഉൾപ്പെടെ 524 പേരാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. പ്ലസ് വണ്ണിൽ 607 വിദ്യാർഥികളും പ്ലസ്ടുവിൽ 500 വിദ്യാർഥികളും നാളെ പരീക്ഷാ ഹാളിലെത്തും. മലയാളം/അഡീഷനൽ ഇംഗ്ലിഷ് പരീക്ഷയോടെ ആരംഭിക്കുന്ന എസ്എസ്എൽസി ഈ മാസം 29ന് മലയാളം സെക്കൻഡ്/സ്പെഷൽ ഇംഗ്ലിഷോടെ അവസാനിക്കും. യുഎഇ സമയം രാവിലെ 8നാണ് പരീക്ഷ. 15 മിനിറ്റ് കൂൾ ഓഫ് ടൈം. ചില വിഷയങ്ങളുടെ പരീക്ഷാ സമയം 9.45 വരെയും മറ്റു ചിലത് 10.45 വരെയുമായിരിക്കും.
പരീക്ഷാ കേന്ദ്രങ്ങളും വിദ്യാർഥികളും
അബുദാബി മോഡൽ സ്കൂൾ: എസ്എസ്എൽസി 135, പ്ലസ് വൺ 126, പ്ലസ്ടു 96. അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 27, 23, 23. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 105, 110, 93. ഗൾഫ് മോഡൽ സ്കൂൾ ദുബായ് 71, 103, 87. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 49, 49, 26. ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് സ്കൂൾ 22, 74, 53. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ 49, 70, 62. ഫുജൈറ ഇന്ത്യൻ സ്കൂൾ 66, 52, 60.
English Summary: Umm Al Quwain New Indian School switched from Kerala to CBSE curriculum