ഇരവും പകലും
ഞാൻ,
മഞ്ഞുനീർത്തുള്ളിയെ
ഇടനെഞ്ചിലൊതുക്കി,
വേനലാകാൻ കൊതിച്ച്,
മഴയായിമാത്രം പൊഴിഞ്ഞവൾ ...
നീ,
നിലാവായിവന്നുദിച്ച്,
സൂര്യനായ് ചിരിച്ച്,
മഴമേഘങ്ങളോടെതിർത്തു ജയിച്ചവൻ...
ഞാൻ,
മറയുന്ന മാമരക്കാഴ്ചകളിൽ,
തണൽ തേടി നടന്നവൾ..
നീ,
അഴലുന്ന ആകാശക്കീഴിൽ ,
എന്നുംനിറമാർന്ന
കുടയായി തീർന്നവൻ..
നമ്മൾ,
സൗരയൂഥപഥങ്ങളിൽ നിത്യവും,
അന്യഗ്രഹങ്ങളായി,
മുഖം കാണാതലഞ്ഞു തിരിഞ്ഞവർ...
അതിനാലാകാം,
നീ ശരിയും
ഞാൻ തെറ്റുമായിത്തീർന്നത്
അതിനാലാകാം,
നീ സത്യവും,
ഞാൻ വെറുമൊരു കള്ളവുമായിത്തീർന്നതും.