ഹിമമൂറുന്ന ഓക്ക്മരങ്ങള്
ഒരു ശരത്കാലത്താണ്, ജേഴ്സിയിലെ ഫ്രാങ്ക്ലിന്‍ പാര്‍ക്ക് കമ്മ്യൂണിറ്റിയ്ക്കുള്ളിലെ നനവുള്ള ടാര്‍ റോഡിനിരുവശത്തും തിട്ടപോലെ കെട്ടിയുണ്ടാക്കിയ നടപ്പാതയിലൂടെ നേര്‍ത്ത കുളിരിലുലഞ്ഞ് ഞങ്ങള്‍ ഒന്നിച്ചു നടക്കാനിറങ്ങുമായിരുന്നത്. ഞാനും മാര്‍ഗററ്റ് എന്ന മാഗിയും. പാതയ്ക്കിരുവശവും നിരനിരയായി നിറയെ ഓക്ക്
ഒരു ശരത്കാലത്താണ്, ജേഴ്സിയിലെ ഫ്രാങ്ക്ലിന്‍ പാര്‍ക്ക് കമ്മ്യൂണിറ്റിയ്ക്കുള്ളിലെ നനവുള്ള ടാര്‍ റോഡിനിരുവശത്തും തിട്ടപോലെ കെട്ടിയുണ്ടാക്കിയ നടപ്പാതയിലൂടെ നേര്‍ത്ത കുളിരിലുലഞ്ഞ് ഞങ്ങള്‍ ഒന്നിച്ചു നടക്കാനിറങ്ങുമായിരുന്നത്. ഞാനും മാര്‍ഗററ്റ് എന്ന മാഗിയും. പാതയ്ക്കിരുവശവും നിരനിരയായി നിറയെ ഓക്ക്
ഒരു ശരത്കാലത്താണ്, ജേഴ്സിയിലെ ഫ്രാങ്ക്ലിന്‍ പാര്‍ക്ക് കമ്മ്യൂണിറ്റിയ്ക്കുള്ളിലെ നനവുള്ള ടാര്‍ റോഡിനിരുവശത്തും തിട്ടപോലെ കെട്ടിയുണ്ടാക്കിയ നടപ്പാതയിലൂടെ നേര്‍ത്ത കുളിരിലുലഞ്ഞ് ഞങ്ങള്‍ ഒന്നിച്ചു നടക്കാനിറങ്ങുമായിരുന്നത്. ഞാനും മാര്‍ഗററ്റ് എന്ന മാഗിയും. പാതയ്ക്കിരുവശവും നിരനിരയായി നിറയെ ഓക്ക്
ഒരു ശരത്കാലത്താണ്, ജേഴ്സിയിലെ ഫ്രാങ്ക്ലിന്‍ പാര്‍ക്ക് കമ്മ്യൂണിറ്റിയ്ക്കുള്ളിലെ നനവുള്ള ടാര്‍ റോഡിനിരുവശത്തും തിട്ടപോലെ കെട്ടിയുണ്ടാക്കിയ നടപ്പാതയിലൂടെ നേര്‍ത്ത കുളിരിലുലഞ്ഞ് ഞങ്ങള്‍ ഒന്നിച്ചു നടക്കാനിറങ്ങുമായിരുന്നത്. ഞാനും മാര്‍ഗററ്റ് എന്ന മാഗിയും. പാതയ്ക്കിരുവശവും നിരനിരയായി നിറയെ ഓക്ക് മരങ്ങള്‍. പുലര്‍വേളകളില്‍ അവ പെയ്തുകൊണ്ടേയിരുന്നു. തലേ രാത്രിയില്‍ ആലിംഗനം ചെയ്യാന്‍ പറന്നിറങ്ങിയ തുഷാരവിഹഗങ്ങള്‍ കണ്ണീരൊഴുക്കി വിടവാങ്ങുന്ന സമയം. നടക്കുന്ന വഴിയിലങ്ങോളം മരങ്ങള്‍ നിറുകയില്‍ തീര്‍ത്ഥം കുടയുന്നു... ഹൃദയം ഉരുകിയ മഞ്ഞിന്‍റെ നീരോലി മൊത്തിക്കുടിക്കുന്ന ശാദ്വല ഭൂമിക പാദങ്ങളെ കുളിരണിയിച്ചു.
ഉറങ്ങിയുണര്‍ന്ന പെണ്‍കൊടിയെപ്പോലെ വിഭാതം മനോഹരിയായിരിക്കും. നീണ്ടുനീര്‍ന്നു കോട്ടുവാ വിട്ട് കിടക്കുന്ന പെണ്ണിന്‍റെ ഉടലിലെ നിമ്നോന്നതകള്‍ അനുസ്മരിപ്പിക്കുന്ന, കയറിയുമിറങ്ങിയും വളഞ്ഞൊടിഞ്ഞും കിടക്കുന്ന പ്രകൃതിരമണീയത. അഴിച്ചിട്ട മുടിക്കെട്ടുപോലെ ഒഴുകിയിറങ്ങുന്ന നേര്‍ത്ത അരുവിയും പച്ചപ്പുല്‍ത്തകിടിയും താഴ്വാരങ്ങളും നല്‍കുന്ന ദൃശ്യചാരുത ആവോളം നുകര്‍ന്നുകൊണ്ടുള്ള ആ പ്രഭാത സവാരി ഞങ്ങള്‍ക്ക് വളരെയേറെ .ആസ്വാദ്യകരവും അനുഭൂതിദായകവുമായിരുന്നു. നോക്കുന്നിടത്തെല്ലാം കുഞ്ഞു സൂര്യന്മാര്‍ വെട്ടിത്തിളങ്ങുന്നുണ്ടാവും. ഉദയാര്‍ക്കന്‍ ഹിമബിന്ദുക്കളെ വാരിപ്പുണര്‍ന്നു ഭൂമിക്ക് കൊടുക്കുന്ന സമ്മാനം. സിമന്‍റ് പാകിയ നടപ്പാതയെ ചുംബിച്ചു കിടക്കുന്നുണ്ടാവും, ഒറ്റനോട്ടത്തില്‍ എസ്കിമോകളുടെ “ഇഗ്ലു” എന്ന് തോന്നിപ്പിക്കുന്ന ഹിമപടലി പുതച്ചുറങ്ങുന്ന വാഹനങ്ങള്‍. മരപ്പട്ട ചെത്തിയിറക്കും പോലെ മഞ്ഞു കട്ടിയായിത്തീര്‍ന്ന ഐസ്പാളികള്‍ വടിച്ചു മാറ്റുന്ന ദൗത്യവുമായി കാറിന്‍റെ ഉടമകള്‍ വഴിയില്‍ നില്‍പ്പുണ്ടാവും.. ഉദയാര്‍ക്കന്‍ മെല്ലെ കണ്ണുകള്‍ ചിമ്മിത്തുറന്ന് വരുന്നതേ ഉണ്ടാവൂ.
പെട്ടെന്ന് മാറിമറിയുന്ന കാലാവസ്ഥയിലും ഏറെക്കുറെ ചൂടും തണുപ്പും ക്രമീകരിച്ചു നിര്‍ത്തുന്ന സമശീതോഷ്ണാവസ്ഥ ഇവിടുത്തെ വാസം എത്രമേല്‍ ഹൃദയഹാരിയാക്കുന്നു എന്ന എന്‍റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ട് ഏതു കാലത്തും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടില്ലെന്നും, ഉഷ്ണകാലത്ത് പടര്‍ന്നു പന്തലിച്ച ഇലച്ചാര്‍ത്തുകള്‍ സംരക്ഷ നല്‍കുമെന്നും മാഗി പറയുകയുണ്ടായി. മഴക്കാടുകള്‍, തടാകങ്ങള്‍, മലനിരകള്‍ ഒക്കെ ഈ രാജ്യത്തു പലയിടങ്ങളിയായി ഉണ്ടെന്ന കാര്യം അവര്‍ വെളിപ്പെടുത്തിയത് എനിക്ക് അവ കാണാനുള്ള ഒരു പ്രചോദനം കൂടിയായിരുന്നു.
ഫ്രാന്‍സില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഫ്ലോറിഡ എന്ന സ്ഥലത്ത് കുടിയേറിയവരാണത്രെ മാഗിയുടെ പൂര്‍വ്വികര്‍. മതപീഢനവും മറ്റും ഭയന്ന് പലായനം ചെയ്തവര്‍. അവരുടെ ശാഖകള്‍ ന്യൂയോര്‍ക്കില്‍ ഇപ്പോഴുമുണ്ട് എന്നവര്‍ പറഞ്ഞു. പക്ഷേ മാഗിക്ക് പറയത്തക്കതായി ആരുമില്ല , ഉണ്ടെങ്കില്‍ത്തന്നെ അവര്‍ക്ക് അറിയുകയുമില്ല.
നടത്തം മതിയാക്കി മടങ്ങുമ്പോള്‍ കണ്ണുകള്‍ മുഴുവനായി തുറന്നു പുഞ്ചിരിക്കുന്നുണ്ടായിരുന്നു, ബാലാരുണന്‍. എന്നിട്ടും മേനി വേര്‍ക്കാന്‍ മാത്രം ചൂടില്ല.. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിക്കൊണ്ട് ഞങ്ങളുടെ സമീപത്തുകൂടി ഒരു കാര്‍ അതിവേഗത്തില്‍ പാഞ്ഞു പോയി. “അമേരിക്കന്‍ എക്സെപ്ഷണലിസം” എന്നതിനെക്കുറിച്ച് ഒരു പ്രഭാഷണത്തിനൊരുങ്ങുകയായിരുന്നു മാഗിയപ്പോള്‍. അതോടെ ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞ്ഞു.
അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവും, അപ്രതീക്ഷിതമായി കടന്നുപോയ മകളും മാഗിയെ യൗവ്വനത്തില്‍ തന്നെ വൃദ്ധയാക്കിയിരുന്നു. മനസ്സിനേറ്റ ആഘാതം പക്ഷെ ശരീരത്തെ തീരെ ബാധിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി.. കരിവാളിച്ച കണ്‍തടങ്ങളില്‍ ഖനീഭവിച്ചു കിടക്കുന്ന ദുഃഖം ഒഴിച്ചാല്‍ മുഖത്ത് നവ്യമായ ഒരു പ്രസന്നഭാവം തെളിഞ്ഞു നിന്നിരുന്നു.. ശരീരപുഷ്ടിമ, ഒരിക്കല്‍ അവരൊരു പ്രൌഢാംഗന ആയിരുന്നു എന്ന് വിളിച്ചോതി. പുസ്തകങ്ങളോടുള്ള പ്രണയമാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്.. വായന ഞങ്ങള്‍ രണ്ടാള്‍ക്കും ഹരമായിരുന്നു. കണ്ടുമുട്ടിയതും ടൗണ്‍ഷിപ്പിലുള്ള വായനശാലയിലെ പുസ്തകങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു. ഓരോ വിഭാഗത്തിലുംപെട്ടവ ശീര്‍ഷകം കൊടുത്ത് പ്രത്യേകം പ്രത്യേകം തിരിച്ച് ക്രമമായി അടുക്കിവച്ച ഷെല്‍ഫുകള്‍. രണ്ടാളും ഒരേ റാക്കിനടുത്തു അപസര്‍പ്പക നോവല്‍ തിരഞ്ഞു നില്‍ക്കുകയായിരുന്നു അപ്പോള്‍.
ഒന്നിച്ചു നടക്കുന്ന സമയമത്രയും വായിച്ച പുസ്തകങ്ങളെയും എഴുത്തുകാരെയും പറ്റി മാഗി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. എനിക്കുമുണ്ടായിരുന്നു, പറയാനേറെ. മാതൃഭാഷയെപ്പറ്റി. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെപ്പറ്റി. അവരുടെ ഹൃദ്യമായ രചനകളെപ്പറ്റി.
ഹൊറര്‍ സ്റ്റോറി ഇഷ്ടപ്പെടുന്ന ഞാനും ത്രില്ലര്‍ ഇഷ്ടപ്പെടുന്ന മാഗിയും. രുചിഭേദം ഇല്ലാത്ത ആസ്വാദനക്ഷമത. ‘ജോണ്‍ ഗ്രിഷാം’ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍റെ ഞങ്ങള്‍ വായിച്ച “The confession” എന്ന ബുക്കിനെപ്പറ്റി ചര്‍ച്ച ചെയ്തുകൊണ്ട് നടക്കുമ്പോളാണ് ഞങ്ങള്‍ രണ്ടാളെയും ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്തു കൂടി മുന്‍പ് കണ്ട അതേ കാര്‍ വീണ്ടും ചീറിപ്പാഞ്ഞു പോയത്. കാറിനുള്ളില്‍ അടിച്ചു തകര്‍ത്ത് പരിസരമാകെ പ്രകമ്പനം കൊള്ളുന്ന റാപ് സംഗീതത്തോടൊപ്പം ഒരുകൂട്ടം ചെറുപ്പക്കാര്‍ അര്‍മാദിക്കുന്നു.. ആര്‍ത്തട്ടഹസിച്ച് അലറിക്കൂവി ബഹളമുണ്ടാക്കുകയും, അതിലൊരുവന്‍ തല പുറത്തേയ്ക്കിട്ട് ഞങ്ങളുടെ നേരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് തോക്കുപോലെ ഒന്ന് പുറത്തേയ്ക്ക് നീട്ടിപ്പിടിച്ചു ഭയപ്പെടുത്തുകയും ചെയ്തു. ഞാന്‍ നോക്കി. തല പുറത്തേയ്ക്കിട്ടവന്‍റെ കറുത്ത Cotton buds പോലെ എഴുന്നു നില്‍ക്കുന്ന തലമുടിയും വെളുത്ത പല്ലുകളും മാത്രം സ്പഷ്ടമായി കണ്ടു. കാറിനുള്ളിലും കുറെ കറുത്ത കുറ്റിച്ചെടികള്‍ കണ്ടു. ബാക്കിയെല്ലാം ഇരുട്ടായിരുന്നു.
“അങ്ങോട്ട് നോക്കണ്ട സൂക്ഷിക്കണം കറുമ്പന്മാരാണ്”. മാഗി പിറുപിറുത്തു. ഒന്നും മനസ്സിലാകാതെ ഞാന്‍ മാഗിയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കുമ്പോള്‍ ആ മുഖം വലിഞ്ഞു മുറുകി പൊട്ടാറായി നില്‍ക്കുന്നു. പല്ലുകള്‍ കടിച്ചു പൊട്ടിച്ച് ഇംഗ്ലിഷില്‍ കുറെ മുഴുത്ത ചീത്തകള്‍ പറഞ്ഞു, മാഗി. പിന്നീടും ഇക്കൂട്ടരെ കാണുമ്പോഴൊക്കെ വിഹ്വലചിത്തയായി അവര്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കാര്യം തിരക്കിയത്.
പൊടുന്നനെ അവരുടെ ഭാവം മാറി. ജീവിതം എന്തെന്നറിയും മുന്‍പ് നഷ്ടപ്പെട്ട ഭര്‍ത്താവിനെക്കുറിച്ചു നിസ്സംഗതയോടെയാണ് പറഞ്ഞതെങ്കിലും അത് ആസ്വദിക്കാനാവും മുന്‍പ് ലോകത്തോടു വിടപറഞ്ഞ മകളെക്കുറിച്ച് പറയുമ്പോള്‍ അവര്‍ അങ്ങേയറ്റം വികാരഭരിതയായിരുന്നു. അവള്‍ക്കു വന്നു ഭവിച്ച ദുരന്തത്തെക്കുറിച്ച് തിളയ്ക്കുന്ന ആത്മരോഷം അടക്കി എന്തെങ്കിലും ഒന്ന് പറയാന്‍പോലും അശക്തയായിരുന്നു., തീവ്രമായ ഹൃദയവേദന സഹിക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു.
അവളോട് പ്രണയാഭ്യർഥന നടത്തിയ ഒരു കറുത്ത വര്‍ഗ്ഗക്കാരനെക്കുറിച്ച്, അഭ്യര്‍ത്ഥന നിരസിച്ച അവളെ ഒറ്റ വെടിക്ക് തീര്‍ത്തു കളഞ്ഞ അവന്‍റെ മൃഗീയതയെക്കുറിച്ച് വികാരവിക്ഷോഭത്തോടെ പറയുമ്പോള്‍ പലപ്പോഴും ഗദ്ഗദം മുറ്റിയ വാക്കുകള്‍ പുറത്തേയ്ക്ക് വരാന്‍ മടിച്ചുനിന്നു. കണ്ണുകള്‍ കുറുകുകയും പല്ലുകള്‍ തമ്മില്‍ ഞെരിഞ്ഞമരുകയും ചെയ്തു. മുഖമാകെ വിജ്രംഭിച്ചു. ഹിസ്‌റ്റീരിയ ബാധിച്ചതുപോലെ അവര്‍ വിറയ്ക്കുന്നുണ്ടായിരുന്നു. വല്ലാതെ ഭയന്നുപോയ ഞാന്‍ വിഷയം മാറ്റാനായി അടുത്തുള്ള ലൈബ്രറിയിലേക്കവരുടെ ശ്രദ്ധ ക്ഷണിച്ചു. എല്ലാം മറക്കാന്‍ അവര്‍ ഒരു ശ്രമം നടത്തുന്നതു പോലെ അപ്പോള്‍ എനിക്ക് അനുഭവപ്പെട്ടു.. ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണം അല്‍പ്പം കഴിഞ്ഞവര്‍ സ്വയം പുലമ്പി. “കുറ്റവാളികള്‍ക്ക് ഇവിടെ വോട്ട് ചെയ്യാന്‍ അവകാശമില്ല”. “ങേ എന്താ? ഞാന്‍ ചോദിച്ചു.
ഗ്രിഷാമിന്‍റെ കഥാനായകന്‍ തികച്ചും നിരപരാധിയായിരുന്നില്ലേ? എന്നിട്ടും.... എന്നിട്ടും. അവര്‍ കരച്ചിലിന്‍റെ വക്കത്തെത്തി. തെറ്റു ചെയ്യാത്ത ഒരുവനെ നിര്‍ദാക്ഷിണ്യം വധിക്കുക. ജീവിതത്തിന്‍റെ ശൈശവദശയിലുള്ള അവന്‍റെ നെഞ്ചിലെ തീയ് ഒന്നാലോചിച്ചു നോക്കു. അതേസമയം കുറ്റവാളികള്‍ യഥേഷ്ടം ഇവിടെ മേഞ്ഞു നടക്കുന്നു. എന്തൊരു ലോകനീതി? സങ്കടത്തോടെ ഞാനുമത് ശരി വച്ചു. അവരുടെ ചങ്കിലെ തീയ് അണയുന്നേയില്ല എന്നെനിക്കു മനസ്സിലായി.
ഡാന്‍ ബ്രൌണിന്‍റെ “Inferno” തിരഞ്ഞെടുത്തു ലൈബ്രറിയില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ മാഗി അവിടെ അംഗത്വമില്ലാത്ത എനിക്കായി ഇഷ്ട കഥാകൃത്തായ Michael Crichton എഴുതിയ “Micro” എന്ന കൃതി കയ്യില്‍ കരുതിയിരുന്നു. കരുതലിന്‍റെയും സ്നേഹത്തിന്‍റെയും മൂര്‍ത്തിമത്ഭാവമാണവരെന്നു എനിക്ക് തോന്നി. പെട്ടെന്ന് ആര്‍ദ്രമാകുന്ന മനസ്സിനുടമ.
അപ്പോഴാണ് ‘ഡാര്‍ലിംഗ്’ എന്ന വിളിയോടെ ഒരാള്‍ ഞങ്ങള്‍ക്ക് നേരെ നടന്നടുത്തത്. ഒറ്റനോട്ടത്തില്‍ മകനാകാന്‍ മാത്രം പ്രായമുള്ള സുഭഗനായ ഒരു ചെറുപ്പക്കാരന്‍. ആപ്പിള്‍ പോലെ തുടുത്ത ഇളം ചുവപ്പാര്‍ന്ന നിറം. സ്വര്‍ണ്ണത്തലമുടി. നീല ജലാശയം പോലെ ആഴത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ച കണ്ണുകള്‍. അവന്‍റെ ആ രൂപവും ഡാര്‍ലിംഗ് എന്ന സംബോധനയുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ട് സംശയഭാവത്തില്‍ മാഗിയെ ഒന്ന് നോക്കി. “My Sweet heart” മൗനമായ എന്‍റെ ചോദ്യം മനസ്സിലായിട്ടെന്നപോലെ നേര്‍ത്ത ചിരിയോടെ അവര്‍ ഉത്തരം തന്നു.
ഞാന്‍ നോക്കിനില്‍ക്കെ മാഗിയെ അയാള്‍ കടന്നു പിടിച്ച് ലിപ് ലോക്ക് ചെയ്തു. നീണ്ട 60 സെക്കന്‍റോളം നീണ്ടുനിന്ന ആ ഗാഢചുംബനത്തിലൂടെ ബാക്കി കിട്ടേണ്ട ഉത്തരവും എനിക്ക് കിട്ടി. എന്‍റെ എല്ലാ സംശയവും തേഞ്ഞു മാഞ്ഞു പോയി. ആകെ ചുവന്നു ത്രസിച്ചു നിന്ന മാഗി, ഞാന്‍ നോക്കുമ്പോള്‍ വസന്തര്‍ത്തുവിലെ തരുലതകള്‍ പോലെ അതാ പൂത്തുലയുന്നു. അവരുടെ മാംസളമായ നിതംബത്തില്‍ ഒന്നമര്‍ത്തിയിട്ട് കൂസലില്ലാതെ നടന്നു നീങ്ങിയ യുവാവിനെ അത്ഭുതത്തോടൊപ്പം അനല്‍പ്പമായ നീരസത്തോടെ ഞാന്‍ നോക്കിനിന്നു.
പിന്നീടാണ് മാഗി പറഞ്ഞത്, തന്‍റെ അനാഥത്വം ദൂരീകരിക്കാന്‍ അവതരിച്ച ദൈവദൂതനാണ് ഫ്രെഡി എന്ന്. “എന്‍റെ, എന്‍റെ മാത്രം ഫ്രെഡി”. അധികരിച്ച ആത്മവിശ്വാസത്തോടെ അവര്‍ പറഞ്ഞു. തന്നെക്കാള്‍ പ്രായം കുറഞ്ഞ ഫ്രെഡിയുടെ സ്നേഹത്തെപ്പറ്റി, പ്രേമലീലകളെപ്പറ്റി, വൈവിധ്യമാര്‍ന്ന സംഭോഗകലകളിലുള്ള സാമര്‍ത്ഥ്യത്തെപ്പറ്റി വാതോരാതെ ഒച്ചതാഴ്ത്തി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് നൂറു നാവായിരുന്നു. കണ്ണുകളില്‍ സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുകയും ചുണ്ടുകള്‍ വികാരം കൊണ്ട് വിറകൊള്ളുകയും ചെയ്തിരുന്നു. ഈ പ്രായത്തിലും താന്‍ ചെറുപ്പമായിരിക്കുന്നതിന്‍റെ രഹസ്യത്തെപ്പറ്റി അവര്‍ വാചാലയായി. തന്നേക്കാള്‍ ചെറുപ്പം പുരുഷനുമായുള്ള വേഴ്ച തന്നെയും ചെറുപ്പക്കാരിയാക്കുന്നു എന്നാണ് അവര്‍ പറഞ്ഞതിന്‍റെ ആകെ പൊരുള്‍.
അവര്‍ തുടരുകയായിരുന്നു:- “ഒറ്റപ്പെടലിന്‍റെ വേദന നിറഞ്ഞ ദിനങ്ങളില്‍ അനാഥത്വത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു കഴിഞ്ഞിരുന്ന സമയത്ത് പുസ്തകങ്ങളെ കൂട്ടുപിടിച്ചായിരുന്നു എന്‍റെ ജീവിതം. കുട്ടിയ്ക്കറിയുമോ, ഏകാന്തത ഒരു മനുഷ്യനെ അവന്‍റെ ഹൃദയ വികാരങ്ങളെ എങ്ങനെയൊക്കെ മാറ്റിമറിക്കും എന്ന്? ചോദ്യം എന്നോടായിരുന്നു. “അറിയാം” എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും തുടര്‍ന്ന് കേള്‍ക്കാനുള്ള ആകാംഷ കൊണ്ട് ഞാനപ്പോള്‍ മൗനം പാലിച്ചു. “ഇല്ലേല്‍ പറയാം, വിഷാദത്തിന്‍റെ വഴിയിലൂടെ വിഭ്രാന്തിയില്‍ എത്തിച്ചേരുന്ന അവസ്ഥ. അത്തരമൊരു ചുറ്റുപാടിലാണ് ഞാന്‍ “എമ്മ” യെ കാണുന്നത്.. എന്‍റെ ഫ്രെഡിയുടെ മകള്‍. ലൈബ്രറിയില്‍ വച്ചാണ് ഞങ്ങള്‍ പരിചിതരാവുന്നത്. സത്യത്തില്‍ അവളാണ് ഞങ്ങളെത്തമ്മില്‍. അതായത്, എന്നെയും എന്‍റെ ഫ്രെഡിയെയും ഒന്നിപ്പിച്ചത്. അവളിപ്പോള്‍ ബോയ് ഫ്രണ്ടിനൊപ്പം ന്യൂയോര്‍ക്കില്‍ ആണ്. അതിനുശേഷമാണ് ഫ്രെഡി എന്നെത്തേടിയെത്തിയത്. ഇടയ്ക്കവള്‍ വരും. ഞങ്ങള്‍ ഒന്നിച്ചു വാരാന്ത്യം ചിലവഴിക്കും. ഇന്ന് ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയാണ്, പോരെങ്കില്‍ ഒരു മകളുടെ അമ്മയും.”
കൂട്ടിന് ആരുമില്ലാതെ, മരണത്തെ മുന്നില്‍ കണ്ട് ആത്മത്യാഗം മാത്രമാണ് രക്ഷയെന്നു ചിന്തിച്ചു നടന്നകാലത്ത് തന്നെ ഏറ്റെടുക്കാന്‍ സന്നദ്ധത കാട്ടിയ ഫ്രെഡിയുടെ നല്ല മനസ്സിനെ വാനോളം പുകഴ്ത്തിക്കൊണ്ടിരുന്നു പിന്നീട് ഓരോ തവണ കാണുമ്പോഴും മാഗി. പ്രണയത്തെക്കാളുപരി ഹൃദയത്തില്‍ നിറഞ്ഞു നിന്ന ആരാധനയായിരുന്നു അതില്‍ മുഴച്ചു കണ്ടത്.
“ഇപ്പോഴാണ് ഡിയര്‍, ഞാന്‍ ജീവിച്ചു തുടങ്ങിയത്. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തിരിച്ചറിയുന്നത്”. സിഗരറ്റു പുക മുകളിലേക്ക് ഊതി വിട്ട് ഒരു ചുമയുടെ അകമ്പടിയോടെ മുറിഞ്ഞു വീഴുന്ന വാക്കുകള്‍. മാഗിയെ ഞാന്‍ ഒരു താക്കീതിന്‍റെ ചുവയോടെ നോക്കി സദാ വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരറ്റ് അവരുടെ ദുര്‍ബ്ബലതയായിരുന്നു. ഓരോ തവണയും എത്ര സിഗരറ്റുകള്‍ വലിച്ചു തള്ളി എന്ന് ഞാന്‍ എണ്ണുകയായിരുന്നു. ശീലിച്ചുപോയി... അവര്‍ കണ്ണിറുക്കി.
“മാഗി കുടിക്കുമോ? ഒരവസരത്തില്‍ അല്‍പ്പം ജാള്യതയോടെ ഞാന്‍ ചോദിച്ചു. അത് വെറും നിസ്സാരവും, അനാവശ്യവുമായ ചോദ്യമായിരുന്നു എന്ന് തോന്നി, അവര്‍ How silly എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി Why not എന്ന് തിരിച്ചു ചോദിച്ചപ്പോള്‍. അന്ന്, നടന്നുനടന്ന് ഞങ്ങള്‍ അവനവന്‍റെ വില്ലകളിലെക്കുള്ള തിരിവില്‍ എത്തുമ്പോള്‍ മാഗി ഉടുപ്പിന്‍റെ കീശയില്‍ ചാവി തിരയുകയായിരുന്നു .. ഞാന്‍ യാത്ര പറഞ്ഞു തിരിഞ്ഞു നടക്കവേ; കമ്മ്യൂണിറ്റിയിലെ താമസക്കാര്‍ക്ക് പൊതുവായി സ്ഥാപിച്ചിരുന്ന മെയില്‍ ബോക്സ് തുറക്കുകയായിരുന്നു, അവര്‍.
പൊടുന്നനെയാണ് മാഗിയെ കാണാതായത്. രണ്ടുനാള്‍ കാത്തിട്ടും പുറത്തേയ്ക്കെങ്ങും കണ്ടില്ല. മൂന്നാം നാള്‍ തേടിച്ചെല്ലുമ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളാണ് എന്നെ എതിരേറ്റത്. വെറും രണ്ടു നാള്‍ കൊണ്ട് അവര്‍ ആളാകെ മാറിയിരുന്നു. ഇതെന്താ മാഗിയുടെ പ്രേതമോ? പാതി തമാശയില്‍ ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍, കഴിഞ്ഞ ദിവസം തുറന്നെടുത്ത അന്നത്തെ മെയിലില്‍ വന്നിരുന്ന ഒരു കാര്‍ഡ് അവരെനിക്ക് നേരെ നീട്ടി.. വായിച്ചപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി, ഫ്രെഡി അവരെ ഉപേക്ഷിച്ചു പോയിരിക്കുന്നു. ഇനിയൊരു മടങ്ങി വരവില്ല.
“ഞാന്‍ വീണ്ടും അനാഥയായി.” അവര്‍ പൊട്ടിക്കരഞ്ഞു.
ഏതിനും .. സുഖമായാലും ദുഖമായാലും, സന്തോഷമായാലും സങ്കടമായാലും ശാശ്വതമായ ഒരു നിലനില്‍പ്പില്ലെന്ന സത്യം നാമറിയണം. ലോകത്ത് നമ്മള്‍ ഇന്ന് കാണുന്ന എല്ലാം തന്നെ നശ്വരമാണെന്ന് ഞാനവരെ പറഞ്ഞു ബോധ്യപ്പെടുത്തി.. സാന്ത്വനിപ്പിച്ചു. ജീവിത യഥാര്‍ത്ഥ്യങ്ങള്‍ അവരെ പല്ലിളിച്ചു കാട്ടി
“ഞാന്‍ സ്വദേശത്തേയ്ക്ക് മടങ്ങുന്നു മാഗീ.. അല്ല, എന്‍റെ കര്‍മ്മക്ഷേത്രത്തിലേക്ക്” അവസരോചിതമല്ലയെങ്കിലും അതെനിക്ക് പറയാതെ നിര്‍വ്വാഹമില്ലായിരുന്നു. സമനില തെറ്റിയതുപോലെ തുറിച്ചു നോക്കിയ മാഗിയുടെ മനോവ്യാപാരം അളക്കാന്‍ വെറുതെയൊരു ശ്രമം നടത്തി.. “എന്നെക്കൂടി കൊണ്ടുപോകാമോ?” എന്ന അനാഥത്വം വിളിച്ചോതുന്ന അവരുടെ ചോദ്യത്തില്‍ അടങ്ങിയിരുന്ന നിസ്സഹായത, നൊമ്പരം, തകര്‍ന്ന മനസ്സിന്‍റെ ബഹിര്‍സ്ഫുരണമാണെന്നെനിക്കു മനസ്സിലായി. അത് മുഖവിലയ്ക്കെടുക്കാതെ യാത്ര ചോദിക്കുമ്പോള്‍ “ഞാനുമൊരു മടക്കയാത്രയ്ക്ക് കോപ്പുകൂട്ടുകയാണ്” എന്നവര്‍ പറഞ്ഞതിലെ അന്തരാര്‍ത്ഥം അന്നു മുഴുവനും, പിന്നീട് യാത്രയിലുടനീളം എന്‍റെ മനസ്സിനെ മഥിച്ചുകൊണ്ടേയിരുന്നു. ആ വാക്കുകളിലടങ്ങിയ സാംഗത്യം പിന്നീടെപ്പോഴോ വൈകിയാണ് ഞാനറിഞ്ഞത്.