കാലഹരണപ്പെട്ടവൾ
വിൽക്കാനിട്ട വീട് അനീമിയ ബാധിച്ചവളെ പോലെയാണ്. നിറംവറ്റിയ കണ്ണുകളോടെ
വിൽക്കാനിട്ട വീട് അനീമിയ ബാധിച്ചവളെ പോലെയാണ്. നിറംവറ്റിയ കണ്ണുകളോടെ
വിൽക്കാനിട്ട വീട് അനീമിയ ബാധിച്ചവളെ പോലെയാണ്. നിറംവറ്റിയ കണ്ണുകളോടെ
വിൽക്കാനിട്ട വീട്
അനീമിയ ബാധിച്ചവളെ പോലെയാണ്.
നിറംവറ്റിയ കണ്ണുകളോടെ
നമ്മളെ നോക്കിനിൽക്കും.
ചൊവ്വാദോഷക്കാരിയെപ്പോലെ
വികാരരഹിതയായി
മൗനിയാകും.
ആളു കൂടുന്നിടത്തകറ്റപ്പെട്ട്
അകത്തെയിരുട്ട് നിലം
തുടച്ച് തുടച്ച് മിനുക്കും.
ഒരാൾക്കും ബോധിക്കാത്തവളെന്ന് വീട്ടുകാർ ശപിക്കും.
പല ജീവിതങ്ങളെ പേറിയവളെന്നോർക്കാതെ
പഴിവാക്കുകളേറ്റത് പിടയും.
നെടുവീർപ്പുകൾ ഇടവേളകളില്ലാതെ
പൊറ്റയടർന്നു വീഴും.
മഴയിലൂടൊലിച്ചിറങ്ങുന്ന
കണ്ണീരവളെയും നനച്ചൊഴുകും.
ഈർപ്പംമണക്കുന്നവളെ കളഞ്ഞ് വീട്ടുകാർ ഇറങ്ങിപ്പോകും.
ഒറ്റപ്പെട്ട ഒരു നിലവിളിയപ്പോൾ നെഞ്ചിലുരുകിപൊള്ളും.
അവസാനം ജനിച്ച കുഞ്ഞുറങ്ങിയ തൊട്ടിൽ കയറിലൂടെ ഒരു നോട്ടം പായിക്കും.
മുറിവേറ്റഹൃദയം
നിഷ്ഫലമായ ഗതികേടുകളെയോർത്ത് വിങ്ങും.
ഉരിഞ്ഞു പോകുന്ന നാണക്കേടുകളെപ്പറ്റി
ചുമരുകൾ പിറുപിറുത്തിരുന്നത്
വിലക്കിയതോർത്ത് ആശ്ചര്യപ്പെടും.
എന്നിട്ടും തിരിച്ചറിയാത്തിടത്ത് നിൽക്കാനുള്ള വിധിയോർത്ത് നിശ്ശബ്ദയാവും.
ഒരുപാട് കൊടുങ്കാറ്റുകളെ ഉള്ളിലടക്കിപ്പിടിച്ചത് കൊണ്ടാവണം
വിൽക്കാനിട്ട ഓരോ വീടും കാണാൻ വരുന്നവർക്ക് മുന്നിൽ ഇത്രമേൽ നിസ്സഹായയാവുന്നത്.
ഏറ്റെടുക്കുമോ എന്ന ആശങ്കയാലാവണം
അവരിറങ്ങുന്ന വഴികളെ നോക്കി
വിഷാദചോരതുപ്പി തളരുന്നത്.