വാക്കുകൾ കൊണ്ടു ജീവിതം വരയ്ക്കുമ്പോൾ
സി.ജെ. ജോസിനോട് പിതാവ് യോഹന്നാൻ കോർ എപ്പിസ്കോപ്പാ പറയുമായിരുന്ന വാക്കുകളിലൂടെയാണ് സുനീഷ് കെ തയ്യാറാക്കിയ 'ജോൺ പോൾ- സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു' എന്ന പുസ്തകം ആരംഭിക്കുന്നത്. അതിങ്ങനെയാണ്; "ഏതു ചിത്രം വരയ്ക്കുമ്പോഴും ചിത്രകാരൻ ബ്രഷ് കൊണ്ടു ക്യാൻവാസിൽ ഒരു ബിന്ദുവിൽ ആദ്യം തൊടുകയും അതിനു
സി.ജെ. ജോസിനോട് പിതാവ് യോഹന്നാൻ കോർ എപ്പിസ്കോപ്പാ പറയുമായിരുന്ന വാക്കുകളിലൂടെയാണ് സുനീഷ് കെ തയ്യാറാക്കിയ 'ജോൺ പോൾ- സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു' എന്ന പുസ്തകം ആരംഭിക്കുന്നത്. അതിങ്ങനെയാണ്; "ഏതു ചിത്രം വരയ്ക്കുമ്പോഴും ചിത്രകാരൻ ബ്രഷ് കൊണ്ടു ക്യാൻവാസിൽ ഒരു ബിന്ദുവിൽ ആദ്യം തൊടുകയും അതിനു
സി.ജെ. ജോസിനോട് പിതാവ് യോഹന്നാൻ കോർ എപ്പിസ്കോപ്പാ പറയുമായിരുന്ന വാക്കുകളിലൂടെയാണ് സുനീഷ് കെ തയ്യാറാക്കിയ 'ജോൺ പോൾ- സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു' എന്ന പുസ്തകം ആരംഭിക്കുന്നത്. അതിങ്ങനെയാണ്; "ഏതു ചിത്രം വരയ്ക്കുമ്പോഴും ചിത്രകാരൻ ബ്രഷ് കൊണ്ടു ക്യാൻവാസിൽ ഒരു ബിന്ദുവിൽ ആദ്യം തൊടുകയും അതിനു
സി.ജെ. ജോസിനോട് പിതാവ് യോഹന്നാൻ കോർ എപ്പിസ്കോപ്പാ പറയുമായിരുന്ന വാക്കുകളിലൂടെയാണ് സുനീഷ് കെ തയ്യാറാക്കിയ 'ജോൺ പോൾ- സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു' എന്ന പുസ്തകം ആരംഭിക്കുന്നത്. അതിങ്ങനെയാണ്; "ഏതു ചിത്രം വരയ്ക്കുമ്പോഴും ചിത്രകാരൻ ബ്രഷ് കൊണ്ടു ക്യാൻവാസിൽ ഒരു ബിന്ദുവിൽ ആദ്യം തൊടുകയും അതിനു ചുറ്റുമായി ചിത്രം ഉയർന്നുവരികയുമാണ്". വാക്കുകൾ കൊണ്ട് 465 പേജുകളിൽ ജീവിതചിത്രം വരയ്ക്കുന്ന ജോൺപോൾ എന്ന എഴുത്തുകാരന്റെ, സാമൂഹ്യപ്രവർത്തകന്റെ, ചടുലഭാഷയിൽ ശ്രോതാക്കളോടു സംവദിക്കുന്ന പ്രഭാഷകന്റെ പുസ്തകം ആരംഭിക്കുവാൻ യോജിച്ച വാക്കുകൾ.
'ജോൺ പോൾ' എന്ന പുസ്തകം ആത്മകഥാ വിഭാഗത്തിലോ ജീവചരിത്ര വിഭാഗത്തിലോ അല്ല മുഖത്തോട് മുഖം നോക്കിയിരുന്നുള്ള സംഭാഷണങ്ങളിലൂടെ വായനക്കാരോട് സംവദിക്കുന്ന വിധത്തിലാണ് തയാറാക്കിയിരിക്കുന്നത്. പുസ്‌തകത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെ ഇതൊരു അഭിമുഖം എന്ന പ്രതീതിയേ ജനിപ്പിക്കുന്നില്ല. അതിനു മുഖ്യകാരണം, സുനീഷ് ചോദിക്കുന്ന ചോദ്യങ്ങളും ജോൺ പോളിനെപ്പോലെ പ്രതിഭാധനനും, ഓരോ വാക്കും നിറച്ചാർത്തോടെ അവതരിപ്പിക്കുന്ന ഒരാളുമാണ് ഉത്തരം പറയുന്നത് എന്നതിനാലാണ്.
ജോൺ പോൾ എന്ന പ്രതിഭയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. വാക്കുകളുടെ തെളിനീരൊഴുക്കത്തോടെ അദ്ദേഹം അടുത്തകാലത്ത് അവതരിപ്പിച്ച 'സ്‌മൃതി', 'ചരിത്രം എന്നിലൂടെ' തുടങ്ങിയ ടെലിവിഷൻ പരിപാടികൾ ലക്ഷക്കണക്കിന് മലയാളികൾ അദ്ദേഹം എഴുതിയ സിനിമകൾ പോലെതന്നെ വീണ്ടും വീണ്ടും കാണുന്നു. ആ ജീവിതപശ്ചാത്തലം ഏറെക്കുറെ നമുക്ക് അറിവുള്ളതുമാണ്. എന്നാൽ ഈ പുസ്തകത്തിൽ സുനീഷ്, ജോൺ പോളിനൊപ്പം വായനക്കാരനെ കൂട്ടികൊണ്ടു പോകുന്നത് അദ്ദേഹത്തിന്റെ മേച്ചിൽപ്പുറമായിരുന്ന സിനിമ എന്ന ഭൂമികയിൽക്കൂടി മാത്രമല്ല. ബാല്യകാലം, കുടുംബജീവിതം, പിതാവുമൊത്തുള്ള അനുഭവപാഠങ്ങൾ, കോളജ് ലൈഫ്, കാഴ്ച്പ്പാടുകൾ, കണ്ടതും അനുഭവിച്ചതുമായ പ്രണയങ്ങൾ, സ്ത്രീയും പെണ്ണുടലും അതിന്റെ വിശകലനങ്ങളൂം ജീവിത സായാഹ്നത്തിൽ നല്ലതിലും തീയതിലും എല്ലാം സന്തോഷിച്ച് കൂടുതൽ ഊർജ്ജത്തോടെ അടുത്ത പ്രഭാതവും വരവേൽക്കാൻ കാത്തുനിൽക്കുന്ന മനുഷ്യൻ. ആരാണ് ജോൺ പോൾ, എന്താണ് ജോൺ പോൾ എന്നൊക്കെ വ്യക്തമായ ഉത്തരങ്ങൾ നൽകിയാണ് പുസ്തകം അവസാനിക്കുന്നത്.
തന്നെക്കുറിച്ച് പറയുമ്പോളൊക്കെ താൻ നിറഞ്ഞാടിയിരുന്ന മണ്ഡലത്തിൽ ഒപ്പം ചേർന്ന് നിന്നവരെക്കൂടി ജോൺ പോൾ കൈപിടിച്ച് ഈ ഓർമ്മത്താളുകളിലേക്ക് കൊണ്ടുവരുന്നു. തന്റെ അധ്യാപകർ, സുഹൃത്തുക്കൾ, സിനിമ മേഖലയിലെ വിവിധ സൗഹൃദങ്ങൾ എല്ലാം ഒന്നൊന്നായി കടന്നുവരുന്നു. ഒപ്പം തന്റെ ഹൃദയത്തോട് ചേർന്നു നിന്ന ഓരോ സൗഹൃദങ്ങൾക്കൊപ്പവും നടത്തിയ കലഹങ്ങളും അവരുടെ തിരികെയുള്ള കലഹിക്കലും (ഭരതൻ, ജേസി, മോഹൻ അങ്ങനെ ഒത്തിരിയൊത്തിരി) ഓരോന്നായി പറഞ്ഞ് സ്നേഹം ഉള്ളയിടത്തുമാത്രമേ കലഹവും ഉള്ളൂ എന്ന് സ്വന്തം കുടുംബത്തിൽ ഭാര്യയോടും മക്കളോടും ഇണക്കവും പിണക്കവും പ്രകടിപ്പിക്കുന്നത് ഓർത്തെടുക്കുമ്പോൾ, തെല്ലൊന്നുമല്ല നന്മയുടെ വെളിച്ചത്തിലേക്ക് ചൂണ്ടുപലകയായി ആ വാക്കുകൾ കാണപ്പെടുന്നത്.
ജീവിതത്തിലേക്ക് കടന്നുവന്ന ഓരോ കാര്യങ്ങളും ഇഴകീറി തെല്ലും ജാള്യത ഇല്ലതെ അനാവശ്യ മറച്ചുകെട്ടലുകൾ നടത്താതെ ജീവിത വഴികൾ ഇതൊക്കെക്കൂടി നിറഞ്ഞതാണ് എന്ന ചിന്തിക്കുന്ന മനുഷ്യനാണ് ഈ പുസ്തകത്തിൽ ജോൺ പോൾ. തന്റെ മദ്യപാനവും, മറ്റ് സ്ത്രീകളോട് ഉണ്ടായിട്ടുള്ള ബന്ധങ്ങളും, പുകവലിയും എന്തിന് ബോംബൈ റെഡ് സ്ട്രീറ്റിൽ ഗോവക്കാരിയായ സ്ത്രീയുടെ അടുത്ത് ചുവന്ന തെരുവ് എന്താണെന്നു പഠിക്കുവാൻ പോയ ജോൺ പോളിനെ വരെ അദ്ദേഹം വരയ്ക്കുന്നു. അവിടെ, ആ കുടുസ്സുമുറിയിൽ തൂങ്ങിക്കിടക്കുന്ന കലണ്ടർ കാറ്റത്ത് അലയുമ്പോൾ, അതിനുള്ളിൽ നിന്നും കണ്ണിൽ തടഞ്ഞ കന്യക മറിയത്തിന്റെ ചിത്രവും ആ സ്ത്രീയുടെ പെൺകുഞ്ഞിന്റെ ഫോട്ടോയും മനസ്സിൽ കനൽ കോരിയിടുന്നത് വർണ്ണിക്കുമ്പോൾ വായനയിൽ നിറയുന്നത് ആദ്രതയും നെഞ്ചിടിപ്പും അല്ലാതെ വേറൊന്നുമല്ല. ബഷീറിന്റെ 'ശബ്ദങ്ങൾ' എന്ന പുസ്തകം അറിയാതെ ഓർമ്മവന്നുപോയി. താൻ കണ്ടതും അനുഭവിച്ചതും ഒന്നുമല്ല ജീവിതം എന്ന് പറയുമ്പോഴും ഇത്തരം അനുഭവങ്ങൾകൂടിയാണ് യഥാർത്ഥജീവിതം എന്ന് അദ്ദേഹം അടിവരയിടുന്നു. മദ്യപിച്ച് ഒരു വരിപോലും എഴിതിയിട്ടില്ലെന്നും സുരപാന നിമിഷങ്ങളിൽ തന്നിൽ ആവേശിച്ചിരുന്നത് ഒരുതരം യാന്ത്രികത മാത്രമായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പുസ്തകത്തിലെ നല്ലൊരു ഭാഗം താൻ നേരിട്ടും അല്ലാതെയും ചെയ്ത സിനിമകളെപ്പറ്റി ജോൺ പോൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ നല്ലതുണ്ട്, ചീത്തയുണ്ട് ലാഭം നേടിയതുണ്ട്, പരാജയത്തിൻറെ പടുകുഴിയിൽ വീണതുമുണ്ട്. എന്നാൽ ഒരാളെപ്പോലും അനാവശ്യമായി കുറ്റപ്പെടുത്താതെ നന്മയും തിന്മയും കൂടിച്ചേർന്നതാണ് ജീവിതം എന്ന് ആശ്വസിക്കുകയാണ് അദ്ദേഹം. ആ വാക്കുകൾ ശ്രദ്ധിക്കൂ; "പിണക്കങ്ങൾ കൊണ്ട് വിരിച്ചിട്ട ഒരു പാതയിലൂടെയാണ് ഇണക്കങ്ങളുടെ എഴുന്നള്ളത്ത്. ഇണക്കങ്ങൾക്കിടയിൽ തിടുക്കപ്പെട്ട് വല്ലതെ കുതിക്കാതിരിക്കാൻ വേണ്ടി പിണക്കങ്ങളുടെ മുള്ളുകളും അതിൽ വിതാനിച്ചിരിക്കുന്നു" ഓരോ സിനിമയും എഴുതുവാനുണ്ടായ കാരണങ്ങൾ, നടത്തിയ മാറ്റങ്ങൾ, തിരുത്തലുകൾ, സംവിധായകരുമായി നടത്തിയ ചർച്ചകൾ, അതിൻറെ പേരിൽ ഉണ്ടായ കലഹങ്ങൾ, താൻ നിർമ്മിച്ച ചിത്രങ്ങളും അതിൻറെ നഷ്ടങ്ങളും ബാധ്യതകളും ഒക്കെ ഒന്നൊന്നായി വായനക്കാരന് മുമ്പിൽ ഒരു ചലച്ചിത്രത്തിന്റെ ചാരുതയോടെ പുസ്തകത്തിൽ കടന്നുവരുന്നു. അതിനൊക്കെ അലങ്കാരമായി പുസ്തകത്തിൽ ഒരുപാട് ചിത്രങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ തിരകകഥാകൃത്ത് ആയിരിക്കുമ്പോളും അദ്ദേഹം പറയുന്നത് ആ സിനിമയുടെ ക്രെഡിറ്റ് മുഴുവൻ സംവിധായകനാണ് എന്നാണ്. മുന്നിലേക്ക് കടന്നുവരാതെ പിന്നിൽ നിന്ന് ഒക്കെയും കണ്ട് അതിൽ സായൂജ്യം അടയുന്ന രചയിതാവായിരുന്നു ജോൺ പോൾ. സഭാകമ്പത്തോടെ പലയിടത്തും പിൻവലിഞ്ഞ് നിന്നതും എന്നാൽ കാണികളെ കയ്യിലെടുക്കുന്ന പ്രഭാഷകൻ ആയതും മാക്ട പോലെയുള്ള സംഘടനയുടെ തലപ്പത്ത് ഇരുന്നതും ഒക്കെ രസകരമായി അവതരിപ്പിക്കുണ്ട് ഇവിടെ.
പുസ്തക വായനയിൽ ഏറ്റവും മതിപ്പുണ്ടാക്കിയ സംഗതി, കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ ഭംഗിയോടെ പറയുമ്പോൾ, ജോൺ പോൾ എന്ന വ്യക്തിയുടെ ഷാർപ്പ് മെമ്മറിയുടെ തിളക്കം കാണാൻ കഴിയുന്നു എന്നതാണ്. പേരും, സ്ഥലവും സമയവും ഒക്കെ കിറുകൃത്യം. അത് സുഹൃത്താകട്ടെ, വീട്ടുകാരാകട്ടെ താൻ എഴുതിയ കഥാപാത്രങ്ങൾ ആകട്ടെ, ആരായാലും അവരുടെ പേരും വിവരണങ്ങളും ആ ഓർമശക്തിയിൽ മുന്നിൽ കാണുന്നതുപോലെ വാക്കുകളിൽ ഫ്രേമുകൾ നിരത്തുന്നു.
ഈ പുസ്തകത്തിൽ അഭിമുഖം നടത്തുന്ന ആളുടെ വാക്കുകളുടെ ചോദ്യക്കസർത്തുകൾ കാണാൻ കഴിയില്ല. ചോദ്യങ്ങൾ ചോദിച്ച് പരമാവധി ജോൺ പോളിനെകൊണ്ട് സംസാരിപ്പിക്കുവാനാണ് സുനീഷ് കൂടുതലും ശ്രമിച്ചിരിക്കുന്നത്. അത് വായിച്ച് അനുഭവിക്കുമ്പോൾ ഒരു സുഖം ഉണ്ടുതാനും.
ജീവിത സായാഹ്നത്തിൽ താൻ അനുഭവിക്കുന്ന വികാരവിചാരങ്ങളിലൂടെ ഒക്കെ ജോൺ പോൾ കടന്നുപോകുന്നുണ്ട്. ഇന്നും വാടക വീട്ടിൽ താമസിക്കുന്നതും വലിയ ബാങ്ക് ബാലൻസ് ഇല്ലാത്തതും ആ മനുഷ്യനെ ലവലേശം ദുഖിപ്പിക്കുന്നില്ല. പകരം തൻറെ ഇടർച്ചകളിൽ കൈ പിടിച്ച് നടത്തുകയും നല്ല വാക്ക് പറയുകയും മുന്നോട്ട് ഓടാനുള്ള ഊർജ്ജം പകർന്നു നൽകുകയും ചെയ്യുന്ന കുടുംബത്തോട് നന്ദിയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. സുഖകരമായ ബാങ്ക് ജോലി ഉപേക്ഷിച്ച് സിനിമയെ സ്വീകരിച്ചതിനും സമ്പത്ത് തന്നെ മത്ത് പിടിപ്പിക്കാത്തതിനും അദ്ദേഹത്തിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. അതൊക്കെ വായിക്കുമ്പോൾ നാം കാണുന്നതും അടുത്തറിയുന്നതും വെറുമൊരു എഴുത്തുകാരനായ ജോൺ പോളിനെയല്ല, പ്രത്യുദാ, ബോധിവൃക്ഷത്തണലിൽ നിന്നും എണീറ്റ് വന്ന ഒരു ജ്ഞാനിയെയാണ്.
ഒരു പേജ്പോലും നഷ്ടമാകാത്ത വായന തന്ന പുസ്തകമാണ് ഇത്. ഇതിനുപിന്നിൽ സുനീഷ് എടുത്ത കഠിനപ്രയത്നം പ്രശംസനീയം. മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർക്കു കഴിഞ്ഞ കാലങ്ങളിൽ എന്തായിരുന്നു സിനിമ എന്ന അറിയേണ്ടവർക്കും മനുഷ്യത്വത്തെ സ്നേഹിക്കുന്നവർക്കും കപടത ലവലേശമില്ലാത്ത ജീവിതത്തെ തൊട്ടറിയേണ്ടവർക്കും പാഠപുസ്തകം പോലെ ഇത് വായിക്കാം. അതിനാൽ തന്നെ വായിച്ച നല്ല ജീവിതാനുഭവങ്ങളുടെ കൂട്ടത്തിലേക്ക് ഈ പുസ്തകം മാറ്റിവയ്ക്കുന്നു.
വ്യക്തിപരമായി ഈ ബുക്ക് പ്രിയപെട്ടതാകുവാൻ എനിക്ക് ഒരു കാരണമുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് അറിഞ്ഞപ്പോൾ ഞാൻ ജോൺ പോളിന് മെസേജ് ഇട്ടിരുന്നു. ഒരിക്കൽ എറണാകുളത്ത് ഈ പുസ്തകവുമായി പോകണമെന്നും ബുക്കിൽ ആ മനുഷ്യന്റെ കയ്യൊപ്പ് ചാർത്തണമെന്നും കരുതി. സന്തോഷത്തോടെ അദ്ദേഹം "സ്വാഗതം മോനെ. സുഖമായിരിക്കുന്നുവല്ലോ അല്ലെ? ഗോഡ് ബ്ലസ് യു" എന്ന് പറഞ്ഞു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിയോഗവർത്തയാണ് കേട്ടത്. മരണത്തിലും ചെറുപുഞ്ചിരിയോടെ കടന്നുപോകുന്ന ജോൺ പോൾ. (അദ്ദേഹം നിർമ്മിച്ച എംടി വാസുദേവൻ നായരുടെ സിനിമയായിരുന്നു 'ഒരു ചെറുപുഞ്ചിരി) ചിരിക്കുന്ന ആ മുഖമായിരുന്നു ഈ പുസ്തകം വായനയ്ക്ക് എടുത്തപ്പോൾ മുന്നിൽ നിറഞ്ഞുനിന്നത്. തുടക്കത്തിൽ സി.ജെ. ജോസ് പറയുമായിരുന്ന വാക്കുകൾ വായനയ്ക്കു ശേഷവും മനസ്സിലേക്കു കടന്നുവരുന്നു. ജോൺ പോളിനു മാത്രമല്ല, ഭരതൻ ഉൾപ്പെടെയുള്ള കുറെയേറെ ആൾക്കാർക്കും യോഹന്നാൻ കോർ എപ്പിസ്കോപ്പായുടെ വാക്കുകൾ പ്രിയതരമായിരുന്നുവല്ലോ.
ടെൽബ്രെയിൻ ബുക്‌സാണ് പ്രസാധകർ. വില 650 രൂപ.