‌ഷിക്കാഗോ∙ ഷിക്കാഗൊ സിറ്റിയുടെ അമ്പത്തി ആറാമത് മേയറായി ഡമോക്രാറ്റിക്ക് പാർട്ടിയുടെ ലോറി ഇലയ്ൻ ലൈറ്റ് ഫുട്ട് (56) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ആഫ്രിക്കൻ അമേരിക്കൻ വനിതയും ഓപ്പൺലി ഗെയുമായ ലോറി ലൈറ്റ് ഫുട്ട് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. 1962 ഓഗസ്റ്റ് 4 ന് ഒഹായോയിലാണ് ഇവരുടെ ജനനം.

വിൻട്രസ്റ്റ് അറീനായിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഇല്ലിനോയ്സ് ഗവർണർ ജെ. ബി. പ്രിറ്റ്സ്ക്കർ, യുഎസ് സെനറ്റർ റ്റാമി ഡക്‌വർത്ത്, മുൻ ഷിക്കാഗോ മേയർ റിച്ചാർഡ് ഡേലി, സ്ഥാനം ഒഴിയുന്ന മേയർ റഹം ഇമ്മാനുവേൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഏപ്രിൽ മാസം നടന്ന റൺ ഓഫ് മത്സരത്തിൽ മുഖ്യ എതിരാളിയും കുക്ക് കൗണ്ടി ബോർഡ് പ്രസിഡന്റുമായ ടോണി പ്രിക്ക്‌വിൻഗിലിനെ വൻ ഭൂരിപക്ഷത്തിനാണ് ലോറി പരാജയപ്പെടുത്തിയത്.

ഷിക്കാഗോ സിറ്റിയിലെ എല്ലാവർക്കും തുല്യ നീതിയും അവകാശവും ലഭ്യമാക്കുമെന്നും വർധിച്ചുവരുന്ന അഴിമതിയും, അക്രമരാഹിത്യവും ഇല്ലായ്മ ചെയ്യുന്നതിന് തന്റെ ഗവൺമെന്റ് പരമാവധി ശ്രമിക്കുമെന്നും അധികാരമേറ്റെടുത്തശേഷം നടത്തിയ പ്രസംഗത്തിൽ ലോറി ഉറപ്പു നൽകി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും മേയർ പറഞ്ഞു. 

ആൾഡർമാനിക്ക് പ്രിവിലേജ് അവസാനിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ലോറി ആദ്യമായി ഒപ്പുവച്ചു. കൗൺസിൽ അംഗങ്ങൾക്ക് അവരവരുടെ വാർഡ് പ്രവർത്തനങ്ങൾ സ്വതന്ത്രമായി നടത്തുന്നതിനുള്ള അവകാശം സിറ്റി കൗൺസില്‍ നിഷേധിക്കുന്ന നിയമമാണ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്.

യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ നിന്നും ബിരുദവും ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും ജെഡിയും ലഭിച്ച ഇവർ പ്രഗത്ഭയായ അറ്റോർണിയാണ്. ഭാര്യയും ഒരു കുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.