മിനിയാപോലീസ് ∙ വീട്ടിൽ അതിക്രമിച്ചു കയറി മാതാപിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പതിമൂന്നു വയസ്സുള്ള മകളെ തട്ടികൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ച കേസിൽ പ്രതിയെ രണ്ടു ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ചു. മേയ് 24 വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിധി പ്രസ്താവിച്ചത്.

സംസ്ഥാനത്തു വധശിക്ഷക്ക് നിയമം അനുവദിക്കാത്തതിനാലാണ് ജീവപര്യന്തം നൽകിയത്. 2018 ഒക്ടോബറിൽ മിസിസിപ്പിയിൽ നിന്നും 90 മൈൽ നോർത്ത് ഈസ്റ്റിലെ ബാർണിനു സമീപം ഉള്ള വീട്ടിലാണ് പ്രതി ജേക് പാറ്റേഴ്സൺ അതിക്രമിച്ചു കയറിയത്.

മകളെ ബലം പ്രയോഗിച്ച് കടത്തി കൊണ്ടുപോകുന്നതു ചെറുത്തു നിന്ന പിതാവ് ജയിംസിനെ ആദ്യം വെടിവച്ചിട്ടു. ഇതിനിടയിൽ മകളേയും കൂട്ടി ബാത്ത് റൂമിൽ കയറി വാതിലടച്ച് ഡെന്നിസ് കുട്ടിയെ മാറോടടക്കി പിടിച്ച് നിശ്ശബ്ദയായി നിന്നു. ബാത്ത് റൂമിന്റെ ചില്ലു തകർത്ത് അകത്തു പ്രവേശിച്ച പ്രതി മാതാവിന്റെ യാചനക്കു പോലും ചെവികൊടുക്കാതെ നിറയൊഴിക്കുകയായിരുന്നു.

രണ്ടു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. 13 വയസ്സുള്ള ജെയ്മിയേയും കൂട്ടി അവരുടെ വീട്ടിൽ നിന്നും 60 മൈൽ ദൂരെയുള്ള ഗോർഡൻ എന്ന ടൗണിലെ ഒരു കാബനിൽ 88 ദിവസമാണ് കുട്ടിയുമൊത്തു ഇയാൾ കഴിഞ്ഞത്. പിന്നീട് കുട്ടി അവിടെ നിന്നും രക്ഷപ്പെട്ട് അടുത്തുള്ള  വീട്ടിൽ അഭയം തേടി. അവരാണ് പൊലീസിനെ അറിയിച്ചു പ്രതിയെ പിടികൂടാൻ സഹായിച്ചത്.

മാർച്ച് മാസം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിച്ച കോടതി മുറിയിൽ വികാര നിർഭരമായ നിമിഷങ്ങൾ സാക്ഷ്യം വഹിച്ചു. ജെയ്മിയുടെ അഭാവത്തിൽ കുട്ടിയുടെ പ്രസ്താവന കോടതിയിൽ വായിച്ചു. 88 ദിവസം തന്നെ ക്രൂരമായി പീഡിപ്പിക്കുകയും കീഴടക്കുവാൻ ശ്രമിക്കുകയും ചെയ്ത പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ , വിധി പ്രഖ്യാപിച്ച ജഡ്ജി പ്രതിയെ ഈവിൾ എന്നാണ് വിശേഷിപ്പിച്ചത്. ഇയാളുടെ അന്ത്യം ജയിലിൽ തന്നെയായിരിക്കും.