ലോകമെമ്പാടും ഏറ്റവുമധികം ആളുകളെ അലട്ടുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് കാൻസർ. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കിയാൽ പാത്രങ്ങളിൽ വിഷം കഴിക്കുന്നവരാണ് നമ്മളെന്നു പറയേണ്ടി വരും. ഇതിനു വളരെ പ്രാധാന്യം കൊടുത്തുള്ള ഒരു സിനിമയാണ് ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന് എറണാകുളം റിനെ മെഡിസിറ്റിയിലെ കാൻസർ വിഭാഗം മേധാവിയും കാൻസർ സർജനുമായ ഡോ. തോമസ് വർഗീസ് പറയുന്നു.

പട്ടാഭിരാമനിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് സമൂഹത്തിൽ നടക്കുന്നതാണ്. ഭക്ഷണത്തിൽ മായം ചേർക്കൽ കാൻസറിനു പ്രധാന കാരണമാണ്. വിഷാംശമുള്ള ഭക്ഷണം ധാരാളം ഉള്ളിലെത്തുമ്പോൾ കോശങ്ങൾക്കുള്ളിലുള്ള ജെനിറ്റിക് മെറ്റീരിയിലായ ഡിഎൻഎയ്ക്ക് ഇതിലുള്ള കാൻസർ സാധ്യതയുള്ള കാർസിനോജനുകളായ ഘടകങ്ങളെ വേർതിരിച്ചെടുക്കാനാകാത്ത അവസ്ഥ സംജാതമാകും. ഇങ്ങനെ രൂപപ്പെട്ട ഒരു കോശം കാൻസർ കോശമായി മാറുകയും അത് ശരീരത്തിൽ പലഇടത്തും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

ഭക്ഷണത്തിലെ മായം ഒരു ആഗോളപ്രതിഭാസം തന്നെയാണ്. എങ്കിലും നമ്മുടെ നാട്ടിൽ ഇത് കൂടുതലായി കണ്ടുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്ന സമയം മുതൽ അതു വളർന്ന് ചെടിയായി മാറി പൂവിടുന്ന സമയം മുതൽ അതിൽ കീടനാശിനി പ്രയോഗം നടത്തും. ഇത് കായ്ഫലമാകുമ്പോഴും പാക്ക് ചെയ്ത് വിപണിയിലെത്തുമ്പോഴുമെല്ലാം ഈ കീടനാശിനിയുടെ ഫലം അതിലുണ്ടാകും. ഇതെല്ലാം കാൻസറിലേക്കു നയിക്കുന്ന കാരണങ്ങളാണെന്നും ഡോക്ടർ പറയുന്നു. 

ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് കൈകാര്യം ചെയ്യേണ്ട നിരവധി കാര്യങ്ങൾ പട്ടാഭിരാമൻ സിനിയിൽ പറഞ്ഞിട്ടുണ്ടെന്നും അത്തരം കാര്യങ്ങൾക്കു മുന്‍തൂക്കം നൽകി പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞിരുന്നു.