ഒരിക്കൽ കോവിഡ് വന്നാൽ പിന്നീട് അൽസ്ഹൈമേഴ്‌സ് രോഗം വരാനുള്ള സാധ്യതയുണ്ടോ ? കോവിഡ് രോഗബാധയിൽ നിന്നു മുക്തി നേടിയെങ്കിലും ജനങ്ങളുടെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ‘ രോഗം കൂടി വരുന്നു എന്നു പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. കൂടുതൽ രോഗികളെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട് ’ ആലപ്പുഴ

ഒരിക്കൽ കോവിഡ് വന്നാൽ പിന്നീട് അൽസ്ഹൈമേഴ്‌സ് രോഗം വരാനുള്ള സാധ്യതയുണ്ടോ ? കോവിഡ് രോഗബാധയിൽ നിന്നു മുക്തി നേടിയെങ്കിലും ജനങ്ങളുടെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ‘ രോഗം കൂടി വരുന്നു എന്നു പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. കൂടുതൽ രോഗികളെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട് ’ ആലപ്പുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ കോവിഡ് വന്നാൽ പിന്നീട് അൽസ്ഹൈമേഴ്‌സ് രോഗം വരാനുള്ള സാധ്യതയുണ്ടോ ? കോവിഡ് രോഗബാധയിൽ നിന്നു മുക്തി നേടിയെങ്കിലും ജനങ്ങളുടെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ‘ രോഗം കൂടി വരുന്നു എന്നു പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. കൂടുതൽ രോഗികളെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട് ’ ആലപ്പുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ കോവിഡ് വന്നാൽ പിന്നീട് അൽസ്ഹൈമേഴ്‌സ് രോഗം വരാനുള്ള സാധ്യതയുണ്ടോ ? കോവിഡ് രോഗബാധയിൽ നിന്നു മുക്തി നേടിയെങ്കിലും ജനങ്ങളുടെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ‘ രോഗം കൂടി വരുന്നു എന്നു പറയുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. കൂടുതൽ രോഗികളെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട് ’ ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ ന്യൂറോളജി പ്രഫസറും അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) ദേശീയ അധ്യക്ഷനുമായ ഡോ. റോബർട്ട് മാത്യു പറയുന്നു.

‘ പണ്ടൊക്കെ പ്രായമായവർക്ക് വരുന്ന രോഗമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴത് മറവിരോഗമാണെന്ന് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ രോഗികള്‍ ഉള്ളതായിട്ട് നമുക്കറിയാം. കോവിഡ് വന്നതിന്റെ പേരിൽ അൽസ്‍ഹേമേഴ്സ് രോഗികളുടെ എണ്ണം കൂടുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അടച്ചിടുക, എങ്ങോട്ടും പോകാൻ പറ്റാതെ വരിക എന്നിവയൊക്കെ ഇവരുടെ പെരുമാറ്റത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നു. ശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും മറവിരോഗത്തെക്കുറിച്ചുള്ള അജ്ഞത ഇപ്പോഴും സമൂഹത്തിലുണ്ട്. രോഗം തിരിച്ചറിഞ്ഞാലും പലപ്പോഴും അംഗീകരിക്കാനുള്ള ബുദ്ധിമുട്ടുമുണ്ട്. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും രോഗീപരിചരണത്തിലെ അശ്രദ്ധയും ദോഷങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്, ഡോ. റോബർട്ട് മാത്യു പറയുന്നു.

ADVERTISEMENT

അൽസ്ഹൈമേഴ്സ് രോഗവും ചികിത്സയും നേരിടുന്ന വെല്ലുവിളികൾ ഡോ. റോബർട്ട് മാത്യു വിശദീകരിക്കുന്നു. 

ഡോ. റോബർട്ട് മാത്യു

 

∙ എന്താണ് അൽസ്ഹൈമേഴ്സ് രോഗം? എന്തൊക്കെ ലക്ഷണങ്ങളാണ് പ്രകടമാകുക?

പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ ഒരു രോഗമാണ് മറവിരോഗം (അൽസ്ഹൈമേഴ്സ്). പ്രധാന രോഗലക്ഷണം മറവിയാണെങ്കിലും പെരുമാറ്റ വൈകല്യങ്ങളും വരും. അമ്പതോളം രോഗങ്ങൾ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കും. ഇതിൽ ബഹുഭൂരിപക്ഷത്തിനും ചികിത്സയില്ല. മറവിരോഗമുള്ള 100 പേരെ എടുത്താൽ അതിൽ പത്തുപേർക്ക് ചികിത്സിച്ചു മാറ്റാവുന്ന അസുഖവും 90 പേർക്കു ചികിത്സയില്ലാത്ത അസുഖങ്ങളുമായിരിക്കും. മറവിരോഗം വർഷങ്ങളോളം നില്‍ക്കും. രോഗം ബാധിച്ചാൽ 5 മുതൽ 15 വരെ വർഷം മറവിരോഗിയായി ജീവിക്കും. ആദ്യത്തെ മൂന്നു നാലു വർഷങ്ങൾ കഴിഞ്ഞാൽ മറവിക്കു പുറമേ പെരുമാറ്റ പ്രശ്നങ്ങളും കാണപ്പെടാറുണ്ട്. ചില അവസരങ്ങളിൽ മനോദൗർ‌ബല്യത്തിനു സമാനമായ പെരുമാറ്റങ്ങളുണ്ടാകാം. ഇവരെ പരിചരിക്കുന്നത് വളരെ ശ്രമകരമാണ്. ഒരു ഘട്ടമാകുമ്പോൾ ഇവർക്ക് എല്ലാ കാര്യങ്ങൾക്കും സഹായം വേണ്ടി വരും. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കും. അപ്പോൾ ഭക്ഷണം കഴിപ്പിക്കണം. വസ്ത്രം ധരിക്കാൻ വിസമ്മതിക്കാം. കുളിക്കില്ല. ശരീരശുദ്ധി നോക്കില്ല. നിൽക്കുന്നിടത്തു തന്നെ മലമൂത്ര വിസർജനം നടത്തും. മലമൂത്രവിസർജനം ചെയ്തിട്ട് അതിനെ കൈകാര്യം ചെയ്യും. എന്താണ് ചെയ്യുന്നതെന്നറിയാതെ ആൾക്കാെര ഉപദ്രവിക്കും. കറന്റിന്റെ വയറിൽ പിടിക്കും. വീട്ടിൽനിന്ന് ഇറങ്ങിപ്പോകും. സംസാരിക്കുന്നതിൽ ഒരുപാട് വ്യത്യാസങ്ങൾ വരും. നമ്മൾ പറയുന്നത് വേണ്ടപോലെ മനസ്സിലാകില്ല. തിരിച്ച് വേണ്ടതുപോലെ പറയാൻ പറ്റിയെന്നു വരില്ല. അമിതമായ ദേഷ്യം, ഉപദ്രവിക്കാനുള്ള പ്രവണത, അമിതമായുള്ള വിഷാദം ഇങ്ങനെ ഒരു കൂട്ടം പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒന്നായി വരും. സ്ഥലകാലബോധം നഷ്ടപ്പെടും, സ്വന്തം വീടല്ല എന്നു പറഞ്ഞ് ഇറങ്ങിപ്പോകാനുള്ള പ്രവണത, അർധരാത്രി നേരം വെളുത്തു എന്നു പറഞ്ഞ് എഴുന്നേറ്റിരുന്ന് പ്രഭാതകർമങ്ങൾ ചെയ്യുക, വീട്ടിലെ എല്ലാവരെയും വിളിച്ചെഴുന്നേൽപ്പിക്കുക. ഒരു കാര്യവും ഇല്ലാതെ വെറുതെ വിളിച്ചു കൂവുക. അല്ലെങ്കിൽ ചുറ്റും ശത്രുക്കൾ ഉണ്ടെന്ന് പറഞ്ഞ് അവരോട് യുദ്ധത്തിനിറങ്ങുക ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് രോഗികളുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്നത്. 

ADVERTISEMENT

 

∙ രോഗീപരിചരണം ശ്രമകരമാണെന്നു പറഞ്ഞു. ഒരു അൽസ്ഹൈമേഴ്സ് രോഗിയെ ശുശ്രൂഷിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?

രോഗികളെ പരിചരിക്കുന്ന 50 ശതമാനത്തോളം പേർക്ക് മാനസിക, ശാരീരിക പ്രശ്നങ്ങൾ വരുമെന്ന് കണക്കുണ്ട്. ഈ പരിചരണം 5 വർഷം തൊട്ട് 10 വർഷം വരെ നിൽക്കും. ഒരു മറവിരോഗി വീട്ടിൽ ഉണ്ടെങ്കിൽ ആ വീടിന്റെ താളം മുഴുവനും തെറ്റും. മറവിരോഗിയെ വേണ്ട രീതിയിൽ പരിചരിക്കാനോ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കാനോ വീട്ടുകാർക്കു സാധിച്ചെന്നു വരില്ല. നോക്കാനായി ഒരാൾ വീട്ടില്‍ നിൽക്കുകയാണെങ്കിൽ അയാൾക്ക് ജോലിക്കു പോകാൻ പറ്റില്ല. ആ വരുമാനം കുറയും. പരിചരിക്കുന്ന ആളിനോട് സ്നേഹമോ അൽപം പോലും നന്ദിയോ ഈ രോഗി ഒരു ഘട്ടത്തിലും കാണിക്കില്ല. അതുകൊണ്ടുള്ള മാനസികമായ വിഷമം, ഉറങ്ങാന്‍ പറ്റാത്തതു കൊണ്ടുള്ള ശാരീരികമായ പ്രശ്നങ്ങൾ ഇങ്ങനെ ഒരു കൂട്ടം ആരോഗ്യപ്രശ്നങ്ങൾ പരിചരിക്കുന്നവർക്കുണ്ടാകും. മറവിരോഗം വളരെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന അസുഖമാണെന്നു മനസ്സിലാക്കി സമൂഹം മൊത്തത്തില്‍ അവരെ സഹായിച്ചാൽ മാത്രമേ കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കൂ. നമ്മുടെ അടുത്ത വീട്ടിലുള്ളയാൾക്ക് രോഗം ഉണ്ടെന്നറിഞ്ഞാൽ നമുക്കു പലപ്പോഴും കൗതുകമേ തോന്നൂ. അല്ലാതെ ഓരോ ദിവസവും തള്ളി നീക്കാൻ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒരിക്കലും നമ്മൾ ചിന്തിച്ചെന്നു വരില്ല. അതു നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

 

ADVERTISEMENT

∙ പലപ്പോഴും പ്രായത്തിന്റേതായ പ്രശ്നങ്ങളായിക്കണ്ട് ഈ രോഗം അവഗണിക്കപ്പെടുന്നുണ്ടോ?

Image courtesy: pathdoc/Shutterstock

മറവിരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ പ്രായത്തിന്റെ പ്രശ്നങ്ങളായി മാത്രം കാണുകയാണ് പലരും ചെയ്യുന്നത്.  പ്രായത്തിന്റെ ഓർമക്കുറവായോ അഹങ്കാരം കൊണ്ടുള്ള പെരുമാറ്റ വൈകല്യമായോ ചിത്രീകരിക്കുക. അല്ലെങ്കിൽ മാനസിക രോഗമാണ് എന്നു പറയുക തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്നത്. ഇതെല്ലാം മാറണം. 60 വയസ്സിനു മുകളിലുള്ള 100 പേരെ എടുത്തു കഴിഞ്ഞാൽ അതിൽ അഞ്ചു പേർക്ക് മറവിരോഗം കാണും. 80 വയസ്സിനു മുകളിലാണെങ്കിൽ 20 പേർക്കു മറവിരോഗം കാണും. 90 വയസ്സിനു മുകളിലുള്ളവരിൽ രണ്ടു പേരെ എടുത്താലും അതിൽ ഒരാൾക്കു കാണും. ഇതൊന്നും മറവിരോഗമായി പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല. ഇനി ഇത് രോഗമാണെന്ന് നമ്മൾ പറഞ്ഞാലും കുടുംബക്കാർ ചിലപ്പോൾ അംഗീകരിക്കില്ല. ഇതുപോലെ അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ അപ്പോഴത്തെ സൗകര്യമനുസരിച്ച്,  ഓരോരുത്തരുടെയും മനോധർമം അനുസരിച്ച് കൈകാര്യം െചയ്യുന്നു. ഇതാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിൽ 60 ലക്ഷത്തോളം മറവിരോഗികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പത്തു ശതമാനത്തിനു പോലും രോഗനിർണയം നടക്കുന്നില്ല. ലോകത്തിൽ അഞ്ചരക്കോടിയോളം മറവി രോഗികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ മൂന്നിൽ ഒരാളിൽ മാത്രമാണ് ശരിയായ രോഗനിർണയം നടക്കുന്നത്. ഓരോ മൂന്ന് സെക്കൻഡിലും ലോകത്ത് ഒരാൾ മറവിരോഗിയാകും. ഇത് വലിയൊരു ലോഡ് ആണ്. നമ്മളിത് അറിയുന്നില്ല. കാണുന്നില്ല. ഇതു വന്ന കുടുംബക്കാർ രോഗമെന്ന് മനസ്സിലാക്കി അത് അനുഭവിച്ചു തീർക്കുന്നു. ഈ അവസ്ഥ മാറണം, ഇതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം. 

 

∙ നിലവിലെ സാഹചര്യത്തിൽ ചികിത്സാ, ബോധവൽക്കരണ രംഗങ്ങളിൽ എന്തൊക്കെ മാറ്റമാണ് വരേണ്ടത്?

പല തലത്തിൽ മാറ്റങ്ങൾ വരുത്തണം. നമ്മൾ ഡിമൻഷ്യ ഫ്രണ്ട്‌ലി ആകണം. 60 വയസ്സിനു മുകളിലുള്ള ഒരാൾ ഒരേകാര്യം വീണ്ടും വീണ്ടും ചോദിക്കുക, അല്ലെങ്കിൽ സാധനങ്ങൾ മറന്നു വച്ച് പിന്നെയും പിന്നെയും തപ്പുക, ചില കാര്യങ്ങള്‍ പറഞ്ഞേൽപ്പിച്ചാൽ അത് മറന്നു പോകുക. ഓർമിപ്പിക്കാൻ ശ്രമിച്ചിട്ടും ഓർക്കാതിരിക്കുക. ഇതൊക്കെ ഇതിന്റെ ആംരഭ ലക്ഷണങ്ങളാണ്. അത് തിരിച്ചറിയാൻ പറ്റണം. ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ചും മറവിരോഗം എപ്പോഴാണ് സംശയിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്കൊരു ധാരണ ഉണ്ടായിരിക്കണം. ഡോക്ടർ മറവിരോഗമാണെന്ന് പറയുമ്പോൾ ഈ പ്രായത്തിൽ മറവിരോഗം സാധാരണമാണ്, സമൂഹത്തിൽ നല്ലൊരു ശതമാനം പേർക്കും ഈ രോഗം ഉണ്ടെന്ന് മനസ്സിലാക്കി അത് അംഗീകരിക്കാൻ പറ്റണം. മറവിരോഗിയെ പരിചരിക്കുന്നത് ശ്രമകരമാണെന്നു മനസ്സിലാക്കി, പരിചരിക്കുന്നവരോട് നമുക്ക് സഹാനുഭൂതിയും സഹായിക്കാനുള്ള മനസ്സും ഉണ്ടായിരിക്കണം. രോഗം സംബന്ധിച്ച ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും എന്തെങ്കിലും ചികിത്സ ഉണ്ടെങ്കിൽ കണ്ടുപിടിക്കുകയും ചെയ്യുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഘട്ടം എത്തുമ്പോഴേക്കും മറവിരോഗികളെ  വീട്ടിൽ പരിചരിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാകും. കാരണം പരിചരിക്കുന്നവർക്ക് ഈ രോഗത്തെപ്പറ്റി വലിയ ധാരണയില്ല. ഇവരോട് പെരുമാറുന്നതൊക്കെ പ്രത്യേക രീതിയിലായിരിക്കണം. ‌

ഉദാഹരണത്തിന് രോഗി ‘എനിക്ക് ഇപ്പോൾ കൊല്ലത്തു പോകണം’ എന്നു പറഞ്ഞാൽ നമ്മൾ പറയും, ‘ഇപ്പോഴെങ്ങനെയാ പോകുന്നത്? പോകണമെന്നുണ്ടെങ്കിൽ തന്നെ നമ്മൾ ആദ്യമേ തീരുമാനിക്കണ്ടേ? ബസിൽ പോകണണെങ്കിൽ ബസിന്റെ സമയം നോക്കണം, സാധനങ്ങൾ പായ്ക്കു ചെയ്യണം’ എന്ന് പറഞ്ഞ് തർക്കിക്കാൻ നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളു. അതേസമയം, പോകണം എന്നു പറഞ്ഞ ഉടനെ ‘പോകാല്ലോ, കൊല്ലത്ത് പോകണോ എപ്പോൾ പോകണം, എങ്ങനെ പോകണം’ എന്ന രീതിയിൽ മയത്തിൽ ഇടപെടുകയാണെങ്കിൽ കുറച്ചു സമയം കഴിയുമ്പോൾ അവരിത് മറന്ന് അടുത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ പൊയ്ക്കോളും. ‌‌‌‌

 

Photo Credit : pathdoc / Shutterstock.com

∙ പാശ്ചാത്യ രാജ്യങ്ങളിലെ ചികിത്സാ രീതി എങ്ങനെയാണ്?

പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേക കേന്ദ്രങ്ങളുണ്ട്. അത് പകൽ വീടുകളോ ലോങ് ടേം സ്റ്റേ ഹോമുകളോ സ്ഥിരം താമസിക്കാനുള്ള രണ്ടാം വീടുകളോ നഴ്സിങ് ഹോമുകളോ ഒക്കെയാകാം. ഓരോ ഘട്ടത്തിലും ഇതിന്റെ ആവശ്യങ്ങൾ വരും. പരിചരിക്കുന്നതിൽ പരിശീലനം കിട്ടിയിട്ടുള്ളവരായിരിക്കും ഇവിടെ നോക്കുന്നത്. അവർക്ക് ഇത് വളരെ ആയാസരഹിതമായി കൈകാര്യം ചെയ്യാൻ പറ്റും. അത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മറ്റൊരു കാര്യം. നമ്മുടെ നാട്ടിൽ എല്ലാ ജില്ലയിലും ഒരു മറവിരോഗ പരിപാലന കേന്ദ്രം തുടങ്ങാൻ സർക്കാരിന് പ്ലാനുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും കഴിഞ്ഞ 15 വർഷമായിട്ട് മറവിരോഗ പരിപാലനകേന്ദ്രങ്ങൾ ഉണ്ട്. ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇപ്പോൾ കണ്ടു വരുന്നത്, ഇങ്ങനെ സ്ഥാപനങ്ങളുണ്ട്, അവിെട കൊണ്ട് ആക്കണമെന്ന ആഗ്രഹം ഉണ്ട്. പക്ഷേ ബന്ധുക്കൾ കുറ്റം പറയുമെന്ന് പേടിച്ചിട്ട് കൊണ്ട് ആക്കില്ല. അവിടെ കൊണ്ടാക്കുന്നത് തെറ്റായ കാര്യമാണ് എന്നാണ് ഒരു ചിന്ത. ഒരാൾക്ക് ഒരു രോഗം വന്നാൽ ആശുപത്രിയിലാണ് പോകേണ്ടത്, അല്ലാതെ വീട്ടിൽ വച്ചല്ല നോക്കേണ്ടത്. ഇത്തരം സാഹചര്യത്തിൽ ഏറ്റവും നന്നായി നോക്കാൻ പറ്റുന്നത് ഇത്തരം സ്ഥാപനങ്ങളിലാണ്. ആ സ്ഥാപനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, അവയെ പ്രോത്സാഹിപ്പിക്കുക. ഈ തരത്തിൽ ഇതിനെക്കുറിച്ച് മനസ്സിലാക്കുക, മനോഭാവം മാറ്റുക, എന്നിവ ചെയ്താൽ മാത്രമേ ഈ പ്രശ്നം ൈകകാര്യം ചെയ്യാൻ പറ്റൂ. 2050 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം ഇരട്ടി ആകുമെന്നാണ് കണക്കാക്കുന്നത്. 

 

∙ രോഗത്തെക്കുറിച്ച് ശരിയായ ധാരണ ഇല്ലാതെയുള്ള പരിചരണം രോഗിയുടെ നില വഷളാക്കുകയല്ലേ?

രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ രോഗം വഷളാക്കും. ഞാൻ കണ്ടിരിക്കുന്ന പല രോഗികളും വീട്ടിൽ നിന്ന് ഇവിടെ വരുമ്പോൾ വളരെ ദേഷ്യപ്പെടുന്ന വല്ലാത്ത അവസ്ഥയിൽ ആയിരിക്കും. എന്നാൽ ശരിയായ പരിചരണം നൽകി ഒന്നു രണ്ട് ആഴ്ചകൾ കൊണ്ട് ഇവർ മെച്ചപ്പെടുന്നുണ്ട്. അതിനു പ്രധാന കാരണം അവരെ പരിചരിക്കുന്നവരും അവരും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ്. ഈ രോഗികൾക്ക് പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്തവരാണ്. അത് ഈ രോഗത്തിന്റെ ലക്ഷണമാണ്. പരിചരിക്കുന്നവർ എത്ര സ്നേഹം കാണിച്ചാലും തിരിച്ച് അവർ ഒന്നും കാണിക്കാറില്ല. മാത്രമല്ല ഇവർക്ക് കുറേ തെറ്റായ ചിന്തകൾ വരും. പരിചരിക്കാൻ വരുന്നവർ ഇവരുടെ സാധനങ്ങൾ എടുത്തു കൊണ്ടു പോകുന്നു, ഇവരെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്നൊക്കെ. കുറേ കഴിയുമ്പോൾ പരിചരിക്കുന്നവരും ഇവരെ തിരിച്ച് ഓരോന്നും പറയാൻ തുടങ്ങും. കാരണം അവർക്ക് അറിയില്ലല്ലോ ഈ രോഗത്തിന്റെ സ്വഭാവം. പക്ഷേ കൃത്യമായി പരിശീലനം ലഭിച്ച സ്ഥാപനത്തിൽ എത്തിയാൽ ഇവരെല്ലാം വളരെ ഡീസന്റാണ്. ഇവിടെയുള്ളവർ വളരെ സ്നേഹത്തോടെ പെരുമാറുമ്പോൾ പലരും മാറുന്നുണ്ട്. പരിചരണ രീതി ശരിയാകാത്തതു കൊണ്ട് അവരുടെ അസുഖം മോശമാകുന്നു എന്നു പറയുന്നതിൽ സത്യമില്ല. നല്ല പരിചരണത്തിലൂടെ ഇവർക്ക് ആശ്വാസം കൊടുക്കാൻ പറ്റും എന്നതിൽ തർക്കവുമില്ല. 

 

∙  രോഗസാധ്യത മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധിക്കാൻ സാധിക്കുമോ?

രോഗസാധ്യത മുൻകൂട്ടി അറിയാനുള്ള വ്യക്തമായി കാര്യങ്ങളൊന്നും ഇല്ല. ചില ജനിതക ഘടനയുള്ളവർക്ക് കൂടുതലായി വരുമെന്നും പല ഭാഷകൾ പഠിച്ചവർക്കും വിദ്യാഭ്യാസമുള്ളവർക്കും ബൗദ്ധികമായി കൂടുതൽ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കും ഒരു പരിധിവരെ ഇതിനെ തടയാൻ സാധിക്കും എന്നുമൊക്കെയുള്ള നിരീക്ഷണങ്ങൾ വരുന്നുണ്ടെന്നല്ലാതെ വ്യക്തമായ ഒരു കാരണം പറയാൻ സാധിക്കില്ല. 60 വയസ്സിനു മുകളിലാണ് ഇത് സാധാരണ കാണുന്നത്. പക്ഷേ, 45 വയസ്സു തൊട്ടു രോഗസാധ്യത നിലനിൽക്കുന്നുണ്ട്. പ്രായം കൂടുന്നതനുസരിച്ച് ഈ രോഗം വരാനുള്ള സാധ്യതയും കൂടുന്നു. 

 

Alzheimer's disease

∙ അൽസ്ഹൈമേഴ്സിലേക്ക് എത്തിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ രോഗാവസ്ഥകൾ ഏതൊക്കെയാണ്?

മറവിരോഗം എന്നു പറയുന്നത് 50 ൽ അധികം രോഗങ്ങളുടെ ഒരു കൂട്ടം ആണ്. ഉദാഹരണത്തിന് പനി എന്നു പറയുമ്പോൾ, മൂത്രത്തിൽ പഴുപ്പ് വരുമ്പോൾ പനി ഉണ്ടാകും. ന്യുമോണിയ പനി ഉണ്ടാക്കും. ജലദോഷവും ചില കാൻസറും പനി ഉണ്ടാക്കും. അപ്പോൾ ഒരു കൂട്ടം അസുഖങ്ങളുെട ലക്ഷണമാണ് പനി. അതുപോലെ തലച്ചോറിനെ ബാധിക്കുന്ന ഒരു കൂട്ടം അസുഖങ്ങളുടെ മൊത്തത്തിലുള്ള ലക്ഷണങ്ങളാണ് ഡിമന്‍ഷ്യയുടെ ലക്ഷണങ്ങൾ. അത്തരം അസുഖങ്ങളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന അസുഖമാണ് അൽസ്ഹൈമേഴ്സ് ഡിമന്‍ഷ്യ. ഏറ്റവും കൂടുതൽ ആൾക്കാരെ ബാധിക്കുന്ന മറവിരോഗമാണ് അൽസ്ഹൈമേഴ്സ് ഡിമൻഷ്യ. നേരത്തേ പറഞ്ഞ രോഗലക്ഷണങ്ങളൊക്കെ സാധാരണ അൽസ്ഹൈമേഴ്സ് ഡിമന്‍ഷ്യയെപ്പറ്റിയുള്ളതാണ്. ഒരു പരിധിക്കപ്പുറും തൈറോയ്ഡിന്റെ അളവ് കുറഞ്ഞാൽ അത് മറവിരോഗം ഉണ്ടാക്കാം. അത് ഡിമൻഷ്യ ആണ്. അവർക്ക് തൈറോയ്ഡിന്റെ ചികിത്സ കൊടുത്താൽ രക്ഷപ്പെടും. അത് അല്‍സ്ഹൈമേഴ്സ് അല്ല. ചിലർക്ക് തലച്ചോറിനകത്ത് അണുബാധ വരും. ടിബി ബാധിച്ചാൽ ഡിമൻഷ്യ വരും. അതിനുള്ള ചികിത്സ കൊടുത്താൽ അവർ മെച്ചപ്പെടും. പക്ഷേ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറവിരോഗം അൽസ്ഹൈമേഴ്സ് ആണ്. അതിന് ചികിത്സയില്ല. 

തലച്ചോറിനെ ബാധിക്കുന്ന മറ്റൊരു കൂട്ടം അസുഖങ്ങളാണ് പാർക്കിൻസൺസ്. ഇതിന്റെ പ്രധാന ലക്ഷണം കൈയ്ക്കും കാലിനും ഉള്ള വിറയലാണ്. വഴക്കമില്ലായ്മ, വേഗക്കുറവ്, ബാലൻസ് ഇല്ലായ്മ എന്നീ ലക്ഷണങ്ങളും കാണിക്കും. പാർക്കിൻസൺസ് ഉള്ള രോഗികളിൽ 30 ശതമാനം േപർക്ക് കാലക്രമേണ ഡിമൻഷ്യയുടെ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. അതേപോലെ ഡിമൻഷ്യ ഉള്ള രോഗികളിലും കാലക്രമേണ പാർക്കിൻസണിന്റെ ലക്ഷണങ്ങളും ചെറിയ ശതമാനം പേർക്കു വരാറുണ്ട്. പാർക്കിൻസൺസും മറവിരോഗവും ഒരുമിച്ചു വരുന്ന സാഹചര്യങ്ങളും ഉണ്ട്. 

 

∙ ഒരു വ്യക്തിയിൽ മറവിരോഗം എങ്ങനെയാണ് സ്ഥിരീകരിക്കുന്നത്?

പ്രായമായവർക്ക് ഇത് അടിക്കടി വരും. കൃത്യമായി അൽസ്ഹൈമേഴ്സ് ആണെന്നറിയാൻ രണ്ടു മൂന്ന് പരിശോധനകൾ വേണ്ടി വരും. ഒന്ന് മറവി പരിശോധന, അല്ലെങ്കിൽ ന്യൂറോസൈക്കോളജി. ന്യൂറോ സൈക്കോളജി എന്നു പറയുന്നത് രോഗിയെക്കൊണ്ട് ബൗദ്ധികമായ കുറേ കാര്യങ്ങൾ ചെയ്യിക്കും. ഉദാഹരണത്തിന് പതിനഞ്ചു വാക്കുകൾ പറഞ്ഞിട്ട് ഓർമിക്കാൻ പറയും. ഒരു കഥ പറഞ്ഞിട്ട് തിരിച്ചു പറയാൻ പറയും. ഒരു പടം കാണിച്ച് പേരു പറയാൻ പറയും. ന്യൂറോസൈക്കോളജിയിൽ തലച്ചോറിന് എത്രമാത്രം ബൗദ്ധിക പ്രവർത്തനങ്ങളിൽ വ്യതിയാനം ഉണ്ട് അല്ലെങ്കിൽ വീഴ്ചയുണ്ട് എന്നുള്ളത് മനസ്സിലാകും. രണ്ടാമത് റേഡിയോളജി. ഇതിൽ സ്കാനിങ്ങാണു വരുന്നത്. പല തരത്തിലുള്ള സ്കാനിങ് ഉണ്ട്. സിടി സ്കാൻ, എംആർഐ, പെറ്റ് സ്കാൻ ഇങ്ങനെ. മൂന്നാമത്തേത് രക്തത്തിലെ ചില പരിശോധനകൾ ആണ്. നല്ല എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഡോക്ടർ ലക്ഷണങ്ങൾ വച്ച് അൽസ്ഹൈമേഴ്സ് ആണെന്ന് പറയുകയാണെങ്കിൽ നമുക്ക് ടെസ്റ്റൊന്നും ചെയ്യാതെ അത് അംഗീകരിക്കാനാകും. 

 

∙ അൽസ്ഹൈമേഴ്സ് രോഗത്തിലേക്കു നയിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?

തലച്ചോറിനുള്ളില്‍ ഉള്ള കോശങ്ങളുടെ പ്രവർത്തനത്തിൽ വരുന്ന വ്യതിയാനമാണ് ഈ രോഗത്തിനു കാരണം. പിന്നീട് ഈ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു. കോശങ്ങൾ നശിക്കുന്നതിന്റെ ഫലമായി തലച്ചോർ ചുരുങ്ങുന്നു. ഇത്തരം പ്രക്രിയകളിലൂടെയാണ് ഈ രോഗം വരുന്നത്. ഈ കോശങ്ങൾക്കുള്ളിൽ വിഷാംശമുള്ള ചില പ്രോട്ടീനുകളിലെ പദാർഥങ്ങൾ വന്നടിഞ്ഞ് അവരുടെ പ്രവർത്തനങ്ങൾ മന്ദീഭവിക്കപ്പെട്ട് പിന്നെ അവ നശിച്ച് തലച്ചോർ ചുരുങ്ങിയാണ് ഇത് വരുന്നത്. എന്താണ് ഇതിന്റെ കാരണമെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 

 

∙ കുടുംബത്തിൽ ഒരാൾക്ക് മറവിരോഗം ആണെന്നു സ്ഥിരീകരിക്കപ്പെട്ടാൽ അത് അംഗീകരിക്കാനുള്ള ഒരു മടി ഏറെക്കുറെയെങ്കിലും കാണുന്നുണ്ടല്ലോ. എന്താകും കാരണം? 

തീർച്ചയായും. സമൂഹം ഇത് അംഗീകരിക്കാത്തത് പല കാരണങ്ങൾ കൊണ്ടാണ്. ഏറ്റവും പ്രധാനം രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല എന്നതുതന്നെ. രണ്ടാമത് ഡോക്ടർമാർ ഈ അസുഖത്തെക്കുറിച്ച് പറഞ്ഞാലും പ്രായമായതുകൊണ്ട് ഇങ്ങനെയൊക്കെ പെരുമാറാം എന്നുള്ള ചിന്ത പലരിലും കാണുന്നുണ്ട്. ചിലർക്കാകട്ടെ ഇത് രോഗമാണെന്ന് അംഗീകരിച്ചു കഴിഞ്ഞാൽ ഇതിനുള്ള ചികിത്സ കൊടുക്കണം. അതിനുള്ള ബുദ്ധിമുട്ട് ഓർത്തായിരിക്കാം രോഗമല്ലെന്നു പറഞ്ഞു നടക്കുന്നത്. പിന്നെ പ്രായമായവരോടുള്ള സമൂഹത്തിന്റെ സമീപനവും പ്രധാനമാണ്. അവരെ പരിചരിക്കുന്നതിന് സമയമില്ല, താൽപര്യമില്ല, മറവിരോഗം ആണെങ്കിൽ അധികശ്രദ്ധ കൊടുക്കേണ്ടി വരും. രോഗമല്ലെന്നു ധരിച്ചു നടന്നാൽ പ്രശ്നമില്ലല്ലോ എന്ന ചിന്തയും ഉണ്ടാകാം.  

 

∙ രോഗം സ്ഥിരീകരിച്ചാൽ ഏതു തരത്തിലുള്ള ചികിത്സയാണ് രോഗിക്കു നൽകുന്നത്?

രോഗം സ്ഥിരീകരിച്ചാൽ അല്‍സ്ഹൈമേഴ്സിനും അതുപോലുള്ള രണ്ടു മൂന്നു മറവിരോഗങ്ങൾക്കും ഒരു പരിധി വരെ ഈ രോഗം മോശമാകുന്നതിന്റെ തോത് കുറയ്ക്കുന്ന ചില മരുന്നുകൾ ഉണ്ട്. അതു കൊടുക്കുമ്പോൾ പ്രകടമായ മാറ്റങ്ങൾ കണ്ടുകൊള്ളണമെന്നില്ല. പക്ഷേ ഒരു 10 വർഷം കൊണ്ട് മോശമാകേണ്ട ആള് 15 വർഷം കൊണ്ടേ മോശമാകൂ. അതാണ് ഒരു ചികിത്സ. 

അതേസമയം ഇവരുടെ െപരുമാറ്റത്തിൽ വരുന്ന കുറേ വൈകല്യങ്ങൾ, ഉദാഹരണത്തിന് അമിതമായ ദേഷ്യം അല്ലെങ്കിൽ ആരെങ്കിലും കൊല്ലാൻ വരുന്നു എന്ന ചിന്ത, അമിതമായ ഉത്കണ്ഠ, ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യാനുള്ള മരുന്നുകൾ പലതും മാനസിക ദൗർബല്യത്തിനു ഡോക്ടർമാർ നൽകുന്ന മരുന്നുകളാണ്. അത് ആവശ്യമനുസരിച്ച് ഉപയോഗിക്കുമ്പോൾ രോഗലക്ഷണങ്ങൾ കുറച്ചുകൊണ്ടുവരാം. പ്രായമായവരായതിനാൽത്തന്നെ പലർക്കും പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം ഒക്കെയുണ്ടാകാം. ഇതിനെല്ലാം പുറമേ മറവിരോഗികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം. ഉദാഹരണത്തിന് പനിയോ ന്യുമോണിയയോ വീണ് പരുക്ക് പറ്റുകയോ അങ്ങനെ മറ്റെന്തെങ്കിലും അസുഖം വരുമ്പോൾ മറവിരോഗം പെട്ടെന്ന് മോശമാകും. കുറച്ചെങ്കിലും ആൾക്കാരെയൊക്കെ തിരിച്ചറിഞ്ഞവർ ആരെയും തീരെ തിരിച്ചറിയാത്ത അവസ്ഥയിലേക്ക് പോകും. ചികിത്സയിൽ അത് പരിഹരിക്കപ്പെടുമ്പോൾ മെച്ചപ്പെടുകയും ചെയ്യും. ഇങ്ങനെ മറവിരോഗം മാറ്റാൻ മരുന്നില്ലെങ്കിലും അവസ്ഥ മെച്ചപ്പെടുത്താനുള്ള കുറേ രീതികൾ ഉണ്ട്. ചികിത്സയ്ക്ക് അതിന്റേതായ സ്ഥാനമുണ്ട്. 

Content Summary: World Alzheimer's Day 2022