മക്കളുടെ സ്വാതന്ത്ര്യത്തിൽ ഒളിഞ്ഞുനോക്കുന്ന മാതാപിതാക്കൾ അറിയാൻ
പതിനെട്ടു വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിനിയെയും കൊണ്ട് മാതാപിതാക്കൾ ഒരു പ്രത്യേക പ്രശ്‍നം ചർച്ച ചെയ്യാനാണ് എത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ അച്ഛൻ മകളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ചു നാളായി നിരീക്ഷിച്ചു വരികയായിരുന്നു. അവളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്‌ത് അതിൽ നടക്കുന്ന ആശയവിനിമയങ്ങൾ അദ്ദേഹം
പതിനെട്ടു വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിനിയെയും കൊണ്ട് മാതാപിതാക്കൾ ഒരു പ്രത്യേക പ്രശ്‍നം ചർച്ച ചെയ്യാനാണ് എത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ അച്ഛൻ മകളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ചു നാളായി നിരീക്ഷിച്ചു വരികയായിരുന്നു. അവളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്‌ത് അതിൽ നടക്കുന്ന ആശയവിനിമയങ്ങൾ അദ്ദേഹം
പതിനെട്ടു വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിനിയെയും കൊണ്ട് മാതാപിതാക്കൾ ഒരു പ്രത്യേക പ്രശ്‍നം ചർച്ച ചെയ്യാനാണ് എത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ അച്ഛൻ മകളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ചു നാളായി നിരീക്ഷിച്ചു വരികയായിരുന്നു. അവളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്‌ത് അതിൽ നടക്കുന്ന ആശയവിനിമയങ്ങൾ അദ്ദേഹം
പതിനെട്ടു വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിനിയെയും കൊണ്ട് മാതാപിതാക്കൾ ഒരു പ്രത്യേക പ്രശ്‍നം ചർച്ച ചെയ്യാനാണ് എത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ അച്ഛൻ മകളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ചു നാളായി നിരീക്ഷിച്ചു വരികയായിരുന്നു. അവളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്‌ത് അതിൽ നടക്കുന്ന ആശയവിനിമയങ്ങൾ അദ്ദേഹം കണ്ടെത്തി. സമപ്രായക്കാരനും സഹപാഠിയുമായ ഒരു ആൺകുട്ടിയുമായുള്ള ചാറ്റുകളും മറ്റും കണ്ട അച്ഛൻ മകളോട് ക്ഷോഭിച്ചു. വാക്കുതർക്കത്തിനൊടുവിൽ അവൾക്കൊരു തല്ലും കൊടുത്തു. അതോടെ മകൾ ആത്മഹത്യ ഭീഷണി മുഴക്കി ഒരു ബ്ലേഡുമായി മുറിയിൽ കയറി കതകടച്ചു. ഭയന്നുപോയ മാതാപിതാക്കൾ വളരെ പണിപ്പെട്ട് മകളെ ശാന്തയാക്കിയ ശേഷമാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്.
മകളെക്കുറിച്ച് അച്ഛനും അമ്മയും പരാതികളുടെ നീണ്ട കെട്ടാണ് അഴിച്ചത്. ഒരു ഉത്തരവാദിത്തവും ഇല്ലാത്ത കുട്ടിയാണ്. പഠിക്കുക എന്ന കാര്യത്തിൽ താല്പര്യമില്ല. കൂടുതൽ സമയവും മൊബൈൽ ഉപയോഗിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അനാരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നു. ഇങ്ങനെ നീളുന്നു പരാതികൾ...
കോവിഡ് ആരംഭിച്ച ശേഷം പുറത്തേക്ക് പോകാനുള്ള സാഹചര്യങ്ങൾ ഇല്ലാതായതോടെ മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ചെലവിടുന്നു എന്ന പരാതിയും അവർക്കുണ്ടായിരുന്നു. ഇതെല്ലാം കേട്ട ശേഷം മകളോട് സംസാരിച്ചപ്പോൾ മകൾക്ക് പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമാണ്: ‘എനിക്ക് ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. എന്റെ മാതാപിതാക്കൾക്ക് എന്നെ വിശ്വാസമില്ല. ഞാൻ അവരോട് പല തവണ പറഞ്ഞതാണ് ഒരു നിശ്ചിത സമയം മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവസരം തന്നാൽ മതിയാവും. കൂടുതലൊന്നും എനിക്ക് താല്പര്യം ഇല്ല എന്ന്. പക്ഷേ ഇവർ സമ്മതിക്കുന്നില്ല. ഒരു മിനിറ്റു പോലും മൊബൈൽ ഫോൺ ഉപയോഗിക്കരുത്, സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളോട് സംസാരിക്കരുത് തുടങ്ങിയ നിർബന്ധ ബുദ്ധികളാണ് ഇവർക്ക്.’
അച്ഛൻ മകളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത് ചാറ്റുകളുടെയെല്ലാം പ്രിന്റൗട്ട് എടുത്തു കൊണ്ടു വന്നിട്ടുണ്ടായിരുന്നു.ആ പ്രിന്റൗട്ടുകൾ എടുത്തു കൊണ്ട് മകൾ പറയുകയാണ്: ‘സർ നോക്കിക്കോളൂ, ഇതിൽ എന്തെങ്കിലും അശ്ലീല സ്വഭാവമുള്ള ചാറ്റുകൾ ഉണ്ടോ. വളരെ സ്വാഭാവികമായി രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ചാറ്റുകൾ മാത്രമല്ലേ ഇതിലുള്ളൂ. മോശമായ എന്തെങ്കിലുമൊരു വാക്കോ വാചകമോ ചിത്രമോ ഇതിൽ എവിടെയെങ്കിലും ഉണ്ടോ?’.
ശരിയാണ്. എവിടെയും അശ്ലീല സ്വഭാവമുള്ള കാര്യങ്ങൾ ഒന്നുമില്ല. ചിത്രങ്ങൾ പങ്കു വയ്ക്കുകയോ മോശപ്പെട്ട തരത്തിലുള്ള സംഭാഷണങ്ങൾ നടത്തുകയോ ഒന്നും ചെയ്‌തിട്ടില്ല ഒരു പ്രണയാഭ്യർഥനയുടെ ലാഞ്ചന പോലും അതിലൊന്നും ഇല്ല. പിന്നെ എന്തിനാണ് ഈ മാതാപിതാക്കൾ വ്യാകുലപ്പെടുന്നത് എന്നു ചോദിച്ചപ്പോൾ അച്ഛന്റെ മറുപടി: ‘പതിനെട്ടു വയസ്സുള്ള പെൺകുട്ടിയല്ലേ, ഏത് സമയത്ത് എങ്ങനെയാണ് ഇവരുടെയൊക്കെ മനസ്സ് മാറുന്നത് എങ്ങനെ അറിയാം. അതുകൊണ്ടുതന്നെ പത്താം ക്ലാസ് കഴിഞ്ഞ് അവൾക്കൊരു ഫോൺ വാങ്ങി കൊടുത്ത സമയത്തുതന്നെ ഞാൻ അത് നിരീക്ഷിച്ചു വരുന്നുണ്ട്.’
അപ്പോൾ പെൺകുട്ടി ഇടപെട്ടു പറഞ്ഞു: ‘പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മാത്രമല്ല കുട്ടിക്കാലം മുതൽ ഈ സ്ഥിതിയുണ്ട്. എനിക്ക് ഒരു സ്വാതന്ത്ര്യവും തന്നിട്ടില്ല. എങ്ങോട്ടു പോയാലും നൂറു ചോദ്യങ്ങളാണ്. വീട്ടിലെ ലാൻഡ് ഫോണിൽ സുഹൃത്തുക്കൾ ആരെങ്കിലും വിളിച്ചാൽ അമ്മ ഒളിഞ്ഞുനിന്ന് കേൾക്കുന്നു. എന്നിട്ട് നൂറു ചോദ്യങ്ങൾ ചോദിക്കുകയാണ്. ഞാൻ ആരോടെങ്കിലും ഫോണിൽ ഒന്നു ചിരിച്ചാൽ മറുവശത്ത് ആരായിരുന്നു. എന്തായിരുന്നു പറഞ്ഞത്. എന്തു കേട്ടിട്ടാണ് ചിരിച്ചത്. എന്തിനാണിത്ര ഉച്ചത്തിൽ ചിരിക്കുന്നത്. ഇത്തരം ചോദ്യങ്ങളാണ്. ശരിക്കും ശ്വാസം മുട്ടിക്കുന്ന തരം പാരതന്ത്ര്യമാണ് വീട്ടിൽ ഞാൻ അനുഭവിക്കുന്നത്. മുറി അടച്ചിരുന്നാൽ ഉടനെ കതക് തട്ടി തുറക്കാൻ പറയുന്നു. അല്ലെങ്കിൽ താക്കോൽ പഴുതിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു. ബാഗ് ഇടയ്ക്കിടെ പരിശോധിക്കുന്നു. കോളജിൽ പോകുന്ന സമയത്ത് മുറി പരിശോധിച്ച് അവിടെ എന്തിന്റെ എങ്കിലും അടയാളങ്ങൾ ഉണ്ടോ എന്ന മട്ടിൽ പരിശോധന നടത്തുന്നു. ഇത് അച്ഛനും അമ്മയും മത്സരിച്ച് ചെയ്തു കൊണ്ടിരിക്കുകയാണ്. എന്റെ തലയ്ക്കു മുകളിൽ പരുന്തുകളെപ്പോലെ റോന്തു ചുറ്റിക്കൊണ്ടിരിക്കുകയാണ് അച്ഛനും അമ്മയും’.
ഇത്തരം രക്ഷാകർത്തൃ രീതിയെയാണ് ഹെലികോപ്റ്റർ പേരന്റിങ് എന്നു പറയുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ച് ശത്രുപാളയങ്ങളിൽ നിരീക്ഷണം നടത്തുന്ന പട്ടാളക്കാരെപ്പോലെ, കുട്ടികളെ ശത്രുക്കളായി കണ്ട് അല്ലെങ്കിൽ അവരെ തെല്ലും വിശ്വാസമില്ലാതെ അവരുടെ ഓരോ ചെറുചലനവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കളെയാണ് ഹെലികോപ്റ്റർ പേരന്റ് എന്നു വിശേഷിപ്പിക്കുന്നത്. ഒരു പരിധി വരെ ഇത് നല്ലൊരു മാതൃകയാണെന്ന് ചിലർക്കെങ്കിലും തോന്നാം. കാരണം കുട്ടിയുടെ ഓരോ ചെറിയ കാര്യവും അറിയാൻ ആ രക്ഷകർത്താവിന് സാധിക്കുന്നുണ്ട്. എന്തെങ്കിലും അനാശാസ്യമായ കാര്യങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ കണ്ടെത്താനും വിലക്കാനും സാധിക്കുന്നുണ്ട്. അതുകൊണ്ടിത് നല്ലതല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ ഒരു മനുഷ്യന്റെ സാമൂഹിക, മാനസിക, വൈകാരിക വളർച്ചയുടെ ഏറ്റവും കാതലായ വശം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ വികസിപ്പിക്കുവാനുള്ള കഴിവാണ്. പക്ഷേ ഹെലികോപ്റ്റർ പേരെന്റിങ്ങിലൂടെ വളർത്തപ്പെടുന്ന കുട്ടികൾക്ക് ഏറ്റവും വലിയ തകരാറായി ഭവിക്കുന്നത് പരസ്പര വിശ്വാസം വച്ചു പുലർത്താനുള്ള കഴിവ് ഇല്ലാതെ പോകുന്നു എന്നുള്ളതാണ്. മാതാപിതാക്കൾ തങ്ങളെ വിശ്വസിക്കാത്തതു കൊണ്ട് അറിഞ്ഞോ അറിയാതെയോ ഈ കുട്ടികളുടെ മനസ്സിലും ആ മനോഭാവം വികസിക്കുകയാണ്. സുഹൃത്തുക്കളോടും മാതാപിതാക്കളോടും ബന്ധുക്കളോടും ഒക്കെ ഇടപെടുമ്പോൾ അവരെ വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു സംശയപ്രകൃതി ഇവരുടെ ഉള്ളിലും വരും. ഏറ്റവും അടുത്ത ഒരു സുഹൃത്ത് സദുദ്ദേശത്തോടെ ഒരു കാര്യം പറഞ്ഞാൽപ്പോലും അതിനെ സംശയദൃഷ്ടിയോടെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. മറ്റു പലരോടും അതേക്കുറിച്ച് സംശയ നിവൃത്തിയൊക്കെ ചെയ്യുകയാണെങ്കിൽ വ്യക്തി ബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നു. ഭാവിയിൽ പ്രണയ ബന്ധങ്ങളിലും വിവാഹ ജീവിതത്തിലും തൊഴിലിടങ്ങളിലും ഒക്കെ ഈ സംശയപ്രകൃതി വലിയ പ്രശ്നമുണ്ടാക്കാനുള്ള സാധ്യത ഉണ്ട്. സംശയ രോഗം മൂലം തകർന്ന വിവാഹബന്ധങ്ങൾ നമുക്കു ചുറ്റും എത്രയോ ഉണ്ട്.
പലപ്പോഴും ഇത്തരത്തിലുള്ള സംശയപ്രകൃതിയിലേക്ക് കാര്യങ്ങൾ പോകുന്നതിന്റെ ഒരു പ്രധാന കാരണം കുട്ടികാലത്തെ ഹെലികോപ്ടർ പേരെന്റിങ് ആണ്.
ഈ കഥയിലെ പെൺകുട്ടി ഇത്രയും കാര്യങ്ങൾ പറഞ്ഞു നിർത്തിയ ശേഷം മറ്റൊന്ന് കൂടി പറയുന്നു: എന്റെ അച്ഛനും അമ്മയും എന്നെ തീരെ വിശ്വസിക്കാത്തതു കൊണ്ട് എനിക്കവരുടെ നിലപാടുകളിൽ യാതൊരു താല്പര്യവും ഇല്ലാതെ വന്നു. അവരെന്നെക്കുറിച്ച് എന്തു ചിന്തിക്കുന്നു, അവർക്ക് വേദനിക്കുന്നുണ്ടോ, അവർക്ക് സന്തോഷം ഉണ്ടോ ഇതൊന്നും എന്നെ ബാധിക്കാതെയായി. അതുകൊണ്ട് ഇവർ അറിയാതെ ഞാൻ ചിലത് ചെയ്തിട്ടുണ്ട്. എനിക്കൊരു പ്രണയബന്ധം ഉണ്ട്. എന്റെ കോളജിൽ സീനിയറായി പഠിക്കുന്ന ആളാണ്. അയാൾ എനിക്ക് മറ്റൊരു മൊബൈൽ വാങ്ങിത്തന്നിട്ടുണ്ട്. അതിൽ ഞാൻ മറ്റൊരു സമൂഹ മാധ്യമ അക്കൗണ്ട് എടുത്തിട്ടുണ്ട്. അതുപയോഗിച്ച് ഞാൻ അയാളുമായി ചാറ്റ് ചെയ്യുന്നുണ്ട്. അതിൽ പ്രണയസഹജമായ സ്വഭാവമുള്ള ചാറ്റുകൾ ഒക്കെ ചെയ്യുന്നുമുണ്ട്. പക്ഷേ അങ്ങനെ ഒരു മൊബൈൽ ഉള്ളതായിട്ടോ അങ്ങനെ ഒരു സിം ഉള്ളതായിട്ടോ അങ്ങനെ ഒരു നമ്പർ എനിക്കുള്ളതായിട്ടോ അച്ഛനോ അമ്മയ്‌ക്കോ അറിയില്ല. കാരണം അവർ അറിയാതെയാണ് ഞാൻ അത് ചെയ്തു വരുന്നത്. എന്നെ സംശയത്തോടെ നിരീക്ഷിക്കുന്ന മാതാപിതാക്കൾക്ക് വിഷമം ഉണ്ടാകുന്നതെനിക്ക് വിഷയമല്ല. അതുകൊണ്ട് അവരെ സമർഥമായി കബളിപ്പിക്കുന്നു.’
ഇതിന്റെ ഗുണപാഠം ഇത്രയേ ഉള്ളൂ: സാങ്കേതിക വിദ്യയെക്കുറിച്ച് എത്ര പരിജ്ഞാനം ഉള്ള രക്ഷകർത്താക്കളെയും കബളിപ്പിക്കാൻ ഇന്നത്തെ കാലത്തെ കുട്ടികൾക്കു സാധിക്കുന്നു. കൗമാരക്കാർക്ക് മാതാപിതാക്കളുമായി ആത്മബന്ധമുണ്ടെങ്കിൽ, തന്റെ ഒരു പ്രവൃത്തി മൂലം അവർക്കു വേദനിക്കുമെന്നറിഞ്ഞാൽ അതു ചെയ്യില്ല. പക്ഷേ ഹെലികോപ്ടർ പേരെന്റിങ്ങിലൂടെ വളർത്തപ്പെടുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ വിഷമമോ വേദനയോ പ്രശ്നമല്ല. അവിടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം ഇല്ലാതാവുകയാണ്. ആ വൈകാരിക ഊഷ്‌മളത നഷ്ടപ്പെടുകയാണ്. അതുകൊണ്ട് നിയന്ത്രണങ്ങൾ ആകാം പക്ഷേ അതോടൊപ്പം പരസ്പരം വിശ്വാസം വളർത്തിയെടുക്കുകയും വേണം തീർച്ചയായിട്ടും ശിക്ഷകൾ കൊടുക്കാം, അതോടൊപ്പം പ്രോത്സാഹനവും ആവശ്യമാണ്. ഉത്തരവാദിത്ത ബോധം വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം ആവശ്യത്തിനു സ്വാതന്ത്ര്യവും കൊടുക്കണം. ഇത്തരത്തിൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും സമഞ്ജസമായി സമ്മേളിക്കുന്ന ഒരു ആധികാരിക രക്ഷാകർത്തൃത്വം (authoritative parenting) ആയിരിക്കും നല്ലത്. അതുകൊണ്ടു തന്നെ ‘ഹെലികോപ്റ്ററുകൾ’ ആകാതിരിക്കാൻ നമുക്ക് ശ്രമിക്കാം.
(തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
English Summary : Helicopter parenting