‘നഴ്സായ ഇവൾ പഠിച്ചിട്ടെന്ത് നേടാനാ’ എന്നു ചോദിച്ചവർക്കിടയിലേക്ക് ‘ഡോക്ടറായി’ എത്തിയ സിസീന
‘ഉദാഹരണം സുജാത’യെന്നു പറഞ്ഞ് മകൾ കളിയാക്കിയപ്പോഴോ, ‘ഒരു സർക്കാർ ജോലിയുണ്ട്, ഇതിനിടയിൽ എന്തിനാ വീണ്ടും പഠിക്കുന്നേ, പഠിച്ചിട്ട് എന്തു കിട്ടാനാ? ഈ പഠനംകൊണ്ട് ജോലിയിൽ ഉയർച്ചയൊന്നും ഉണ്ടാകാൻ പോകുന്നില്ല, വേറേ പണിയില്ലേ’ എന്നു പറഞ്ഞ് സഹപ്രവർത്തകർ നിരുത്സാഹപ്പെടുത്തിയപ്പോഴോ മുന്നോട്ടുവച്ച കാൽ
‘ഉദാഹരണം സുജാത’യെന്നു പറഞ്ഞ് മകൾ കളിയാക്കിയപ്പോഴോ, ‘ഒരു സർക്കാർ ജോലിയുണ്ട്, ഇതിനിടയിൽ എന്തിനാ വീണ്ടും പഠിക്കുന്നേ, പഠിച്ചിട്ട് എന്തു കിട്ടാനാ? ഈ പഠനംകൊണ്ട് ജോലിയിൽ ഉയർച്ചയൊന്നും ഉണ്ടാകാൻ പോകുന്നില്ല, വേറേ പണിയില്ലേ’ എന്നു പറഞ്ഞ് സഹപ്രവർത്തകർ നിരുത്സാഹപ്പെടുത്തിയപ്പോഴോ മുന്നോട്ടുവച്ച കാൽ
‘ഉദാഹരണം സുജാത’യെന്നു പറഞ്ഞ് മകൾ കളിയാക്കിയപ്പോഴോ, ‘ഒരു സർക്കാർ ജോലിയുണ്ട്, ഇതിനിടയിൽ എന്തിനാ വീണ്ടും പഠിക്കുന്നേ, പഠിച്ചിട്ട് എന്തു കിട്ടാനാ? ഈ പഠനംകൊണ്ട് ജോലിയിൽ ഉയർച്ചയൊന്നും ഉണ്ടാകാൻ പോകുന്നില്ല, വേറേ പണിയില്ലേ’ എന്നു പറഞ്ഞ് സഹപ്രവർത്തകർ നിരുത്സാഹപ്പെടുത്തിയപ്പോഴോ മുന്നോട്ടുവച്ച കാൽ
‘ഉദാഹരണം സുജാത’യെന്നു പറഞ്ഞ് മകൾ കളിയാക്കിയപ്പോഴോ, ‘ഒരു സർക്കാർ ജോലിയുണ്ട്, ഇതിനിടയിൽ എന്തിനാ വീണ്ടും പഠിക്കുന്നേ, പഠിച്ചിട്ട് എന്തു കിട്ടാനാ? ഈ പഠനംകൊണ്ട് ജോലിയിൽ ഉയർച്ചയൊന്നും ഉണ്ടാകാൻ പോകുന്നില്ല, വേറേ പണിയില്ലേ’ എന്നു പറഞ്ഞ് സഹപ്രവർത്തകർ നിരുത്സാഹപ്പെടുത്തിയപ്പോഴോ മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കാൻ സിസീന തയാറായില്ല. അതിന്റെ ഫലമോ, 47–ാം വയസ്സിൽ പേരിനൊപ്പം ചേർന്നു ഒരു ഡോക്ടർ. കൊല്ലം ശക്തികുളങ്ങര ഫാമിലി ഹെൽത് സെന്ററിലെത്തി ഡോ. സിസീന എന്നു പറയുമ്പോൾ സ്റ്റെതസ്കോപ്പണിഞ്ഞ് എത്തുന്ന ഡോക്ടറെ കാത്തിരിക്കുന്നവർക്കിടയിൽ മാലാഖമാരുടെ വെള്ളക്കോട്ടുമണിഞ്ഞ് പുഞ്ചിരി തൂകി നഴ്സ് സിസീന എത്തും. ജൂനിയർ പബ്ലിക് ഹെൽത് നഴ്സിൽനിന്ന് ‘ഡോക്ടറി’ലേക്കുള്ള ആ യാത്ര അത്ര എളുപ്പമല്ലായിരുന്നെന്ന് കണ്ണൂർ സ്വദേശി സിസീന പറയുന്നു. കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടി മുന്നിലെത്താൻ പ്രചോദനമായത് ഏറെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന ഈ നഴ്സിങ് ജോലി തന്നെയാണ്. കേരളത്തിൽ പിഎച്ച്ഡി നേടുന്ന ആദ്യ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ സിസീന ആ യാത്രയെപ്പറ്റി പറയുന്നു.
‘നഴ്സിങ്ങിനെക്കാൾ ഭേദം സെൻട്രൽ ജയിൽ!’
‘‘സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്നു പ്രീഡിഗ്രിയും ബിരുദവും നേടി. അതുകഴിഞ്ഞ് സുഹൃത്തിന്റെ നിർദേശപ്രകാരം നഴ്സിങ് പഠിക്കാനിറങ്ങുമ്പോൾ പെട്ടെന്നൊരു ജോലി എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. കാരണം നഴ്സിങ് എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു മേഖലയായിരുന്നു. നഴ്സിങ് പഠന കാലത്തു പോലും അതിനോട് ഒരിഷ്ടം തോന്നിയില്ല. അടുത്തുള്ള സെൻട്രൽ ജയിലാണ് ഇതിനെക്കാൾ ഭേദം എന്ന അഭിപ്രായമായിരുന്നു എനിക്ക്. ട്യൂട്ടർമാർക്ക് കുട്ടികളോടുള്ള സമീപനവും ഹോസ്റ്റലിൽ നിന്നുള്ള പഠനവുമൊക്കെ ഇതിനൊരു കാരണമായിരുന്നു. പക്ഷേ പിൽക്കാലത്ത് ജോലിക്കു പ്രവേശിച്ചപ്പോൾ അന്നത്തെ ആ ‘കടുംപിടിത്ത പരിശീലനം’ ഏറെ പ്രയോജനപ്രദവുമായി.
മനസ്സിൽ പഠിക്കാനുള്ള മോഹം ഒന്നു മാത്രം
‘‘നഴ്സിങ് കഴിഞ്ഞപ്പോഴാണ് ബിഎഡ് എടുത്താലോ എന്നു തോന്നിയത് അമ്മ അന്നമ്മ ടീച്ചറാണ്. ആ സ്വാധീനവും ഉണ്ടായിരുന്നു. പിന്നെ ഒട്ടും മടിച്ചില്ല, കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി സെന്ററിൽ ബിഎഡ് ചെയ്തു. അതുകഴിഞ്ഞ് കുസാറ്റിൽ എൻട്രൻസ് എഴുതി ഇൻഡസ്ട്രിയൽ ഫിഷറീസിൽ പിജിയും നേടി. ശേഷം രണ്ടു വർഷം ഗെസ്റ്റ് ലക്ചററായി ജോലി നോക്കി. ആ സമയത്തായിരുന്നു വിവാഹം. അതിനിടെ ഒരിക്കൽ പിഎസ്‌സി ജൂനിയർ പബ്ലിക് ഹെൽത് നഴ്സിന്റെ ഒഴിവിലേക്ക് കണ്ണൂർ ജില്ലയിൽ അപേക്ഷ നൽകിയിരുന്നു. നിയമനം കിട്ടി. 2005 ജൂലൈയിൽ മയ്യിൽ കമ്യൂണിറ്റി ഹെൽത് സെന്ററിൽ ജൂനിയർ പബ്ലിക് ഹെൽത് നഴ്സായി ജോലിയിൽ കയറി.
ജോലിക്കു കയറി കുറച്ചുകഴിഞ്ഞപ്പോഴാണ് എംഎ സോഷ്യോളജി ചെയ്യണമെന്ന് ആഗ്രഹം തോന്നിയത്. അങ്ങനെ കേരള സർവകലാശാലയിൽനിന്ന് എംഎ സോഷ്യോളജി നേടി. അടുത്ത മോഹം നെറ്റ് പാസാകണമെന്നായിരുന്നു. ആദ്യ തവണ കിട്ടിയില്ല. എങ്കിലും പിന്നോട്ടു പോകാൻ തയാറല്ലായിരുന്നു. അടുത്ത പ്രാവശ്യം നേടുമെന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു. ഭർത്താവിന് കൊല്ലത്തായിരുന്നു ജോലി. ഞാനും മക്കളും അമ്മയും മാത്രമായിരുന്നു കണ്ണൂരിൽ. വെളുപ്പിന് എഴുന്നേറ്റ് പേപ്പറിൽ നോട്സ് കുറിച്ചുവച്ച് പോകുന്ന വഴിയിൽ ബസിലും ഓട്ടോയിലുമൊക്കെ ഇരുന്നായിരുന്നു പഠനം. ജോലിക്കിടയിൽ കിട്ടുന്ന സമയങ്ങളിലെല്ലാം പഠനമായിരുന്നു. ഒടുവിൽ 2013–ൽ നെറ്റും സെറ്റും കിട്ടി. ഇതു കഴിഞ്ഞപ്പോഴാണ് പിഎച്ച്ഡി ചെയ്യണമെന്ന ആഗ്രഹം എത്തിയത്.
കടമ്പകൾ താണ്ടി പിഎച്ച്ഡിയിലേക്ക്
ഫീൽഡ് വർക് ആയതുകൊണ്ടുതന്നെ ഡേറ്റ ധാരാളം ലഭിക്കുന്നുണ്ടായിരുന്നു. എന്റെ ഫീൽഡിൽ മുസ്‌ലിം കമ്യൂണിറ്റിയായിരുന്നു കൂടുതൽ. അവരുടെ ഒരു പ്രത്യേക ആരോഗ്യ സവിശേഷതയും എന്നെ പിഎച്ച്ഡി എന്ന മോഹത്തിലേക്കു നയിച്ചു. അതിനായി ആദ്യം സമീപിച്ചത് കേരള യൂണിവേഴ്സിറ്റിയിലെ ഒരു സാറിനെ ആയിരുന്നെങ്കിലും അദ്ദേഹം തയാറായില്ലെന്നു മാത്രമല്ല എന്നെ പരമാവധി നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു. പക്ഷേ ഉറച്ച തീരുമാനവുമായി ഞാൻ മുന്നോട്ടു പോയി. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അന്വേഷിച്ചു. അവിടെ ആ സമയത്ത് സോഷ്യോളജിക്ക് ഗൈഡ് ഉണ്ടായിരുന്നില്ല. മാത്രമല്ല കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ഏതു വിഷയത്തിലാണോ പിജി എടുത്തത് അതിനു മാത്രമേ ഗൈഡ് ഉണ്ടായിരുന്നുള്ളു. എന്നാൽ മറ്റു യൂണിവേഴ്സിറ്റികളിൽ അങ്ങനെ ആയിരുന്നില്ല. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ആന്ത്രപ്പോളജി ഡിപ്പാർട്ട്മെന്റിൽ മെഡിക്കൽ സോഷ്യോളജി എന്ന ഒരു പേപ്പർ കണ്ട് അതുവച്ച് ആന്ത്രപ്പോളജി ഡിപ്പാർട്ട്മെന്റിൽ അന്വേഷിച്ചു. അങ്ങനെ ഡോ. ബി. ബിന്ദുവിനെ ഗൈഡായി കണ്ടെത്തി. പക്ഷേ എംഎ സോഷ്യോളജി ആയതുകൊണ്ടുതന്നെ ആന്ത്രപ്പോളജിയിലെ ഒരു പ്രഫസർക്ക് എന്നെ ഗൈഡ് ചെയ്യാൻ പറ്റില്ല. ആ നിയമം മാറ്റിക്കിട്ടിയാല്‍ ഗൈഡ് ചെയ്യാമെന്ന ഉറപ്പ് ടീച്ചർ നൽകി. അങ്ങനെ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബറായിരുന്ന മുൻ എംഎൽഎ പ്രകാശൻ മാസ്റ്ററുടെ നിർദേശപ്രകാരം ഞാനൊരു അപേക്ഷ വയ്ക്കുകയും സിൻഡിക്കറ്റ് അത് പാസാക്കുകയും ചെയ്തു. സോഷ്യൽ ആറ്റിറ്റ്യൂഡ്സ് ആൻഡ് ഹെൽത് കെയർ കൾച്ചർ, എ സ്റ്റഡി ഓൺ മുസ്‌ലിം കമ്യൂണിറ്റി ഇൻ കണ്ണൂർ, കേരള എന്നതായിരുന്നു എന്റെ പിഎച്ച്ഡി വിഷയം.
ഇവൾക്ക് വേറേ ഒരു പണിയുമില്ലേ....
അമ്മ സ്ട്രോക്ക് വന്ന് കിടപ്പിലായപ്പോഴാണ് പിഎച്ച്ഡിക്ക് ജോയിൻ ചെയ്തത്. എന്റെ പഠിത്തവും അതിനായുള്ള ഓട്ടവുമൊക്കെ കാണുമ്പോൾ കൂടുതൽ പേരും നിരുത്സാഹപ്പെടുത്തിയിട്ടേ ഉള്ളൂ. അന്നത്തെ മെഡിക്കൽ ഓഫിസറും കണ്ണൂർ ജില്ലയിലെ മാസ് മീഡിയ ഓഫിസറും മാത്രമാണ് പ്രോത്സാഹനം തന്നത്. ‘നീ പഠിച്ചിട്ട് എന്തു നേടാനാ, മക്കളെയും നോക്കി വീട്ടിൽ ഇരുന്നാൽ പോരേ, ഈ കിടപ്പിലായ അമ്മയെയും ഇട്ട് എങ്ങനെ പഠിക്കാനാ, ഈ പഠിത്തം കൊണ്ട് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ എന്തു നേടാനാ, സർവീസും ശമ്പളവും ലീവും നഷ്ടപ്പെടുത്തിക്കൊണ്ട് എന്തു നേട്ടത്തിനാ ഈ പഠിത്തം’ എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകൾ മാത്രമാണ് കേട്ടിരുന്നത്. അതുകൊണ്ടുതന്നെയാകും, പിഎച്ച്ഡി കിട്ടിയെന്ന് അറിഞ്ഞിട്ടു പോലും പലരും ഒന്നു വിളിക്കാനുള്ള മനസ്സു പോലും കാണിച്ചിട്ടില്ല. എല്ലാവരും നിരുത്സാഹപ്പെടുത്തിയപ്പോഴും ഇതു വേണ്ട, മതിയാക്കിയേക്കാം എന്ന ചിന്ത ഒരിക്കൽ പോലും മനസ്സിൽ വന്നിട്ടേയില്ല. അപ്പോഴും മുന്നോട്ടു പോകണം എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. പരീക്ഷയ്ക്ക് പഠിക്കുന്നതും അതെഴുതിക്കഴിഞ്ഞ് ഫലം അറിയാനായി കാത്തിരിക്കുന്നതും അത് പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ സൈറ്റിൽ കയറി റജിസ്റ്റർ നമ്പർ തപ്പി ഫലം കണ്ടെത്തുന്നതും ത്രില്ലിങ്ങാണ്. അതിനു വേണ്ടിയുള്ള കാത്തിരിരിപ്പും വിജയിച്ചു കാണുമ്പോഴുള്ള സന്തോഷവുമൊക്കെ പ്രകടിപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.
ഉദാഹരണം സുജാതയെന്നു പറഞ്ഞ മകൾ
നവോദയ സ്കൂളിൽനിന്ന് അവധിക്ക് വീട്ടിലെത്തുമ്പോൾ അമ്മയെ അടുത്തു കിട്ടാത്തതിന്റെ പരിഭവം മകൾ റെയ്നയ്ക്കുമുണ്ടായിരുന്നു. ഉദാഹരണം സുജാത സിനിമ ഇറങ്ങിയ ശേഷം ആ പേരു പറഞ്ഞായിരുന്നു മകൾ എന്നെ കളിയാക്കിയിരുന്നത്. ഒരു വശത്ത് മക്കളിരുന്ന് പഠിക്കുമ്പോൾ മറുവശത്ത് പഠനവും എഴുത്തുകുത്തുകളുമായി ഞാനുമുണ്ടാകും. അപ്പോൾ മകൾ പറയും ദേ ഒരു ഉദാഹരണം സുജാതയെന്ന്. നിന്റെ കല്യാണക്കത്ത് അടിക്കുമ്പോൾ എന്റെ പേരിനൊപ്പം ഡോക്ടർ എന്നു ചേർക്കാനാ ഞാനീ പഠിക്കുന്നതെന്ന് ഞാനവളോട് പറയുമായിരുന്നു. പിഎച്ച്ഡി കിട്ടിയപ്പോൾ ഏറ്റവുമധികം സന്തോഷം അവൾക്കായിരുന്നു. കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ അമ്മ ഡോക്ടറായെന്നു വിളിച്ചറിയിക്കുന്ന തിരക്കിലായിരുന്നു അവൾ.
ഉള്ളിലുണ്ടാകും എന്നും അത് ഒരു നോവായി
പക്ഷേ ഏറ്റവുമധികം വിഷമം ഇതൊന്നും കാണാൻ അമ്മ ഇല്ലാതെ പോയല്ലോ എന്നോർക്കുമ്പോഴാണ്. സ്ട്രോക് വന്ന് കിടപ്പിലായപ്പോൾ പോലും ഞാനിരുന്ന് പഠിക്കുകയാണെന്നു കണ്ടാൽ ഒന്നിനും അമ്മ ബുദ്ധിമുട്ടിക്കില്ലായിരുന്നു. അന്നമ്മ ടീച്ചറിന്റെ മകൾ എന്നു കേൾക്കുന്നത് എന്നും അഭിമാനമായിരുന്നു എനിക്ക്. അമ്മയ്ക്കാകട്ടെ മക്കളുടെ പഠനത്തെക്കുറിച്ച് പറയാൻ നൂറു നാവും. എന്റെ വിജയത്തിൽ ഈ ഭൂമിയിൽ ഏറ്റവുമധികം സന്തോഷിക്കേണ്ട ആളും അഭിമാനത്തോടെ പറയാൻ അവകാശമുള്ളവരിൽ ഒരാളും അമ്മയായിരുന്നു.
അമ്മ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ബിപിയും ഷുഗറുമൊക്കെ പരിശോധിക്കുമ്പോൾ ഞാൻ അവരോടു ചോദിക്കുമായിരുന്നു എത്ര ഉണ്ടെന്നൊക്കെ. അതു കേൾക്കുമ്പോൾ പലരും ചോദിക്കാറുണ്ട് ചേച്ചി നഴ്സ് ആണോയെന്ന്? ഞാൻ ജെപിഎച്ച്എൻ ആണെന്നു പറയുമ്പോൾ രോഗക്കിടക്കയിൽക്കിടന്ന് ഏറെ അഭിമാനത്തോടെ അമ്മ പറയുമായിരുന്നു അവൾ ജെപിഎച്ച്എൻ ആണെങ്കിലും കുറേ പഠിച്ചിട്ടുണ്ട്, എംഎസ്‌സി ആണ്, ബിഎഡ് ആണ് എന്നൊക്കെ. ഇതു പറയുന്നത് അമ്മയ്ക്ക് ഒരു സംതൃപ്തി ആയിരുന്നു. ഒരു നഴ്സ് ആയില്ലായിരുന്നെങ്കിൽ എച്ച്എസ്എ ആകുമായിരുന്നെന്ന് ആത്മധൈര്യത്തോടെ പറയാൻ സാധിക്കുന്നതും അമ്മയുടെ ടീച്ചർ ജോലി കണ്ടു വളർന്നതു കൊണ്ടുതന്നെയാണ്. ഡോ. ബി. ബിന്ദുവിനെ ഗൈഡായി കിട്ടിയാൽ ഒരു പോസ്റ്റ് ഡോക്ടറൽ ചെയ്യണമെന്നതാണ് അടുത്ത ആഗ്രഹം.’’
ഈ വർഷത്തെ നഴ്സസ് ദിനം ഏറെ പ്രിയപ്പെട്ടതാണ് സിസീനയ്ക്ക്; ഒപ്പം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്ന ഒന്നും. നഴ്സസ് ദിനത്തിന്റെ ഭാഗമായുള്ള ഗ്ലോബൽ നഴ്സസ് മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കാനുള്ള അവസരം സിസീനയ്ക്ക് കിട്ടി. വെറും സിസീനയിൽനിന്ന് ഡോ.സിസീന ആയതിന്റെ അനുഭവം ഈ മീറ്റിങ്ങിൽ സിസീന പങ്കുവയ്ക്കും. ഏറെ അഭിമാനത്തോടെ സീസീനയെ ചേർത്തു പിടിക്കുകയാണ് ഭർത്താവ് രാജു സെബാസ്റ്റ്യനും മക്കളായ റെയ്നും സെയ്നും.
Content Summary : International Nurses Day; Dr. Siseena, the first Junior Public Health Nurse to earn a PhD speaks on Nurses Day