ബ്രിട്ടന്‍ രാജകുടുംബത്തിലെ ഇളമുറക്കാരനായ ഹാരിയും ഭാര്യ മേഗനും വാർത്തകളിലെ താരമാണ്. കഴിഞ്ഞ മേയ് മാസത്തിലാണ്ഇരുവരും വിവാഹിതരായത്. വിവാഹശേഷം ദമ്പതികള്‍ കെൻസിങ്ടൻ പാലസിലാണ് താമസം ആരംഭിച്ചത്. എന്നാൽ സഹോദരൻ വില്യവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഹാരിയും മേഗനും കൊട്ടാരത്തിൽ നിന്നും മാറിത്താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

35 ഏക്കർ പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന 10 കിടപ്പുമുറികളുള്ള ഫ്രോഗ്‍മോർ കോട്ടേജിലേക്കാണ് ഇരുവരും മാറിയത്. രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ വിൻഡ്‌സർ കൊട്ടാരത്തിനു സമീപത്തു തന്നെയാണ് ഫ്രോഗ്‍മോർ കോട്ടേജ്. ഇതിനു സമീപമാണ് വിക്ടോറിയ രാജ്ഞിയുടെയും ഭർത്താവ് ആൽബർട്ട് രാജകുമാരന്റെയും ശവകുടീരം. ഒരു ഇന്ത്യൻ ബന്ധവുമുണ്ട് ഈ ബംഗ്ലാവിന്.19–ാം നൂറ്റാണ്ടിന്റെ ഒടുവിൽ ബ്രിട്ടനിലെത്തി, വിക്ടോറിയ രാജ്ഞിയുടെ വിശ്വസ്ത തോഴനായ അബ്ദുൽ കരീമീന് രാജ്ഞിയുടെ സ്നേഹസമ്മാനമായിരുന്നു ഫ്രോഗ്‍മോർ കോട്ടേജ്. 

എന്നാൽ ഇപ്പോൾ കോട്ടേജ് പുതുക്കാൻ ചെലവഴിച്ച തുക അടുത്ത വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.  25 ലക്ഷം പൗണ്ട് (22 കോടി രൂപ) ആണ് പുതുക്കിപ്പണികൾക്കായി പൊടിച്ചത്. ആറുമാസത്തോളമായി നവീകരണം നടക്കുകയായിരുന്നു. പ്രശസ്ത മോഡലും ഡിസൈനറുമായ വിക്ടോറിയ ബെക്കാം ആണ് ഫ്രോഗ്‍മോർ കോട്ടേജിന്റെ ഇന്റീരിയർ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  കൊട്ടാരത്തിലെ ഉന്നത ജോലിക്കാർ ഒരുകാലത്ത് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

ഒരു വർഷത്തിനിടെ കൊട്ടാരത്തിലെ 463 ജീവനക്കാരുടെ ശമ്പളം മാത്രം 200 കോടിയിലേറെ രൂപ വരും. ഒരുവർഷത്തിനിടയിൽ കൊട്ടാരത്തിലെത്തിയത് ഒന്നര ലക്ഷത്തോളം അതിഥികൾ. ഇവരെ സൽക്കരിക്കാൻ 21 കോടി വേറെ. ഏതായാലും കൊട്ടാരത്തിന്റെ ആഡംബര ജീവിതരീതിയിൽ ബ്രിട്ടനിൽ പൊതുരോഷം അണപൊട്ടിയിരിക്കുകയാണ് എന്നാണ് വാർത്ത.