ഉഷ്ണതരംഗം: വീടുകളിൽ വിയർത്തൊഴുകി സാധാരണക്കാർ; ഇനി കാത്തിരിക്കുന്നതെന്ത്?
കേരളീയർക്ക് നാളിതുവരെ മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്ന ഒരു വാർത്ത മാത്രമായിരുന്നു ഉഷ്ണ തരംഗം. ഒടുവിൽ ഇത്തരം പ്രതിഭാസങ്ങൾ ഇതാ നമ്മുടെ കേരളത്തിലും എത്തിക്കഴിഞ്ഞു. മരണം വരെ സംഭവിക്കാവുന്ന അപകടം
കേരളീയർക്ക് നാളിതുവരെ മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്ന ഒരു വാർത്ത മാത്രമായിരുന്നു ഉഷ്ണ തരംഗം. ഒടുവിൽ ഇത്തരം പ്രതിഭാസങ്ങൾ ഇതാ നമ്മുടെ കേരളത്തിലും എത്തിക്കഴിഞ്ഞു. മരണം വരെ സംഭവിക്കാവുന്ന അപകടം
കേരളീയർക്ക് നാളിതുവരെ മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്ന ഒരു വാർത്ത മാത്രമായിരുന്നു ഉഷ്ണ തരംഗം. ഒടുവിൽ ഇത്തരം പ്രതിഭാസങ്ങൾ ഇതാ നമ്മുടെ കേരളത്തിലും എത്തിക്കഴിഞ്ഞു. മരണം വരെ സംഭവിക്കാവുന്ന അപകടം
കേരളീയർക്ക് നാളിതുവരെ മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്ന ഒരു വാർത്ത മാത്രമായിരുന്നു ഉഷ്ണ തരംഗം. ഒടുവിൽ ഇത്തരം പ്രതിഭാസങ്ങൾ ഇതാ നമ്മുടെ കേരളത്തിലും എത്തിക്കഴിഞ്ഞു. മരണം വരെ സംഭവിക്കാവുന്ന അപകടം പിടിച്ച ഉഷ്ണമാണത്രെ ഈ സമയത്തുണ്ടാവുന്നത്.
ഇത്തരം പ്രതിഭാസത്തിനിടയിൽ നമ്മുടെ വീടിനകത്ത് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇനി നാം ഉശിരോടെ ചർച്ച ചെയ്യേണ്ടത്.
വീട് എന്നാൽ അസ്സൽ ചൂടാണ്. ഒരുപക്ഷേ വീട്ടിനകത്ത് പോലും മനുഷ്യർക്ക് ചൂടുമൂലമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാം.
ലോണെടുത്ത വീടും അല്ലാത്ത വീടും ചെറിയ വീടും വലിയ വീടും ഒക്കെയിപ്പോൾ ചൂടാണല്ലോ. വൃദ്ധർക്കും കുട്ടികൾക്കും രോഗികൾക്കും അസഹനീയമായ ഇടമായിക്കഴിഞ്ഞു വീടുകൾ.
ആശ്വാസമെന്തെന്നാൽ, ഇരുനില വീടുള്ളവർക്ക് താരതമ്യേന ഇത്തിരി സമാധാനമുണ്ട് എന്നതാണ്. മിക്ക വീടുകളിലെയും മുകൾനിലയിലെ ഗസ്റ്റ് ബെഡ്റൂമുകൾ ഇപ്പോൾ കനൽക്കട്ട പോലെയാണ്. താഴത്തെ നിലയിൽ ചൂട് കുറവെന്നുവരുത്തി ആശ്വസിക്കാനൊന്നുമില്ല, എന്നാലും ഉറങ്ങാൻ എസി വേണം.
സ്‌കൂൾ അവധിക്കാലമായിട്ടും വേനൽക്കാലത്ത് കേരളത്തിലെ മിക്ക വീടുകളിലും പഴയതുപോലെ അതിഥിസന്ദർശനങ്ങളോ ഒത്തുചേരലുകളോ കാണാനില്ല. അതിനൊരു കാരണം കൊടുംചൂടുതന്നെ.
അങ്ങേയറ്റത്തെ പരിസ്ഥിതി സ്നേഹിയും പണം ചെലവഴിക്കാൻ ലേശം പിശുക്കുമുള്ള എന്റെയൊരു സുഹൃത്തുപോലും ഈ മാസം എസി വാങ്ങിച്ചു. കേരളത്തിൽ മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലും ചൂട് സർവവ്യാപിയായി.
എസി വാങ്ങിക്കാൻ വലിയ വിഭാഗമാളുകൾ പ്രാപ്തരായി എന്നത് ചില്ലറ കാര്യമാണോ? അല്ല.
പക്ഷേ എസി വാങ്ങുന്നത് പ്രാപ്തിയുടെ ലക്ഷണമേയല്ല. ഗതികേടുതന്നെയാണ് പ്രധാന കാരണം. പുത്തൻ വീട് വച്ച് ഹൗസ് വാമിങ്ങിന് അളിയനോടും ബന്ധുക്കളോടും ഇപ്പോൾ പലരും സമ്മാനമായി എസി ആവശ്യപ്പെടുന്നവരുണ്ടത്രെ...
ബെഡ്റൂമിൽ മാത്രം പോരല്ലോ എല്ലാ ഇടങ്ങളിലും എസി വേണം. ഭാവിയിൽ കേന്ദ്രീകൃത ശീതീകരണ സംവിധാനം തന്നെയാവും നമ്മുടെ വീടുകൾക്കകത്തും ആവശ്യം വരുക. അത്തരത്തിലാണ് കാലാവസ്ഥയുടെ പോക്ക്.
പണിത വീടുകളെപ്പറ്റിയിനി ആലോചിച്ചിട്ട് കാര്യമൊന്നുമില്ല. ചൂട് കുറയ്ക്കാൻ പല ചെപ്പടി വിദ്യകളും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടെങ്കിലും വലിയ ഫലമൊന്നുമില്ല. പണിയാൻ പോകുന്ന വീടുകൾ എങ്ങനെയാവണം എന്നതിനെപ്പറ്റി നാം ഇനിയെങ്കിലും ആലോചിച്ചേ പറ്റൂ.
'കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതാവണം വീട്' എന്ന് നാം നിരന്തരം പറയാറുണ്ടെങ്കിലും അവിടെ നാം ലക്ഷ്യം വയ്ക്കുന്നത് മഴയെപ്പറ്റി മാത്രമാണ്. മഴക്കാലത്ത് വീട് ചോരാതിരിക്കലാണ് നാളിതുവരെയുള്ള നമ്മുടെ മിക്ക എൻജിനിനീയറിങ് വിദഗ്ധരുടെയും പ്രഥമ പരിഗണന.
'ചോരുന്ന വീട്' സാമൂഹികമായി അവജ്ഞയും വേദനയുമുണ്ടാക്കുന്ന വാക്കായിരുന്നുവല്ലോ. അങ്ങനെ ചോരാത്ത അഥവാ കോൺക്രീറ്റ് വീടുകളിലേക്ക് മലയാളി അതിവേഗം മാറി. കോൺക്രീറ്റ് വീടുണ്ടെങ്കിൽ മാന്യതയുമായി. കോൺക്രീറ്റ് വീടും ചോരുമെന്നായപ്പോൾ അത് തടയാൻ കോൺക്രീറ്റിന് മുകളിൽ മറ്റൊരു കൂടാരമുണ്ടാക്കി നാം പ്രശ്നം പരിഹരിച്ചു.
ഇപ്പോൾ കാലാവസ്ഥ വീണ്ടും മാറി.
സമശീതോഷ്ണ മേഖലയായ കേരളം പ്രളയത്തിലേക്കും കൊടുംമഴയിലേക്കും വഴിമാറിയത് നാം കണ്ടതാണ്. ഇപ്പോഴിതാ കൊടുംചൂടും ഉഷ്ണ തരംഗവും. ഇനി വീടുകൾ നിർമിക്കുമ്പോൾ ചൂട് എന്ന യാഥാർഥ്യത്തെ നിർബന്ധമായും നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.
വീടിനകത്തേക്ക് ചൂടിന്റെ ചോർച്ചയെപ്പറ്റി നാം അത്ര ബോധവാൻമാരുമല്ല. ഇനി ചൂടിന്റെ ചോർച്ച തടയാനെന്താ വഴിയെന്ന ആലോചനയുണ്ടാവണം.
എളുപ്പ വഴി എസിവാങ്ങിവയ്ക്കലാണ്. എസി വാങ്ങി ഉഷ്ണത്തെ നേരിടാൻ ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും സാധിക്കണമെന്നില്ല. അത് വലിയൊരു സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഏർപ്പാടാണ്. ആഗോളമായി ഊർജ്ജ പ്രതിസന്ധിയുള്ളതാണ് മറ്റൊരു കാരണം. കാർബൺ ബഹിർഗമനം കുറയ്ക്കാൻ രാജ്യാന്തര കരാറുകൾ നിലവിൽ വരുന്നുണ്ട്. ആഗോളതാപനം വലിയ വില്ലനാണ്. അതുമാത്രമല്ല വൈദ്യുതോർജ്ജത്തിന് എല്ലാ രാജ്യങ്ങളിലും വിലയേറിവരുന്നുമുണ്ട
ഇന്ത്യയിലെ എല്ലാ വീടുകളിലും എസി വച്ചാൽ അതിനുമാത്രം വൈദ്യുതി നാം നിർമിക്കുന്നുണ്ടോ എന്ന ചോദ്യവും ബാക്കിയുണ്ട്. ഊർജോപഭോഗം കുറക്കുന്ന ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് നാം എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്.
അതിന് നാം പരമ്പരാഗത നിർമാണ രീതിയിൽ നിന്ന് വഴിമാറി നടക്കുകയും വേണം. ഒരുദാഹരണം പറയാം.
1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വീടിന്റെ പ്ലാസ്റ്ററിങ് പ്രതലം എത്രയാണെന്ന് ഊഹിച്ചിട്ടുണ്ടോ?
ഏകദേശം 10000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പ്ലാസ്റ്ററിങ് പ്രതലം കാണും. ഇത്രയും വിസ്തീർണ്ണത്തിൽ നമ്മുടെ വീട് അന്തരീക്ഷത്തിൽ നിന്ന് പകൽനേരത്ത് ചൂട് ആഗിരണം ചെയ്യുന്നുണ്ട്. സംഭരിച്ചു വയ്ക്കുന്നുമുണ്ട്. ഇതിന് പുറമെയാണ് 5 ഇഞ്ച് കനത്തിൽ വാർത്തിരിക്കുന്ന കോൺക്രീറ്റ്,സ്ലാബും അതിനകത്തെ കമ്പിയും. ഇതും അന്തരീക്ഷത്തിൽ നിന്ന് ചൂട് ആഗിരണം ചെയ്യുന്നു, സംഭരിക്കുന്നു. പിന്നെയുള്ളത് ലിന്റലും സൺഷേഡും അവയും ഉഷ്ണത്തെ ഊറ്റിക്കുടിച്ച് സംഭരിച്ച് വീർത്ത് നിൽക്കുന്നു. ഇവയെല്ലാം കൂടി രാത്രിയിൽ ചൂട് പുറത്തേക്ക് തള്ളുമ്പോഴാണ് വീടിന്റെ തനി സ്വഭാവം നാം നേരിട്ട് കാണുന്നത്.
എന്താണ് പ്രതിവിധി?
പ്ലാസ്റ്ററിങ് പ്രതലം കുറക്കണം.
എന്താണ് മെച്ചം?
ഒന്ന് : മണൽ സിമന്റ് വെള്ളം ഉപയോഗം കുറക്കാം. പെയിന്റിങ് ഏരിയ കുറയ്ക്കാം. ഒപ്പം പണിക്കാശും ലാഭം.
രണ്ട് : ചൂട് കുറക്കാം.
ഇനിയുള്ളത് മേൽക്കൂര അഥവാ റൂഫിന് കോൺക്രീറ്റ് എന്ന പരമ്പരാഗത ധാരണ നാം തിരുത്തണം. പകരം കളിമൺ ഉൽപന്നമായ മേച്ചിലോടിലേക്ക് തിരിച്ച് പോകണം.
മൂന്നാമതായി ഭിത്തിക്ക് വ്യാപകമായി ഉപയോഗിക്കുന്ന സിമന്റ് കട്ടകൾ മനഃപൂർവ്വം ഒഴിവാക്കണം. അവയും നല്ല താപ സംഭരണികൾ തന്നെ. പകരം ചുടുമൺകട്ട, ചുടാത്ത മൺകട്ട, ഇന്റർലോക് മൺകട്ടകൾ, പൊറോതേം ബ്രിക്സ് എന്നിവ ഭിത്തികൾ നിർമിക്കാൻ ഉപയോഗിക്കുക. അനാവശ്യമായി കടുംവർണ്ണങ്ങൾ ഭിത്തിയിൽ വാരിപൂശാതിരിക്കുക.
ഇപ്പോൾ തന്നെ പലരും നെറ്റി ചുളിക്കുന്നുണ്ടാവും; തേപ്പില്ലാത്ത വീടോ?
അതെ, തേപ്പില്ലാത്ത വീട് തന്നെയാണ് ചൂടിന് ഉചിതമായ മറുപടി. സിമന്റും മണലും കോൺക്രീറ്റും കമ്പിയും കുറഞ്ഞ വീടുകൾ തന്നെയാണ് ഒരു പരിധിവരെ ചൂടിനെ പ്രതിരോധിച്ച് നിൽക്കാൻ കെൽപ്പുള്ളതാവുന്നത്.
വീടിന്റെ ഏതെങ്കിലും ഒരു ഭാഗം ഇരട്ടി ഉയരത്തിലേക്ക് പണിയുന്നതും പരമാവധി ഭിത്തികൾ കുറക്കുന്നതും ഗ്ലാസിന്റെ സാന്നിധ്യം കുറയ്ക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.
അടുക്കളയ്ക്ക് മാത്രമായി പണിയുന്ന ചിമ്മിനികളിനി വീടിന് മൊത്തമായി പണിയേണ്ടി വരും.
പറ്റുമെങ്കിൽ മുറ്റത്ത് വിശാലമായി കല്ല് വിരിക്കുന്നതിനുപകരം ഒരു കുളം നിർമ്മിക്കുന്നതും ചൂടിന് ഉചിതമായ മറുപടിയാണ്.
തറവിസ്തീർണ്ണ ധാരാളിത്തത്തിന് മുൻഗണന കൊടുത്ത് അത്യാഢംബരത്തോടെ വീട് പണിയുന്നതിനേക്കാൾ, ചൂട് പ്രതിരോധം ലക്ഷ്യമാക്കി, പണിയുന്ന വീടുകൾക്കാകും ഇനിയുള്ള കാലത്ത് നമ്മെ നന്നായി സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനുമാവുക. സർവ്വോപരി ഇനി അത്തരം വീടുകൾക്കകത്തേ മനുഷ്യർക്ക് ജീവിക്കാനാവൂ....