പ്രതിവര്‍ഷ നഷ്ടം 2000 കോടിയിലധികം: കുളമ്പുദീനം പിടിതരാത്ത ഭീകരരോഗമാകുന്നത് എന്തുകൊണ്ട്?
പ്രതിവര്‍ഷം ഏകദേശം 2000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കുന്ന അസുഖമാണ് കുളമ്പുരോഗം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരു പോലെയാണ് കേരളത്തില്‍ പലയിടത്തും കുളമ്പുരോഗം പടര്‍ന്നു പിടിച്ചത്. കന്നുകാലികളിലെ പ്രതിരോധ കുത്തിവയ്പ്പിനെ കോവിഡ് രോഗം
പ്രതിവര്‍ഷം ഏകദേശം 2000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കുന്ന അസുഖമാണ് കുളമ്പുരോഗം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരു പോലെയാണ് കേരളത്തില്‍ പലയിടത്തും കുളമ്പുരോഗം പടര്‍ന്നു പിടിച്ചത്. കന്നുകാലികളിലെ പ്രതിരോധ കുത്തിവയ്പ്പിനെ കോവിഡ് രോഗം
പ്രതിവര്‍ഷം ഏകദേശം 2000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കുന്ന അസുഖമാണ് കുളമ്പുരോഗം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരു പോലെയാണ് കേരളത്തില്‍ പലയിടത്തും കുളമ്പുരോഗം പടര്‍ന്നു പിടിച്ചത്. കന്നുകാലികളിലെ പ്രതിരോധ കുത്തിവയ്പ്പിനെ കോവിഡ് രോഗം
പ്രതിവര്‍ഷം ഏകദേശം 2000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കുന്ന അസുഖമാണ് കുളമ്പുരോഗം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരു പോലെയാണ് കേരളത്തില്‍ പലയിടത്തും കുളമ്പുരോഗം പടര്‍ന്നു പിടിച്ചത്. കന്നുകാലികളിലെ പ്രതിരോധ കുത്തിവയ്പ്പിനെ കോവിഡ് രോഗം താളം തെറ്റിച്ചതാവണം ഇത്തവണ ഇത്രയും വലിയ പ്രശ്‌നമായി കുളമ്പുരോഗം മാറാനുള്ള പ്രധാന കാരണം. എന്തൊക്കെയായാലും ക്ഷീരകര്‍ഷകരെ എല്ലാക്കാലത്തും ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഭീകരരോഗമായി കുളമ്പുരോഗം നിലനില്‍ക്കുന്നു. കുളമ്പുരോഗമുണ്ടാക്കുന്ന വൈറസിന്റെ സവിശേഷമായ ചില പ്രത്യേകതകളാണ് അവയുടെ പ്രതിരോധം ഏറെ ദുഷ്‌കരമാക്കുന്നത്.
വൈവിധ്യമാര്‍ന്ന വൈറസ്
ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. 'പിക്കോര്‍ണ വൈറിഡേ' എന്ന കുടുംബത്തില്‍പ്പെട്ട 'അഫ്‌തോ' ജനുസിലുള്ള ഏഴ് വൈറസുകളാണ് ആഗോളതലത്തില്‍ രോഗമുണ്ടാക്കുന്നത്. അവയില്‍ മൂന്നുതരം വൈറസുകളും ഉപവിഭാഗങ്ങളുമാണ് നമ്മുടെ സംസ്ഥാനത്ത് രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. രോഗകാരികളുടെ ഇത്തരത്തിലുള്ള വൈവിധ്യവും വ്യതിയാനങ്ങളുമാണ് രോഗനിയന്ത്രണം ദുഷ്‌കരമാക്കുന്നത്. ഓരോ ഇനത്തിനും അവരവരുടേതായ രീതിയില്‍ രോഗം ഉണ്ടാക്കാനുള്ള ശേഷിയുള്ളതിനാല്‍ രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ മരുന്നിലും ഇവയെ ഉള്‍പ്പെടുത്തിയാലേ സമ്പൂര്‍ണ്ണ സുരക്ഷ ലഭ്യമാകൂ. എന്നാല്‍ വാക്‌സിനുകളില്‍ എല്ലാ ഇനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടാവില്ല.
കഠിനമായ രോഗലക്ഷണങ്ങള്‍
വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല് എന്നിവയിലൂടെയും രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു. ശക്തമായ പനിയാണ് ആദ്യ ലക്ഷണം. മൂക്കൊലിപ്പ്, ഉമിനീരൊലിപ്പ്, തീറ്റ തിന്നാതിരിക്കല്‍, അയവെട്ടാതിരിക്കല്‍, പാല്‍ കുറയല്‍ എന്നിവയാണ് മറ്റ് പ്രാരംഭ ലക്ഷണങ്ങള്‍. 2-3 ദിവസത്തിനകം വായ, നാക്ക്, മൂക്ക്, മോണകള്‍, അകിട്, ഈറ്റം എന്നിവിടങ്ങളിലും കുളമ്പുകള്‍ക്കിടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പോളകള്‍ പൊട്ടി വ്രണങ്ങളായിത്തീരുന്നു. വ്രണങ്ങളില്‍ പുഴുശല്യം ഉണ്ടാകാം. പശുക്കള്‍ കാലുകള്‍ ഇടയ്ക്കിടെ കുടയുകയും ചില അവസരങ്ങളില്‍ മുടന്തും, കുളമ്പ് ഊരി പോകുന്ന അവസ്ഥയും ഉണ്ടാകും.
തീവ്രമായ രോഗബാധയില്‍ വായിലെയും, മൂക്കിലെയും വ്രണങ്ങള്‍ മൂലം ശ്വാസതടസമുണ്ടാകാം. വൈക്കോല്‍ പോലെയുള്ള കട്ടിയാഹാരം കഴിക്കാന്‍ കഴിയാതെ വരുന്നു. ചെനയുള്ള ഉരുക്കളില്‍ ഗര്‍ഭമലസല്‍ സാധ്യതയുണ്ട്. കറവമാടുകളില്‍ അകിടിലെ വ്രണങ്ങള്‍ അകിടുവീക്കത്തിനു കാരണമാകുന്നു. കന്നുകുട്ടികളില്‍ രോഗം ഹൃദയപേശികളെ ബാധിക്കുന്നതിനാല്‍ മരണമുണ്ടാകും. വലിയ പശുക്കളില്‍ മരണം കുളമ്പുരോഗബാധ മൂലമുണ്ടാകുന്നില്ലെങ്കിലും പാര്‍ശ്വ അണുബാധമൂലം കാലികള്‍ ചത്തുപോകാറുണ്ട്.
അതിവേഗമുള്ള രോഗവ്യാപനം
വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന അസുഖമാണ് കുളമ്പുരോഗം. സാംക്രമികശക്തി കൂടുതലായതിനാല്‍ മൃഗങ്ങള്‍ തമ്മിലുള്ള നേരിട്ടും നേരിട്ടല്ലാതെ മനുഷ്യരിലൂടെയുമുള്ള സമ്പര്‍ക്കം വഴിയും വായുമാര്‍ഗവും അണുസംക്രമണം നടക്കും. രോഗബാധയുള്ള മൃഗങ്ങളുടേയോ, അവയുടെ വിസര്‍ജ്യവസ്തുക്കള്‍, സ്രവങ്ങള്‍, പാല്‍, മാംസം എന്നിവയുമായുള്ള സമ്പര്‍ക്കം മൂലമോ രോഗം പടരാം. തീറ്റ സാധനങ്ങള്‍, തൊഴുത്തിലെ മറ്റു വസ്തുക്കള്‍, പാല്‍പാത്രങ്ങള്‍, ജോലിക്കാര്‍, വാഹനങ്ങള്‍, മറ്റു മൃഗങ്ങള്‍ എന്നിവയൊക്കെ വാഹകരാകാം. വെള്ളം, കാറ്റ് എന്നിവ വഴിയും രോഗം പടര്‍ന്നു പിടിക്കാം. രോഗം മാറിയ പശുവിന്റെ ശരീരത്തില്‍നിന്ന് ഒരു മാസത്തിലധികം സമയംവരെ രോഗാണുബാധ പടരാവുന്നതാണ്.
രോഗം മാറിയാലും തുടരുന്ന പ്രശ്‌നങ്ങള്‍
ശരിയായ പരിചരണത്തിലൂടെ 10-15 ദിവസങ്ങള്‍കൊണ്ട് രോഗം പൂര്‍ണമായി മാറുമെങ്കിലും ഭാവിയില്‍ കിതപ്പ്, വന്ധ്യത, ഉല്‍പാദനം കുറയല്‍, അമിത രോമ വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ കാണിച്ചേക്കാം.
രോഗപ്രതിരോധം ദുഷ്‌കരം
രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനും ഏറെ മുന്‍കരുതലുകള്‍ വേണ്ടി വരുന്നു. ഫാമിനകത്തേക്കും പുറത്തേക്കും രോഗാണുക്കള്‍ കടക്കാതെ തടയാനുള്ള എല്ലാ വഴികളും നോക്കണം. രോഗബാധയുണ്ടായാല്‍ വിവരം മൃഗാശുപത്രിയില്‍ അറിയിക്കണം. രോഗം വന്നവയെ മാറ്റിപാര്‍പ്പിക്കണം. രോഗം വന്നവയെ പരിപാലിക്കുന്നവര്‍ മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍ പാടില്ല. രോഗമുള്ളവയുടെ കാര്യങ്ങള്‍ ചെയ്തതിനുശേഷം മാത്രം രോഗമില്ലാത്തവയെ ശുശ്രൂക്ഷിക്കുക.
പരിചാരകര്‍ ഓരോ തവണ ഷെഡ്ഡില്‍ കയറുമ്പോഴും പോരുമ്പോഴും കൈകാലുകള്‍ അണുനാശിനിയില്‍ മുക്കി അണുവിമുക്തമാക്കണം. ഫാമിന്റെ ഗെയിറ്റിനു മുമ്പില്‍ അണുനാശിനി ചാക്കില്‍ നനച്ചോ ചെറിയ ടാങ്കുകളിലോ നിറച്ച് വച്ച് മനുഷ്യരേയും, വാഹനങ്ങളേയും ഇവയില്‍ കഴുകി നനഞ്ഞ പാദങ്ങള്‍ ടയറുകള്‍ ഉപയോഗിച്ച് പ്രവേശിപ്പിക്കുക. 4 ശതമാനം വീര്യമുള്ള അലക്കുകാര ലായനി, 2 ശതമാനം വീര്യമുള്ള കാസ്റ്റിക് സോഡ, 2 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ഇവ ഉപയോഗിച്ച് ഷെഡുകളും, വസ്തുക്കളും അണുവിമുക്തമാക്കാം.
വായ്ക്കുള്ളിലെ വ്രണങ്ങള്‍ പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകിയശേഷം ബോറിക് ആസിഡ് തേനിലോ ഗ്ലിസറിനിലോ ചാലിച്ച് പുരട്ടുക. കാല്‍പാദത്തിലെ വ്രണങ്ങള്‍ 2 ശതമാനം വീര്യമുള്ള അലക്കുകാര ലായനിയിലോ, തുരിശു ലായനിയിലോ കഴുകി ആന്റിസെപ്റ്റിക്ക് ലേപനങ്ങള്‍ പുരട്ടിക്കൊടുക്കുക. രോഗലക്ഷണമായ പനി കുറയാനുള്ള മരുന്നുകളും പാര്‍ശ്വ അണുബാധ തടയാന്‍ ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കാം. വൈറസ് രോഗമായതിനാല്‍ പ്രത്യേക ചികിത്സയില്ല.
രോഗം നാട്ടില്‍ പടരുന്ന സമയത്ത് ഫാമില്‍ സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കണം. വായുവിലൂടെ രോഗം പകരുമെന്നതിനാല്‍ രോഗം വന്നവയെ പുറത്തേക്കു തീറ്റാന്‍ കൊണ്ടുപോകരുത്. രോഗമുള്ള പശുക്കളുടെ പാല്‍ കഴിയുന്നതും പുറത്തുകൊണ്ടുപോകരുത്. അത്യാവശ്യമെങ്കില്‍ തിളപ്പിച്ചതിനുശേഷം മാത്രം കൊണ്ടുപോകുക. രോഗം പടര്‍ന്നു പിടിക്കുന്ന അവസരങ്ങളില്‍ കാലികളെ വില്‍ക്കാനോ, വാങ്ങുവാനോ പാടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുന്നവ ഒരു മാസം മുന്‍പെങ്കിലും പ്രതിരോധ കുത്തിവയ്പ് നല്‍കിയവയാകണം. പക്ഷികളും, മറ്റു മൃഗങ്ങളും തൊഴുത്തില്‍ കയറാതെ നോക്കണം. പശുവിനെ നോക്കുന്നവര്‍ മറ്റു ഫാമുകളില്‍ പോകരുത്. പുല്ലും, വൈക്കോലും രോഗബാധയുള്ള സ്ഥലങ്ങളില്‍നിന്ന് കൊണ്ടുവരരുത്. തൊഴുത്തില്‍നിന്നുള്ള മാലിന്യങ്ങളും ചത്ത പശുക്കളുടെ ജഡവും കൃത്യമായി മറവ് ചെയ്യണം. ഇവ തോടുകളിലോ, പുഴയിലോ നിക്ഷേപിക്കുന്നത് രോഗബാധ വ്യാപിപ്പിക്കും. കാലി പ്രദര്‍ശനങ്ങള്‍, ചികിത്സാ ക്യാമ്പുകള്‍ ഇവ ഒഴിവാക്കണം.
വാക്‌സിനേഷന്‍ ഏറെ പ്രധാനം, പക്ഷേ ശ്രദ്ധയോടെ
പ്രതിരോധ കുത്തിവയ്പ് (വാക്സിനേഷന്‍) നല്‍കുകയാണ് രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. നാലു മാസം പ്രായത്തില്‍ താഴെയുള്ള കിടാവുകളേയും ഏഴുമാസത്തിനു മുകളില്‍ ചെനയുള്ള പശുക്കളേയും ഒഴിവാക്കണം. പശു, എരുമ, പന്നി എന്നിവയ്ക്ക് കുത്തിവയ്പ് നല്‍കണം. കറവയുള്ള പശുക്കളില്‍ കുത്തിവയ്പിനുശേഷം താല്‍ക്കാലികമായി ഏതാനും ദിവസം പാല്‍ കുറഞ്ഞേക്കുമെങ്കിലും പൂര്‍വസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്. ആരോഗ്യാവസ്ഥയിലുള്ള ഉരുക്കളാണ് കുത്തിവയ്പിന് വിധേയമാകേണ്ടത്. വിരബാധയോ മറ്റു രോഗങ്ങളോ ഉള്ളവയില്‍ ചില അവസരങ്ങളില്‍ പാര്‍ശ്വ ഫലങ്ങള്‍ കാണുന്നു. രോഗം പടരുന്ന സമയത്ത് കന്നുകാലികള്‍ കൂട്ടം കൂടുന്ന പ്രദര്‍ശനങ്ങളിലോ ക്യാമ്പുകളിലോ കൊണ്ടുപോയി പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നത് നന്നല്ല. കാരണം രോഗാണു ശരീരത്തില്‍ കടന്നാല്‍ 2-7 ദിവസത്തിനകം രോഗമുണ്ടാകുന്നു. എന്നാല്‍ കുത്തിവയ്പ് നടത്തിയതിന്റെ ഫലമായുള്ള പ്രതിരോധശക്തി രൂപപ്പെടാന്‍ 14-21 ദിവസമെടുക്കുന്നു.
അടുത്ത സംസ്ഥാനങ്ങളില്‍ രോഗബാധയുണ്ടാകുന്നത് കേരളത്തിന് ഭീഷണിയാണ്. പ്രതിവര്‍ഷം 10 ലക്ഷം കാലികളാണത്രേ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നമ്മുടെ സംസ്ഥാനത്തെ അറവുശാലകളിലെത്തുന്നത്. അശ്രദ്ധമായി ഇത്തരം മൃഗങ്ങളെ കൈകാര്യം ചെയ്താല്‍ രോഗം എളുപ്പം നമ്മുടെ നാട്ടിലെത്തുകയും ചെയ്യും. നമ്മുടെ സംസ്ഥാനത്തെ കുളമ്പുരോഗ നിയന്ത്രിത സംസ്ഥാനമാക്കാനുള്ള ബ്രുഹത് പദ്ധതിയായ ഗോരക്ഷ പദ്ധതി വഴി നടത്തി വരുന്ന കുത്തിവയ്പുകളുമായി എല്ലാ കര്‍ഷകരും സഹകരിച്ചാല്‍ മാത്രമേ കുളമ്പുരോഗത്തെ വരുതിയില്‍ നിര്‍ത്താന്‍ നമുക്ക് കഴിയൂ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ യജ്ഞങ്ങള്‍ക്ക് നല്‍കുന്ന സഹകരണം ദീര്‍ഘകാലത്തേക്ക് ഗുണകരമാകുമെന്ന് തീര്‍ച്ച.
കൃത്യമായ ഇടവേളകളില്‍ പ്രതിരോധ കുത്തിവയ്പ് നടത്തുകയെന്നുള്ളതാണ് പ്രഥമവും, പ്രധാനവുമായ പ്രതിരോധ മാര്‍ഗം. കേരള സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവയ്പ് നടത്തുന്നു. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കുത്തിവെയ്പ് നിര്‍ബന്ധമാണെന്നോര്‍ക്കുക.
ചെവിയിലടിക്കുന്ന ടാഗ് കുത്തിവെയ്പ്പിന്റെ തിരിച്ചറിയല്‍ രേഖയാണ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീട്ടിലെത്തി കന്നുകാലികളെ കുത്തിവയ്ക്കുന്നു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ ഈ ഊര്‍ജിത പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ ഏകോപിപ്പിക്കപ്പെടുന്നു. പ്രതിരോധ കുത്തിവയ്പിന് നല്‍കുന്ന വാക്സിന്റെ ഉല്‍പാദനം മുതല്‍ കുത്തിവയ്പിന് ശേഷം മൃഗങ്ങളില്‍ പ്രതിരോധശഷിയുടെ അളവു നിര്‍ണ്ണയംവരെ പരിശോധിക്കപ്പെടുന്നു. കൂടാതെ അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കന്നുകാലികളുടെ ആരോഗ്യ പരിശോധനയും, അറവുശാലകളിലെ പരിശോധനകളും,ഒപ്പം രോഗം പൊട്ടിപ്പുറപ്പെടുന്ന സമയങ്ങളിലെ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമൊക്കെ ചേര്‍ന്ന സമഗ്ര പദ്ധതിയാണ് ഗോരക്ഷ.
പൂര്‍ണ ആരോഗ്യമുള്ള മൃഗങ്ങളിലേ പ്രതിരോധ കുത്തിവയ്പ് പൂര്‍ണ വിജയം കൈവരിക്കുകയുള്ളൂ. വിരബാധയും മറ്റും വിജയത്തിന് തടസ്സമാണ്. അതിനാലാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ഒരാഴ്ച മുമ്പ് വിരമരുന്ന് നല്‍കുന്നത് .കൂടാതെ എഴുമാസത്തിലേറെ ഗര്‍ഭിണിയായ പശുക്കളെ പ്രതിരോധ കുത്തിവയ്പില്‍ നിന്ന് ഒഴിവാക്കണം. കറവയുള്ള പശുക്കളില്‍ കുത്തിവെയ്പിനുശേഷം താല്‍ക്കാലികമായി ഏതാനും ദിവസം പാല്‍ കുറഞ്ഞേക്കുമെങ്കിലും പൂര്‍വസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്.
രോഗപ്രതിരോധ കുത്തിവയ്പുകളുടെ വിജയത്തിന് ഏറെ പ്രധാനമാണ് സാമൂഹിക പ്രതിരോധം
ഒരു പ്രദേശത്തെ 80 ശതമാനമെങ്കിലും മൃഗങ്ങളില്‍ ആവശ്യമായ രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതാണ് വിജയകരമായ സാമൂഹിക പ്രതിരോധം. ഈ സാഹചര്യം രോഗാണുക്കള്‍ക്ക് അവിടെ നിലനിന്നുപോകാനുള്ള സാഹചര്യം തടയുന്നു. അയല്‍ സംസ്ഥാനത്തു നിന്ന് അനിയന്ത്രിതമായി ചെക്ക് പോസ്റ്റുകളിലൂടെ കന്നുകാലികളെ കൊണ്ടുവരുന്നത്, കുളമ്പുദീനം ബാധിച്ച കന്നുകാലികളെ അറവു ശാലകളിലേക്ക് കൊണ്ടുവരുന്നത്, കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നത് (ആറ് മാസം ഇടവിട്ട്), സ്ഥലത്തെ 80 ശതമാനം കന്നുകാലികളെയും കുത്തിവയ്ക്കാതിരിക്കുന്നത്, അനാപ്ലാസ്മ, തൈലേറിയ രോഗങ്ങള്‍, വിരബാധ എന്നിവ സാമൂഹിക പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നത്, പാലുല്‍പാദനം കുറയുമെന്ന ഭയത്താല്‍ കുത്തിവയ്പ് എടുക്കാന്‍ ക്ഷീരകര്‍ഷകര്‍ വിസമ്മതിക്കുന്നത്, സീല്‍ തുറന്ന വാക്സിന്‍ തുടര്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത്, വാക്സിന്‍ നിര്‍ദ്ദിഷ്ട താപനിലയില്‍ സൂക്ഷിക്കാതിരിക്കുന്നത് എന്നിവയൊക്കെ വാക്‌സീന്‍ ഫലപ്രാപ്തി ഇല്ലാതാക്കാം.
English summary: Outbreak of foot-and-mouth disease in Kerala