വേണ്ടത് ജൈവ കൃഷിയല്ല, ആധുനിക കൃഷി
കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച "വിശുദ്ധ പശുവോ ജൈവകൃഷി" എന്ന ലേഖനത്തിന്ആന്റണി ചിറ്റാട്ടുകര (സമ്മർ സ്നോ, മറ്റം) അയച്ച പ്രതികരണക്കുറിപ്പ് ‘വിശുദ്ധ പശുവോ ജൈവകൃഷി’ എന്ന ലേഖനവും തുടർന്ന് അതേപ്പറ്റി വന്ന പ്രതികരണങ്ങളും വായിച്ചു. എൺപതിനടുത്ത് പ്രായമുള്ള ഒരു പ്രകൃതിസ്നേഹി എന്ന നിലയ്ക്ക് ചില കാര്യങ്ങൾ
കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച "വിശുദ്ധ പശുവോ ജൈവകൃഷി" എന്ന ലേഖനത്തിന്ആന്റണി ചിറ്റാട്ടുകര (സമ്മർ സ്നോ, മറ്റം) അയച്ച പ്രതികരണക്കുറിപ്പ് ‘വിശുദ്ധ പശുവോ ജൈവകൃഷി’ എന്ന ലേഖനവും തുടർന്ന് അതേപ്പറ്റി വന്ന പ്രതികരണങ്ങളും വായിച്ചു. എൺപതിനടുത്ത് പ്രായമുള്ള ഒരു പ്രകൃതിസ്നേഹി എന്ന നിലയ്ക്ക് ചില കാര്യങ്ങൾ
കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച "വിശുദ്ധ പശുവോ ജൈവകൃഷി" എന്ന ലേഖനത്തിന്ആന്റണി ചിറ്റാട്ടുകര (സമ്മർ സ്നോ, മറ്റം) അയച്ച പ്രതികരണക്കുറിപ്പ് ‘വിശുദ്ധ പശുവോ ജൈവകൃഷി’ എന്ന ലേഖനവും തുടർന്ന് അതേപ്പറ്റി വന്ന പ്രതികരണങ്ങളും വായിച്ചു. എൺപതിനടുത്ത് പ്രായമുള്ള ഒരു പ്രകൃതിസ്നേഹി എന്ന നിലയ്ക്ക് ചില കാര്യങ്ങൾ
കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച "വിശുദ്ധ പശുവോ ജൈവകൃഷി" എന്ന ലേഖനത്തിന് ആന്റണി ചിറ്റാട്ടുകര (സമ്മർ സ്നോ, മറ്റം) അയച്ച പ്രതികരണക്കുറിപ്പ്
‘വിശുദ്ധ പശുവോ ജൈവകൃഷി’ എന്ന ലേഖനവും തുടർന്ന് അതേപ്പറ്റി വന്ന പ്രതികരണങ്ങളും വായിച്ചു. എൺപതിനടുത്ത് പ്രായമുള്ള ഒരു പ്രകൃതിസ്നേഹി എന്ന നിലയ്ക്ക് ചില കാര്യങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉദ്ദേശം നാൽപ്പത്തിയഞ്ച് വർഷങ്ങൾക്കുമുൻപ്, മസനോബു ഫുക്കുവോക്ക എന്ന ജപ്പാൻ കൃഷിശാസ്ത്രജ്ഞൻ അവതരിപ്പിച്ച പുതിയ കൃഷിരീതിയെക്കുറിച്ച് കേട്ട് അതു സംബന്ധിച്ച് അദ്ദേഹം എഴുതിയ ‘വൺ സ്ട്രോ റെവലൂഷൻ’ എന്ന ഗ്രന്ഥം ഇന്ത്യയിൽ ലഭ്യമല്ലാതിരുന്നതിനാൽ അമേരിക്കയിൽനിന്നു വരുത്തി വായിച്ച ഒരാളാണു ഞാൻ. ഇന്ന് ഈ ഗ്രന്ഥം മലയാളത്തിലും ലഭ്യമാണ്.
കൃഷിയെക്കുറിച്ചു മാത്രമല്ല മൊത്തത്തിൽ ഒരു ജീവിതദർശനം തന്നെ മുന്നോട്ടുവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ഫുക്കുവോക്ക നിർദേശിച്ച കൃഷിരീതി ‘ഡു നത്തിങ് ഫാമിങ്’ ആയിരുന്നു. അതായത്, ഒന്നും ചെയ്യാത്ത കൃഷി! കൃഷിയിൽനിന്ന് ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ മാത്രമെടുത്ത് ബാക്കിയെല്ലാം കൃഷിസ്ഥലത്തുത്തന്നെ നിക്ഷേപിക്കാനും മണ്ണിളക്കാതെ വിത്ത് മണ്ണിൽ വിതയ്ക്കാനുമായിരുന്നു അദ്ദേഹം നിർദേശിച്ചത്. (വിത്ത് കിളികൾ തിന്നാതിരിക്കാൻ കുതിർത്തശേഷം മണ്ണിൽ പൊതിഞ്ഞാണ് കൃഷിസ്ഥലത്ത് വിതറേണ്ടത്) നെൽകൃഷി ചെയ്യുന്നിടത്തു നിന്ന് കതിരു മാത്രം അരിഞ്ഞെടുത്ത് വൈക്കോൽ മുഴുവൻ കൃഷിസ്ഥലത്തുതന്നെ ഉപേക്ഷിക്കുകയും അവിടെ നെൽവിത്ത് വിതറുകയുമാണ് അദ്ദേഹത്തിന്റെ രീതി എന്നാണ് എന്റെ ഓർമ. എന്തായാലും പിന്നീട് ഞാൻ കേട്ടത് അദ്ദേഹത്തിന്റെ അനുയായികൾപോലും ഈ മാർഗം പിന്തുടർന്നില്ല എന്നാണ്.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് അമ്പതുകളുടെ അവസാനം വരെ നമ്മുടെ നാട് അനുഭവിച്ച ഭക്ഷ്യക്ഷാമം എന്റെ പ്രായക്കാർ അനുഭവിച്ചിട്ടുള്ളതാണ്. അന്ന് റേഷൻ കടകളിൽ നിന്ന് അൽപാൽപമെങ്കിലും കിട്ടിയിരുന്ന അരി (ഇതിന് ‘കൺട്രോൾ അരി’ എന്നാണ് പറഞ്ഞിരുന്നത്) വീട്ടിലെത്തിയാൽ സെപ്റ്റിക് ടാങ്ക് തുറക്കുന്ന മണമായിരുന്നു. അന്ന് വീടുകളിലെ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പ്രധാന പണി ഈ അരിയിലെ പുഴുക്കൂട്, കല്ല്, നെല്ല്, ചെളിക്കട്ട എന്നിവയൊക്കെ പെറുക്കി മാറ്റലായിരുന്നു. എന്നിട്ടും അരി തിളച്ചു കഴിഞ്ഞാൽ പുഴുക്കൾ ചത്ത് പൊന്തിക്കിടക്കുന്നതു കാണാമായിരുന്നു. അന്ന് കേരളത്തെ പട്ടിണി മരണങ്ങളിൽനിന്ന് രക്ഷിച്ചത് തിരുവിതാംകൂർ മഹാരാജാവ് ദീർഘദൃഷ്ടിയോടെ പ്രചരിപ്പിച്ച കപ്പക്കൃഷിയാണ്. പിന്നീട് അറുപതുകളുടെ അവസാനവും കേരളം ഭക്ഷ്യക്ഷാമം അനുഭവിക്കേണ്ടി വന്നു, രൂക്ഷമായി തന്നെ.
ഇന്ന് ഇന്ത്യയിൽ ഭക്ഷ്യക്ഷാമമില്ല എന്നുമാത്രമല്ല ഭക്ഷ്യധാന്യങ്ങൾ കയറ്റി അയയ്ക്കുക കൂടി ചെയ്യുന്നു. ഇതിന് നാം കടപ്പെട്ടിരിക്കുന്നത് ആധുനിക കൃഷിരീതിയോടു തന്നെയാണ്. അത്യുൽപാദനശേഷിയുള്ള സങ്കരവിത്തിനങ്ങളും ആധുനിക വളം–കീടനാശിനിപ്രയോഗങ്ങളും തന്നെയാണ് ഇന്ത്യയെ ഈ നിലയിലെത്താൻ സഹായിച്ചത്. ഇന്ന് ഇന്ത്യ ഭക്ഷ്യരംഗത്ത് ഒരു മുൻനിര രാഷ്ട്രമായിട്ടുണ്ടെങ്കിൽ അതിന് നന്ദി പറയേണ്ടത് ആധുനിക കൃഷിരീതിയോടാണ്.
അതേസമയം ചിട്ടയും ക്രമവുമില്ലാത്ത വളം–കീടനാശിനി പ്രയോഗം ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. കീടനാശിനിപ്രയോഗത്തിന്റെ കെടുതി മനസ്സിലാക്കാൻ എൻഡോസൾഫാൻ വരുത്തിവച്ച വിനാശം മാത്രം ഓർത്താൽ മതി. വളപ്രയോഗവും കീടനാശിനിപ്രയോഗവും കൊണ്ട് നാട്ടിലാകെ കാൻസറും മറ്റു മാരകരോഗങ്ങളും പടർന്നു പിടിക്കുന്നു എന്ന ഭീതി പ്രചരിപ്പിക്കുന്നവർ ഒരു കാര്യം വിസ്മരിക്കരുത്. സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു ശരാശരി ഇന്ത്യക്കാരന്റെ ആയുസ്സ് 42 ആയിരുന്നു. ഇന്നത് 72 ആണ്.
ഫുക്കുവോക്കയുടെ കൃഷിരീതി അറിയപ്പെട്ടത് ഒന്നും ചെയ്യാത്ത കൃഷി എന്നാണല്ലോ, കാട്ടിൽ മരങ്ങൾ വളരുന്ന മാർഗമാണത്. കാട്ടിലാരും വളവും കീടനാശിനിയും പ്രയോഗിക്കുന്നില്ലല്ലോ. കാട്ടിലെ മരങ്ങളുടെ കരുത്തിനെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് തിരിച്ചുവന്ന വിമുക്തഭടൻമാർക്ക് സർക്കാർ വയനാട്ടിൽ പത്ത് ഏക്കർ കാട് വീതം കൃഷി ചെയ്യാനായി പതിച്ചു നൽകിയിരുന്നു. ഇവരിൽ ചിലരെ എനിക്ക് നേരിട്ട് അറിയാമായിരുന്നു. അവർ അന്ന് പറഞ്ഞുതന്ന അറിവുകളിലൊന്ന് കാട്ടിലെ ഭൂമി കിളയ്ക്കുമ്പോൾ മണ്ണ് കാണണമെങ്കിൽ മൂന്ന്, നാല് അടി കട്ടിയിൽ കിടന്നിരുന്ന മൾച്ച് (യുഗങ്ങളായി അടിഞ്ഞ് അമർന്നു കിടന്നിരുന്ന ഇലകളും മറ്റ് ജൈവാവശിഷ്ടങ്ങളും) മാന്തി മാറ്റേണ്ടിയിരുന്നു എന്നാണ്. ഇതായിരുന്നു കാട്ടിലെ മരങ്ങളുടെ കരുത്തിന്റെ രഹസ്യം. ഇത് നാട്ടിൽ ഒരു കാലത്തും നമുക്ക് പ്രതീക്ഷിക്കാവുന്നതല്ല. നമുക്കാവശ്യം ആധുനിക കൃഷിരീതിതന്നെയാണ്. ആധുനികകൃഷിയും ജൈവാവശിഷ്ടങ്ങളുടെ പ്രസക്തി അംഗീകരിക്കുന്നുണ്ടല്ലോ. വളപ്രയോഗത്തിലും വിഷപ്രയോഗത്തിലും വിവേചനം കാണിക്കേണ്ടത് ബുദ്ധിയുള്ള മനുഷ്യന്റെ കടമയാണ്.