‘സ്നേഹം വച്ച് നീട്ടിയാൽ ഞാൻ എല്ലാ മനുഷ്യരെയും വിശ്വസിച്ചു പോകും...’
‘‘പക ഉള്ളിൽ തോന്നിയാൽ അത് എങ്ങനെ ഇമ്പ്ലിമെന്റ് ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കുന്നവർ കൃത്യമായ സമയം വരുന്ന വരെ കാത്തിരിക്കാൻ തയാറാവും എമ്മാ.’’ അനിൽ മാർക്കോസ് എബി ജോസിന്റെ പേര് മനസ്സിൽ കുറിച്ചിട്ടു.
‘‘പക ഉള്ളിൽ തോന്നിയാൽ അത് എങ്ങനെ ഇമ്പ്ലിമെന്റ് ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കുന്നവർ കൃത്യമായ സമയം വരുന്ന വരെ കാത്തിരിക്കാൻ തയാറാവും എമ്മാ.’’ അനിൽ മാർക്കോസ് എബി ജോസിന്റെ പേര് മനസ്സിൽ കുറിച്ചിട്ടു.
‘‘പക ഉള്ളിൽ തോന്നിയാൽ അത് എങ്ങനെ ഇമ്പ്ലിമെന്റ് ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കുന്നവർ കൃത്യമായ സമയം വരുന്ന വരെ കാത്തിരിക്കാൻ തയാറാവും എമ്മാ.’’ അനിൽ മാർക്കോസ് എബി ജോസിന്റെ പേര് മനസ്സിൽ കുറിച്ചിട്ടു.
‘‘എമ്മാ നടാഷയല്ലേ അത്? നീ നോക്ക്’’
ആര്യൻ മടങ്ങിയ ശേഷം ബാക്കി വന്ന ബ്ലൂ മോജിറ്റോ കുടിച്ചു തീർക്കുന്നതിനിടയിൽ മീരയാണ് നടാഷയെ കണ്ടത്. ഞാൻ നോക്കിയപ്പോൾ ശരിയാണ്. അത് നടാഷയാണ്. അവൾ ഞങ്ങളെ കാണുന്നതേയില്ല. അവൾക്കൊപ്പം മറ്റൊരാളുമുണ്ട്. ആരാണത്. അവൾക്ക് അങ്ങനെ ആരെങ്കിലുമായി അടുപ്പമുണ്ടെന്ന് ഇതുവരെ ഞങ്ങളറിഞ്ഞിട്ടേയില്ല. ചിലപ്പോൾ സുഹൃത്തായിരിക്കാം, ഒരു പെണ്ണിന്റെ കൂടെ ഒരു പുരുഷനെ കണ്ടാലുടനെ അത് അവളുടെ കാമുകനായിരിക്കുമെന്ന ചിന്ത എനിക്കെപ്പഴാണുണ്ടായത്?
ലജ്ജ തോന്നി.
എന്നാലും ആരാണത്? നല്ല പരിചയമുള്ള മുഖം...
ഓർമ്മകളിൽ പരതി നോക്കുമ്പോൾ പരിചിതമായ ഒരു രാവ് തെളിയുന്നു.
സംഗീതത്തിൽ മനസ്സിനെ കൊരുത്തെടുത്ത രാവ്...
ഷഹബാസ് അമനും രാജേഷിന്റെ ഫ്ലൂട്ടും തന്നെ അലിയിപ്പിച്ചു കളഞ്ഞ നിലാവുള്ളൊരു രാത്രി...
അതിന്റെയൊടുവിൽ ഇതേ മാൾ, ഇതേ ഭക്ഷണം കഴിക്കുന്നയിടം. അവിടെ തന്നെ അതി ക്രൂരമായി നോക്കിയിരുന്ന അതേയാൾ...
അതെ, അത് അയാൾ തന്നെ...
‘‘എടീ അത് അയാളല്ലേ, അന്ന് നമ്മൾ ഇതേ സ്ഥലത്ത് വച്ച് കണ്ട ആ അയാൾ?‘‘
അതെ അതയാൾ തന്നെയാണ്. ആ ക്രൂര മുഖമുള്ള അതെ അയാൾ. അയാളെന്താണ് നടാഷയോടൊപ്പം?
‘‘എമ്മാ ഇനി അവൾ ... അവളാണോ നമ്മൾക്കെതിരെ?’’
എന്റെ ഞെട്ടൽ അവസാനിച്ചിരുന്നില്ല. അവളോ? അവൾക്കങ്ങനെ ആവാനാകുമോ? കഴിഞ്ഞ ആറു വർഷമായി ഒപ്പമുണ്ടായിരുന്ന ഒരുവൾക്ക് എന്നെ ചതിക്കാനാവുമോ? സൗഹൃദം അത്രയെളുപ്പത്തിൽ ചതിക്കപ്പെടുന്നതാണോ?
‘‘അയാളുടെ നിർദ്ദേശപ്രകാരം വേണമെങ്കിൽ നടാഷയ്ക്ക് നിനക്ക് വന്ന സമ്മാനങ്ങൾ എത്തിക്കാൻ മാനസി ചേച്ചിയുടെ വീട്ടിൽ എളുപ്പമായിരുന്നു. അതുകൊണ്ട് കൂടിയാവാം അവൾ നീ എന്നോടൊപ്പം വരുന്നത് തടഞ്ഞത്. ഇതെന്റെ സംശയമാണ്. സത്യമാണെന്ന് ഉറപ്പില്ല’’ മീരയുടെ സംശയം ന്യായമാണ്. ഞാൻ മീരയോടൊപ്പം പലപ്പോഴും പോകുന്നത് അവൾക്കൊരു അസ്വസ്ഥതയായി തോന്നിയിട്ടുണ്ട്. അവളുടെ മാത്രം ചങ്ങാതിയായിരുന്ന ഒരുത്തി മറ്റൊരാളെയും കൂടി അവളെ പോലെ കണ്ടു തുടങ്ങുമ്പോഴുള്ള സ്വാഭാവികമായ കുശുമ്പ് ആണെന്നെ കരുതിയുള്ളൂ.
‘‘ഇതിപ്പോൾ ആരെയൊക്കെ സംശയിക്കാമെന്നു നോക്കൂ എമ്മാ. നിന്റെ ലാബ് മുതലാളി എബി സാർ, ഇപ്പൊ ദേ ഇവൾ... എന്നാലും എനിക്ക്’’
‘‘നീ മിണ്ടാതിരി മീര. അവളങ്ങനെ ചെയ്യുമെന്ന് നീ കരുതുന്നുണ്ടോ?’’
‘‘നിനക്കു എല്ലാവരെയും വിശ്വാസമാണ്. എനിക്ക് അത്ര അബദ്ധമൊന്നും പറ്റാറില്ല‘’’
ശരിയാണ്. സ്നേഹം വച്ച് നീട്ടിയാൽ ഞാൻ എല്ലാ മനുഷ്യരെയും വിശ്വസിച്ചു പോകും. അതൊരു അബദ്ധമായിരുന്നുവോ! മീര എന്റെയത്ര ഇമോഷണൽ അല്ല, അവൾക്ക് കാര്യങ്ങളെ പ്രാക്ടിക്കലായി കാണാൻ എളുപ്പമാണ്.
‘‘നടാഷയ്ക്ക് മാനസികമായ ബലക്കുറവുണ്ട്. അത് നമ്മൾ നേരിൽ കണ്ടതാണ്. അത്തരത്തിലുള്ള അവസ്ഥയിൽ ആളുകൾക്ക് പലതും ചെയ്യാനാകും. കുറ്റവാളികളെ നിരീക്ഷിച്ചാൽ മനസിലാകും മാനസികമായി ബലക്കുറവുള്ളവരായിരിക്കും. എന്തുകൊണ്ടാ ഈ ബാധ കൂടൽ എന്നൊക്കെ ചിലരെക്കുറിച്ച് മാത്രം പറയുന്നതെന്നറിയാമോ? മാനസിക ബലം കുറയുന്നവരെ കീഴ്പ്പെടുത്താൻ പിശാചുക്കൾക്ക് എളുപ്പമാണെന്നാണ് അതിന്റെ ബിബ്ലിക്കൽ വശം. യഥാർത്ഥത്തിൽ ഇതേ ബലക്കുറവ് കൊണ്ട് അവർക്കുണ്ടാവുന്ന മിഥ്യാബോധമാണ് പ്രശ്നം. അതുകൊണ്ട് നടാഷയെ നമുക്ക് പൂർണമായും ഒഴിവാക്കാനാവില്ല.’’
‘‘എനിക്കറിയില്ല മീര, നടാഷയ്ക്ക് അങ്ങനെ ചെയ്യാനാവില്ല. മാനസിക ബലം അവൾക്ക് കുറവുള്ളത് പോലും കുട്ടിക്കാലത്ത് അവൾ അനുഭവിച്ച ചില ഉപദ്രവം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ആറു വർഷമാവുന്നു ഞങ്ങൾ ഒന്നിച്ച്, അവളെ എനിക്ക് വിശ്വാസമാണ്. പക്ഷേ...’’
എന്റെ ആ പക്ഷേയിൽ പലതുമുണ്ടെന്നു എനിക്കുമറിയാം. ഒരുപക്ഷേ അവളറിഞ്ഞുകൊണ്ട് ചെയ്യുന്നതാവണമെന്നു പോലുമില്ല.
‘‘നീ അനിൽ സാറിനെ വിളിച്ച് ഇതും കൂടി പറയണം. എബിയുടെ കാര്യവും നടാഷയുടെ കാര്യവും. അവളോട് നമുക്ക് വീട്ടിൽ ചെന്ന് നേരിട്ട് ചോദിക്കാം. കാര്യങ്ങൾ അങ്ങനെ അവഗണിച്ച് തള്ളാൻ എനിക്ക് വയ്യ’’
ഹൃദയത്തിൽ കനത്ത ഭാരവുമായി ഞാൻ അവിടെ നിന്നിറങ്ങി. അപ്പോഴും നടാഷയും അയാളും ഞങ്ങൾക്ക് പിന്നിൽ ഇരുന്നു ചിരിക്കുകയും സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഞങ്ങൾക്ക് കളയാൻ സമയമുണ്ടായിരുന്നില്ല. അനിൽ മാർക്കോസിനെ കാണാൻ ഞാനും മീരയും നേരെ സ്റ്റേഷനിലെത്തി. അയാളുടെ മുഖം കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. ആദ്യമായി കാണുമ്പോൾ എത്ര ഭംഗിയായിരുന്നു ഈ മുഖം, ഇപ്പോൾ ടെൻഷൻ കൂടിയിട്ടാവണം അയാളുടെ കണ്ണിനു ചുറ്റും കറുപ്പ് വലയങ്ങൾ പടർന്നിരിക്കുന്നു. ക്ഷീണം മുഖത്ത് വ്യക്തമാണ്. ഞാൻ വീണ്ടും അരുൺ വിജയിനെ ഓർത്തു, അയാൾ പൊലീസ് ആയി അഭിനയിച്ച സിനിമകളൊക്കെ ഓർത്തു.
‘‘സാർ ഞങ്ങൾ ആര്യനോട് സംസാരിച്ചു. അവന്റെ വായിൽ നിന്നാണ് ഡ്രാമ ലാബിന്റെ ഡയറക്ടർ എബി ജോസ് പുള്ളാടന് അവളോടുള്ള ദേഷ്യം മനസ്സിലായത്’’, മീരയാണ് അദ്ദേഹത്തോട് സംസാരിച്ചത്.
‘‘ദേഷ്യമോ? എന്ത് ദേഷ്യം?’’
ഞാൻ ആ രംഗം മനസ്സിലോർത്തു. ഞങ്ങളെല്ലാം ഒന്നിച്ചഭിനയിച്ച നാടകത്തിന്റെ ആദ്യ അവതരണം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ എബി ജോസ് ഇരുട്ടിൽ ഞങ്ങളെ കാത്തു നിന്നതും. അവസാനമിറങ്ങിയ നീലിമയോട് അഭിനന്ദനത്തിനൊപ്പം രാത്രിയിൽ മുറിയിലേക്ക് വരുന്ന കാര്യം ചോദിച്ചതും. ആ സമയത്ത് അവളൊന്നും മിണ്ടിയില്ല, ഷോക്ക് ആയിപ്പോയി. എന്നോട് മാത്രമാണ് അവളത് പറഞ്ഞത്, എനിക്ക് തോന്നിയ ദേഷ്യത്തിന് അതിരില്ല. ഇനിയൊരിക്കലും ലാബിലേക്ക് വരില്ലെന്ന് പറഞ്ഞ അവൾക്ക് ധൈര്യം കൊടുത്തതും അത് ഫെയ്‌സ്ബുക്കിലിട്ടതും ഞാനാണ്. പിന്നെ അത് വിദ്യാർഥികൾ ഏറ്റെടുത്തു. ഒടുവിൽ എബി ജോസ് അവളോട് മാപ്പ് പറഞ്ഞു. അയാളന്ന് എന്നെ നോക്കിയ നോട്ടം...
‘‘പക്ഷേ അതിനു ശേഷം അയാളെന്നോട് ഒരു കാര്യത്തിലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ആദ്യത്തെ പോലെ സ്നേഹമായി തന്നെ പെരുമാറി. പിന്നെ മണികർണികയിലെ വേഷം എനിക്ക് തന്നത്. ആ ദേഷ്യം എന്നോടുണ്ടാവുമെന്നു ഞാൻ കരുതിയതേയില്ല’’
‘‘പക ഉള്ളിൽ തോന്നിയാൽ അത് എങ്ങനെ ഇമ്പ്ലിമെന്റ് ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കുന്നവർ കൃത്യമായ സമയം വരുന്ന വരെ കാത്തിരിക്കാൻ തയ്യാറാവും എമ്മാ.’’
അനിൽ മാർക്കോസ് എബി ജോസിന്റെ പേര് മനസ്സിൽ കുറിച്ചിട്ടു.
‘‘സാർ അത് മാത്രമല്ല, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു കുട്ടിയില്ലേ നടാഷ, അവളെ ഇന്ന് ഒരാളുടെ കൂടെ ഞങ്ങൾ കണ്ടു ലുലുവിൽ വച്ച് ’’
മീരയ്ക്ക് നടാഷയെക്കുറിച്ച് പറയാനായിരുന്നു ഉത്സാഹം.
‘‘അതാരാണ്?’’
‘‘ഞങ്ങൾ രണ്ടും ഒരിക്കൽ ലുലുവിൽ വച്ച് കണ്ട ഒരുത്തനാണ്. അയാൾ അന്ന് വളരെ വൃത്തികെട്ട രീതിയിലാണ് എമ്മയെ നോക്കിയത്. ആലോചിച്ചു നോക്കുമ്പോൾ ഈ സംഭവങ്ങൾ നടക്കുന്നതിനും ഒരാഴ്ച മുൻപ്. എനിക്ക് തോന്നുന്നു മണികർണിക ആദ്യമായി പ്രാക്ടീസ് ചെയ്ത ദിവസം അല്ലെ എമ്മാ?’’
ആ കണക്ഷൻ ഞാനും അപ്പോഴാണ് ഓർത്തെടുത്തത്. ശരിയാണ്. ആ ദിവസമായിരുന്നു. അതൊരുപാട് പ്രത്യേകതകൾ ഉള്ള ദിവസമായിരുന്നു.
‘‘അയാളെ ഓർത്തിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ? ഐ മീൻ, നിങ്ങളെപ്പോലെ ഉള്ള പെൺകുട്ടികളെ ഒന്ന് നോക്കിയെന്നു വച്ച് ഇങ്ങനെ ഒരാളെ ഓർത്തിരിക്കാൻ?’’
‘‘സാധാരണ ഒരു നോട്ടം പോലെ തോന്നിയില്ല സാർ. വളരെ ക്രൂരമായാണ് അയാൾ നോക്കിയത്. ഇറങ്ങി പോകുന്നവരെ അയാൾ എമ്മയിൽ നിന്ന് കണ്ണെടുത്തിട്ടില്ല’’
അനിൽ മാർക്കോസ് മൊബൈൽ കയ്യെലെടുത്ത് ഉരുട്ടിക്കളിച്ചു, എന്നാൽ അയാളുടെ മനസ്സ് അവിടെയെങ്ങുമല്ല എന്ന് ഊഹിക്കാമായിരുന്നു.
‘‘നടാഷയ്ക്കിപ്പോ എങ്ങനെയുണ്ട്?’’ അയാളുടെ ചോദ്യം അങ്ങനെ ആരോടെന്നില്ലാതെയായിരുന്നു. മീരയാണ് മറുപടി പറഞ്ഞത്.
‘‘വല്ലാത്തൊരു നിസംഗത പോലെയാണ്. ചില ദിവസങ്ങളിൽ രാത്രിയിൽ സ്വപ്നം കണ്ടു ഞെട്ടിയുണരാറുണ്ട്. മരുന്ന് തുടങ്ങിയ ശേഷം വ്യത്യാസമുണ്ട്.’’
‘‘ഓക്കേ, എമ്മ പറഞ്ഞ രണ്ടു കാര്യങ്ങളും അന്വേഷിക്കാം. അങ്ങനെ ഒടുവിൽ നമ്മുക്ക് ചില അടയാളങ്ങളൊക്കെ വീണു കിട്ടുന്നുണ്ട് അല്ലെ?’’
‘‘ഉറപ്പിക്കാനാവുമോ സാർ?’’
എനിക്ക് ഒന്നും സത്യമാണെന്നു തോന്നിയില്ല. ആരെയും വിശ്വാസമായില്ല. എന്ത് കേട്ടാലും അത് സത്യമല്ലെന്നാണ് അനുഭവപ്പെടുന്നത്. നടാഷയെ കുറച്ചു നേരം മുൻപ് അയാളോടൊപ്പം കണ്ടതിനു ശേഷം എനിക്ക് വീണ്ടും തളർച്ച തോന്നി. എന്തായാലും അവളോട് സംസാരിക്കണം. ആ സംശയം മാറ്റണം.
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നടാഷയോടു സംസാരിക്കുന്ന കാര്യം ഞങ്ങൾ രണ്ടു പേരും ഉറപ്പിച്ചിരുന്നു.
***********
മുന്നിലെ വൈറ്റ് ബോർഡിൽ എന്തെഴുതണം എന്ന് ആലോചിച്ച് നിൽക്കുകയായിരുന്നു അനിൽ മാർക്കോസ്. എമ്മയുടെ പേര് വലിയ അക്ഷരത്തിൽ ബോർഡിന്റെ മുകളിലുണ്ട്, അതിനോട് ചേർന്നുള്ള വലിയ വരകൾ മുറിഞ്ഞും വേർതിരിഞ്ഞും പല ദിശകളിലേക്ക് പോകുന്നു. അവിടെ പല പേരുകൾ.
അതിൽ പലതും ചുവന്ന അടയാളം കൊണ്ട് വെട്ടി കളയപ്പെട്ടിരിക്കുന്നു. ഇതിനിടയിൽ വന്ന ഒന്ന് രണ്ടു കേസ് പോലും അത്ര തലവേദന ഉണ്ടായില്ല, കാര്യങ്ങൾ വളരെയെളുപ്പത്തിൽ മുന്നോട്ടു പോകുന്നു, എന്നാൽ എമ്മയുടെ കേസ് മാത്രം എങ്ങുമെത്താതെ പ്രൊഫെഷനെ തന്നെ വെല്ലു വിളിക്കുന്നു.
അനിൽ ബോർഡിൽ ആര്യന്റെയും നടാഷയുടെയും പേരെഴുതി ചേർത്തു. പക്ഷേ അഞ്ചു മിനിറ്റിനുള്ളിൽ അയാൾ നടാഷയുടെ പേര് ചുവന്ന മഷി കൊണ്ട് വെട്ടി. ആര്യന്റെ പേരിനൊപ്പം എബിയുടെ പേര് എഴുതി ചേർക്കുകയും ആ പേരിനെ വട്ടത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു. അനിൽ മാർക്കോസ് വിളിച്ചതനുസരിച്ച് അകത്തേയ്ക്ക് വന്ന മഹേഷ് ബോർഡിൽ എഴുതി ചേർത്ത പുതിയ പേരുകൾ കണ്ട് അനിലിനെ നോക്കി.
‘‘മഹേഷ് എമ്മയുടെ ഡ്രാമ ലാബ് ഡയറക്ടർ എബി ജോസിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് ഒന്നെടുക്കണം. പിന്നെ അവിടെ തന്നെ പഠിക്കുന്ന ആര്യൻ’’
‘‘ഷുവർ സർ. എടുക്കാം’’
തെല്ലു നേരം സംശയിച്ചു നിന്ന ശേഷം മഹേഷ് പുറത്തേക്കിറങ്ങിപ്പോയി.
അനിലിന്റെ കണ്ണുകളും മനസ്സും എബി ജോസ് എന്ന പേരിലേക്ക് വീണ്ടും വീണ്ടും തറഞ്ഞു നിന്നു.
മഹേഷ് ആദ്യം തിരഞ്ഞത് ആര്യനെയാണ്. എന്നാൽ അയാളെക്കുറിച്ചുള്ള അന്വേഷണത്തിലെ പുതിയ വാർത്ത മഹേഷിനെ ഞെട്ടിച്ചു കളഞ്ഞു.
English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 19