ചിരിപ്പിച്ച ഒരു പുസ്തകത്തിന്റെ പേര് പറയൂ ? ഒരു നിമിഷം പോലെ ആലോചിക്കാതെ വന്നു ജീത് തയ്യിലിന്റെ മറുപടി.  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാ പുസ്തകം. ‘എ ജേണി’. ഗുജറാത്തിയില്‍ എഴുതി ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്ത കവിതാ സമാഹാരം. ‘പ്രശസ്തമായ പ്രസാധക സ്ഥാപനമാണു പ്രധാനമന്ത്രിയുടെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചത്. മികച്ച എഴുത്തുകാരുടെ മികച്ച സൃഷ്ടികള്‍ക്കുപോലും പ്രസാധകരെ ലഭിക്കാതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചതെന്നു ചിന്തിക്കുമ്പോള്‍ പരിഹാസം കലര്‍ന്ന ചിരിയാണ് എനിക്ക് അനുഭവപ്പെട്ടത്’. ജീത് തയ്യില്‍ തുറന്നുപറയുന്നു. 

കവിതയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ, പ്രശസ്ത നോവലിസ്റ്റാണ് ജീത് തയ്യില്‍. കവിതയില്‍ തുടങ്ങി നോവലിലേക്കു ചുവടുമാറിയ എഴുത്തുകാരന്‍. ആദ്യ നോവല്‍ നാര്‍ക്കോപോളിസ്. ബോംബെ  എന്ന വാക്കില്‍ തുടങ്ങി ബോംബെയില്‍ തന്നെ അവസാനിക്കുന്ന നാര്‍ക്കോപോളിസിലൂടെ മുംബൈയിലെ മയക്കുമരുന്നും മദ്യവും ആസക്തിയും നിറഞ്ഞ സമാന്തര ലോകത്തിന്റെ കഥ തീവ്രമായി ആവിഷ്കരിച്ച എഴുത്തുകാരന്‍. 

ചോക്ലേളേറ്റ് സെയ്ന്റ്സ് എന്ന രണ്ടാമത്തെ നോവല്‍ ജീത്തിനെ ഇന്ത്യയിലെ മികച്ച നോവലിസ്റ്റുകളുടെ ഗണത്തേക്കാണ് ഉയര്‍ത്തിയത്. കേരളത്തില്‍ ജനിച്ച ജീത് പ്രശസ്ത പത്രപ്രവര്‍ത്തകനും മലയാളിയുമായ  ടി.ജെ.എസ്.ജോര്‍ജിന്റെ മകനാന്. ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ പുസ്തകങ്ങളെക്കുറിച്ചു വിവരിക്കുമ്പോഴാണ് ജീത് തന്നെ ചിരിപ്പിച്ച പുസ്തകത്തെക്കുറിച്ചു മടി കൂടാതെ, മറയില്ലാതെ പറഞ്ഞത്. 

ജീവിതത്തില്‍ തന്നെ അഗാധമായി സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചും ജീത് പറയുന്നുണ്ട്. റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയേവ്സ്കിയുടെ ബ്രദേഴ്സ് കാരമസോവ്. കൗമാരത്തിലാണു ജീത് ദസ്തയേവ്സ്കിയുടെ നോവല്‍ ആദ്യമായി വായിക്കുന്നത്. ഇന്നും മനസ്സില്‍ നിലനില്‍ക്കുന്നതും ഓര്‍മകള്‍ അവശേഷിപ്പിക്കുന്നതുമാണ് കാരമസോവ് സഹോദരന്‍മാര്‍ എന്നാണു ജീത്തിന്റെ അഭിപ്രായം. 

ഇന്ത്യന്‍ സാഹചര്യങ്ങളുമായി അടുത്ത ബന്ധമുണ്ട് റഷ്യന്‍ നോവലിന്. ഫ്യൂഡല്‍ പാരമ്പര്യം, അപകടകരമായ മത ഭ്രാന്ത്. ഒപ്പം ദസ്തയേവ്സ്കിയുടെ ഭ്രാന്തിനും സ്വബോധത്തിനിമിടെ ആടിക്കളിച്ച ജീവിതവും. ഓരോ വാക്കും തന്റെ അവസാനത്തെ വാക്ക് എന്ന ബോധത്തിലാണ് അദ്ദേഹം എഴുതിയത്. അവസാനത്തെ പേജ് എന്ന പേടിയോടുകൂടിയും - ജീത് പറയുന്നു. 

English Summary : The Last Book That Made Me Laugh Says Jeet Thayil