തിരുവനന്തപുരം ∙ കരമന എസ്എസ് എൽപി സ്കൂളി‍ൽ അടുത്തിടെ പ്രവേശനം നേടിയ ചില ‘കുട്ടികൾക്ക്’ മുപ്പതിനു മുകളിലാണ് പ്രായം. ഇല്ലാത്ത സമയമുണ്ടാക്കി മക്കളുടെ ക്ലാസ് മുറികളിലേക്ക് കൂട്ടു വന്ന അമ്മമാർക്ക് ഒറ്റ ആഗ്രഹമേയുള്ളൂ; മലയാളം എഴുതാനും വായിക്കാനും പഠിക്കണം. തമിഴ്, മലയാളം മീഡിയം ക്ലാസുകളുള്ള സ്കൂളിൽ ആകെ പഠിക്കുന്നത് 216 കുട്ടികൾ. 40 കുട്ടികളാണ് തമിഴ് മീഡിയം ക്ലാസുകളിൽ പഠിക്കുന്നത്. കുട്ടികളുടെ പഠനം കണ്ടാണു കാലങ്ങളായി ഇവിടെ താമസിക്കുന്ന തമിഴ്നാട് സ്വദേശികൾക്ക് മലയാളം പഠിക്കണമെന്ന ആഗ്രഹം തോന്നിയത്.

സ്കൂളിൽ അറിയിക്കേണ്ട താമസം, ക്ലാസുകൾ ആരംഭിച്ചു. ദിവസവും 2.30 മുതലാണ് പഠനം. 15 അമ്മമാർ മുടങ്ങാതെ സ്കൂളിലെത്തും. ആ സമയത്ത് ക്ലാസില്ലാത്ത അധ്യാപകർക്കോ അല്ലെങ്കിൽ നാലാം ക്ലാസുകാർക്കോ ആണ് പഠിപ്പിക്കലിന്റെ ചുമതല. ‘റ’യും ‘ര’ യും തമ്മിൽ മാറിപ്പോകുന്നതായിരുന്നു തുടക്കത്തിൽ അമ്മമാരുടെ പ്രധാന പ്രശ്നം. പഠിച്ചു തോറ്റ് കരഞ്ഞു മടങ്ങാനിരുന്നവരെയെല്ലാം നാലാം ക്ലാസുകാർ സമാധാനിപ്പിച്ച് കൂടെക്കൂട്ടി. അക്ഷരങ്ങൾ വഴങ്ങിയതോടെ പേരും വിലാസവുമെല്ലാം എഴുതിപ്പഠിക്കാനുള്ള ആഗ്രഹമായി. ബസിന്റെ ബോർഡുകൾ വായിക്കാൻ തുടങ്ങിയതോടെ ഇനി മുഴുവൻ പഠിച്ചേ തീരൂവെന്ന് ഉറപ്പിച്ചിരിക്കുകയാണ് അമ്മമാർ. ഇവർക്ക് ആകെ ഒരു വാശിയേയുള്ളുവെന്ന് അധ്യാപകർ : ദിവസം  ഒരു പേജ് എങ്കിലും ഗൃഹപാഠം കൂടിയേ തീരൂ!

English Summary : International Mother Language Day - Tamilian mothers who learn Malayalam at SS LP Shool at Karamana, Thiruvananthapuram