ബഹിരാകാശ മഹാദൂരത്തുനിന്ന് ഭൂമിയിലേക്കു വരുന്ന നിഗൂഢ സന്ദേശങ്ങൾ
അന്തഃഹീനമായ പ്രപഞ്ചത്തെക്കുറിച്ചു ചിന്തിച്ച് ആകെ പരവശരായിത്തീരുന്നവർ കലയിലോ ശാസ്ത്രത്തിലോ മതത്തിലോ അഭയം പ്രാപിക്കാറുണ്ട്. ഗോത്രസംസ്കൃതി മുതൽ ഈ അനന്തശൂന്യത പ്രധാനപ്പെട്ട ദാർശനികപ്രശ്നമായിരുന്നു. നാം ഈ പ്രപഞ്ചത്തിൽ തനിച്ചാണോ? എന്താണ് ഈ പ്രപഞ്ചജന്മത്തിന്റെ പൊരുൾ? ആകാശത്തേക്കു നോക്കി മനുഷ്യർ ദൈവത്തെ
അന്തഃഹീനമായ പ്രപഞ്ചത്തെക്കുറിച്ചു ചിന്തിച്ച് ആകെ പരവശരായിത്തീരുന്നവർ കലയിലോ ശാസ്ത്രത്തിലോ മതത്തിലോ അഭയം പ്രാപിക്കാറുണ്ട്. ഗോത്രസംസ്കൃതി മുതൽ ഈ അനന്തശൂന്യത പ്രധാനപ്പെട്ട ദാർശനികപ്രശ്നമായിരുന്നു. നാം ഈ പ്രപഞ്ചത്തിൽ തനിച്ചാണോ? എന്താണ് ഈ പ്രപഞ്ചജന്മത്തിന്റെ പൊരുൾ? ആകാശത്തേക്കു നോക്കി മനുഷ്യർ ദൈവത്തെ
അന്തഃഹീനമായ പ്രപഞ്ചത്തെക്കുറിച്ചു ചിന്തിച്ച് ആകെ പരവശരായിത്തീരുന്നവർ കലയിലോ ശാസ്ത്രത്തിലോ മതത്തിലോ അഭയം പ്രാപിക്കാറുണ്ട്. ഗോത്രസംസ്കൃതി മുതൽ ഈ അനന്തശൂന്യത പ്രധാനപ്പെട്ട ദാർശനികപ്രശ്നമായിരുന്നു. നാം ഈ പ്രപഞ്ചത്തിൽ തനിച്ചാണോ? എന്താണ് ഈ പ്രപഞ്ചജന്മത്തിന്റെ പൊരുൾ? ആകാശത്തേക്കു നോക്കി മനുഷ്യർ ദൈവത്തെ
അന്തഹീനമായ പ്രപഞ്ചത്തെക്കുറിച്ചു ചിന്തിച്ച് ആകെ പരവശരായിത്തീരുന്നവർ കലയിലോ ശാസ്ത്രത്തിലോ മതത്തിലോ അഭയം പ്രാപിക്കാറുണ്ട്. ഗോത്രസംസ്കൃതി മുതൽ ഈ അനന്തശൂന്യത പ്രധാനപ്പെട്ട ദാർശനികപ്രശ്നമായിരുന്നു. നാം ഈ പ്രപഞ്ചത്തിൽ തനിച്ചാണോ? എന്താണ് ഈ പ്രപഞ്ചജന്മത്തിന്റെ പൊരുൾ? ആകാശത്തേക്കു നോക്കി മനുഷ്യർ ദൈവത്തെ മാത്രമല്ല, ദൈവത്തിനപ്പുറമുള്ള മഹാശൂന്യതയുടെ രഹസ്യങ്ങളെയും വിചാരിച്ചു നെടുവീർപ്പിട്ടു. മരുഭൂമിയുടെ നടുവിൽ അപാരനിലാവുള്ള രാത്രി ആകാശശൂന്യതയിലേക്കു നോക്കി താൻ പൊട്ടിക്കരഞ്ഞുപോയതായി വൈക്കം മുഹമ്മദ് ബഷീർ എഴുതിയിട്ടുണ്ട്. ആത്മാവിനെ ഞെരിച്ചമർത്തിയ ഈ അനുഭവം ബഷീറിലെ സ്ഥിരചിത്തത്തെ ഇളക്കിമറിച്ചു. ജി. ശങ്കരക്കുറുപ്പ് ഈ അവസ്ഥയെ മറ്റൊരു രീതിയിൽ, അന്ധകാരത്തിന്റെ മഹാദൂരത്തെ ആനന്ദമാക്കി മാറ്റുന്ന കവിയുടെ സൂത്രവിദ്യയിലൂടെ, കണ്ടു.
‘‘അഞ്ജനപ്രഭം നഭോമണ്ഡലം സ്വയം നീല-
കുഞ്ജമായ് ചുരുങ്ങുന്നൂ; ശ്യാമളദളങ്ങളിൽ
പതുങ്ങിമയങ്ങുമാത്തൂമഞ്ഞക്കിളിക്കുഞ്ഞിൻ-
മൃദുതൂവലിൻവക്കോ ശശിതൻ കൃശരേഖ!’’
സമീപദിവസങ്ങളിൽ ഞാൻ വായിച്ച ഏതു പുസ്തകത്തെക്കാളും എന്നെ പിടികൂടിയതു ജർമൻ ചലച്ചിത്രകാരനായ വെർനർ ഹെർസോഗും ഭൗമശാസ്ത്രജ്ഞനായ ക്ലൈവ് ഒപ്പൻഹൈമറും ചേർന്നു സാക്ഷാത്കരിച്ച സയൻസ് ഡോക്യുമെന്ററിയാണ്– ‘ഫയർബോൾ: വിസിറ്റേഴ്സ് ഫ്രം ഡാർക്കർ വേൾഡ്സ്’
ശീതയുദ്ധകാലത്ത് ബഹിരാകാശത്തേക്ക് ഒരു നായയെ അയച്ചതിന്റെ കഥ ഞാൻ പണ്ടു വായിച്ചിട്ടുണ്ട്. ആ പേടകം ഭൂമിയിലേക്കു തിരികെയെത്തിയില്ല. പ്രപഞ്ച അനന്തതയിൽ തനിച്ചായി, ഏതെങ്കിലും ഭ്രമണപഥത്തിൽ ചുറ്റിത്തിരിയുന്ന ആ നായയെക്കുറിച്ചു വിചാരിച്ച് ആധി കൊണ്ട എനിക്ക്, ഈ സിനിമ നൽകിയ ഉൾക്കിടിലം ചെറുതല്ല.
‘എൻകൗണ്ടേഴ്സ് അറ്റ് ദി എൻഡ് ഓഫ് വേൾഡ്’ എന്ന അന്റാർട്ടിക്കയെക്കുറിച്ചുള്ള സിനിമയെടുക്കുന്ന കാലത്ത്, അന്റാർട്ടിക്കയിൽ വച്ചാണ് കേംബ്രിജ് ഭൗമശാസ്ത്രജ്ഞനും ഭൂകമ്പഗവേഷകനുമായ ക്ലൈവ് ഒപ്പൻഹൈമറെ ഹെർസോഗ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ സൃഷ്ടിയാണു കൊള്ളിമീനുകളായും വാൽനക്ഷത്രങ്ങളായും ഉൽക്കകളായും അന്ധകാരരമണീയതയിൽനിന്നു ഭൂമിയിലേക്കു വരുന്ന സന്ദർശകരെക്കുറിച്ചുള്ള സിനിമ.
ഭൂചലനങ്ങളുടെയും അഗ്നിപർവതങ്ങളുടെയും നിഗൂഢതകൾ തേടി അലഞ്ഞ മനുഷ്യനാണ് ഒപ്പൻഹൈമർ. 2016 ൽ ഹെർസോഗും ഒപ്പൻഹൈമറും ചേർന്ന് ‘ഇൻടു ദ് ഇൻഫെർനോ’ എന്നൊരു സിനിമയും എടുത്തിട്ടുണ്ട്. അത് ഭൂമിക്കുള്ളിലെ തിളച്ചുമറിയുന്ന മഹാസ്തോഭങ്ങളെക്കുറിച്ചായിരുന്നു.
ഫയർബോളിൽ ക്യാമറയ്ക്കു മുന്നിൽ നാം കാണുന്നത് ഒപ്പൻഹൈമറെയാണ്. അദ്ദേഹമാണു ഭൂഖണ്ഡാന്തര സഞ്ചാരി. ക്യാമറയ്ക്കു പുറകിലുള്ള ഹെർസോഗിന്റെ സ്വരമാണു നാം കേൾക്കുന്നത്. വിചിത്രമായ അനുഭൂതികൾ ഉയർത്തുന്ന ഹെർസോഗിന്റെ ശബ്ദസാന്നിധ്യമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. വിഷാദമുണർത്തുന്ന ഒരു പ്രാർഥനാമാല പോലെയാണ് ആ ശബ്ദവിവരണം. നൂറ്റാണ്ടുകൾക്കു മുൻപ് ഭീമൻ ഉൽക്ക പതിച്ച മെക്സിക്കൻ പട്ടണതീരത്തു കൂടിയുള്ള യാത്രയിൽ ആളനക്കമില്ലാത്ത തെരുവിൽ വച്ച്, ‘ദൈവം വരെ ഉപേക്ഷിച്ച ഈ തെരുവുകൾ കണ്ടോ, കരയാൻ തോന്നും’ എന്നു ഹെർസോഗ് പറയുന്നുണ്ട്. മറ്റൊരിടത്ത് ഇന്ത്യൻ വംശജയായ ഒരു സ്പെയ്സ് ഫിസിസിസ്റ്റുമായി ബഹിരാകാശധൂളികളെക്കുറിച്ചുള്ള (കോസ്മിക് ഡസ്റ്റ്) സംസാരമാണ്. ഭൂമിയിലെ എല്ലാം ഈ കോസ്മിക് ധൂളികളുടെ ഭാഗമാണ്. വീ ആർ ഓൾ കോസ്മിക് ഡസ്റ്റ് എന്നാണ് ആ ശാസ്ത്രജ്ഞ പുഞ്ചിരിയോടെ പറയുന്നത്. അപ്പോഴാണ് ഈ സിനിമയിൽ ആദ്യമായി ക്യാമറയുടെ മുന്നിലേക്കു വന്നു ഹെർസോഗ് സംസാരിക്കുന്നത്. ‘‘ഐ ആം നോട്ട് കോസ്മിക് ഡസ്റ്റ്. ഐ ആം എ ബവേറിയൻ.’’ ജർമനിയിലെ ബവേറിയ ഹെർസോഗിന്റെ ജന്മദേശമാണ്.
ബഹിരാകാശത്തുനിന്നുള്ള പാറക്കഷ്ണങ്ങൾ പ്രതിദിനം 100 ടണ്ണിലേറെയാണു ഭൂമിയുടെ മേൽ പതിക്കുന്നത്. എന്നാൽ ഇവയിലേറെയും ബഹിരാകാശധൂളികളുടെ അതിസൂക്ഷ്മമായ കണങ്ങളായാണ് എത്തുന്നത്. ഭൂമിക്കുമേൽ നിരന്തരം പെയ്യുന്ന ഇരുമ്പയിരു മഴ. കത്തിയുരുകിത്തീരാത്ത ഭീമൻ ഉൽക്കകൾ വല്ലപ്പോഴും ഭൂമിയുടെ അന്തരീക്ഷകവചം ഭേദിച്ച് എത്താം. ഭൂമിയുടെ കാലത്തിലേക്ക് അങ്ങനെ വന്നു വീണിട്ടുള്ള ഭീമൻ ഉൽക്കകൾ അവയുടെ വലുപ്പം പോലെ മനുഷ്യരുടെയും ജീവിവർഗങ്ങളുടെയും വിധിയെ മാറ്റിമറിച്ചിട്ടുണ്ട്. അതിസൂക്ഷ്മ ബഹിരാകാശകണങ്ങൾ മുതൽ ഒരിക്കൽ ദിനോസറുകളെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്ത ഭയങ്കരൻ ഉൽക്ക വരെ ഓരോന്നിനും ഓരോ കഥ പറയാനുണ്ടെന്നാണു ഹെർസോഗ് പറയുന്നത്. ഈ കഥയാണു സിനിമയുടെ അന്വേഷണം. അത് സ്പെയിൻ മുതൽ അന്റാർട്ടിക്ക വരെ നീളുന്നു. ഇന്ത്യയിലെ രാജസ്ഥാനിൽ പണ്ട് ഉൽക്ക വീണുണ്ടായ ഒരു തടത്തിലെ ക്ഷേത്രവളപ്പിലും ഹെർസോഗ് എത്തുന്നുണ്ട്. ചരിത്രാതീത കാലത്തെങ്ങോ ഉൽക്കയാൽ സകലതുമെരിഞ്ഞുതീർന്ന അവിടെയുള്ള ശിവ–പാർവതി ക്ഷേത്രത്തിലിരുന്നാണു സംസാരം. ശിവൻ സംഹാരത്തിന്റെയും ദേവനാണല്ലോ.
ചലച്ചിത്രനിർമാണവും സയൻസും തമ്മിൽ ഒരു കാര്യത്തിൽ വളരെ അടുപ്പമുണ്ടെന്നു ഹെർസോഗ് പറയുന്നുണ്ട്. രണ്ടിടത്തും കണ്ടുപിടിത്തങ്ങളാണു ഹരം പകരുന്നത്. ഓരോ കണ്ടുപിടിത്തവും ഉണ്ടാക്കുന്ന അതിശയവും. പ്രപഞ്ചത്തിലേക്കും മനുഷ്യജീവിതത്തിലേക്കും നോക്കി വിസ്മയപ്പെടാത്തവർക്ക് ഒരു കണ്ടുപിടിത്തത്തിലേക്കും എത്താനാവില്ല. താൻ നിർമിച്ച ഓരോ സിനിമയെക്കുറിച്ചും തനിക്ക് ഈ അതിശയം തോന്നിയിരുന്നില്ലെങ്കിൽ ചലച്ചിത്രകാരനായി തുടരില്ലായിരുന്നുവെന്നും ഹെർസോഗ് പറയുന്നു. സയന്റിസ്റ്റുകളെയും മുന്നോട്ടുനയിക്കുന്നത് ഇതേ അഭിനിവേശമാണ്.
ഒരു ഭീമൻ ഉൽക്ക ഭൂമിയെ ഭാഗികമായോ മുഴുവനായോ ഭസ്മമാക്കിക്കളയാനുള്ള സാധ്യതയാണ് ഉൽക്കാപതനങ്ങളെ നിരീക്ഷിക്കാൻ 24 മണിക്കൂർ ഗവേഷണസംവിധാനങ്ങൾ സ്ഥാപിക്കാൻ മനുഷ്യരെ പ്രേരിപ്പിച്ചത്. നാസയിൽ ഇതിനായി പ്ലാനറ്ററി ഡിഫൻസ് കോഓർഡിനേഷൻ ഓഫിസുണ്ട്. ഭൂമിക്കു ശരിക്കും ഭീഷണിയായി ഒരു ഉൽക്ക വരികയാണെങ്കിൽ എന്തു ചെയ്യണമെന്നു വരെ അവർ കണക്കുകൂട്ടിയിട്ടുണ്ട്. അതിനെ ബഹിരാകാശത്തു വച്ചു തന്നെ ഇല്ലാതാക്കുന്ന ഒരു പ്രതിരോധ പദ്ധതിയാണത്. ഒരു ഭീമൻ അണുബോംബ് തൊടുത്തുവിട്ട് ബഹിരാകാശത്തു തന്നെ ഉൽക്കയെ തകർത്തുകളയും!
ഉൽക്കയുടെ വലുപ്പം അനുസരിച്ച് അവ ഉണ്ടാക്കുന്ന ആഘാതങ്ങളുടെ തോതും വ്യത്യസ്തമായിരിക്കും. യൂറോപ്പിലെവിടെയോ ഒരു പട്ടിക്കൂട്ടിൽ വീണ ചെറുഉൽക്ക (ആ നായയ്ക്ക് ഒന്നും പറ്റിയില്ല!) ഹെർസോഗ് മ്യൂസിയത്തിൽ പോയി കാണുന്നു. ഒപ്പം വൻ ഉൽക്കാപതനം സൃഷ്ടിക്കാവുന്ന നാശം ചിത്രീകരിക്കുന്ന ഡീപ് ഇംപാക്ട് എന്ന ഹോളിവുഡ് സിനിമയും പരാമർശിക്കപ്പെടുന്നു.
രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ ഉൽക്കാപതനങ്ങളിലൊന്നു സംഭവിച്ചത് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ വൂൾഫ് ക്രീക്കിലാണ്. ഭയങ്കരമായ കാഴ്ചയാണത്. തദ്ദേശീയർ അതിനെ കാൻഡിമലാൽ എന്നാണു വിളിക്കുക. 1,20,000 വർഷം മുൻപ് വീണ ഭീമൻ ഉൽക്ക ആ പ്രദേശത്തു വൃത്താകൃതിയിലുള്ള ഒരു താഴ്‌വാരമാണു സൃഷ്ടിച്ചത്.
ഉത്തര കിഴക്കൻ ഫ്രാൻസിലെ 1492 ൽ ഉൽക്കാപതനമുണ്ടായ പട്ടണത്തിലേക്കും പോകുന്നു. അക്കാലത്തെ പ്രാദേശികഭരണകൂടത്തിനെതിരെ നടന്ന കലാപത്തെ അവസാനിപ്പിച്ചത് ഈ ഉൽക്കയാണ്. അതായത്, ഉൽക്ക രാജാവിന് അനുകൂലമായ ദൈവത്തിന്റെ സന്ദേശമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രകൾ ആരംഭിച്ചതും ഇതേവർഷം തന്നെ.
‘കാലമേ ദയാഹീനമാക്കിയ ഭവദീയ–
ലീലമേ വളർത്തുന്നൂ വിസ്മയം, ഭയം, ശോകം! ’ എന്ന ജിയുടെ വരികളാണു ഹെർസോഗിന്റെ സിനിമ കണ്ടുതീരുമ്പോൾ ഓർമ വരിക. മായൻ സംസ്കൃതിയിൽ കാലവും മരണവും പ്രധാന അന്വേഷണങ്ങളായിരുന്നുവെന്നത് ഹെർസോഗ് സൂചിപ്പിക്കുന്നുണ്ട്. സ്ഥിരമായ നക്ഷത്രനിരീക്ഷണം നടത്തിയ മായന്മാർ ഏറ്റവും കൃത്യതയുള്ള കലണ്ടറാണ് നിർമിച്ചത്. മരണം അവർക്ക് വലിയ ഒബ്സഷനായിരുന്നു. അവരുടെ ചുമർ, ശിലാ ചിത്രങ്ങളിലത്രയും തലയോടുകളാണ്. ഓരോ കൊള്ളിമീൻ പ്രവാഹവും, ഭൂമിയിലേക്കു പതിക്കുന്ന ഓരോ സൂക്ഷ്മ കണവും ലക്ഷക്കണക്കിനു വർഷം മുൻപേ മറ്റേതോ ഗാലക്സിയിൽ എരിഞ്ഞുതീർന്ന നക്ഷത്രത്തിൽനിന്നുള്ളതാണ്. ആ ശിലയെ നാം തൊടുമ്പോൾ ഭയങ്കരമായ കാലത്തിന്റെ കണത്തിലാണു നാം സ്പർശിക്കുന്നത്.
“മുന്നിലെന്തപാരതയാണതു തുറക്കുന്ന-
തെന്നിലെ ക്ഷുദ്രാഹന്ത മഞ്ഞുപോലിതാ,മാഞ്ഞൂ.’’
English Summary : Ezhuthumesha : Werner Herzog and Clive Oppenheimer’s new film 'Fireball: Visitors From Darker Worlds'