അധികാരം രോഗമായി മാറുമ്പോൾ നഷ്ടപ്പെടുന്ന ജീവിതങ്ങൾ...
എത്രയേറെ സുഗന്ധലേപനങ്ങൾ പുരട്ടിയാലും ആത്യന്തികമായി അധികാരത്തിൽ നിന്നുണ്ടാകുന്നതു നാറ്റം മാത്രമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണു സുനീഷ് കൃഷ്ണന്റെ കഥകൾ. പേരിനു മുന്നിലെ മിസ് മാറ്റി മിസ്സിസ് എന്നു ചേർക്കുമ്പോൾ പലർക്കും ഒരു പെൺകുട്ടിയെ നഷ്ടപ്പെടുന്നു, പക്ഷേ, അവൾക്ക് അവളെത്തന്നെ നഷ്ടപ്പെടുന്നു എന്ന
എത്രയേറെ സുഗന്ധലേപനങ്ങൾ പുരട്ടിയാലും ആത്യന്തികമായി അധികാരത്തിൽ നിന്നുണ്ടാകുന്നതു നാറ്റം മാത്രമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണു സുനീഷ് കൃഷ്ണന്റെ കഥകൾ. പേരിനു മുന്നിലെ മിസ് മാറ്റി മിസ്സിസ് എന്നു ചേർക്കുമ്പോൾ പലർക്കും ഒരു പെൺകുട്ടിയെ നഷ്ടപ്പെടുന്നു, പക്ഷേ, അവൾക്ക് അവളെത്തന്നെ നഷ്ടപ്പെടുന്നു എന്ന
എത്രയേറെ സുഗന്ധലേപനങ്ങൾ പുരട്ടിയാലും ആത്യന്തികമായി അധികാരത്തിൽ നിന്നുണ്ടാകുന്നതു നാറ്റം മാത്രമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണു സുനീഷ് കൃഷ്ണന്റെ കഥകൾ. പേരിനു മുന്നിലെ മിസ് മാറ്റി മിസ്സിസ് എന്നു ചേർക്കുമ്പോൾ പലർക്കും ഒരു പെൺകുട്ടിയെ നഷ്ടപ്പെടുന്നു, പക്ഷേ, അവൾക്ക് അവളെത്തന്നെ നഷ്ടപ്പെടുന്നു എന്ന
എത്രയേറെ സുഗന്ധലേപനങ്ങൾ പുരട്ടിയാലും ആത്യന്തികമായി അധികാരത്തിൽ നിന്നുണ്ടാകുന്നതു നാറ്റം മാത്രമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണു സുനീഷ് കൃഷ്ണന്റെ കഥകൾ. പേരിനു മുന്നിലെ മിസ് മാറ്റി മിസ്സിസ് എന്നു ചേർക്കുമ്പോൾ പലർക്കും ഒരു പെൺകുട്ടിയെ നഷ്ടപ്പെടുന്നു, പക്ഷേ, അവൾക്ക് അവളെത്തന്നെ നഷ്ടപ്പെടുന്നു എന്ന ‘നിസ്സഹായരുടെ യുദ്ധങ്ങളിലെ’ അബുവിന്റെ വാചകം സ്ത്രീ–പുരുഷ ബന്ധങ്ങളിലെ അധികാരപ്രയോഗങ്ങളിലേക്കുള്ള ലളിതമായ ചൂണ്ടുപലകയാണ്. ശത്രുവിന്റെ പടുമരണം രതിമൂർച്ഛയായി അനുഭവിക്കുന്ന നിരക്ഷരത്തിലെ രാഷ്ട്രീയക്കാരൻ വേലായുധനാകട്ടെ രാഷ്ട്രീയരംഗത്തെ അധികാരപ്രമത്തതയുടെ നേർച്ചിത്രമാണ്. കൂട്ടുകാരനായി ഹൃദയച്ചായം പൂശി പൂർത്തിയാക്കിയ ചിത്രത്തിനു നിസ്സാരമായി വിലയിട്ടവരോട് ‘ഞാനിത് ഇവനു വേണ്ടി വരച്ചതാണ്, വിൽക്കാൻ ഉദ്ദേശിച്ചല്ല’യെന്നു പറയുന്ന കുചേലവൃത്തത്തിലെ വിജീഷ് സമ്പത്തും ഇല്ലായ്മയും തമ്മിലുള്ള അധികാര വടംവലിയിൽ പെട്ടുപോകുന്ന സാധാരണക്കാരുടെ പ്രതിനിധിയാണ്. ‘കേറിച്ചെന്ന് അങ്ങ് കീച്ചിയേക്കുക, തൊട്ടു മുന്നിലാണെങ്കിലും ശരി, സറണ്ടർ ചെയ്യുന്നതായിക്കാണിച്ചാലും ശരി’ എന്ന് പൈക്കയിലെ എസിപി ഹാരിഷ് റാവുത്തർ ഡിവൈഎസ്പി സന്തോഷ് ചെറിയാനു നൽകുന്ന ഉപദേശം സമകാലീന ഭരണകൂട ഭീകരത വ്യക്തമായി മുഴങ്ങുന്ന ശബ്ദമാണ്.
പാട്ടിനോട് ഏറെയിഷ്ടമുള്ള സുനീഷ് വാക്കുകളുടെ മുഴക്കം, താളം, ഈണം തുടങ്ങിയവയ്ക്കെല്ലാം ശ്രദ്ധ നൽകുന്നതിനാൽ വായനയ്ക്കു ശേഷം സുനീഷിന്റെ കഥകളൊരീണമായിക്കൂടി കാതിൽ തങ്ങി നിൽക്കും. വായിക്കുന്നതു കാതു കൊണ്ടുംകൂടിയാണെന്നു ചില കഥാപാത്രങ്ങൾ നമ്മെ ബോധ്യപ്പെടുത്തും. ഞരമ്പിൽ നിലാവു കുത്തിവച്ചുറങ്ങുന്ന പുഴകളും സിംഗിൾമാൾട്ട് ഹോമോസാപ്പിയൻസും പാട്ടു കഴിഞ്ഞും അവസാനിക്കാത്ത ഈണം പോലെ മനസ്സിൽ മുഴങ്ങും. ‘ഷോമാൻ’ എന്ന സുനീഷ് കൃഷ്ണന്റെ കഥാസമാഹാരത്തിൽ 12 കഥകളാണുള്ളത്. എഴുത്തിന്റെ നാഡീഞരമ്പു പരിശോധിച്ച ശേഷമുള്ള സുനീഷ് കൃഷ്ണന്റെ പ്രിസ്ക്രിപ്ഷൻ വായിക്കാം.
വിശപ്പും അധികാരവും തമ്മിലുള്ള ബന്ധം വളരെ സൂക്ഷ്മമായി പറഞ്ഞുപോകുന്നുണ്ട് ‘പൈക്ക’ എന്ന കഥ. ഡിവൈഎസ്പി സന്തോഷ് ചെറിയാന്റെ ഫാറ്റി ലിവറും കൊളസ്ട്രോളുമുള്ള മകൾ കാതറിനിൽനിന്ന്, പെറുക്കിത്തിന്നുന്ന അസുഖമുള്ള മകൻ ഐസക്കിലേക്കുള്ള ദൂരം അധികാരം ദുർമേദസ്സായി തിടംവച്ച ഒരു ഭരണകൂടത്തിൽനിന്ന്, മനഃപൂർവം നടപ്പാക്കപ്പെടുന്ന എൻകൗണ്ടറുകളിൽ കൊല്ലപ്പെടുന്നവരിലേക്കുള്ള ദൂരത്തിലും ഒട്ടും കുറവല്ല. ഈ കഥ പിറന്ന വഴി വിശദമാക്കാമോ?
ജനാധിപത്യത്തിൽ തോക്ക് ഒരു ലളിത പരിഹാരമാണ്. ഭരണകൂടം അതു തിരിച്ചു പിടിച്ചു പൊട്ടിക്കുകയാണെങ്കിൽ! മകന്റെ കളിത്തോക്കിലെ പെല്ലറ്റുകൾ കാണാതെ പോയി. ഒരു സർവീസ് റിവോൾവറിനാണ് ഈ ദുര്യോഗമുണ്ടായതെങ്കിൽ? ആലോചിക്കാൻ കൗതുകം തോന്നി. ഒരു ട്രെയിനിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒന്നുരണ്ടു നാൾ തങ്ങേണ്ടി വന്നു. എത്രയൊക്കെ സുഗന്ധലേപനങ്ങൾ പ്രയോഗിച്ചാലും അധികാരം ആത്യന്തികമായി നാറ്റം മാത്രമാണല്ലോ. ആ ദിവസങ്ങളിലും തിരിച്ചുള്ള യാത്രയിലുമായി പൈക്ക ഉണ്ടായി. കഥാപാത്രങ്ങളും സംഭാഷണങ്ങളും പതിവിൽനിന്നു വ്യത്യസ്തമായി അനായാസം വിരൽത്തുമ്പിൽ വന്നു. വയനാട്ടിൽ ജോലി ചെയ്യുന്ന കാലത്ത് മാവോയിസ്റ്റ് ഭീഷണി ഉണ്ട് എന്നു പറയപ്പെടുന്ന അതിവിദൂര ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാംപുകൾ നടത്തുമ്പോൾ തണ്ടർബോൾട്ടിന്റെ ഒരു സംഘം ഞങ്ങളെ അനുഗമിക്കുകയും കാവൽനിൽക്കുകയും ചെയ്തിരുന്നു. ചുറുചുറുക്കുള്ള ചെറുപ്പക്കാർ. ചിലരൊക്കെ മലയാളികൾ. ആ അനുഭവപശ്ചാത്തലം പൈക്കയെ കൂടുതൽ എളുപ്പമാക്കിത്തീർത്തു. പൊടിപ്പും തൊങ്ങലുകളുമില്ലാതെ നേരേ ചൊവ്വേ മതി എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. തീർന്നപ്പോൾ കൊള്ളാം എന്നു തോന്നി. മാതൃഭൂമി ആഴ്ചപ്പതിപ്പിനയച്ചു. അവർ അതു പ്രസിദ്ധീകരിച്ചു. ഗവൺമെന്റുകൾ അതിന്റെ പ്രജകളെ നിസ്സാരരാണെന്ന കാരണത്താൽ കൊല്ലുന്നതിനോടുള്ള വിയോജിപ്പാണ് ഈ കഥ. അങ്ങനെ അതു വായിക്കപ്പെടുന്നതിൽ സന്തോഷം.
സമ്പത്തും ദാരിദ്ര്യവും ആർത്തിയും വിശപ്പും സ്നേഹവും വെറുപ്പും സുനീഷിന്റെ പല കഥകളിലും ആവർത്തിച്ചു വരുന്ന ദ്വന്ദ്വങ്ങളാണ്. പൈക്കയിലെ ഡിവൈഎസ്പി സന്തോഷ് ചെറിയാനും മകൻ ഐസക്കും, കുചേലവൃത്തത്തിലെ റിജോഷും വിജീഷും, വിവർത്തനത്തിലെ മമ്മയും മകൾ നിമ്മിയും, പോയിന്റ്ബ്ലാങ്കിലെ സുരേന്ദ്രനും രാഘവനും, നിരക്ഷരത്തിലെ വേലായുധനും സൗമിത്രനും, റെയിലിലെ വിശ്വനാഥൻ ഷെട്ടിയും റഷീദും എല്ലാം ഉദാഹരണങ്ങൾ. ഇവരെല്ലാം തന്നെ മനഷ്യമനസ്സിലെ അടിസ്ഥാന ദ്വന്ദ്വ വികാരങ്ങളാൽ തടവുകാരാക്കപ്പെട്ടവരാണ്. മനസ്സൊരുക്കുന്ന ചതുരംഗക്കളങ്ങളിലെ കളികളിൽനിന്നു കുതറിയോടാൻ ശ്രമിക്കുമ്പോഴും അവരറിയാതെ തന്നെ കൂടുതൽ വേഗത്തോടെ ആ കളത്തിലേക്കു വലിച്ചെറിയപ്പെടുന്നവർ. മനസ്സുകൾ തമ്മിലുള്ള ഈ വടംവലിയിൽ നിന്നുളവാകുന്ന കഥാപാത്രനിർമിതിയുടെ രസം, രഹസ്യം പങ്കുവയ്ക്കാമോ?
നല്ല നിരീക്ഷണമാണ്. ഇസിജി പേപ്പറിലെ വരകൾ പോലെ ഇത്തരം ദ്വന്ദ്വങ്ങളെല്ലാം ജീവനുള്ള ഏതു മനുഷ്യനും അനുഭവിക്കുന്നവ തന്നെയാണല്ലോ. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെങ്കിലും. കഥകളിലും അതു വരുന്നതു സ്വാഭാവികം.
കഥാഗതിയിൽ അപ്രവചനീയ സന്ദർഭങ്ങൾ കൊരുത്തിടുക വഴി വായനക്കാരെ അദ്ഭുതപ്പെടുത്തുന്ന എഴുത്തുരീതി സുനീഷിന്റെ കഥകളുടെ പ്രത്യേകതകളിലൊന്നാണ്. ആദ്യരാത്രിക്കു മുൻപ് തന്റെ ജീവിതത്തിലെ ആദ്യ പുരുഷന്റെ ഒപ്പം കിടന്നുറങ്ങാൻ പുറപ്പെടുന്ന വിവർത്തനത്തിലെ നിമ്മി ഷൈലജയായാലും വിവാഹിതരാവാതിരുന്നതാണ് തങ്ങൾ പരസ്പരം ചെയ്ത ഏറ്റവും വലിയ ഉപകാരം എന്നു കരുതുന്ന പകലിലെ സുഹൃത്തുക്കളായാലും വായനക്കാരന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഒന്ന് തൊട്ടടുത്തുള്ള വാചകത്തിൽ അല്ലെങ്കിൽ കഥാന്ത്യത്തിൽ സുനീഷ് ഒരുക്കിവച്ചിട്ടുണ്ടാകും. മനുഷ്യമനസ്സുകളുടെ ഒരു സിടി സ്കാൻ വായനയാണ് സുനീഷിന്റെ കഥകളെന്ന് അനുഭവപ്പെട്ടിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഉള്ളു ചുഴിഞ്ഞു പോകുന്ന ഈ കഥപറച്ചിൽ രീതി രൂപപ്പെടുത്തിയത് എങ്ങനെയാണ്?
ഒരു മോശം മനസ്സുവായനക്കാരനാണ്, ജീവിതത്തിൽ. കഥകളിൽ അങ്ങനെയല്ല എന്നു കേൾക്കുന്നതിൽ സന്തോഷം. കൗമാര-യൗവനങ്ങളിൽ കൂടുതലും വായിച്ചത് അത്തരം എഴുത്തുകാരെയാണ്. അതാവാം ഒരു കാരണം. രണ്ടാമത്തെക്കാരണം അന്തർമുഖത്വം.
ഹിറ്റ്ലർ, മുസ്സോളിനി, ഒരു പാക്കിസ്ഥാനി – ഇവരിരിക്കുന്ന മുറിയിലേക്ക് 3 ബുള്ളറ്റുകളുള്ള ഒരു തോക്കുമായി കടന്നു ചെല്ലുന്ന നിങ്ങൾ – ഇന്ത്യക്കാരനായ നിങ്ങൾ– എന്തു ചെയ്യും? (നിസ്സഹായരുടെ യുദ്ധങ്ങൾ); ജീവിതം ഒരു തീവണ്ടി യാത്രയാണ്, life is a training എന്ന വാക്യം അങ്ങനെ വായിക്കാനാണ് റഷീദിന് തോന്നിയത് (റെയിൽ); തിരക്ക് മാലിന്യം പോലെ പെരുകി (തിരക്ക്). സുനീഷിന്റെ കഥകളുടെ തുടക്കം എല്ലായ്പ്പോഴും വായനക്കാരുടെ മനസ്സിനെ കുരുക്കിയിടുന്ന ഒരു വാചകത്തിൽ നിന്നായിരിക്കും. അതുപിന്നെ കഥയുടെ വിവിധ ഉൾപ്പിരിവുകളിലേക്കു വായനക്കാരെ അനായാസം നയിക്കുന്നു. കഥയെഴുതുമ്പോൾ ഈ മാസ്മരിക തുടക്കം എങ്ങനെ ലഭിക്കുന്നു? അതിനു വേണ്ടിയുള്ള സാധന എപ്രകാരമാണ്?
നല്ല തുടക്കത്തിനുവേണ്ടി കാത്തിരിക്കാറുണ്ട്. ചിലപ്പോൾ അത് എളുപ്പം കിട്ടും (ഉദാ: പോയിന്റ് ബ്ലാങ്ക്, കൊര). ചിലപ്പോൾ തുടക്കത്തിലെ ഒരു വാക്യത്തിൽനിന്ന് ഒരു കഥ തന്നെ ഉണ്ടായിട്ടുമുണ്ട് (ഉദാ: നിസ്സഹായരുടെ യുദ്ധങ്ങൾ, തിരക്ക്). കഥ തീർന്നതിനു ശേഷം തുടക്കം മാറ്റിയ അനുഭവവുമുണ്ട് (ഉദാ: റെയിൽ). പാട്ട് ഇഷ്ടമാണ്. അതുകൊണ്ട് വാക്കുകളുടെ മുഴക്കം, താളം, ഈണം - ഇതെല്ലാം ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ പ്രതീക്ഷിച്ചതിലും നന്നാവും. ചിലപ്പോൾ എത്ര ശ്രമിച്ചാലും മുന്നോട്ടു പോവാനാവാതെ വഴിമുട്ടി നിൽക്കും. അത്തരം കഥകൾ എന്നെങ്കിലും ശരിയാവും എന്ന പ്രതീക്ഷയിൽ മാറ്റിവയ്ക്കും. ഭാഗ്യവശാൽ അവയുടെ ലിസ്റ്റ് നീണ്ടതാണ്.
വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സുനീഷിന്റെ കഥകളുടെ ഉള്ളറകളിൽ വൈദ്യശാസ്ത്ര മേഖലയെ പലവിധത്തിലും അടയാളപ്പെടുത്തുന്ന സന്ദർഭങ്ങളും കഥാപാത്രങ്ങളും വരുന്നുണ്ടല്ലോ. നിസ്സഹായരുടെ യുദ്ധങ്ങളിലെ ഡോക്ടർ സുനിൽ തന്റെ ‘വൃത്തിയില്ലാത്ത കൈപ്പട’യിൽ എഴുതിയ കത്തിനെക്കുറിച്ചു പറയുന്ന അതിസൂക്ഷ്മതലത്തിൽ വരെ ആ പ്രഫഷൻ കഥകളിൽ അനുഭവപ്പെടുന്നുണ്ട്. പ്രഫഷൻ സുനീഷിന്റെ എഴുത്തിനെ ഏതൊക്കെ വിധത്തിൽ സ്വാധീനിക്കുന്നു? പരുവപ്പെടുത്തുന്നു?
സൂചിപ്പിച്ചതു പോലെ, നല്ലതായിരുന്ന കൈയക്ഷരത്തെ പ്രഫഷൻ ചീത്തയാക്കി. ഒരു പുസ്തകം രസിച്ചു വായിക്കാനോ ഒരു സിനിമ തടസ്സമില്ലാതെ കാണാനോ ഒരു യാത്ര വേണമെങ്കിൽ നാളെയും തുടരാനോ സാധിക്കാത്ത വിധം ജീവിതത്തെ തിരക്കുള്ളതാക്കി. പക്ഷേ, അതു തുറന്നു തരുന്ന അനുഭവങ്ങളുടെ ലോകം വളരെ വലുതാണ്. അവ നമ്മളെത്തേടി ഇങ്ങോട്ടു വന്നുകൊണ്ടേയിരിക്കുന്നു, നിത്യവും. അസാധാരണമായ ഒന്നോ രണ്ടോ കഥകളെങ്കിലും കഥാപാത്രങ്ങളുടെ മുഖത്തുനിന്നു തന്നെ എന്നും കേൾക്കാനാവും, ഏതു തിരക്കിനിടയിലും. അത് സെൻസ് ചെയ്യാനുള്ള ഒരു പരിശീലനം നമ്മൾ നടത്തണമെന്നു മാത്രം.
മലയാളിയുടെ ഓർമ ഒരു സെർച്ച് എൻജിനാണെങ്കിൽ ആർഎജെഎഎൻ എന്നു ടൈപ്പ് ചെയ്താൽ തെളിയുന്ന മുഴുവൻ റിസൽറ്റുകളിലെയും ചെറുപ്പക്കാരൻ എന്ന, നിരക്ഷരത്തിലെ ‘രാജൻ’ പരാമർശവിധേയമാകുന്ന സംഭവം മുതൽ പൈക്കയിലെ കേറിച്ചെന്ന് അങ്ങ് കീച്ചിയേക്കാൻ ഓർഡറിടുന്ന പൊലീസ് ഉദ്യോഗസ്ഥൻ വരെയുള്ള പരാമർശങ്ങൾ വരെ അടിമുടി രാഷ്ട്രീയം കൂടിയാണു സുനീഷിന്റെ കഥകൾ. കഥാകൃത്തായിരിക്കുക എന്നാൽ രാഷ്ട്രീയജാഗ്രതയോടെ എഴുതുക എന്ന കാലഘട്ടത്തിന്റെ പ്രേരണയാണോ ഇതിനു പിന്നിൽ?
അല്ല. അത്തരം പ്രേരണകൾക്ക് വശംവദനായി എന്നു കരുതുന്നില്ല. രാഷ്ട്രീയ ജാഗ്രത ആന്തരികമായി സൂക്ഷിക്കേണ്ട ഒന്നാണ്. അത് കൊട്ടിഘോഷിച്ചു കൊണ്ടു നടക്കേണ്ട ഒരു കാര്യമാണെന്നു വിചാരിക്കുന്നില്ല. ഉഴുതു മറിച്ചിട്ട മണ്ണിലല്ല, തള്ളി മറിച്ചു കൊണ്ടേയിരിക്കുന്ന ഇടങ്ങളിലാണു നട്ടുനനയ്ക്കപ്പെട്ടിട്ടുള്ളത് എന്നതാണു നമ്മുടെയൊക്കെ ദുരന്തം. പുലി പിടിക്കാതിരിക്കാൻ മരിച്ചതായി അഭിനയിച്ച് ഒടുക്കം ശ്വാസംമുട്ടിച്ചത്തുപോയ കഥാപാത്രത്തിന്റേതു പോലെയാണു പൊളിറ്റിക്കലി കറക്റ്റായ ഫിക്‌ഷൻ മാത്രം എഴുതുന്നവരുടെ കാര്യം. ഫിക്‌ഷൻ സ്വാതന്ത്ര്യം മാത്രമാണ്. രാഷ്ട്രീയ ജാഗ്രതയുൾപ്പെടെ മറ്റൊന്നും അതിനു പകരം വയ്ക്കാനില്ല.
ഞരമ്പില് നിലാവ് കുത്തിവച്ച് ബോധംകെട്ടുറങ്ങുന്ന പുഴയും ജീവിതത്തിൽ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളായ സിംഗിൾമാൾട്ട് ഹോമോസാപ്പിയൻസും റോഡരികിൽ ദല്ലാളൻമാരെപ്പോലെ നിന്ന സോഡിയം വേപ്പർലാംപുകളും എഴുത്തിന്റെ രസതന്ത്രം കൈയിലൊതുങ്ങിയ ഒരെഴുത്തുകാരനെ അനുഭവവേദ്യമാക്കുന്നു. എഴുത്തിലേക്കുള്ള വഴി തെളിഞ്ഞത് എങ്ങനെയായിരുന്നു? വഴിവിളക്കുകൾ ആരൊക്കെയായിരുന്നു?
കോളജ് വിദ്യാർഥികൾക്കുള്ള മാതൃഭൂമിയുടെ വിഷുപ്പതിപ്പ് കഥാ രചനാ മത്സരത്തിന്റെ പരസ്യം വന്നു. 10 ഫുൾസ്കാപ് പേജിൽ കവിയരുത്, ഒരു വശത്തേ എഴുതാവൂ എന്നും മറ്റുമുള്ള നിബന്ധനകൾ ഉണ്ടായിരുന്നു. മെഡിക്കൽ കോളജിൽ വാൾ മാഗസിനിലും മറ്റും കുഞ്ഞു കഥകൾ എഴുതിയിട്ടുണ്ട് എന്നല്ലാതെ ഒരു വലിയ കഥ അന്നേ വരെ പറ്റിയിട്ടില്ലായിരുന്നു. പഴയ മാതൃഭൂമി വിഷുപ്പതിപ്പുകൾ തപ്പിപ്പിടിച്ചു. എത്ര പേജുകൾക്ക് എത്ര വാക്കുകൾ എന്നും മറ്റും മനസ്സിലാക്കി. പരീക്ഷയ്ക്ക് പഠിച്ചെഴുതുന്നതു പോലെ നിസ്സഹായരുടെ യുദ്ധങ്ങൾ എഴുതി. 2002 ൽ. അതിന് ഒന്നാം സമ്മാനം കിട്ടി. അതു ചെറുതല്ലാത്ത ആത്മവിശ്വാസം തന്നു. പഠിപ്പും ജോലിയുമൊക്കെയായി പിന്നീട് കുറേ വർഷങ്ങൾ എഴുത്ത് പോയിട്ട് ആനുകാലികങ്ങളുടെ വായന പോലുമില്ലാതെ കടന്നുപോയി. അതിൽനിന്ന് ഒരു മാറ്റം വേണമെന്ന തീവ്രമായ മോഹത്തിന്റെ ഫലമായി ഷോമാൻ മുതലിങ്ങോട്ടുള്ള കഥകൾ എഴുതി. മഹദ് ഗ്രന്ഥങ്ങളുടെ വായന തന്നെയാണ് എഴുത്തിലെ ഏറ്റവും തെളിച്ചമുള്ള വഴിവിളക്ക്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപാഠികൾ, അധ്യാപകർ എന്നിവരൊക്കെ വലിയ പ്രോത്സാഹനം തന്നു. എങ്കിലും രണ്ടു പേരുകൾ സവിശേഷമായി ഇവിടെ പറയേണ്ടതുണ്ട് എന്നു തോന്നുന്നു. 1. പുനത്തിൽ എന്ന എഴുത്തുകാരൻ - You are a writer എന്ന് ആദ്യമായി എന്നോട് പറഞ്ഞ സാഹിത്യകാരൻ അദ്ദേഹമാണ്. 2. കെ.സി. നാരായണൻ എന്ന എഡിറ്റർ. അദ്ദേഹം നിർബന്ധപൂർവം എഴുതിച്ചു.
സമീപകാലത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കുറച്ചു കഥകളെപ്പറ്റി പറയാമോ?
വ്യാഘ്രവധു – ഇ. സന്തോഷ് കുമാർ. കഥയെങ്കിലും ഗംഭീര നോവൽ. സ്കാവഞ്ചർ – ജി.ആർ. ഇന്ദുഗോപൻ. നോവലാണെങ്കിലും കിടിലൻ കഥ. ഓണപ്പതിപ്പുകൾക്കു ശേഷം വായന ഉണ്ടായിട്ടില്ല. ക്രിസ്മസിനു പുനരാരംഭിക്കും.
എഴുത്തുരീതി എങ്ങനെയാണ്? എപ്പോഴാണ് എഴുത്ത്? ഡിജിറ്റൽ ഡിവൈസുകളിലാണോ അതോ കടലാസിലാണോ എഴുത്ത്? ഒരു കഥാതന്തുവിലേക്കുള്ള എഴുത്തുകാരന്റെ പിറവി സംഭവിക്കുന്നതെങ്ങനെയാണ്?
പ്രത്യേകമായ ഒരു രീതിയോ സമയമോ ഇല്ല. 2002 ൽ നിസ്സഹായരുടെ യുദ്ധങ്ങൾ പേപ്പറിൽ മഷിപ്പേന കൊണ്ടും 2010 ൽ ഷോമാൻ ലാപ്ടോപ്പിൽ മംഗ്ലിഷ് കൊണ്ടും 2019 ൽ പൈക്ക ഫോണിൽ ഗൂഗിൾ ഹാൻഡ്റൈറ്റിങ് കൊണ്ടും എഴുതി. ശബ്ദം അക്ഷരമായി എഴുതപ്പെടുന്ന സാങ്കേതിക വിദ്യ പ്രചാരത്തിലായാൽ അതു പരീക്ഷിക്കണമെന്നും ഉണ്ട്. ചിന്തകൾ ടൈപ്പ് ചെയ്യപ്പെടുന്ന സൂത്രം ഭാവിയിൽ വരുമെന്നു കേൾക്കുന്നു. (എഡിറ്റ് ചെയ്യുന്നില്ലെങ്കിൽ സത്യസന്ധത കൊണ്ട് ഒന്നാന്തരം കഥകളാവും അവ). കഥകൾ മിക്കവാറും കിട്ടിയിട്ടുള്ളത് ആശുപത്രികളിലും ബസ് യാത്രകളിലും തിരക്കുപിടിച്ച തെരുവുകളിലൂടെയുള്ള നടത്തങ്ങളിലുമാണ്. കഥാതന്തുക്കളുടെ കൂമ്പാരം കംപ്യൂട്ടറിൽ കിടപ്പുണ്ട്. അവയൊക്കെ കഥയാവാൻ ഒരുപാടു കാര്യങ്ങൾ ഒത്തുവരണം. അസാമാന്യമായ അച്ചടക്കവും ക്ഷമയും ഊർജവും വേണം. സാധിക്കാത്തതു സങ്കടം.
ഏറ്റവും ഇഷ്ടമുള്ള ഒരു പുസ്തകം ഏതാണ്?
ആരോഗ്യനികേതനം. രണ്ടു വർഷം കൂടി കഴിഞ്ഞാൽ ആ പുസ്തകത്തിന് മമ്മൂട്ടിയുടെ പ്രായമാവും.
Content Summary: Puthuvakku Series - Talk with writer Suneesh Krishnan