അന്ന് ആ പുൽക്കൂടു തന്ന അനുഭൂതി, ഉള്ളാകെ ഉണർത്തിയ ആനന്ദം, അത് ഇനിയൊരിക്കലും തിരിച്ചു വരില്ല
തണുപ്പും നേരിയ ചൂളം വിളിയോടെയുള്ള കാറ്റുമുള്ള പ്രഭാതങ്ങളും രാത്രികളുമാണ് ക്രിസ്മസിനെക്കുറിച്ചോർമ്മിപ്പിക്കുന്നത്. ഇപ്പോഴും മറ്റാഘോഷങ്ങളൊന്നുമില്ലെങ്കിലും ഡിസംബറെത്തി എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അതേ തണുത്ത കാറ്റു വീശാറുണ്ട്. ചില നിമിഷങ്ങളിലെങ്കിലും മനസ് ഓർമ്മകളിലേക്ക്
തണുപ്പും നേരിയ ചൂളം വിളിയോടെയുള്ള കാറ്റുമുള്ള പ്രഭാതങ്ങളും രാത്രികളുമാണ് ക്രിസ്മസിനെക്കുറിച്ചോർമ്മിപ്പിക്കുന്നത്. ഇപ്പോഴും മറ്റാഘോഷങ്ങളൊന്നുമില്ലെങ്കിലും ഡിസംബറെത്തി എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അതേ തണുത്ത കാറ്റു വീശാറുണ്ട്. ചില നിമിഷങ്ങളിലെങ്കിലും മനസ് ഓർമ്മകളിലേക്ക്
തണുപ്പും നേരിയ ചൂളം വിളിയോടെയുള്ള കാറ്റുമുള്ള പ്രഭാതങ്ങളും രാത്രികളുമാണ് ക്രിസ്മസിനെക്കുറിച്ചോർമ്മിപ്പിക്കുന്നത്. ഇപ്പോഴും മറ്റാഘോഷങ്ങളൊന്നുമില്ലെങ്കിലും ഡിസംബറെത്തി എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അതേ തണുത്ത കാറ്റു വീശാറുണ്ട്. ചില നിമിഷങ്ങളിലെങ്കിലും മനസ് ഓർമ്മകളിലേക്ക്
തണുപ്പും നേരിയ ചൂളം വിളിയോടെയുള്ള കാറ്റുമുള്ള പ്രഭാതങ്ങളും രാത്രികളുമാണ് ക്രിസ്മസിനെക്കുറിച്ചോർമ്മിപ്പിക്കുന്നത്. ഇപ്പോഴും മറ്റാഘോഷങ്ങളൊന്നുമില്ലെങ്കിലും ഡിസംബറെത്തി എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അതേ തണുത്ത കാറ്റു വീശാറുണ്ട്. ചില നിമിഷങ്ങളിലെങ്കിലും മനസ് ഓർമ്മകളിലേക്ക് പിടഞ്ഞുണരാറുമുണ്ട്.
കാലങ്ങൾക്കു മുൻപ്, റബ്ബർ തോട്ടത്തിനിടയിലുള്ള വീട്ടുമുറ്റത്ത് ചപ്പിലകൾ അടിച്ചുവാരിക്കൂട്ടി കത്തിക്കുന്നതിനു ചുറ്റും ചൂടു കായാനിരിക്കുന്ന കുറെപ്പേരുടെ ദൃശ്യമാണ് മനസിലെ ആദ്യത്തെ ക്രിസ്മസ് സ്മരണ. അക്കൂട്ടത്തിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ചെറിയ പെൺകുട്ടി. മുതിർന്നവർ ക്രിസ്മസ് നക്ഷത്രമുണ്ടാക്കുന്നതിനെപ്പറ്റി എന്തൊക്കെയോ പറയുന്നുണ്ട്. അന്നു തന്നെ നക്ഷത്രമുണ്ടാക്കാനുള്ള ഈറ്റക്കമ്പുകൾ വീട്ടുമുറ്റത്തെത്തുന്നു. ചേട്ടന്മാർ അതു മുറിച്ചും അളവൊപ്പിച്ചും നക്ഷത്രത്തിന്റെ അസ്ഥികൂടമാക്കുന്നു. തിളങ്ങുന്ന വർണക്കടലാസുകൾ പൊതിയാനും ഒട്ടിക്കാനും ചേച്ചിമാരുമുണ്ട്. കുറുക്കിയെടുത്ത പശ വെണ്മയോടെ പാത്രത്തിൽ നിറഞ്ഞിരിക്കുന്നു. വൈകുന്നേരമാകുമ്പഴേക്ക് വളരെ വലുപ്പമുള്ള ചുവപ്പു നക്ഷത്രവുമായി അവർ മുറ്റം കടന്നു പോകും, തൂക്കിയിടാൻ പറ്റിയ പൊക്കമുള്ള മരമന്വേഷിച്ച്. മതിലുകളും ചെറിയ ചെറിയ ചതുരമുറ്റങ്ങളുമില്ലാത്ത അക്കാലത്ത് പറമ്പുകൾ അതിരില്ലാതെ വിശാലമായി നീണ്ടു പടർന്നു കിടക്കുകയായിരുന്നു. ആ നക്ഷത്രം ഒരു പൊതുമുതലുമായിരുന്നു.
ക്രിസ്മസ് രാത്രി പാതിരാ കുർബ്ബാനയ്ക്കു പോയി ചുവർ ചാരിയിരുന്നുറങ്ങി പാതിയുറക്കത്തിൽ തിരിച്ചു വരുമ്പോൾ ദൂരെ നിന്നേ വളരെയുയരെ കത്തിജ്വലിച്ചു കണ്ട ആ നക്ഷത്രമാണ് ക്രിസ്മസുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രിയതരമായ ഓർമ്മ. എങ്ങനെയായിരിക്കും അവരതിനുള്ളിൽ വിളക്കു കത്തിച്ചു വെച്ച് അതു കെടാതെ അത്രയുമുയരത്തിൽ കെട്ടിയിട്ടുണ്ടാവുക !! ജീവിതത്തിൽ പിന്നെത്രയോ നക്ഷത്രങ്ങൾ തൂക്കിയിട്ടുണ്ട്, കടയിൽ നിന്നു വാങ്ങുന്ന പല ആകൃതിയിലും വർണ്ണങ്ങളിലുമുള്ളവ. ഉള്ളിൽ ബൾബിടുമ്പോൾ പല നിറങ്ങളിൽ പൂക്കുന്നവ. പക്ഷേ അതൊന്നും ഒരിക്കലും ആ തണുത്ത പുലർച്ചെ കണ്ട രക്തനക്ഷത്രം പോലെ ആയിരുന്നില്ല. അതുണ്ടാക്കുന്നതിലുള്ള കൂട്ടായ അധ്വാനവും സന്തോഷവും കൂടിയാവാം അതിനെയിത്ര തുടുപ്പിച്ചത്, ഇപ്പോഴും മനസിൽ നിറം കെടാതെ ജ്വലിച്ചു നിൽക്കുന്നത്രയും.
കുറെക്കൂടി മുതിർന്നപ്പോൾ ഒരു മലമുകളിലായിരുന്നു താമസം. ഡിസംബർ അതിന്റെ മുഴുവൻ ആഢംബരത്തോടും കൂടി അവിടെയെത്തും, എത്തിയത് എല്ലാവരെയും അറിയിക്കുകയും ചെയ്യും. തണുത്ത കാറ്റിന് തണുപ്പധികമായിരിക്കും, ചൂളം വിളിയൊച്ചയ്ക്ക് മുഴക്കവും. തോട്ടിലെ കല്ലിടുക്കുകളിൽ ഉറഞ്ഞുകിടക്കുന്ന വെള്ളത്തിന് ഐസിനേക്കാൾ മരവിപ്പായിരിക്കും. എണീക്കാൻ മടിച്ച്, പിന്നെയും പുതച്ചുമൂടിക്കിടന്ന് വൈകിയതിന്റെ വെപ്രാളത്തിൽ തോട്ടിലേക്കോടി ദേഹത്തങ്ങുമിങ്ങും വെള്ളം തെറിപ്പിച്ച് കുളിച്ചുവെന്നു വരുത്തി സ്കൂളിലേക്ക് ഓട്ടമാണ്. കുറച്ചു ദൂരമെത്തുമ്പോഴേ അതൊരു വലിയ സംഘമാവും.. എല്ലാവരും ക്രിസ്മസിന് ഉണ്ടാക്കാൻ പോകുന്ന പുൽക്കൂടിനെക്കുറിച്ചാണു സംസാരം. ക്രിസ്മസ് ട്രീ അന്നു പ്രചാരത്തിലെത്തിയിട്ടില്ല. പിന്നെ ക്രിസ്മസ് പരീക്ഷയുടെ മുഷിപ്പൻ ദിവസങ്ങൾ വരും. പരീക്ഷ തീരുന്ന ദിവസം രാവിലെ തൊട്ട് സന്തോഷമാണ്. ഇന്നു വൈകുന്നേരം നമുക്ക് പുൽക്കൂടുണ്ടാക്കണമെന്ന് വിക്ടറെന്നും ,സെലസ്റ്റിനെന്നും പേരുള്ള കസിൻസ് പ്രഖ്യാപിക്കും. ഞാൻ അവരുടെ വീട്ടിലാണു താമസിക്കുന്നത്. അന്നു സ്കൂളിൽ നിന്നു തിരക്കിട്ടു വന്ന് പുല്ല് ചെത്തൽ ,മരച്ചില്ലകളും കമ്പുകളും ചെത്തിയൊരുക്കൽ തുടങ്ങിയ കർസേവകളിൽ ഉത്സാഹത്തോടെ സഹകരിക്കും. ഇരുട്ടു വീഴുമ്പോഴേക്ക് പച്ചയും സ്വർണ്ണവും നിറമുള്ള പുല്ലുകൾ മേഞ്ഞ മനോഹരമായ പുൽക്കൂട് തയ്യാർ. അതിനുള്ളിൽ ഞങ്ങൾ കുട്ടികൾക്ക് കേറിയിരിക്കാനുള്ള സൗകര്യവുമുണ്ട്. അത്രയും വലുപ്പത്തിലാണുണ്ടാക്കിയിട്ടുള്ളത്. ഉള്ളിൽ വെക്കേണ്ട ചെറിയ ആൾരൂപങ്ങൾ ക്രിസ്മസ് രാത്രിയിലേ പുൽക്കൂട്ടിൽ നിരത്തൂ. തട്ടിൻപുറത്തു കേറി വൈക്കോൽ പെട്ടിയിൽ നിരത്തി വെച്ച പ്രതിമകൾ വിക്ടർ എടുക്കും. എത്രയോ ക്രിസ്മസുകൾ അതിജീവിച്ച പ്രതിമകളാണ്! ഒക്കെ നിറം മങ്ങിയും അങ്ങുമിങ്ങും അടർന്നും ഭംഗി കെട്ടിരിക്കുന്നു. ഏതൊക്കെയോ കഥാപാത്രങ്ങൾ മിസിങുമാണ്. പക്ഷേ അവരെ ഭംഗിയായി നിരത്തി വെക്കാനേ തൽക്കാലം വഴിയുള്ളു. പുതിയൊരു സെറ്റ് ആൾരൂപങ്ങൾ വാങ്ങലായിരുന്നു ആ ദിവസങ്ങളിലെ ഏറ്റവും വലിയ ആഗ്രഹം. ഗബ്രിയേൽ മാലാഖയുടെ ചിറകും യൗസേപ്പിതാവിന്റെ കയ്യും രാജാക്കന്മാരുടെ അംശവടിയുമൊക്കെ അടർന്നു പോകാത്ത, നിറം മങ്ങാത്ത പുതിയൊരു സെറ്റ് .. ക്രിസ്മസ് കഴിയുന്നതോടെ രൂപങ്ങളെല്ലാം പിന്നെയും തട്ടിൻ മുകളിലെത്തും. പുൽക്കൂട് അവിടെത്തന്നെ നിൽക്കും. അവധി ദിവസങ്ങളിൽ ,ചിലപ്പോൾ സന്ധ്യകളിൽ അതിനുള്ളിലിരുന്നു ഞങ്ങൾ വർത്തമാനം പറയും ,പുസ്തകം വായിക്കും ... ജനുവരി അവസാനമെത്തുമ്പോഴേക്ക് ആ കുഞ്ഞിക്കൂര പൊളിഞ്ഞ് തീർത്തും ഇല്ലാതായിട്ടുണ്ടാവും.
പിന്നെയും മുതിർന്നപ്പോൾ മലയും താഴ് വാരവുമൊക്കെ വിട്ട് റെയിൽപ്പാതയോരങ്ങളിലെ ക്വാർട്ടേഴ്സുകളിലായി താമസം. കടയിൽ നിന്നു വാങ്ങുന്ന ക്രിസ്മസ് ട്രീ യും നക്ഷത്രവും ക്രിസ്മസ് കേക്കും ,ഉച്ചയ്ക്ക് വിരുന്നുകാരുമൊക്കെയായി ക്രിസ്മസിന്റെയാ തണുത്ത അനുഭൂതി മാഞ്ഞു തുടങ്ങി. ജോലിത്തിരക്കുകളും വിരുന്നു മേശകളൊരുക്കലും മാത്രമായി ക്രിസ്മസെന്നാൽ. പാതിര കുർബാന കണ്ടു തിരിച്ചു വരുമ്പോഴത്തെ രാത്രി വഴികളും അവിടെ കനത്തു നിന്ന അകാരണമായ വിഷാദവും നൊസ്റ്റാൾജിയ മാത്രമായി .... പിന്നെ അവശേഷിച്ച കൗതുകം ക്രിസ്മസ് കാർഡുകളയക്കലായിരുന്നു.
എല്ലാ മാസവും 14-ാം തീയതിയായിരുന്നു അച്ഛന്റെ ശമ്പള ദിവസം. ഡിസംബറിലത് പരീക്ഷകളുടെ ഇടയ്ക്കായിരിക്കും, എങ്കിലും ആ ദിവസം വൈകുന്നേരം ടൗണിൽ പോകും, വ്യത്യസ്തമായ ക്രിസ്മസ് കാർഡുകൾ തേടിയുള്ള അന്വേഷണങ്ങൾ. ആർക്കൊക്കെ അയക്കണമെന്ന് മുൻകൂട്ടി കണക്കെടുത്തിട്ടുണ്ടാവും, ഭംഗിയുള്ള, കണ്ടാൽ മതി വരാത്തത്രയും ഭംഗിയുള്ള കാർഡുകൾ. എല്ലാം വാരിക്കൂട്ടിയെടുക്കാൻ കൊതിപ്പിക്കുന്നവ .തിരിച്ചു വീട്ടിലെത്തിയാൽ സ്നേഹത്തിന്റെ ,ബന്ധത്തിന്റെ അളവുകൾക്കനുസരിച്ച് ആർക്ക് ഏതു കാർഡെന്നു തീരുമാനിക്കുന്ന ജോലി കുറച്ചു ക്ലേശകരമാണ്. കവറിലിട്ട് ആദ്യം മേലെ ബുക് പോസ്റ്റ് എന്നു തലക്കുറിയും പിന്നെ അഡ്രസും എഴുതി സ്റ്റാമ്പൊട്ടിച്ച് അയക്കാൻ റെഡിയാക്കിയാലേ ഉറങ്ങാൻ പറ്റൂ. എന്നിട്ടും ഏറ്റവുമിഷ്ടപ്പെട്ട ഒന്ന് ആർക്കും അയക്കാൻ തോന്നാതെ മാറ്റി വെക്കും.
ഡിസംബർ പകുതി കഴിഞ്ഞാൽ ക്രിസ്മസ്കാർഡുകൾ ധാരാളമായി തിരിച്ച് വീട്ടിലേക്കെത്തുന്ന സമയവുമാണ്. കൗതുകമുണർത്തുന്ന കുഞ്ഞിക്കാർഡുകൾ, നിറപ്പകിട്ടുള്ളവ, വലുപ്പം കൂടിയവ, തുറന്നാൽ പാട്ടു പാടുന്നവ.. ചെറിയ അളന്നു തൂക്കങ്ങളും മനസിൽ നടക്കും. അങ്ങോട്ടയച്ചത്രയും നല്ലതല്ലല്ലോ ഇങ്ങോട്ടു വന്നത്. ചിലപ്പോൾ തിരിച്ചും. കാർഡിന്റെ ഭംഗി മുഴുവൻ ആസ്വദിച്ചുകഴിഞ്ഞേ അതിലെഴുതിയ ആശംസാ വാചകങ്ങൾ ശ്രദ്ധിക്കുകയുള്ളൂ. ഇംഗ്ലീഷ് കാർഡുകൾക്കായിരുന്നു എന്നും ഗമ, അതിനോടായിരുന്നു എപ്പോഴും പ്രിയം. പക്ഷേ സാഹിത്യഭംഗിയുള്ള ആ വാചകങ്ങളൊക്കെ തീർത്തും അപ്രസക്തമായിരുന്നു , ഒരു കാർഡും സംസാരിച്ചിരുന്നത് വാക്കുകളിലൂടെയായിരുന്നില്ല.
അതിനിടയിൽ ഒരു കാർഡ്, അങ്ങോട്ട് അയക്കാത്ത ആരോ ഓർത്തിരുന്ന് ആശംസയറിയിച്ചിരിക്കുന്നു. കുറ്റബോധം തോന്നും, പക്ഷേ സമയമുണ്ട്, അവർക്ക് വേണ്ടിയാണ് ന്യൂ ഇയർഗ്രീറ്റിങ് കാർഡുകൾ, ആരെയും വിട്ടു പോവുന്നില്ല, എല്ലാവർക്കും സ്നേഹഭരിതമായ ആശംസകൾ.
ഓരോ വർഷവും കിട്ടുന്ന കാർഡുകളൊക്കെ സൂക്ഷിച്ചു സൂക്ഷിച്ചു വെയ്ക്കും. എത്രയോ വർഷങ്ങൾ. ഇത്ര കാർഡുകൾ കിട്ടിയെന്ന് കൂട്ടുകാർക്കിടയിൽ പൊങ്ങച്ചം പറയും. പറ്റുമെങ്കിൽ അതും ചുമന്ന് കൊണ്ടുപോയി പ്രദർശനം നടത്തും. കാർഡുകൾക്കു വേണ്ടിയുള്ള ഉത്സാഹവും ആവേശവും കാത്തിരിപ്പുമൊക്കെ ക്രിസ്മസ് കാലത്തിന്റെ മാത്രം അനുഭവങ്ങളായിരുന്നു .... പിന്നെപ്പിന്നെ അതും ചോർന്നു പോയി ...
വീണ്ടും ഒരു ക്രിസ്മസ് എത്തുകയാണ്. കുട്ടികൾ വലുതായതിനു ശേഷം നക്ഷത്ര വിളക്കുകൾ തൂക്കാൻ ഓർമ്മിക്കാറില്ല. പഴയ ഓർമ്മകളും ഗൃഹാതുരതയുമൊക്കെ ബലമായി പിടിച്ചു കൊണ്ടുവരാനുള്ള വിഫലമായ ശ്രമമെന്നു ലജ്ജ തോന്നുന്നതു കൊണ്ട് അതൊക്കെ ഒഴിവാക്കി. പക്ഷേ ക്രിസ്മസ് രാവിൽ പെട്ടന്നൊരു തോന്നലിൽ കുറച്ചകലെയുള്ള പള്ളിയിലേക്കു പോയേക്കും. വർണ വിളക്കുകളും കത്തുന്ന നക്ഷത്രങ്ങളും വാരിയണിഞ്ഞ് പള്ളി ഒരുങ്ങി നിൽക്കുകയാണ്. പുൽക്കൂട്, അതുണ്ടാക്കിയവരുടെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യം മുഴുവൻ പ്രദർശിപ്പിച്ച് വലുപ്പത്തിലും പ്രൗഡിയിലും... അതിനുള്ളിൽ ഏതാണ്ട് ആൾ വലുപ്പം തോന്നിപ്പിക്കുന്ന പ്രതിമകൾ ,വെള്ളച്ചാട്ടം...... കൈയ്യും ചിറകും അടർന്നു പോയ ആൾരൂപങ്ങളും കാട്ടുപുല്ലുകൾ പൊതിഞ്ഞുണ്ടാക്കിയ പുൽക്കൂടും ഓർമ്മയിലേക്കു വരും. അതു തന്ന ആ അനുഭൂതി, ഉള്ളാകെ ഉണർത്തുന്ന ആനന്ദം ... അത് ഇനിയൊരിക്കലും തിരിച്ചു വരില്ല.
കുർബാനയ്ക്ക് ആളുകളെത്തുമ്പോഴേക്ക് തിരിച്ചുപോരും. നേരിയതണുപ്പ് ,പണ്ട് വീശിയ ആ ക്രിസ്മസ് കാറ്റല്ല ,എങ്കിലും സുഖകരമായ കടൽക്കാറ്റ്.... ആളും തിരക്കുമൊഴിഞ്ഞ നിരത്ത് ... ആ പന്ത്രണ്ടു മണി നേരത്ത് മനസിൽ വീണ്ടും ഉണ്ണിയേശു പിറക്കുന്നു .. പ്രത്യാശയുടെ തിരുപ്പിറവി...
Content Summary: Jisa Jose shares her Christmas memories