ആ പ്രളയകാലത്ത് (കഥ)

നിർത്താതെയുള്ള മഴയായിരുന്നു ആ ദിവസങ്ങളിൽ. പാതിരാത്രിയിൽ എപ്പോഴോ ഉണർന്നപ്പോൾ എന്തുകൊണ്ടോ പിന്നെ ഉറക്കം വന്നില്ല. വെറുതെ വാട്സ് ആപ്പ് എടുത്തു നോക്കിയപ്പോൾ സുഹൃത്ത് ഹബീബിന്റെ ഒരു ശബ്ദ സന്ദേശം കണ്ടു. പൂച്ചാൽ സ്വദേശിയും എന്റെ പ്രിയ സുഹൃത്തുമായ കണ്ണനാരി അസിയും കുടുംബവും മണ്ണിടിഞ്ഞ് വീടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു അത്. 

ഉടനെ സുഹൃത്തുക്കളുമായ് ബന്ധപ്പെട്ടുവെങ്കിലും ,അസിയും ഭാര്യയും ഇളയ മകനും ഒരു റൂമിൽ മണ്ണിനടിയി ലാണെന്നും സമീപത്തെ മുറിയിൽ ഉറങ്ങിയിരുന്ന മുതിർന്ന 2 കുട്ടികളും രക്ഷപ്പെട്ടുവെന്നും അറിഞ്ഞു. സംഭവ സ്ഥലത്ത് എത്തിയപ്പോൾ ജനങ്ങൾ ഒത്തൊരുമിച്ച് മണ്ണും കല്ലും നീക്കുവാൻ ശ്രമിക്കുന്നതാണ് കാണുവാൻ സാധിച്ചത്. മണിക്കൂറുകൾ കഠിനമായി ശ്രമിച്ചതിന്റെ ഫലമായി  മൂന്നു പേരുടേയും മൃതദേഹങ്ങൾ ലഭിച്ചുവെങ്കിലും അത് കണ്ടു നിൽക്കുവാൻ ഞങ്ങൾക്ക് സാധ്യമല്ലായിരുന്നു.

നാടിന്റെ ഓരോ സ്പന്ദനത്തിലും ഞാനുണ്ടെന്നു തന്റെ പ്രവർത്തനങ്ങളിലൂടെ വിളിച്ചു പറയുമായിരുന്ന, നിറപുഞ്ചിരിയുമായ് ഞങ്ങൾക്കിടയിൽ പാറിക്കളിച്ചിരുന്ന അസി ഞങ്ങളിൽ നിന്നു ഏറെ അകലെ മറഞ്ഞു പോയെന്നു വിശ്വസിക്കുവാൻ കഴിയുന്നില്ല. അവിടെ നിന്നു വിങ്ങിയ മനസ്സുമായ് വീട്ടിലേക്കു തിരിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെ അടുത്ത ദുരന്തവും കാതുകളിലെത്തി.

പ്രതീകാത്മക ചിത്രം

കഴിഞ്ഞ രാത്രിയെ തോൽപ്പിക്കുന്ന വിധത്തിൽ പെരിങ്ങാവിൽ 9 ജീവനുകൾ മണ്ണിനടിയിൽ അകപ്പെട്ടതാ യുള്ള നടുക്കുന്ന വാർത്ത. സംഭവസ്ഥലത്ത് ജനസാഗരമായതിനാൽ ഒന്നും അറിയുവാൻ കഴിയാത്ത സാഹചര്യം. ചാനൽ വാർത്തകളെ ആശ്രയിക്കേണ്ട അവസ്ഥ. ചിലർ രക്ഷപ്പെട്ടുവെന്ന വാർത്തയിൽ ആശ്വസിക്കുമ്പോഴാണ് മണ്ണിനടിയിൽ അകപ്പെട്ട 9 പേരും മരണപ്പെട്ട വാർത്ത കേൾക്കുന്നത്. ചെറുകാവ് പഞ്ചായത്തിനെ, അല്ലെങ്കിൽ മലപ്പുറം ജില്ലയെ, അതുമല്ലെങ്കിൽ കേരളത്തെ തന്നെ നടുക്കിയ ഭീകര ദുരന്തം.

രാവിലെ ആദ്യ ദുരന്ത സ്ഥലത്തു നിന്ന് നിറകണ്ണുകളുമായ് വീട്ടിലേക്കു മടങ്ങിയ ബഷീർക്ക ഉൾപ്പെട്ട 9 പേർ. നാടിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്ന ബഷീർക്കയെ പോലെ, നൂറു കൂട്ടം സ്വപ്നങ്ങളും പ്രതീക്ഷകളുമായ് വൈവാഹിക ജീവിതത്തിലേക്കു പ്രവേശിച്ച ആ കല്യാണ പയ്യനെ പോലെ, ഒരു നാടിന്റെ ചലനം തന്നെ നിശ്ചലമാക്കുവാൻ ശേഷിയുണ്ടായിരുന്നു ആ ഭീകര ദുരന്തത്തിന്.ഈ രണ്ട് ദുരന്തവും പേങ്ങാടിനോടു ചേർന്നു നിൽക്കുന്ന പ്രദേശങ്ങളിലാണെന്ന നിലയിൽ ഇവരുടെ വിയോഗം ഞങ്ങൾക്കു അസഹ്യമാണെന്നതിനാൽ തന്നെ ദുഃഖത്തോടെ എഴുതട്ടെ, രണ്ട് ദുരന്തവും പ്രളയജലത്താൽ വീട് നിറഞ്ഞു കവിഞ്ഞതല്ലായിരുന്നു, ജല ശക്തിയാൽ ഭിത്തി തകർന്നു സംഭവിച്ചതുമല്ല. മറിച്ച് പ്രകൃതി ശക്തിയെ തിരിച്ചറിയാതെ ഭൗതിക സൗകര്യത്തിനായ് ഭൗതിക സൗന്ദര്യം നഷ്ടപ്പെടുത്തിയപ്പോൾ അനിവാര്യമായ ദുരന്തം തേടി എത്തിയതാണ്. 

പ്രതീകാത്മക ചിത്രം

ഇരുവീടുകളുടേയും പിൻവശം മനോഹരമായ കുന്നിൻ ചെരിവുകളാണ്.എന്നാൽ മണ്ണെടുത്ത് വീടെടുക്കുമ്പോൾ ഇങ്ങനെയൊരു ദുരിതം പ്രതീക്ഷിച്ചിരിക്കില്ല. തങ്ങളുടെ ബന്ധുക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാൻ സ്വന്തം മോഹങ്ങൾ മറന്നു ജീവിച്ച കുടുംബനാഥർ ഉൾപ്പെട്ട, ഇണയുമൊത്ത് പുതിയൊരു ജീവിതം ആഗ്രഹിച്ച സഹോദരങ്ങൾ ഉൾപ്പെട്ട 12 പേർ ഞങ്ങൾക്കു നഷ്ടമാവുമ്പോൾ ഞാൻ വിശ്വസിക്കുന്നു - അവർ ഞങ്ങളുടെ അനാസ്ഥയിൽ ഞങ്ങൾക്കായ് രക്തസാക്ഷിത്വം വഹിച്ച്, ഞങ്ങളുടെ കണ്ണുതുറപ്പിക്കുക ആയിരുന്നുവെന്ന്...

അവശ്യ ഘട്ടത്തിൽ മണ്ണെടുക്കുമ്പോഴും കല്ലെടുക്കുമ്പോഴുംമണ്ണിനെ അറിഞ്ഞ്, പ്രകൃതിയെ അടുത്തറിഞ്ഞ്, കുറ്റബോധത്തോടെ, നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ മാത്രം വേണ്ടതാണെന്നു ഞങ്ങൾക്കിന്നു ബോധ്യപ്പെട്ടു. അതിനു പക്ഷേ ഞങ്ങൾക്കു വിലപ്പെട്ട 12 ജീവനുകൾ നഷ്ടപ്പെടുത്തേണ്ടി വന്നുവെന്നു ലജ്ജയോടെ ഓർക്കട്ടെ!

English Summary : AA Pralaya kalathu Story By Anas Pengadu