അനാഥയാണെന്ന് അറിഞ്ഞപ്പോൾ കാമുകൻ ഉപേക്ഷിച്ചു, പിന്നെ സംഭവിച്ചത്...
അനാഥമന്ദിരത്തിന്റെ പുറത്ത് അമ്മയുടെ സാരിയും പിടിച്ച് നിലവിളിക്കുന്ന ഒരു കുട്ടിയെ കാണാനിടയായി. ആ കുട്ടിയെ അവിടെ കൊണ്ടുവിടാനായി വന്നതായിരുന്നു ആ അമ്മ.
അനാഥമന്ദിരത്തിന്റെ പുറത്ത് അമ്മയുടെ സാരിയും പിടിച്ച് നിലവിളിക്കുന്ന ഒരു കുട്ടിയെ കാണാനിടയായി. ആ കുട്ടിയെ അവിടെ കൊണ്ടുവിടാനായി വന്നതായിരുന്നു ആ അമ്മ.
അനാഥമന്ദിരത്തിന്റെ പുറത്ത് അമ്മയുടെ സാരിയും പിടിച്ച് നിലവിളിക്കുന്ന ഒരു കുട്ടിയെ കാണാനിടയായി. ആ കുട്ടിയെ അവിടെ കൊണ്ടുവിടാനായി വന്നതായിരുന്നു ആ അമ്മ.
ഞാൻ കണ്ട മാലാഖ (കഥ)
ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലിചെയ്യുന്ന സമയം. ഒരു ദിവസം അമ്മയുടെ ഫോൺ. നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് നിന്നോട് ചോദിച്ചിട്ട് മറുപടി പറയാം എന്നും പറഞ്ഞിരിക്കുകയാ... അല്ല നീ വല്ല പെണ്ണിനേയും കണ്ടുവെച്ചിട്ടുണ്ടോ അതല്ലെങ്കിൽ മനസ്സിൽ ആരെങ്കിലും ഉണ്ടോ? എന്നുള്ള അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് അതെ കുറിച്ച ചിന്തിക്കാൻ പോലും തുടങ്ങിയത്. കൂടെ ജോലിചെയ്യുന്ന പെൺകുട്ടിതന്നെയായിരുന്നു എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത്.
ഇന്നലെ വരെ അവളെ കണ്ടതു പോലെയല്ല ഇന്ന് ഞാനവളെ കാണുന്നത്.. എന്റെ ജീവിതസഖിയായി.. എന്തൊക്കെയോ സ്വപ്‌നങ്ങൾ എന്നിലൂടെ മിന്നി മറിയാൻ തുടങ്ങി. ഇനി എങ്ങനെ അവളോട് കാര്യം അവതരിപ്പിക്കും. ജോലിയുടെ ഭാഗമായിട്ടല്ലാതെ ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത അവളോട് നിന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് എങ്ങനെ പറയും. മാത്രവുമല്ല അവളുടെ പ്രതികരണം... ഓരോ ദിവസവും ഇന്ന് ചോദിക്കാം എന്ന രീതിയിൽ ആഴ്ചകൾ തന്നെ കടന്നു പോയി.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു വെള്ളിയാഴ്ച ദിവസം ഉച്ചവരെയെ ജോലിയുണ്ടായിരുന്നുള്ളു. സാധാരണ 4 മണിക്ക് അവളെ കൊണ്ടുപോകാൻ ഒരു വണ്ടി വരാറാണ് പതിവ്. അന്ന് ഞാൻ പറഞ്ഞു.. ‘പോകുന്ന വഴിയിൽ ഞാൻ ഇറക്കിത്തരാം വരുന്നുണ്ടെങ്കിൽ വണ്ടിയിൽ കയറിക്കോ’ അവളെ ഡ്രോപ്പ് ചെയ്യാമെന്ന് കരുതി. അപ്പോഴൊക്കെ എന്റെ ഉള്ളിൽ ഈ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു അവളോട് ഇന്നെങ്കിലും കാര്യം അവതരിപ്പിക്കണം എന്നതു തന്നെ. വഴിയിൽ ഒരു കോഫി ഷോപ്പിനു മുന്നിൽ വണ്ടി നിറുത്തി. നമുക്ക് ഒരു കോഫി കുടിച്ചാലോ എന്നും പറഞ്ഞ് ഷോപ്പിലേക്ക് കയറി ഞങ്ങൾ..
സാധാരണ ഒരുമിച്ച് ജോലിചെയ്യുന്നവരാണെങ്കിലും ആദ്യമായിട്ടാ ഒരുമിച് ഒരു കോഫി തന്നെ കുടിക്കുന്നത്.. മനസ്സില്ലാ മനസ്സോടെ ഞാൻ പറഞ്ഞു.. ഒരു കാര്യം ചോദിച്ചാൽ വിഷമമാകുമോ? ചുമ്മാതല്ല സീരിയസായിട്ടു തന്നെയാണ്. ഏയ് എന്ത് വിഷമം ചോദിച്ചോളൂ എന്നു കൂളായി പറഞ്ഞു അവൾ.. എനിക്ക് കല്യാണാലോചനകൾ വരുന്നുണ്ട്. ‘അമ്മ നീ വല്ലവളെയും കണ്ടുവെച്ചിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. നിനക്ക് സമ്മതം ആണെങ്കിൽ...’ പറഞ്ഞു തീരും മുമ്പേ ‘സോറി.. ഒന്നും വിചാരിക്കരുത്’ എന്നു പറഞ്ഞ് അവൾ തുടങ്ങി...
നീ വിചാരിക്കുന്നതു പോലെയോ കാണുന്നതു പോലെയോ അല്ല എന്റെ ജീവിതം. ഒരു വലിയ കഥയാണ്. ഒരു ചീട്ടു കൊട്ടാരം പോലെ തകർന്ന എന്റെ സ്വപ്‌നങ്ങൾ... അവൾ ആ കഥ പറഞ്ഞു തുടങ്ങി .. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നൽകിയ ഒരാൾക്കു ഞാൻ എന്റെ ഹൃദയം കൊടുത്തു... ബി ടെക്കിനു പഠിക്കുന്ന സമയം. ആത്മാർഥമായി ഞാനവനെ പ്രണയിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി മാത്രമായിരുന്നു. അവന് വിദേശത്തു ഒരു ജോലി ശരിയായപ്പോൾ അവൻ അവിടേയ്ക്ക് യാത്രയായി.. വൈകാതെ എനിക്കും ബാംഗ്ലൂരിൽ ഒരു ജോലി ശരിയായി.. ഞങ്ങളുടെ ബന്ധം തുടർന്നു കൊണ്ടേയിരുന്നു.. നിത്യേനയുള്ള ചാറ്റിങ്ങും ഫോൺ വിളിയും ഒക്കെയായി മുന്നോട്ട് പോയ്കൊണ്ടിരിന്നു...
അമ്മയോട് നിന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്... ചിലപ്പോൾ നിന്നെ കാണാൻ വന്നെന്നിരിക്കും. പതിവ് ഫോൺ സംഭാഷണത്തിനിടയിൽ ഒരു ദിവസം അവൻ പറഞ്ഞു. പറഞ്ഞതു പോലെ ഒരു ദിവസം അവർ എന്നെ കാണാൻ വന്നു. കാര്യങ്ങളൊക്കെ സംസാരിച്ചു. എന്റെ മകന് ചേർന്നവൾ തന്നെ.. എന്നൊക്കെ പറഞ്ഞു കുറെ നേരം സംസാരിച്ചതിന് ശേഷം എന്റെ വീട്ടുകാരുമായി ആലോചിച്ചു ബാക്കി കാര്യങ്ങൾ ചെയ്യാം എന്നും പറഞ്ഞു പോയി.
രണ്ടു ദിവസത്തിന് ശേഷം അവൻ എന്നെ വിളിച്ചു പറഞ്ഞു നമുക്ക് എല്ലാം ഇവിടെ വെച്ചവസാനിപ്പിക്കാം.. വിധിയാണെന്ന് കരുതിയാൽ മതി.. ഒരിക്കലും എന്നെ ശല്യം ചെയ്യാൻ വരരുത്. എന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ തീരെ താല്പര്യം ഇല്ല.. എന്നും പറഞ്ഞ് അവൻ ഫോൺ വച്ചു... ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പോയ സമയം ഒരുപാട് കണ്ണീർവാർത്തുകൊണ്ട് ഒരു പ്രതിജ്ഞ എടുക്കേണ്ടി വന്നു എനിക്കന്ന്.. ഇനി എന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഇല്ല..
പക്ഷേ ഒരു കാര്യം മാത്രമേ എനിക്കറിയേണ്ടിയിരുന്നുള്ളു അവർ പിന്മാറാനുള്ള കാര്യം.. മോള് വിഷമിക്കണ്ട നിന്റെ നന്മക്ക് വേണ്ടിയാകും എന്ന് കരുതി സമാധാനിക്കു മോളെ.. എന്നല്ലാതെ എന്റെ വീട്ടുകാരും ആ കാരണം എനിക്ക് പറഞ്ഞുതന്നില്ല. വീട്ടിലെ വേലക്കാരിയായ സ്ത്രീയാണ് പിന്നീടാകാര്യം എന്നോട് പറഞ്ഞത്. ആരോരുമില്ലാത്ത ഒരു അനാഥ കുട്ടിയെയാണോ എന്റെ മകന് വേണ്ടി ആലോചിക്കുന്നത്.. എന്നും പറഞ്ഞാണ് അവർ ഇറങ്ങിപ്പോയത്.
അന്നു വരെ ഞാൻ അച്ഛൻ, അമ്മ എന്ന് വിളിച്ചവർ ശരിക്കും എന്റെ ആരുമല്ലായിരുന്നു എന്ന സത്യം അന്നാണ് ഞാറിഞ്ഞത്. ഏതോ അനാഥ മന്ദിരത്തിൽ നിന്നും എടുത്ത് വളർത്തിയതായിരുന്നു എന്നെ.. മക്കളില്ലാത്ത ഈ മാഷും ടീച്ചറും എല്ലാ ഞായറാഴ്ചയും ഒരു അനാഥമന്ദിരത്തിൽ പോയി അവിടെയുള്ള കുട്ടികൾക്കു ഭക്ഷണവും വസ്ത്രവും കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഒരു ദിവസം അനാഥമന്ദിരത്തിന്റെ പുറത്ത് അമ്മയുടെ സാരിയും പിടിച്ച് നിലവിളിക്കുന്ന ഒരു കുട്ടിയെ കാണാനിടയായി. ആ കുട്ടിയെ അവിടെ കൊണ്ടുവിടാനായി വന്നതായിരുന്നു ആ അമ്മ.
അവിടെ നിൽക്കുന്നില്ലെങ്കിൽ എടുത്തോണ്ട് വാ.. വഴിയിലെവിടെയെങ്കിലും കൊന്ന് തള്ളാം അല്ലാതെ എന്റെ കൂടെ ഇതിനെയും കൊണ്ട് വരാമെന്ന് കരുതണ്ട.. എന്ന് ആക്രോശിക്കുന്ന ഒരു പുരുഷ ശബ്ദം കേട്ടപ്പോൾ എന്തോ പന്തികേട് തോന്നി അവരിൽ നിന്നും ഇരന്നു വാങ്ങിയതാണ് നിന്നെ... അല്ലാതെ നിന്റെ അച്ഛനും അമ്മയുമൊന്നുമല്ല ഇത്. സത്യം തുറന്ന് പറഞ്ഞു നിന്നെ ആരുടെയെങ്കിലും കരങ്ങളിൽ ഏൽപ്പിക്കണമെന്ന് കരുതിയിട്ടാണ് അവരോട് സത്യം തുറന്ന് പറഞ്ഞത്.. എപ്പോഴെങ്കിലും ഒരു നാൾ അവരിതറിയുമ്പോൾ നിന്നെ അവർ കയ്യൊഴിയുമോ എന്ന ഉൾഭയം കൊണ്ടാണ് ഉള്ളതൊക്കെ പറഞ്ഞത്..
പക്ഷേ ഒരിക്കലും നീ അവരുടെ മുന്നിൽ ഞാൻ പറഞ്ഞ കാര്യമോ.. അവരെ വിഷമിപ്പിക്കാനോ ഇടവരുത്തരുത് എന്ന ഒരുറപ്പിന്മേലായിരുന്നു ആ സ്ത്രീ എന്നോട് എല്ലാം തുറന്ന് പറഞ്ഞത്.. ഞാൻ അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു എനിക്ക് വേണ്ടി ഇനി നിങ്ങൾ കല്യാണം ആലോചിക്കേണ്ട. സമയമാകുമ്പോൾ ഞാൻ പറയാം എന്ന് മാത്രം. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു അനാഥ മന്ദിരത്തിൽ നിന്നും ഒരു കുട്ടിയെ ഞാനും ദത്തെടുത്തു. ഇന്ന് ആ കുട്ടിയുടെ അമ്മയാണ് ഞാൻ. അവൾക്കു വേണ്ടിയാണ് ഞാനിന്ന് ജീവിക്കുന്നത്...
ഇത്രയും കേട്ടപ്പോഴേക്കും അവളോട് വല്ലാത്ത സഹതാപവും ബഹുമാനവും തോന്നിപോയി. എനിക്കൊന്നും സ്വപ്നം കാണാൻ പോലും അർഹയല്ല അവളെന്നും. ദൈവത്തിന്റെ ഒരു മാലാഖയായിയിട്ടാണ് അവളെ ഞാൻ കണ്ടത് ...
ഇതാണെന്റെ ജീവിതത്തിലെ ഏറ്റവും മറക്കാൻ കഴിയാത്ത ഒരനുഭവം എന്ന് സുഹൃത് എന്നോട് പറഞ്ഞപ്പോൾ ഒരിക്കൽ അവളെ നേരിൽ കാണണം എന്ന് തോന്നിപോയി. അടുത്ത വെക്കേഷനിൽ നാട്ടിൽ പോയാൽ ഒരുമിച്ച് അവളെ കാണാൻ പോകാൻ ഞങ്ങൾ തീരുമാനിച്ചു...
അവളെയും അന്വേഷിച്ചു പോയ ഞങ്ങൾ ഒടുവിൽ എത്തിച്ചേർന്നത് ഒരു വലിയ അഗതി അനാഥ മന്ദിരത്തിന്റെ മുന്നിലായിരുന്നു. അവൾ സ്വന്തമായി തുടങ്ങിയ നൂറോളം കുട്ടികളുള്ള അവിടെ ഒരുപാട് പേരുടെ അമ്മയായി അവർ സന്തോഷത്തോടെ കഴിയുന്നു ഇന്നും.
ജീവിതത്തിൽ ഒരമ്മയുടെ വാത്സല്യം നുകരാനാകാതെ... സ്നേഹിച്ചവൻ വഴിയിൽ ഉപേക്ഷിച്ചു പോയിട്ടും ഒരമ്മയാകാൻ കൊതിച്ചിട്ടും ജീവിത വഴിയിൽ തളർന്നു പോകാതെ ഒരുപാട് ജീവിതങ്ങൾക്ക് വഴിവിളക്കായി നിലകൊള്ളുന്ന ആ പ്രിയ കൂട്ടുകാരിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും ഒരു ബിഗ് സല്യൂട്ട് നേരുകയാണ്...
English Summary: Njan Kanda Malagha, Malayalam short Story