‘ശിവകാമിയും അമ്മയും നാളെ മരിക്കും’ വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് കണ്ട് കണ്ണ് നിറഞ്ഞ് അധ്യാപകർ
ശിവകാമി നാളെ മരിക്കും ... അമ്മ പറഞ്ഞല്ലോ അമ്മേം ശിവകാമീം നാളെ മരിക്കുമെന്ന് ... എങ്ങനെയായിരിക്കും മരിക്കുക. അമ്മയോട് ചോയ്ച്ചാല്ലോ ... വേണ്ട ... അമ്മ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും ... പാവം അമ്മ .. മരിക്കുമ്പോൾ നല്ല വേദനയുണ്ടാകുമോ ..? എളയ്ഛൻ വടി കൊണ്ട് അടിക്കുമ്പോളുണ്ടാകുന്നത്രയും ...?
ശിവകാമി നാളെ മരിക്കും ... അമ്മ പറഞ്ഞല്ലോ അമ്മേം ശിവകാമീം നാളെ മരിക്കുമെന്ന് ... എങ്ങനെയായിരിക്കും മരിക്കുക. അമ്മയോട് ചോയ്ച്ചാല്ലോ ... വേണ്ട ... അമ്മ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും ... പാവം അമ്മ .. മരിക്കുമ്പോൾ നല്ല വേദനയുണ്ടാകുമോ ..? എളയ്ഛൻ വടി കൊണ്ട് അടിക്കുമ്പോളുണ്ടാകുന്നത്രയും ...?
ശിവകാമി നാളെ മരിക്കും ... അമ്മ പറഞ്ഞല്ലോ അമ്മേം ശിവകാമീം നാളെ മരിക്കുമെന്ന് ... എങ്ങനെയായിരിക്കും മരിക്കുക. അമ്മയോട് ചോയ്ച്ചാല്ലോ ... വേണ്ട ... അമ്മ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും ... പാവം അമ്മ .. മരിക്കുമ്പോൾ നല്ല വേദനയുണ്ടാകുമോ ..? എളയ്ഛൻ വടി കൊണ്ട് അടിക്കുമ്പോളുണ്ടാകുന്നത്രയും ...?
ശിവകാമിയുടെ ഡയറിക്കുറിപ്പുകൾ (കഥ)
ഉച്ച ചൂടേറ്റ് വാടിത്തളർന്ന ആറ് ബി ക്ലാസ്സിന്റെ അലസതയിൽ കടൽക്കാറ്റും കരക്കാറ്റും രൂപം കൊള്ളുന്ന സാഹചര്യം വിശദീകരിച്ചു കൊടുക്കുമ്പോഴാണ്, വീശിയടിച്ച ഉഷ്ണക്കാറ്റുപോലെ സതീശൻ മാഷ് പാഞ്ഞു വന്നത്.
‘‘അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട് ... നീ വേഗം വാ’’ ഞാൻ ക്ലാസ് റൂമിന്റെ വാതിൽപ്പടിയെത്തിയതും സതീശൻ മാഷ് ഒരു സ്വകാര്യം പോലെ പതുക്കെ പറഞ്ഞു.
എവിടേക്ക് എന്ന് ചോദിക്കാനവസരം കിട്ടും മുമ്പേ മാഷ് പിന്തിരിഞ്ഞു നടന്നിരുന്നു.
സതീശൻ മാഷ് അങ്ങനെയാണ്; എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാൽ ഉടനടി നടത്തണമെന്ന വാശിയാണ് .. ഇന്നെന്താണാവോ ഇത്ര അർജന്റ് ....?
പെട്ടെന്നാണ് ലാബിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഇന്നലെ ചേർന്ന സ്റ്റാഫ് മീറ്റിങിൽ തീരുമാനിച്ച കാര്യം ഓർമ്മ വന്നത് !
കുട്ടികൾക്ക് വർക്ക് കൊടുത്ത് നീളൻ വരാന്തയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ, മൈതാനത്തു നിന്നും വട്ടംചുറ്റി വന്നൊരു ചുഴലി പൊടി പറത്തി കടന്നു പോയി.
കാറിൽ കയറിയിരുന്നപ്പോഴാണ് ‘‘ശൂ’’ എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയത്. മൂന്ന് സി ക്ലാസ്സിന്റെ വരാന്തയിൽ നിന്ന്, തുളസിക്കതിർ ചൂടിയ തുളസി ടീച്ചർ മൂക്കിൻ തുമ്പത്തേക്കിറങ്ങിയ കണ്ണടയ്ക്ക് മുകളിലൂടെ നോക്കിക്കൊണ്ട് എങ്ങോട്ടാണ് എന്ന് ആംഗ്യം കാട്ടി ചോദിക്കുന്നു. വന്നിട്ട് പറയാം എന്ന് ആംഗ്യ ഭാഷയിൽ ഞാനും പറഞ്ഞു.
‘‘മാഷെ .. മഗ്നീഷ്യം റിബൺ കൂടെ ലിസ്റ്റിൽ കൂട്ടി ചേർക്കണേ .. ഇന്നലെ എഴുതാൻ വിട്ടു പോയതാ ...’’
കാർ സ്കൂൾ ഗേറ്റ് കടന്നതും ഞാൻ പറഞ്ഞു.
ഡ്രൈവിംഗിനിടയിൽ സതീശൻ മാഷ് എന്നെയൊന്ന് പാളി നോക്കി .
യന്ത്രക്കൈ മാന്തിക്കൊന്ന കുന്നിന്റെ ഉടലുമായി ഒരു ടിപ്പർ പൊടി പറത്തി ഞങ്ങളെ കടന്നു പോയി ..
‘‘നാല് എയിൽ പഠിക്കുന്ന ശിവകാമിയില്ലേ ... ഓളുടെ വീട്ടിലേക്കാണ് ... ’’
ഇളം കറുപ്പു നിറമാണെങ്കിലും വിടർന്ന കണ്ണുകളും ചിരിക്കുമ്പോൾ നുണക്കുഴികൾ വിടരുന്ന തുടുത്ത കവിളകളും കോലൻ തലമുടിയുമുള്ള ശിവകാമിയുടെ രൂപം മനസ്സിൽ തെളിഞ്ഞു വന്നു. ഇത്തവണ ഞങ്ങൾ പ്രതീക്ഷിക്കുന്ന പത്ത് എൽ എസ് എസ്സിൽ ഏറ്റവും ഉറപ്പുള്ളത് അവൾക്കാണ് ... ഏഴാം തരത്തിലെ പഠിപ്പിസ്റ്റുകളെപ്പോലും ക്വിസ് മത്സരത്തിൽ തോൽപ്പിക്കുന്ന മിടുക്കി...
‘‘ഓളിന്ന് ലീവാണ് ... ഇന്നലെ മലയാളം നോട്ട് പുസ്തകം നോക്കാനായി വാങ്ങിയിരുന്നു. ഉച്ചയ്ക്കത്തെ ഇന്റർവെല്ലിൽ അതെടുത്തപ്പോൾ അയിനുള്ളിൽ അവളുടെ ഡയറിയും... ’’
സതീശൻ മാഷ് ഒരു ദീർഘ നിശ്വാസമെടുത്തു.
‘‘അവളുടെ കുടുംബ പശ്ചാത്തലമൊക്കെ മാഷ്ക്ക് അറീല്ലേ ...? ’’
‘‘ഒരിക്കൽ എം.ടി.എ പ്രസിഡണ്ട് രാധേട്ത്തി കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. കൂടുതലൊന്നും അറീല ...’’
‘‘ഉം ’’ സതീശൻ മാഷ് നീട്ടി മൂളി .
‘‘അവളും അമ്മയും ഇന്ന് മരിക്കുമെന്നാ ഡയറീല് എഴുതിരിക്കുന്നെ ....’’
ഞാനൊന്നു ഞെട്ടി. കൈ വിരലുകൾക്കൊരു വിറയൽ ബാധിച്ചപ്പോലെ ...
‘‘മാഷ് അതൊന്നു വായിച്ചു നോക്കൂ ...’’ ഡാഷ് ബോർഡിനു മുകളിൽ വെച്ച ചെറിയ നോട്ടു പുസ്തകം ചൂണ്ടി സതീശൻ മാഷ് മെല്ലെ പറഞ്ഞു.
കാറിനുള്ളിലേക്ക് ഇരച്ചു വന്ന കാറ്റ് നോട്ടെണ്ണുന്ന മെഷീനെപ്പോലെ ആ കൊച്ചു നോട്ടു പുസ്തകത്തിന്റെ താളുകൾ അതിവേഗം മറിച്ചിട്ടു. ആകാംക്ഷയോടെ വടിവൊത്ത അക്ഷരങ്ങളിലേക്ക് എന്റെ മിഴികൾ നീണ്ടു.
‘‘ശിവകാമി നാളെ മരിക്കും ... അമ്മ പറഞ്ഞല്ലോ അമ്മേം ശിവകാമീം നാളെ മരിക്കുമെന്ന് ...
എങ്ങനെയായിരിക്കും മരിക്കുക. അമ്മയോട് ചോയ്ച്ചാല്ലോ ... വേണ്ട ... അമ്മ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും ... പാവം അമ്മ ..
മരിക്കുമ്പോൾ നല്ല വേദനയുണ്ടാകുമോ ..? എളയ്ഛൻ വടി കൊണ്ട് അടിക്കുമ്പോളുണ്ടാകുന്നത്രയും ...?
ഏയ് ... അതിലും കൂടുതലായിരിക്കും .
എളയമ്മ വിറകു കൊള്ളിക്കൊണ്ട് തുട പൊള്ളിച്ചപ്പോൾ ഉണ്ടായത്രയും ...? അയ്യോ... അന്നെന്തൊരു നീറ്റലും പുകച്ചിലുമായിരുന്നു. എന്തിനായിരുന്നു അത്? ചിഞ്ചുവിന് കളിക്കാൻ കൊണ്ടുവന്ന തീവണ്ടി ശിവകാമി എടുത്തു നോക്കിയതിനല്ലേ ... ശിവകാമി ഒന്നെടുത്താൽ അത് പൊട്ടിപ്പോവോ....?
എളയമ്മ എപ്പോഴും നായ്ക്കുറക്കനെന്നാ എന്നെ വിളിക്കാ ... ശിവകാമിയുടെ അച്ഛനും അമ്മയും വേറെ വേറെ ജാതിക്കാരായതുക്കൊണ്ടാണു പോലും അങ്ങനെ വിളിക്കുന്നത്... ഏത് ജാതിയായാലും എല്ലാരും മനുഷ്യരല്ലേന്ന് ഞാൻ പഠിച്ചിട്ടുണ്ടല്ലോ ...
ശിവകാമിക്ക് മരിക്കണോ ..?
വേണ്ട ... ഇല്ലേ ..?
മരിച്ചില്ലേല് നാളെ സ്ക്കൂളിപോകാം ...
തെന്നാലിരാമന്റെയും ബീർബെല്ലിന്റെയും കഥ കേൾക്കാം ... സതീശൻ മാഷ് കഥ പറയുന്നത് കേൾക്കാൻ എന്ത് രസമാണെന്നോ ...? നല്ല പാട്ടും പാടിത്തരും ... സതീശൻ മാഷിന്റെ മോൾടെ ഭാഗ്യം .. ദിവസവും കഥേം പാട്ടും കേൾക്കാലോ ....
നാളെ മരിക്കേണ്ടാന്ന് അമ്മയോട് പറയാം ...
പക്ഷേ മരിച്ചാല് അച്ഛനെ കാണാൻ പറ്റൂന്ന് അമ്മ പറഞ്ഞല്ലോ .....
അച്ഛനെ കണ്ട ചെറിയ ഓർമ്മ മാത്രെ ശിവകാമിക്കുള്ളു ...
അച്ഛൻ മരിച്ച കേസിന്റെ വിധിയാ നാളെ ... എളയച്ഛനും എളയമ്മയും മുത്തശ്ശനും കോടതീ പോന്നോണ്ട് അമ്മയ്ക്ക് നാളെ ചീത്ത കേൾക്കാതെ കഴിയാം ... എന്തിനാ ദെവസവും ഇവരെല്ലാം അമ്മയെ ചീത്ത വിളിക്കുന്നെ ... വീട്ടിലെ എല്ലാ പണിയും അമ്മയാണല്ലോ എടുക്കാറ് ... എളയമ്മ ചിഞ്ചൂനേം കളിപ്പിച്ച് ടീവീം കണ്ട് ഇരിക്കേല്ലേ ഉള്ളൂ ... എളയമ്മയെന്താ രാജ്ഞിയാ ...? എന്തു പറഞ്ഞാലും അമ്മയ്ക്ക് കരയാൻ മാത്രെ അറിയൂ ... ശിവകാമി വലുതാകട്ടെ അപ്പോ കാണിച്ചു കൊടുക്കാം ...
ശിവകാമി വലുതാകുമോ ...?
ഓ .. അമ്മ വിളിക്കുന്നുണ്ട്... സമയം ഏഴ് മണിയായെന്നു തോന്നുന്നു .. മുറ്റമടിക്കാനുണ്ട് .. എന്നിട്ട് പാത്രങ്ങൾ കഴുകാൻ അമ്മയെ സഹായിക്കണം ... ഇന്നു കൂടിയല്ലേ സ്ക്കൂളിൽ പോകാൻ പറ്റൂ ..... ഇനീം കുറെ എഴുതാനുണ്ട്.. സമയമുണ്ടെങ്കിൽ ബാക്കി രാത്രി എഴുതാം ... ബൈ ... ’’
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾക്കിടയിൽ നിന്നും തിളങ്ങുന്ന കണ്ണുകളോടെ നുണക്കുഴികൾ വിടർത്തി അവൾ നിഷ്കളങ്കഭാവത്തിൽ എന്നെ നോക്കി പുഞ്ചിരിക്കുന്നതു പോലെ ...
ടാറിട്ട റോഡിൽ നിന്നും കാർ ചെമ്മൺ പാതയിലേക്ക് കടന്നിരുന്നു. പാതക്കിരുവശവുമുള്ള വറ്റിവരണ്ട വയലേലകളിൽ ചിലയിടത്ത് പച്ചക്കറി കൃഷിയ്ക്കായി മണ്ണൊരുക്കിയിട്ടുണ്ട് . എന്ത് പറയണമെന്നറിയാതെ കുഴങ്ങിയ ഞാൻ സതീശൻ മാഷെ നോക്കി.
‘‘ മാഷെ ..’’
എന്റെ വിളി മാഷ് കേട്ടോയെന്ന് സംശയം .
‘‘അവളെ അച്ഛനെങ്ങന്യാ മരിച്ചെ ..?’’
‘‘പുലർച്ചെ നടന്ന ഒരു ആക്സിഡന്റ്.. സ്ക്കൂട്ടറിലിടിച്ച വണ്ടി നിർത്താതെ പോയി ....’’
പാതയോരത്ത് വണ്ടി ഒതുക്കി നിർത്തി ഞങ്ങളിറങ്ങി.
വയലിനപ്പുറത്തുള്ള തോട്ടുവരമ്പിലാണ് ശിവകാമിയുടെ വീട് .
തെങ്ങോലകൾക്കും ചില മരങ്ങളുടെ ഇലച്ചാർത്തുകൾക്കുമിടയിലൂടെ അവളുടെ വീട് കാണാം .. നോക്കിയപ്പോൾ മുറ്റത്തൊരാൾക്കൂട്ടം ...!
‘‘ദൈവമേ ...’’
ഒരു മരവിപ്പ് കാൽപാദത്തിൽ നിന്നും ശരീരം മുഴുവൻ പടർന്നു കയറി ... സതീശൻ മാഷ് ദയനീയമായി എന്നെയൊന്നു നോക്കി .
പിന്നെ വീഴാതിരിക്കാനെന്നോണം എന്റെ കൈ മുറുകെ പിടിച്ചു.
തോടിനു കുറുകെയുള്ള തെങ്ങിൻ പാലം പതുക്കെ കടക്കുമ്പോൾ
മുറ്റത്തു കണ്ട ആൾക്കൂട്ടം എതിരെ വരുന്നു.
‘‘അല്ല .. മാഷന്മാര് എങ്ങോട്ടാ ...?’’
പി.ടി.എ മെമ്പർ ബാബുവേട്ടൻ വെളുക്കനെ ചിരിച്ചു കൊണ്ട് ചോദിച്ചു.
‘‘നിങ്ങളെന്താ എല്ലാരും കൂടെ ..?’’
മറുപടിക്ക് പകരം മറുചോദ്യമാണ് സതീശൻ മാഷിൽ നിന്നുണ്ടായത് .
‘‘അമ്പലത്തിലെ ഉത്സവം ഇങ്ങെത്തീലേ മാഷെ ... അതിന്റെ കലക്ഷനിറങ്ങീതാ ...’’
അപ്പോഴാണ് അവരുടെ കൈയ്യിലെ നോട്ടീസും റസീറ്റ് ബുക്കും എന്റെ ശ്രദ്ധയിൽപ്പെട്ടത്. വയലേലകളെ ചുറ്റി വന്നൊരു കുളിർന്ന കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. കാറ്റിനോടൊപ്പം അമ്പല കമ്മറ്റിക്കാരും പതുക്കെ നടന്നു നീങ്ങി. തിരിച്ചു വരുമ്പോൾ ഊണുമേശയുടെ കോണിൽ നിന്നും കിട്ടിയ വിഷക്കുപ്പി മൂടി തുറന്ന് വിണ്ടുകീറിയ വയലിലേക്ക് സതീശൻ മാഷ് ഒഴിച്ചു കളഞ്ഞു.
സതീശൻ മാഷ് ഒരു സംഭവം തന്നെയാ .. ഒരു മന:ശാസ്ത്ര വിദഗ്ദനെ പോലെയല്ലേ കാര്യങ്ങൾ ചോദിച്ചറിഞ്ഞതും അവരെ ആശ്വസിപ്പിച്ചതും ... കാറിൽ തിരിച്ച് സ്കൂളിലേക്ക് പോകുമ്പോൾ ശിവകാമിയോടൊപ്പം നിസ്സഹായതയുടെ തടവിലടക്കപ്പെട്ട അവളുടെ അമ്മയുടെ കണ്ണീരണത്ത മുഖവും വേലിയേറ്റ തിര പോലെ മനസ്സിൽ വന്നണഞ്ഞുക്കൊണ്ടിരുന്നു.
പെട്ടെന്നാണ് നിറയെ ചുവന്ന പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്ന വാകമര ചോട്ടിലെ തണലത്ത് സതീശൻ മാഷ് കാർ നിർത്തിയത്. നാൽപ്പത്തിയഞ്ച് കഴിഞ്ഞിട്ടും ഒറ്റയാനായി തുടരുന്ന സതീശൻ മാഷ് സ്റ്റിയറിംഗിലെ പിടിവിട്ട്, ചാഞ്ഞിരുന്ന്, ചെരിഞ്ഞെന്നെ നോക്കി, ഒളിപ്പിച്ചു വെച്ച പുഞ്ചിരിയോടെ മെല്ലെ ചോദിച്ചു.
‘‘ഞാനൊരു കാര്യം പറയട്ടെ .......?’’
English Summary: Sivakamiyude dairykkurippukal, Malayalam short story