‘എന്റെ മരണശേഷം മാത്രം ഞാൻ എഴുതിയ വരികളിൽ നിനക്കായുള്ള പ്രണയലേഖനങ്ങൾ തിരയുക...’
എന്റെ ശരീരം എരിഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ നിനക്ക് യാത്രയാകാം... അന്ന് എന്റെ ഓർമ്മകളെ നീ കൂടെ കൂട്ടേണ്ട..!
എന്റെ ശരീരം എരിഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ നിനക്ക് യാത്രയാകാം... അന്ന് എന്റെ ഓർമ്മകളെ നീ കൂടെ കൂട്ടേണ്ട..!
എന്റെ ശരീരം എരിഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ നിനക്ക് യാത്രയാകാം... അന്ന് എന്റെ ഓർമ്മകളെ നീ കൂടെ കൂട്ടേണ്ട..!
മരണത്തിനപ്പുറം (കവിത)
1. ചുംബനത്തിന്റെ മണം
എന്റെ ശരീരം
എരിഞ്ഞു തുടങ്ങുന്നതിനു
മുൻപ് തന്നെ
നിനക്ക് യാത്രയാകാം...
അന്ന്
എന്റെ ഓർമ്മകളെ
നീ കൂടെ കൂട്ടേണ്ട..!
അങ്ങകലെ
കാലത്തിന്റെ കളളങ്ങളുടെ
ചില്ലമേൽ
ഒറ്റപ്പെട്ടുപോയോരിതൾ പൂവിന്
ഓർമ്മകളുടെ ദാഹജലം
സമ്മാനിക്കാൻ
നിന്നിൽ
ആഴ്ന്നിറങ്ങിയ
ശൂന്യമായൊരെന്റെ
വേരുകൾ ഉണ്ടാകും...
ആ നിമിഷംപോലും
നീ എന്നെ ഓർക്കണം
എന്ന് പറയില്ല
ഞാൻ...
എങ്കിലും
തീ പടരാൻ മടിച്ച
വിരൂപിയായോരെൻ
ഹൃദയത്തിൽ
തിരിഞ്ഞുനോക്കുമെങ്കിൽ
മാത്രം
ഇന്നും കലഹിക്കുന്ന
ഒരുതുള്ളി കണ്ണുനീരിന്റെ
കടലോളം കൊണ്ട്
നീ
എന്റെ ഓർമ്മകളെ പുണരുക,
കൂടെ ആദ്യ ചുംബനത്തിൽ
നീ ഒളിച്ച
ആ ചെറു പുഞ്ചിരിയും
മതി അത്രയും മതി..!!
2. ശിശിര ദൂരം
എന്റെ മരണശേഷം
മാത്രം ഞാൻ
എഴുതിയ വരികളിൽ
നിനക്കായുള്ള
പ്രണയലേഖനങ്ങൾ
തിരയുക...
മടുക്കും വരെ തിരയുക...
ഒടുക്കം
കാണാതെ പോയ
വരികൾ എല്ലാം
നിനക്കായ് ഞാനെഴുതിയ
പ്രണയലേഖനങ്ങളാണ്
എന്ന് ഉറപ്പ് വരുത്തി
വെറുതെ ഒരിക്കൽ കൂടി
എന്നെ ഓർക്കുക...
വീണ്ടും നമ്മെ
ഓർത്തു കൊണ്ട്
ഇരിക്കുക...
ഒടുവിൽ വിശ്രാന്തിയിൽ
ആണ്ടു പോയ
ഏകനായ ഓർമ്മകളെ
മറവിയെന്ന്
പേര്ചൊല്ലി വിളിച്ചിടാം...
അങ്ങനെ
ലോകം അറിയാതെ പോയ
സമൃദ്ധിയുടെ വിപ്ലങ്ങളെ
ഈ മണ്ണിൽ പലരും
പേര് മാറ്റി വിളിച്ചിരിക്കും?
നമ്മളെ പോലെ...
3.കവിയുടെ വിരഹം
എന്നിൽ കൊഴിഞ്ഞോരാ
വസന്തമേ,
നീ വിട പറയാതെ
തിരിഞ്ഞു നോക്കാതെ
പോയി വരിക...
വേനലിന്റെ ഉമിതീയിൽ
വെന്തുരുകി
ഞാൻ മരിക്കുമെങ്കിലും
നിനക്ക് വേണ്ടി
എന്റെ വേരുകളെ
ഈ മണ്ണിൽ ഉപേക്ഷിച്ചിടാം...
ഒരുപക്ഷേ
നിന്റെ മടക്കയാത്രയുടെ
ഇടവേളകളിൽ
അവ വേരറ്റെന്ന് അറിയുമ്പോൾ
നീ ഒരിക്കലും
കണ്ണീരിൽ ഉപ്പ് ചേർക്കരുത്...
നിനക്ക് വേണ്ടി
ഈ വേരുകളിൽ
നിന്നൊരു നാമ്പെങ്കിലും
ഞാൻ
ഈ ഭൂമിയുടെ ഭ്രൂണത്തിൽ
മാറ്റിവെച്ചിരിക്കും...
അന്ന് ഓർമ്മപ്പെടുത്താൻ
നിന്റെയൊരാ പുഞ്ചിരി മാത്രം
മതിയെനിക്ക്
മറക്കില്ലെന്ന പ്രതീക്ഷയുടെ ഭാരവും
താങ്ങി മൗനത്തിൽ
വീണ്ടും തളിരിടും ഞാൻ.
മരണമില്ലാത്തൊരാ
കവിത പോലെ....
4. അസ്ഥി
ഞാൻ
മരണപ്പെട്ടന്നറിയുമ്പോൾ
മാത്രം
നീ എന്റെ കവിതകളെ
തിരയുക...
മടുക്കും വരെ തിരയുക.
തിരഞ്ഞുകൊണ്ടിരിക്കുക...
ഒടുവിൽ
ഞാനും എന്റെ കവിതകളും
മണ്ണോട് മണ്ണ്
ചേർന്നെന്നറിയുന്ന
കാലങ്ങളിൽ
നീ നിന്റെ
പൂന്തോട്ടത്തിലേക്ക്
കണ്ണോടിക്കുക...
അവിടെയായി
രക്തത്തിന്റെ ഗന്ധമുള്ള
പാരിജാതപ്പൂക്കൾ
വിടർന്നിട്ടുണ്ടാകും...
അശുദ്ധിയെന്ന് ചൊല്ലി
നീ അവയെ
മാറ്റിനിർത്തരുത്...
ചവിട്ടിയരക്കരുത്.!
അവ പാവമെന്ന്
ആരോ പറയുന്നനേരം
മാത്രം നീ
അവരുടെ മുറിവേറ്റ
വസന്തത്തെ
ഒന്ന് മെല്ലെതലോടുക..
ഒരുതുള്ളി
കണ്ണുനീരിന്റെ ദാഹജലം
നീ പൊഴിക്കുക...
മതി..
അത്രമാത്രം..!
5. മൃതി
സമൃദ്ധിയുടെ പിൻബലം
ഇല്ലാതെ മരിച്ചു
വീണ മറവികളെ
ഞാൻ ഓർക്കുന്നു.
സുന്ദരവും സൗരഭ്യവും
നിറഞ്ഞതായിരുന്നു
അവ.
പ്രണയത്തിന്റെ മരീചികയിൽ
വീണ്ടും വീണ്ടും
കണ്ടുമുട്ടാൻ ആഗ്രഹിച്ച
അപ്പൂപ്പൻ താടിയെ പോലെ
ഒരുനാളും
നിലംതൊടാതെ വാനിന്റെ
അനന്തതയിലേക്ക്
ചേക്കേറാൻ കൊതിച്ച
വിഡ്ഢികളെന്ന പോലെ.
എന്തിനായിരുന്നു
ഈ ഭൂമിയുടെ
ചന്തമെല്ലാം
ഒന്നിലേക്ക് കൂടണഞ്ഞത്.
എന്തിനായിരുന്നു
വിട ചൊല്ലലുകൾക്ക്
കാത്തു നിൽക്കാതെ
ഒരിതൾ പൂവിനെ
വസന്തം മറന്നുവെച്ചത്.
എങ്കിലും
കുറ്റപ്പെടുത്തി ഞാൻ
സ്മരിക്കുന്നു നിന്നെ.
കൊഴിഞ്ഞു പോയ
കാലത്തിന്റെ പൊട്ടിവീണ
വളപ്പൊട്ടുകളെ
മാറോട് ചേർത്ത
ബാല്യമെന്ന പോലെ.!
പരസ്പരം കണ്ടുമുട്ടാൻ
കഴിയാതെ പോയ
കണ്ണുനീർ തുള്ളികളുടെ
നിസ്സഹായത പോലെ.!
English Summary: Maranathinappuram, Malayalam Poem