‘പെണ്ണിന്റെ സമ്മതമില്ലാതെ നടത്തുന്ന കല്യാണത്തോട് രാധമ്മയ്ക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല’
കല്യാണത്തിനായുള്ള മന്ത്രകോടി രാധമ്മയുടെ വകയായിരുന്നു. ഒപ്പം കന്നി, തുലാം ആദ്യത്തിൽ നട്ട് മകരത്തിൽ കൊയ്തെടുത്ത മുണ്ടകൻ നെല്ല് രണ്ട് ചാക്ക് രാധമ്മ കരിമുണ്ടനും വെളുത്തയ്ക്കും മനമറിഞ്ഞ് സമ്മാനിച്ചു.
കല്യാണത്തിനായുള്ള മന്ത്രകോടി രാധമ്മയുടെ വകയായിരുന്നു. ഒപ്പം കന്നി, തുലാം ആദ്യത്തിൽ നട്ട് മകരത്തിൽ കൊയ്തെടുത്ത മുണ്ടകൻ നെല്ല് രണ്ട് ചാക്ക് രാധമ്മ കരിമുണ്ടനും വെളുത്തയ്ക്കും മനമറിഞ്ഞ് സമ്മാനിച്ചു.
കല്യാണത്തിനായുള്ള മന്ത്രകോടി രാധമ്മയുടെ വകയായിരുന്നു. ഒപ്പം കന്നി, തുലാം ആദ്യത്തിൽ നട്ട് മകരത്തിൽ കൊയ്തെടുത്ത മുണ്ടകൻ നെല്ല് രണ്ട് ചാക്ക് രാധമ്മ കരിമുണ്ടനും വെളുത്തയ്ക്കും മനമറിഞ്ഞ് സമ്മാനിച്ചു.
കരിമുണ്ടൻ (കഥ)
വെയിലിന്റെ വെട്ടം പരന്നൊഴുകിയിട്ടും ചാണകക്കിളികൾ മുറ്റത്ത് ‘കലപില’ ശബ്ദം കൂട്ടുന്നുണ്ട്. ചാണകം മെഴുകിയ മുറ്റത്തു നിന്ന് പുഴുക്കൾ ഭക്ഷിച്ച് പറന്നു പോകുന്ന ചാണകക്കിളികളെ രാധമ്മ നുറുങ്ങരി വിതറി ഊട്ടുന്നത് പതിവുള്ളതാണ്. കരിമുണ്ടനും വെളുത്തയും തിരുവാതിരക്കാലമായാൽ മൺകുഴച്ച് പുറന്തിണ്ണ പിടിക്കാനും തറയിലെ കുണ്ടും കുഴിയും തൂർത്ത് ചാണകം തളിച്ച് ശുദ്ധി വരുത്താനും മുണ്ടയ്ക്കൽക്കളത്തിൽ അതിരാവിലെതന്നെ എത്തിച്ചേരും.
ദേശത്തെ അറിയപ്പെടുന്ന തറവാടായ മുണ്ടയ്ക്കൽക്കളത്തിൽ രാധമ്മയും ആങ്ങള ഗോപാലൻകുട്ടി നായരും മാത്രമേ സ്ഥിരം താമസമുള്ളു. തിണ്ണ നിരങ്ങുക
എന്ന ശൈലിയ്ക്ക് ഗോപാലൻകുട്ടി നായർ പ്രത്യക്ഷ ഉദാഹരണമാണ്. നിഷ്ക്രിയനായ ഗോപാലൻകുട്ടി നായർ പെങ്ങളുടെ ആക്ഷേപങ്ങളും പഴിപറച്ചിലും സഹിക്കവയ്യാതാകുമ്പോൾ മാത്രം കരിമുണ്ടന്റെ പണിയിൽ മേൽനോട്ടം വഹിക്കുകയാണെന്ന വ്യാജേന ഒന്ന് ഒത്തുചേരും. രാധമ്മ എത്ര അധിക്ഷേപിച്ചാലും പരിഹസിച്ചാലും ഗോപാലൻകുട്ടി നായർക്ക് എതിരഭിപ്രായമോ തർക്കമോ ഒന്നും തന്നെയില്ല. തൊഴിലൊന്നും ചെയ്യാതെ വീടുകൾ തോറും ഊരുകൾ തോറും അലഞ്ഞു നടക്കുക; അല്ലെങ്കിൽ മൗനമായി ഒരിടത്ത് ചുരുണ്ടു കൂടിയിരിക്കുക... അതാണ് അയാളുടെ ഇഷ്ട വിനോദങ്ങൾ.
കരിമുണ്ടനും വെളുത്തയും മുണ്ടയ്ക്കൽക്കളത്തിലെ സകല പണികളും ചെയ്ത് രാധമ്മയ്ക്ക് ഒരു സഹായമായി നിൽക്കുവാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. കരിമുട്ടി പോലെ കടും കറുത്ത നിറമുള്ള കരിമുണ്ടന് വെളുത്തയെ പുടമുറി ചെയ്യുവാൻ കഴിയുമെന്ന് നാട്ടുകാർ സ്വപ്നേപി കരുതിയിരുന്നതല്ല. വെളുത്ത തന്റെ പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വെളുത്തു സുന്ദരിയായിരുന്നു. കരിമുണ്ടന്റെ ആലോചന ചെറുകൈതപ്പുറത്തെ മുരടൻ വേലായുധൻ വെളുത്തയുടെ കുടിയിൽ അവതരിപ്പിച്ചപ്പോൾ കുടിയുടെ തെക്കുഭാഗത്തിരുന്ന് പ്ലാശിന്റെ തോലു കൊണ്ട് കയറുപിരിക്കുകയായിരുന്ന വെളുത്ത നാണിച്ച് അവിടെ നിന്നെഴുന്നേറ്റ് മുണ്ടയ്ക്കൽ ക്കളത്തിലെ രാധേമ്പ്രാട്ടിയുടെ അടുത്തേയ്ക്ക് വെച്ചു പിടിച്ചത്രെ. വെളുത്തയുടെ പ്രകടനങ്ങളിൽ നിന്ന് എന്തോ മണത്തറിഞ്ഞ രാധമ്മ തിരുവാതിരയ്ക്ക് ചോഴി വരുമ്പോൾ ‘കാലൻ’ കെട്ടുന്ന വെളുത്തയുടെ അപ്പനെ തറവാട്ടിലേക്ക് വിളിപ്പിച്ച് കാര്യം ചോദിച്ചപ്പോഴാണ് പെണ്ണിന്റെ കിണുങ്ങലിന്റെ സംഗതി പിടികിട്ടിയത്.
ഏത് വിഭാഗത്തിൽ പെട്ടവരായാലും പെണ്ണിന്റെ സമ്മതമില്ലാതെ നടത്തുന്ന കല്യാണത്തിനോട് രാധമ്മയ്ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് കരിമുണ്ടനെ വിവാഹം കഴിക്കുന്നതിൽ വെളുത്തയ്ക്ക് ഇഷ്ടമുണ്ടോ എന്ന കാര്യം രാധമ്മ വെളുത്തയോടുതന്നെ അന്വേഷിച്ചത്. വെളുത്ത രാധമ്മയോട് നൂറു വട്ടം സമ്മതം മൂളീത്രെ. വെളുത്തയെ കെട്ടുന്നതിനു എത്രയോ മുൻപു തന്നെ കരിമുണ്ടൻ മുണ്ടയ്ക്കലെ സ്ഥിരം പണിക്കാരനാണ്. രാധമ്മ കരിമുണ്ടനോടും കാര്യം തിരക്കിയത്രെ. വെളുത്തയെ നിനക്കിഷ്ടമാണോ എന്ന് കരിമുണ്ടനോട് ചോദിച്ചപ്പോൾ വെളുത്തയെ കെട്ടിയാൽ താൻ പൊന്നുപോലെ നോക്കും എന്നാണത്രെ കരിമുണ്ടൻ പറഞ്ഞത്. കരിമുണ്ടനോട് ഒന്നുകൂടി ആലോചിച്ചിട്ടു പോരെ പുടമുറി എന്ന് രാധമ്മ ഊന്നിയപ്പോൾ, കരിമുണ്ടൻ വെളുത്തയോട് തനിക്കുള്ള അതിരുകവിഞ്ഞ ഇഷ്ടം രാധമ്പ്രാട്ടിയെ അറിയിക്കുകയായിരുന്നത്രെ. കരിമുണ്ടന്റെ കറുത്ത ബലിഷ്ഠ ശരീരം കണ്ട് കരിമുണ്ടന്റേതാകുവാൻ കൊതിച്ചിരുന്ന ഒരു കാലം വെളുത്തയ്ക്കുമുണ്ടായിരുന്നത്രെ.
കല്യാണത്തിനായുള്ള മന്ത്രകോടി രാധമ്മയുടെ വകയായിരുന്നു. ഒപ്പം കന്നി, തുലാം ആദ്യത്തിൽ നട്ട് മകരത്തിൽ കൊയ്തെടുത്ത മുണ്ടകൻ നെല്ല് രണ്ട് ചാക്ക് രാധമ്മ കരിമുണ്ടനും വെളുത്തയ്ക്കും മനമറിഞ്ഞ് സമ്മാനിച്ചു.
മുണ്ടയ്ക്കൽക്കളം ആ ദേശത്തെ പ്രശസ്തമായ കൃഷിയിടങ്ങളുള്ള തറവാടുകളിലൊന്നാണ്. പടിഞ്ഞാറു വശം മുഴുവൻ വിസ്തൃതമായ മേക്കാട് പറമ്പാണ്. പറമ്പിന്റെ മുകൾ ഭാഗത്തേയ്ക്ക് ഇടതൂർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ ധാരാളമായി കാണാം.
കരിമ്പനകൾ ഇടതിങ്ങി നിൽക്കുന്ന മേക്കാട് പറമ്പിൽ പണിയെടുത്തിട്ടാണ് കരിമുണ്ടൻ കടും കറുപ്പായി പോയതെന്ന് വെളുത്ത കളിയാക്കും. കരിമ്പനയുടെ കാറ്റേറ്റാൽ പെട്ടെന്ന് കറുക്കുമത്രേ. അതിനാൽ മേക്കാട് പറമ്പിലെ കാടു വെട്ടിത്തെളിച്ച് ചേനക്കൃഷി നടത്തുമ്പോൾ അവിടേയ്ക്ക് കരിമുണ്ടൻ വെളുത്തയെ അടുപ്പിക്കില്ലത്രെ. കരിമ്പന കാറ്റേറ്റ് വെളുത്തയുടെ നിറം കറുത്തു പോയാലോ എന്നു കരുതിയാണെന്ന് മറ്റു പണിക്കാർ കുശുകുശുക്കും. കരിമ്പച്ച നിറത്തിൽ തഴച്ചുവളർന്ന കാട്ടുചെടികൾ
വെട്ടിമാറ്റി മേക്കാട് പറമ്പിൽ കൃഷി ചെയ്യുവാൻ രാധമ്മ ഗോപാലൻകുട്ടി നായരെ ഏൽപ്പിച്ചാലും അയാൾ അതിലൊന്നും വലിയ ശ്രദ്ധ ചെലുത്തില്ലായിരുന്നു. ഉണ്ടും ഉറങ്ങിയും ജീവിക്കുക.. അലസതയുടെ പര്യായമായി ഗോപാലൻകുട്ടി നായർ ജീവിച്ചു. രാധമ്മയുടെ ശ്രമങ്ങളെല്ലാം വിഫലമായി. ഗോപാലൻകുട്ടി നായരോ ; കാലം കഴിച്ചു കൂട്ടി.
ഇതിനിടെ കരിമുണ്ടന്റെ പെണ്ണ് വെളുത്തയ്ക്ക് കണ്ണിലെ ഞരമ്പുകൾക്ക് ബലക്ഷയം സംഭവിച്ച് കാഴ്ചക്കുറവ് വന്നു. പല വൈദ്യൻമാരെ കാണിച്ചിട്ടും ഒരു തരത്തിലും രോഗശമനം ഉണ്ടായില്ല. വെളുത്തയ്ക്ക് പണിക്കു പോകുവാൻ പോലും പറ്റാത്ത അവസ്ഥയായി. മരുന്നുകളും മന്ത്രങ്ങളും തന്ത്രങ്ങളും എല്ലാം മാറി മാറി പരീക്ഷിച്ചിട്ടും കണ്ണിന്റെ കാഴ്ചശക്തി പൂർണമായും തിരിച്ചു കിട്ടിയില്ല. കരിമുണ്ടൻ ദു:ഖിച്ച് മുണ്ടയ്ക്കൽക്കളത്തിൽ വരുമ്പോൾ രാധമ്മ സാന്ത്വനിപ്പിക്കും. വെളുത്ത കരിമുണ്ടനെ ഊട്ടുന്നതു പോലെ രാധമ്മ ഊട്ടും. പണി കഴിഞ്ഞാൽ കരിമുണ്ടൻ, രാധമ്മയിൽ നിന്ന് കിഴക്കോറം വഴി കുണ്ടനെണ്ണപ്പാത്രത്തിൽ കടുകെണ്ണ വാങ്ങി കറുത്ത ദേഹത്തിൽ എണ്ണ തേച്ചുപിടിപ്പിക്കലുണ്ട് ! ഈ പ്രവൃത്തി വെളുത്ത നോക്കിക്കാണുന്നതു പോലെ രാധമ്മ ഇഷ്ടത്തോടെ നോക്കിക്കാണും. കരിമുണ്ടനിൽ ഈ പ്രകടനങ്ങളൊന്നും ഒരു ഭാവഭേദങ്ങളും ഉണ്ടാക്കിയില്ല. കരിമുണ്ടൻ പണി കഴിഞ്ഞ് ആമ്പൽക്കുളത്തിൽ പോയി കുളിച്ച് തന്റെ കുടിയിൽ വെളുത്തയുടെ സമീപം എത്തിച്ചേരും. വെളുത്തയുടെ രോഗത്തിനുള്ള ശുശ്രൂഷകൾക്ക് ഒരു തടസ്സവും കരിമുണ്ടൻ വരുത്തിയിരുന്നില്ല. ഒടുവിൽ ഒരു വൈദ്യന്റെ നിർദേശമനുസരിച്ച് കരിമ്പനയോലയുടെ തണ്ട് വാട്ടി പിഴിഞ്ഞെടുത്ത നീര് കണ്ണിൽ രണ്ടുനേരം തുള്ളി തുള്ളിയായി വീഴ്ത്തിക്കൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ വെളുത്തയുടെ കാഴ്ചകൾ നിറമുള്ളതായി !
കരിമുണ്ടൻ വീണ്ടും വെളുത്തയേയും കൊണ്ട് മുണ്ടയ്ക്കൽ തറവാട്ടിൽ പണിയ്ക്കെത്തി. വെളുത്തയ്ക്കു വേണ്ടി കരിമുണ്ടൻ ചെയ്യുന്ന സഹനങ്ങൾ വളരെയേറെയാണെന്നും വെളുത്തയുടെ ഭാഗ്യമാണ് കരിമുണ്ടൻ എന്നും രാധമ്മ പറയും.
രാധമ്മയ്ക്കും ഗോപാലൻകുട്ടി നായർക്കും മാത്രം സ്വന്തം കുടുംബമില്ല. ബാക്കിയുള്ള മൂന്നു സഹോദരൻമാരും വീടും കൂടുമായി പുതിയ മേച്ചിൽ പുറങ്ങളിൽ അഭയം തേടി. ഗോപാലൻകുട്ടി നായർ ചെറുപ്പത്തിലേ മടിയനായിരുന്നത്രെ. പേരുകേട്ട തറവാട്ടിലെ സമ്പത്തും സുഖ സൗകര്യവും അതിനു കാരണമായിത്തീർന്നെന്ന് നാട്ടുകാർ പറയും. അയാളെക്കൊണ്ട് ഉപകാരവും ഉപദ്രവവും ഇല്ല. രാധമ്മ അനിയനെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചെങ്കിലും ആ ബന്ധം മൂന്നു മാസമേ നിലനിന്നുള്ളു. വൈവാഹിക ജീവിതത്തോടു താല്പര്യമില്ലാത്ത ഗോപാലൻകുട്ടി നായരെ വിട്ട് പ്രതീക്ഷകളുമായി കയറി വന്നവൾ തിരിച്ചിറങ്ങിപ്പോയി.
രാധമ്മയ്ക്ക് പല വിവാഹാലോചനകളും വന്നെങ്കിലും അവർ വിവാഹത്തിനെതിരായി നിന്നു. രാധമ്മയ്ക്ക് കുട്ടിക്കാലത്ത് ഒരു കാർന്നോരിൽ നിന്നുണ്ടായ ദുരനുഭവം അവരുടെ മനസ്സിനെ തളർത്തിയിരുന്നത്രെ. ആ അനുഭവം പുരുഷവർഗ്ഗത്തോടു തന്നെയുള്ള എതിർപ്പായി രൂപാന്തരപ്പെട്ടെന്ന് തറവാട്ടിലെ മറ്റു മാന്യൻമാരും മഹതികളും പറഞ്ഞു ചിരിക്കും.
വെളുത്തയുടെ കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ വെളുത്തയോട് രാധമ്മ പറയുമായിരുന്നത്രെ... നിന്റെ കരിമുണ്ടനെപ്പോലെ കരുത്തനും വിശ്വാസയോഗ്യനുമായ ഒരുത്തനെ കണ്ടു കിട്ടിയില്ല എന്ന്.. അതാണ് വിവാഹം കഴിക്കാതിരുന്നതെന്ന് .
കരിമുണ്ടൻ രാധമ്മ പറയുന്നതിനപ്പുറം അണുവിട വ്യതിചലിക്കില്ല. അതുകൊണ്ടു തന്നെ രാധമ്മയ്ക്ക് കരിമുണ്ടനെ വലിയ സ്നേഹവുമായിരുന്നു.
ഗോപാലൻകുട്ടി നായർക്ക് ഇടയ്ക്ക് മറു ഗ്രാമങ്ങളിൽ അലഞ്ഞു നടക്കുന്ന ഒരു സമ്പ്രദായമുണ്ട്. ആ സമയത്ത് രാധമ്മയ്ക്ക് രാത്രി കാവൽ കിടക്കുന്നതു പോലും കരിമുണ്ടനായിരുന്നുവത്രെ. വെളുത്തയെ കല്യാണം കഴിച്ച ശേഷം രാത്രികളിൽ രാധമ്മയ്ക്ക് കാവൽ കിടക്കേണ്ടിവരുമ്പോൾ പുറത്തെ കൊട്ടിലിൽ കരിമുണ്ടനോടൊപ്പം വെളുത്തയും ഉണ്ടാകും.
രാധമ്മയ്ക്ക് ഇഷ്ടമുള്ള പനം കൂമ്പ് ചുട്ടെടുത്തു കൊടുത്ത് കരിമുണ്ടനും വെളുത്തയും രാധമ്മയെ സന്തോഷിപ്പിക്കും. എമ്പ്രാട്ടി മംഗലം കഴിക്കാത്തതിൽ കരിമുണ്ടനും വെളുത്തയ്ക്കും ദു:ഖമുണ്ട്.
രണ്ടു മൂന്നു ദിവസമായി ഗോപാലൻകുട്ടി നായർ ഊരുതെണ്ടാൻ പോയിരിക്കുകയാണ്. കരിമുണ്ടനും വെളുത്തയും തറവാട്ടിലെ കൊട്ടിലിൽ താമസമാക്കി. ഒരു ദിവസം രാത്രി കൊട്ടിലിന്റെ വാതിൽ പാളിയിൽ മുട്ടുന്നതു കേട്ട് കരിമുണ്ടൻ വാതിൽ തുറന്നപ്പോൾ രാധമ്മയാണ്. തനിക്ക് തറവാട്ടിനുള്ളിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടെന്നും പടിഞ്ഞാറ്റയിൽ കയറിക്കിടക്കാനും രാധമ്മ കരിമുണ്ടനോടു ആവശ്യപ്പെട്ടത്രെ. കരിമുണ്ടൻ നോക്കുമ്പോൾ വെളുത്ത ഗാഢനിദ്രയിലാണ്. വെളുത്തയെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി കൊട്ടിലിന്റെ ഇളകിയ വാതിൽപാളി ചാരിവെച്ച് പടിഞ്ഞാറ്റപ്പുരയിൽ കയറിക്കിടന്ന കരിമുണ്ടൻ ഉറക്കത്തിൽ ആരുടേയോ കര സ്പർശമേറ്റ് ഞെട്ടിയെഴുന്നേറ്റു. കത്തിച്ചു വെച്ച വിളക്കിന്റെ പ്രഭയിൽ രാധമ്മയെ കണ്ടു.
‘‘എമ്പ്രാട്ടി കിടന്നില്ലേ?’’ ചോദ്യം രാധമ്മ കേട്ടില്ല.
കരിമുണ്ടന്റെ കറുത്തു കുറുകിയ ബലമേറിയ ശരീരം രാധമ്മ തൊട്ടു. മകര മാസത്തിലെ മഞ്ഞുപെയ്യുന്ന തണുപ്പിൽ കരിമുണ്ടന്റെ കറുത്ത കരിമ്പടത്തിനുള്ളിലേക്ക് രാധമ്മ കയറിക്കൂടിയപ്പോൾ കരിമുണ്ടന്റെ ദേഹം മരം കോച്ചും തണുപ്പിലും ചുട്ടുപൊള്ളി... വിങ്ങി വിയർത്തു.
നന്നേ പുലർച്ചെ കരിമുണ്ടൻ കൊട്ടിലിന്റെ പാളി തുറന്നു. വെളുത്തയുടെ കാലിൽ വീണ് മാപ്പിരന്നു. കരിമുണ്ടന്റെ ദേഹം ആ മരം കോച്ചും തണുപ്പിലും ചുട്ടുപൊള്ളി... വിങ്ങി വിയർത്തു.
Content Summary: Karimundan, Malayalam Short Story