‘അമ്മയുടെ ഗർഭപാത്രം മുതൽ ഈ മൺവഴി വരെ മാത്രമുള്ള ദൂരമാണീ ജീവിതം’
ഓർമ്മയുണ്ടോ? കെട്ടിപ്പിടിച്ചു നടന്ന ബാല്യവും വിരൽ കോർത്തു നടന്ന കൗമാരവും കെട്ടിപ്പിടിക്കാൻ കൊതിച്ച യൗവനവുമൊക്കെ...?
ഓർമ്മയുണ്ടോ? കെട്ടിപ്പിടിച്ചു നടന്ന ബാല്യവും വിരൽ കോർത്തു നടന്ന കൗമാരവും കെട്ടിപ്പിടിക്കാൻ കൊതിച്ച യൗവനവുമൊക്കെ...?
ഓർമ്മയുണ്ടോ? കെട്ടിപ്പിടിച്ചു നടന്ന ബാല്യവും വിരൽ കോർത്തു നടന്ന കൗമാരവും കെട്ടിപ്പിടിക്കാൻ കൊതിച്ച യൗവനവുമൊക്കെ...?
മൺപാതകൾ (കഥ)
പുതു മണ്ണു വിരിച്ച മൺപാതയുടെ ഓരത്തെ മൺതിട്ടയോട് ചേർന്ന് ഞാനിരുന്നു. അമ്മയുടെ പള്ളയോട് ചേർന്നിരിക്കുന്ന കുഞ്ഞിനെപ്പോലെ.
അപ്പോൾ വല്ലാത്ത ഒരു തരം സുരക്ഷിതത്വം തോന്നി. അമ്മയുടെ സാരിത്തുമ്പിനോളം എന്റെ കണ്ണീരൊപ്പാൻ ഈ പാതയിലെ മണ്ണിനു മാത്രമേ കഴിയൂ എന്നെനിക്കുറപ്പുണ്ടായിരുന്നു.
പുതു മണ്ണിനു പുറത്ത് കരിയിലകൾ വീണു തുടങ്ങിയിരിക്കുന്നു. കരിയിലകൾ കരിഞ്ഞിരുന്നെങ്കിലും അതിനടിയിലെ മണ്ണിന്റെ നനവ് ഉണങ്ങാതെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ചിലർ അങ്ങനെയാണ് ! സ്വയം ഉണങ്ങി ഇല്ലാതെയാവുകയും ഒരു തരം ആർദ്രത അവശേഷിപ്പിക്കുകയും ചെയ്യുന്നു,
മണ്ണിന്റെ നനവു പോലെ.
കരിയിലകൾ.....
പറന്നു പോവാതെയിരിക്കട്ടീ കരിയിലകൾ..
ഓരോ മൺപാതയും ഒരു തിരിച്ചുവരവാണ്. വീട്ടിലേക്കുള്ള മടക്കമാണ്. അവനവനിലേക്ക്, അമ്മയുടെ ഗർഭപാത്രത്തിലേക്ക്, ഏറ്റവും സുരക്ഷിതമായ ഇടത്തിലേക്കുള്ള തിരിച്ചുവരവാണ്. സ്വന്തം മുതുകത്ത് വലിച്ചു കയറ്റിയതും കയറ്റിവയ്ക്കപ്പെട്ടതുമായ ഭാരങ്ങളെല്ലാം ഉപേക്ഷിച്ചു കൊണ്ടുള്ള മടക്കം.
വീട്ടിലേക്ക് മാത്രമാണ് മൺപാതകൾ ഇനിയും അവശേഷിക്കുന്നത്. മൺപാതകൾ ...
അവ ടൈലും കോൺക്രീറ്റും ബിററുമിനും നിറഞ്ഞ നഗരവീഥികളിലേക്ക് നീളുന്നു.
മണ്ണിന്റെ നൈർമല്യം നഷ്ടപ്പെട്ട നരക വീഥികൾ.
ഞാൻ വീണ്ടും പാതയോരത്തെ മൺ ഭിത്തിയോട് ചേർന്നിരുന്നു.
മൺപാത എന്നോട് ചോദിച്ചു.
‘‘ഓർമ്മയുണ്ടോ?
കെട്ടിപ്പിടിച്ചു നടന്ന ബാല്യവും
വിരൽ കോർത്തു നടന്ന കൗമാരവും
കെട്ടിപ്പിടിക്കാൻ കൊതിച്ച യൗവനവുമൊക്കെ...? ’’
മൺപാതകൾ ഒപ്പുകടലാസു പോലെയാണ്. എല്ലാം ഒപ്പിയെടുക്കും - കനവും കണ്ണീരും വിരഹവും വേദനയുമെല്ലാം. എല്ലാം .
നടന്നു പോയ പാദങ്ങളെല്ലാം ഉള്ളിൽ ചേർത്തു വക്കും. ചവിട്ടിയരച്ചതും തഴുകിയകന്നതുമെല്ലാം -
കഥകൾ കേൾക്കാൻ മുത്തശ്ശിയുടെ മാറോട് ചേർന്നിരിക്കുമ്പോലെ ഞാൻ മൺ ചുവരിനോട് കുറേക്കൂടി അമർന്നിരുന്നു.
ചുവരിൽ അനവധി മൺ ഗോപുരങ്ങൾ!
അതിനു മുകളിൽ ചെറിയ കല്ലുകൾ. മണ്ണു കൊണ്ട് ഗോപുരങ്ങൾ പണിതിട്ട് അതിനു മുകളിൽ കയറ്റി വച്ചതല്ലീ കല്ലുകൾ .
കാറ്റത്തും മഴയ്ക്കും മഞ്ഞത്തും ചുറ്റുമുള്ള മൺ തരികളൊക്കെ ഒഴുകിപ്പോയപ്പോഴും തനിക്കു താഴെയുള്ള മൺ തരികളെ ഇളകാതെ, വീഴാതെ പ്രതിരോധിച്ച ആ കല്ല് അവിടെ ഇരുന്നു പോയതാണ്.
എല്ലാ അച്ഛന്മാരും അങ്ങനെ തന്നെ ആയിരിക്കും.
ആവോ
എനിക്കറിയില്ല.
മഴ പെയ്തു തുടങ്ങിയിരിക്കുന്നു.
പുതുമണ്ണിൽ ചാലുകൾ കീറി കൊണ്ട് വെള്ളം ഒഴുകി തുടങ്ങി.
ഓർമ്മകളെ കാലം ഒഴുക്കിക്കളയുന്നതു പോലെ പാദങ്ങളുടെ അടിയിൽ നിന്നും മണ്ണും ഒഴുകിക്കൊണ്ടിരുന്നു.
ചേർത്തു പിടിക്കാൻ എത്ര ശ്രമിച്ചിട്ടും അവിടവിടെയായി ഓർമ്മ തുരുത്തുകളെ മാത്രം അവശേഷിപ്പിച്ചു കൊണ്ട് കാലം ഒഴുകി കൊണ്ടേയിരുന്നു.
മഴ പെയ്തൊഴിയുമ്പോൾ ഈ മൺ പാതയിൽ അവശേഷിച്ചത് ഏതാനും സൗഹൃദങ്ങളുടെ ഇലച്ചാർത്തുകൾ മാത്രം.
അമ്മയുടെ ഗർഭപാത്രം മുതൽ ഈ മൺവഴി വരെ മാത്രമുള്ള ദൂരമാണീ ജീവിതമെന്ന തിരിച്ചറിവിൽ മൺ ഭിത്തിയോട്ട് മുഖമമർത്തി ഞാനിരുന്നു.
Content Summary: Manpathakal, Malayalam short story written by Dr. Biju Thomas