സിനിമ പറഞ്ഞത് സാറയുടെ ചോയ്സ്: വിമർശിക്കുന്നവരോട് ജൂഡിനു പറയാനുള്ളത്
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത, ജൂഡ് ആന്തണി ജോസഫിന്റെ സാറാസ് എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വലിയൊരു ചർച്ചയ്ക്കാണ് തുടക്കമിട്ടത്. പ്രത്യയശാസ്ത്രങ്ങളുടെ അധികഭാരമൊന്നുമില്ലാതെ അതിസ്വാഭാവികമായി ഒരു പെൺകുട്ടിയുടെ ചോയ്സിനെക്കുറിച്ച് സംസാരിക്കുന്ന സിനിമ മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്നുണ്ട്.
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത, ജൂഡ് ആന്തണി ജോസഫിന്റെ സാറാസ് എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വലിയൊരു ചർച്ചയ്ക്കാണ് തുടക്കമിട്ടത്. പ്രത്യയശാസ്ത്രങ്ങളുടെ അധികഭാരമൊന്നുമില്ലാതെ അതിസ്വാഭാവികമായി ഒരു പെൺകുട്ടിയുടെ ചോയ്സിനെക്കുറിച്ച് സംസാരിക്കുന്ന സിനിമ മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്നുണ്ട്.
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത, ജൂഡ് ആന്തണി ജോസഫിന്റെ സാറാസ് എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വലിയൊരു ചർച്ചയ്ക്കാണ് തുടക്കമിട്ടത്. പ്രത്യയശാസ്ത്രങ്ങളുടെ അധികഭാരമൊന്നുമില്ലാതെ അതിസ്വാഭാവികമായി ഒരു പെൺകുട്ടിയുടെ ചോയ്സിനെക്കുറിച്ച് സംസാരിക്കുന്ന സിനിമ മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്നുണ്ട്.
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത, ജൂഡ് ആന്തണി ജോസഫിന്റെ സാറാസ് എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വലിയൊരു ചർച്ചയ്ക്കാണ് തുടക്കമിട്ടത്. പ്രത്യയശാസ്ത്രങ്ങളുടെ അധികഭാരമൊന്നുമില്ലാതെ അതിസ്വാഭാവികമായി ഒരു പെൺകുട്ടിയുടെ ചോയ്സിനെക്കുറിച്ച് സംസാരിക്കുന്ന സിനിമ മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്നുണ്ട്. സിനിമയുടെ പ്രമേയത്തെ ബഹുഭൂരിപക്ഷം പ്രേക്ഷകരും കയ്യടികളോടെ സ്വീകരിക്കുമ്പോഴും അതിലെ ധാർമികതയെ വിമർശിക്കുന്നവരും കുറവല്ല. എന്നാൽ, സാറാസിനു ലഭിച്ച അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ സ്വീകരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സിനിമ? വിമർശനങ്ങൾക്ക് മറുപടിയുണ്ടോ? ഉത്തരങ്ങളുമായി മനോരമ ഓൺലൈൻ കാൻഡിഡ് ടോക്കിൽ ജൂഡ് ആന്തണി ജോസഫ്.
എന്തുകൊണ്ട് 'സാറാസ്'?
ആദ്യം കഥ കേട്ടപ്പോൾ ഇങ്ങനെയൊരു സിനിമ ചെയ്യണോ എന്നു ഞാൻ ചിന്തിച്ചു. കാരണം ഞാൻ ക്രിസ്ത്യാനി ആണ്. എന്നെ സഭയിൽനിന്നു പുറത്താക്കുമോ? ബന്ധുക്കൾ എന്തു പറയും? അങ്ങനെയുള്ള ചിന്തകൾ വന്നപ്പോൾ ആദ്യമൊന്നു വേണ്ടെന്നു വച്ചെങ്കിലും പിന്നീട് എനിക്കു തോന്നി, എന്റെയുള്ളിൽത്തന്നെ ഒരു പിന്തിരിപ്പൻ ഉള്ള സ്ഥിതിക്ക് ഇതു നേരത്തേ തന്നെ പറയേണ്ടിയിരുന്ന കഥയാണ് എന്ന്. അതോടെ ഈ സിനിമ ചെയ്യാൻതന്നെ തീരുമാനിച്ചു.
ഭാര്യയോടു പറഞ്ഞപ്പോൾ കുട്ടികളെ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ അവൾക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ തിരക്കഥ വായിക്കാൻ കൊടുത്തു. വായിച്ചുകഴിഞ്ഞപ്പോൾ അവളുടെ നിലപാടു മാറി. എനിക്കറിയാവുന്ന, അൽപം ബോധവും ബോധ്യവുമുള്ള കുറച്ചു സ്ത്രീകൾക്ക് തിരക്കഥ വായിക്കാൻ കൊടുത്തു. അവർക്കും ഇഷ്ടമായി. അതിനുശേഷമാണ് ഇത് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. സിനിമയ്ക്ക് കൂടുതലും ലഭിക്കുന്നത് പോസിറ്റീവ് പ്രതികരണങ്ങളാണ്. സിനിമയുടെ പ്രമേയത്തോടു വിയോജിപ്പ് പ്രകടിപ്പിക്കുന്ന വളരെ കുറവു പ്രതികരണങ്ങളേ ലഭിച്ചിട്ടുള്ളൂ. എന്റെ ഏറ്റവും നല്ല സിനിമ ഇതാണ് എന്നു പറഞ്ഞവരുണ്ട്. ചില സമയത്ത് ചില മാജിക് സംഭവിക്കും. അതുപോലൊരു മാജിക് ഇതിലും സംഭവിച്ചെന്നു തോന്നുന്നു.
സാറയുടെ തീരുമാനത്തെ വിമർശിക്കുന്നവരോട്
സാറയ്ക്ക് എന്തുകൊണ്ട് രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോയ്ക്കൂടാ എന്ന ചോദ്യം പലരും ഉന്നയിച്ചു കണ്ടു. സത്യത്തിൽ സാറയുടെ പ്രശ്നം സിനിമയല്ല. സിനിമ ചെയ്യാൻ വേണ്ടിയല്ല അവൾ അമ്മയാകാൻ പറ്റില്ലെന്നു പറയുന്നത്. ചിലർ ചോദിച്ചു, സാറയ്ക്ക് എന്തുകൊണ്ട് കുട്ടികളെ ഇഷ്ടമല്ല എന്നത് സിനിമയിൽ കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന്? അതു തന്നെയാണ് ഞാൻ പറയുന്ന പോയിന്റ്. അതെന്തിനു പറയണം? അത് അവളുടെ ഇഷ്ടമല്ലേ? എനിക്ക് ചിക്കൻ ഇഷ്ടമല്ല എന്നു പറയുമ്പോൾ, എന്തുകൊണ്ട് എനിക്ക് അത് ഇഷ്ടമല്ല എന്നു ചോദിച്ചാൽ, എനിക്ക് അത് ഇഷ്ടമല്ല എന്നല്ലേ പറയൂ. അതിന് പ്രത്യേകിച്ച് കാരണം എന്തെങ്കിലും പറയാൻ സാധിക്കണം എന്നില്ല. ഒരു കാരണമുണ്ടാകാം... ഇല്ലാതിരിക്കാം! വ്യക്തിസ്വാതന്ത്ര്യം എല്ലാത്തിലും വേണമല്ലോ! അതു ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ ആ ഒഴുക്കിനൊപ്പം ഞാനും വന്നു എന്നേയുള്ളൂ.
എതിർക്കുന്നവരുടെ ഉള്ളിലുമുണ്ട് സംവാദം
ഒരു സിനിമ ഗംഭീര അഭിപ്രായം നേടി പ്രദർശിപ്പിക്കപ്പെടുന്നു. ചുറ്റുമുള്ളവർ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ആ സിനിമ ഒന്നു കാണണമല്ലോ എന്ന മനോഭാവത്തിലാകും ചിലർ അതു കാണാനിരിക്കുക. കണ്ടു കുറച്ചു കഴിയുമ്പോൾ അവർക്കു തോന്നും, ‘ഇതാണോ ഈ പറഞ്ഞ ഗംഭീര സിനിമ’ എന്ന്. കുട്ടികളെ വേണ്ടെന്നു വയ്ക്കുന്ന തീരുമാനം ഇഷ്ടപ്പെടാത്തവർ കാണും. അവർ അത് എഴുതട്ടെ! സിനിമയെ കീറി മുറിക്കണം എന്നു തന്നെയാണ് ഞാനും പറയുക. എന്തുകൊണ്ട് നിങ്ങൾ എന്റെ സിനിമയെ ഇഷ്ടപ്പെടുന്നില്ല എന്ന് ഞാൻ ചോദിക്കില്ല. ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഓകെ. ഇഷ്ടപ്പെട്ടാലും ഓകെ. അത്രയേ ഉള്ളൂ.
സമൂഹത്തിലെ ഭൂരിപക്ഷവും ഈ സിനിമയ്ക്കെതിരെ തിരിയും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ചെറിയൊരു ന്യൂനപക്ഷം മാത്രം ഇതിനെ പിന്തുണയ്ക്കും, ഒരു പക്ഷേ ഭാവിയിൽ ഈ സിനിമ ചർച്ചയാകും എന്നൊക്കെയായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ, ഞാൻ വിചാരിച്ചതിനേക്കാൾ വലിയൊരു സമൂഹം ഈ സിനിമയെ പിന്തുണച്ചു. ഈ സിനിമയെ എതിർക്കുന്നവരുടെ ഉള്ളിലെങ്കിലും, ഈ സിനിമയിൽ സംസാരിക്കുന്നതു പോലെയല്ലേ കാര്യങ്ങൾ നടക്കേണ്ടതെന്ന ചോദ്യം ഉയർന്നിട്ടുണ്ടാകും. അതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.
ആ ചോദ്യങ്ങൾ ഉചിതമല്ല
കല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപേതന്നെ അമ്മൂമ്മ എന്നെ കണ്ടപ്പോൾ ചോദിച്ചിട്ടുണ്ട്, മോനെ... എന്തു പറ്റീടാ... ഡോക്ടറെ കാണിച്ചോടാ എന്നൊക്കെ. ഒരുപാട് അർഥങ്ങൾ ഉണ്ട് ഈ ചോദ്യങ്ങൾക്ക്! ഇതു ഞാൻ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ചോദിക്കുന്നത് ഒട്ടും ഉചിതമല്ല. അതിപ്പോൾ അമ്മയായാലും അമ്മൂമ്മയായാലും ഇങ്ങനെ ചോദിക്കാൻ പാടില്ല. ഒരു പരിധി വരെ ഇത്തരം ചോദ്യങ്ങളെ 'സാറാസ് കണ്ടില്ലേ' എന്ന മറുചോദ്യം കൊണ്ട് പ്രതിരോധിക്കാൻ കഴിഞ്ഞേക്കും. ഈ സിനിമ ഇഷ്ടപ്പെടാത്തവരുടെ മനസ്സിൽ ചെറിയൊരു ചോദ്യമെങ്കിലും ഉയർത്താൻ ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.
സിനിമയ്‌ക്കൊപ്പം ഞാനും ഏറെ മാറി
പണ്ടൊക്കെ എന്റെ സിനിമ ഒരാൾ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ എനിക്ക് അസഹിഷ്ണുതയാകും. അവർക്ക് അസൂയ ആകുമെന്ന രീതിയിലാകും എന്റെ ചിന്ത പോവുക. എന്നാലിപ്പോൾ അങ്ങനെയല്ല. അവർ അത് പറഞ്ഞോട്ടെ, അത് അവരുടെ സ്വാതന്ത്ര്യമല്ലേ എന്നു ചിന്തിക്കാൻ എനിക്ക് കഴിയുന്നുണ്ട്. അതുപോലെ കുറച്ചുപേരെങ്കിലും മാറി ചിന്തിക്കില്ലേ? നാളെ മറ്റൊരു വീട്ടിൽ പോകേണ്ടവളാണ് എന്നു പറഞ്ഞാണ് പലരും പെൺകുട്ടികളെ വളർത്തുന്നത്. അതു മോശമായ രീതിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റൊരാളെ വെറുപ്പിക്കാതെതന്നെ നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ അയാൾക്ക് നമ്മളോട് ഒരു ബഹുമാനം തോന്നും. ഇത്തരം കാര്യങ്ങൾ സിനിമയിലൂടെ കാണുമ്പോൾ പെട്ടെന്ന് അത് മനസ്സിൽ കേറും. വലിയൊരു പുസ്തകം വായിക്കുന്നതിനേക്കാൾ എളുപ്പത്തിൽ സിനിമയിലെ ഒരു സീനിൽ നിന്നൊക്കെ മനസ്സിലാകും. അതുപോലെ ഞാൻ സ്വയം കുറച്ചൊക്കെ മാറിയിട്ടുണ്ട്.
ജീവനു വേണ്ടി വാദിക്കുന്നവരോട്
ഒരു കോശം പോലും ആകാത്ത ഒന്നിനു വേണ്ടിയാണ് ഇവർ വാദിക്കുന്നത്. കുട്ടികളില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇതു വേദനിപ്പിക്കുന്നതാണ്. പക്ഷേ, ഇത് പാപമാണ്, ചെയ്യരുത് എന്നൊക്കെ പറഞ്ഞ് ഇഷ്ടമില്ലാത്ത ഗർഭം ഒരു സ്ത്രീയുടെ തലയിൽ കെട്ടിവച്ച് അവർ പ്രസവിച്ചു കഴിയുമ്പോൾ ആ കുഞ്ഞിനെ കൊന്നു കളഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ നമ്മൾ രണ്ടു ജീവനുകളാണ് നശിപ്പിക്കുന്നത്. സിനിമയിലും അങ്ങനെയൊരു ഭാഗമുണ്ടായിരുന്നു. അത്രയും ഡാർക്ക് ആക്കേണ്ട എന്നു കരുതിയാണ് അതൊഴിവാക്കിയത്.
എപ്പോഴോ ജനിക്കാനിരിക്കുന്ന ഒന്നിനോടു കാണിക്കുന്ന കരുതലിന്റെ ചെറിയൊരു അംശമെങ്കിലും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയോട് കാണിച്ചുകൂടേ എന്നാണ് ഞാൻ ചോദിക്കുന്നത്. ആ പോയിന്റിലേക്കൊന്നും ആരും പോകില്ല. അവർ പറയുന്നത്, ഇതൊരു ജീവനാണ്. അതു നശിപ്പിക്കാൻ ആർക്കും അവകാശമില്ല എന്നാണ്. അതേ കാര്യം തന്നെയാണ് ഞാനും പറയുന്നത്. ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവും നശിപ്പിക്കാൻ പാടില്ലല്ലോ. അതിന് ആർക്കും അവകാശമില്ല. അവർ പറയുന്നതു തന്നെയാണ് ഞാനും പറയുന്നത്. ഇതു രണ്ടും പരസ്പരബന്ധിതമാണ്. ഏതു ജീവനെ കൊല്ലണം എന്നതാണ് ചോദ്യം.
പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ച് ആവലാതിയില്ല
രാജഗിരി ഹോസ്പിറ്റലിൽ വച്ചാണ് സിദ്ദിഖ് ഇക്കയുടെ ഭാഗം ചിത്രീകരിച്ചത്. സിനിമയിൽ അദ്ദേഹം പറയുന്ന ആ നീളൻ ഡയലോഗ് ഞാൻ അവിടെ ഇരുന്നാണ് എഴുതിയത്. നേരത്തേ എഴുതി വച്ചത് അവിടെയിരുന്നു വായിച്ചു നോക്കിയപ്പോൾ ചില പ്രശ്നങ്ങൾ തോന്നി. ഞാനുടനെ തിരക്കഥാകൃത്ത് അക്ഷയ്‌യെ വിളിച്ചു. ഒരു പക്ഷേ, ഈ പോയിന്റിൽ പ്രേക്ഷകർ നമ്മുടെ കയ്യിൽനിന്നു പോകുമെന്ന് ഞാൻ പറഞ്ഞു. അവിടെ തന്നെയിരുന്ന് പല തവണ മാറ്റിയെഴുതിയാണ് സിനിമയിൽ ഇപ്പോഴുള്ള ഡയലോഗിലെത്തിയത്. വളരെ പേടിച്ചിട്ടാണ് ഞാൻ ആ സീൻ എഴുതിയത്. ഇത് അങ്ങോട്ടോ ഇങ്ങോട്ടോ പോകാം! ഇത് ഒരാളെ വേദനിപ്പിക്കരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. കുട്ടികളില്ലാത്ത ഒരുപാടു പേർ നമുക്കിടയിലുണ്ട്. അവർക്കോ കുട്ടികളുള്ള മാതാപിതാക്കൾക്കോ ഇതു കണ്ടിട്ട് വിഷമം ആകരുതെന്ന് എനിക്കുണ്ടായിരുന്നു. പൊളിറ്റിക്കൽ കറക്ട്നെസിനെക്കുറിച്ച് എനിക്ക് ആവലാതിയില്ല. പാരന്റിങ് വലിയ സംഭവമാണ്. അത് എല്ലാവർക്കും ചെയ്യാൻ കഴിയില്ല. അതു ചെയ്യാൻ പറ്റാത്തവർ ആ പണിക്ക് പോകരുതെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ.
ചർച്ചകൾ ഉണ്ടാകട്ടെ
കുട്ടികളെ അബോർട്ട് ചെയ്യണമെന്നോ കുട്ടികൾ വേണമെന്നോ സിനിമ പറയുന്നില്ല. അതൊരു ചോയ്സ് ആണ്. സാറ എന്ന പെൺകുട്ടിയുടെ ചോയ്സ് മാത്രമാണ് സിനിമ ചർച്ച ചെയ്യുന്നത്. വിവാഹം ചെയ്യുന്നതിനു മുൻപു തന്നെ എത്ര കുട്ടികൾ വേണമെന്നൊക്കെ ചോദിക്കാനുള്ള സ്വാതന്ത്ര്യം വേണം. ഇതൊന്നും ആരും പറഞ്ഞു കൊടുക്കേണ്ട ഒന്നല്ല. നാം ശ്വസിക്കുന്നതു പോലെ സ്വാഭാവികമായി, ജൈവികമായി സംഭവിക്കേണ്ടതാണ്.
കുട്ടികൾ വേണ്ടെങ്കിൽ അതിനുള്ള കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കാമായിരുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്. കോണ്ടം 100 ശതമാനം സുരക്ഷിതമല്ല. അതിന്റെ കവറിൽത്തന്നെ അതെഴുതിയിട്ടുണ്ട്. അതുപയോഗിച്ചാലും ചിലപ്പോൾ ഗർഭധാരണം സംഭവിച്ചേക്കാം. അങ്ങനെയുള്ള ഗർഭധാരണം ഭാര്യയുടെയോ ഭർത്താവിന്റെയോ തെറ്റല്ല. അതിന്റെ പേരിൽ എന്തിന് ആ സ്ത്രീ ഗർഭം ധരിക്കണം എന്നതാണ് ചോദ്യം. ഇതു സംബന്ധിച്ച് ചർച്ചകളുണ്ടാകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.
English Summary: Saras movie is all about Sara's choices; says Jude Anthany Joseph, Director