മോഹൻലാൽ സിനിമകൾ തിയറ്ററിൽ കാണാൻ ജനം തയാറായി നിൽക്കുന്നു: സുരേഷ് കുമാർ അഭിമുഖം
ചലച്ചിത്ര വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആരുടെയും മുഖത്തു നോക്കി സത്യം തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് നിർമാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി.സുരേഷ് കുമാർ. ഇക്കാര്യത്തിൽ സൗഹൃദങ്ങൾക്ക് ഉപരി വ്യവസായത്തിന്റെ പുരോഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.കോവിഡ് ലോക്ഡൗണിനു ശേഷം തിയറ്ററുകൾ
ചലച്ചിത്ര വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആരുടെയും മുഖത്തു നോക്കി സത്യം തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് നിർമാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി.സുരേഷ് കുമാർ. ഇക്കാര്യത്തിൽ സൗഹൃദങ്ങൾക്ക് ഉപരി വ്യവസായത്തിന്റെ പുരോഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.കോവിഡ് ലോക്ഡൗണിനു ശേഷം തിയറ്ററുകൾ
ചലച്ചിത്ര വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആരുടെയും മുഖത്തു നോക്കി സത്യം തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് നിർമാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി.സുരേഷ് കുമാർ. ഇക്കാര്യത്തിൽ സൗഹൃദങ്ങൾക്ക് ഉപരി വ്യവസായത്തിന്റെ പുരോഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.കോവിഡ് ലോക്ഡൗണിനു ശേഷം തിയറ്ററുകൾ
ചലച്ചിത്ര വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആരുടെയും മുഖത്തു നോക്കി സത്യം തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് നിർമാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി.സുരേഷ് കുമാർ. ഇക്കാര്യത്തിൽ സൗഹൃദങ്ങൾക്ക് ഉപരി വ്യവസായത്തിന്റെ പുരോഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.കോവിഡ് ലോക്ഡൗണിനു ശേഷം തിയറ്ററുകൾ തുറക്കുകയും ഒടിടി വിവാദം കൊടുമ്പിരി കൊള്ളുകയും ചെയ്ത പശ്ചാത്തലത്തിൽ സുരേഷ്കുമാർ സംസാരിക്കുന്നു.
ഒടിടി പ്രശ്നം സജീവം ആണോ?
ഒടിടി ലക്ഷ്യമാക്കി താരങ്ങൾ സിനിമ എടുക്കാൻ തുടങ്ങി എന്നതാണു സമീപകാലത്ത് ഉണ്ടായ മാറ്റം.ചെറിയ ബജറ്റിൽ അവർ സിനിമ നിർമിച്ചു വൻ തുകയ്ക്ക് ഒടിടിയിൽ വിൽക്കുന്നു. നിർമാതാക്കളുടെ പണി ഇല്ലാതാക്കുന്ന പരിപാടിയാണ് ഇത്. ഇപ്പോഴത്തെ താരങ്ങളെല്ലാം വളർന്നതു തിയറ്ററുകളിലൂടെ ആണെന്ന സത്യം ആരും മറക്കരുത്.ജനം തിയറ്ററിൽ വന്നു കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാലേ ഇവരുടെ താരപദവി നിലനിൽക്കൂ. വീട്ടിലിരുന്നു പടം കാണുന്നവർ കയ്യടിക്കില്ല. മോഹൻലാലിന്റെ പുതിയ സിനിമകൾ ഒടിടിയിൽ നൽകുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. മലയാളത്തിലെ വലിയ താരമാണ് മോഹൻലാൽ.അദ്ദേഹത്തിന്റെ സിനിമ തിയറ്ററിൽ കാണാനും കയ്യടിക്കാനും ജനം തയാറായി ഇരിക്കുകയാണ്. അത് ഒടിടിയിലേക്ക് പോകുന്നതു തിയറ്ററുകാർക്കും ആസ്വാദകർക്കും നഷ്ടമാണ്. വർഷത്തിൽ ഒന്നോ രണ്ടോ ലാൽ സിനിമകൾ ഒടിടിയിൽ നൽകിയാൽ പ്രശ്നം ഇല്ല.എല്ലാ സിനിമകളും ഒടിടിയിലേക്ക് പോകുന്നതിനു മോഹൻലാലിനെ പോലെ ഒരാൾ കൂട്ടു നിൽക്കരുത്.
ഒടിടി നിർമാതാവിനു വലിയ സഹായമല്ലേ?
ചില നിർമാതാക്കൾ സാമ്പത്തിക പ്രതിസന്ധി കൊണ്ട് ഒടിടിയിൽ സിനിമ നൽകാറുണ്ട്. അത് അയാളുടെ നിലനിൽപിന്റെ പ്രശ്നമാണ്. എന്നാൽ മോഹൻലാലിനോ പൃഥ്വിരാജിനോ നിലനിൽപിന്റെ പ്രശ്നം ഇല്ല. സംസ്ഥാന അവാർഡ് നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ വളരെ രസകരമായ സിനിമയാണ്. അത് തിയറ്ററിൽ ഓടിച്ചാൽ ആളു കയറണമെന്നില്ല.ഇത്തരം സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ ധാരാളം പേർ കാണും. ഇതു പോലുള്ള സിനിമ എടുക്കുന്നവരുടെ അഭയ കേന്ദ്രം എന്ന നിലയിൽ ഒടിടിയെ നമുക്ക് തള്ളിപ്പറയാൻ സാധിക്കില്ല.എന്നെപ്പോലെ ഒരാൾ വല്ലപ്പോഴും സിനിമ എടുക്കുമ്പോൾ അത് ഒടിടിയിൽ നൽകുന്നതിനെയും വലിയ തെറ്റായി കാണാനാവില്ല.എന്നാൽ വലിയ താരങ്ങളുടെ പടം തിയറ്ററിൽ തന്നെ വരണം.എങ്കിലേ തിയറ്ററുകൾ ഉണരൂ. അതിന് അവർ മുൻകയ്യെടുക്കണം. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പടം തിയറ്ററിൽ പരാജയപ്പെട്ടാലും അവർക്ക് മറ്റൊരു പടം എടുത്ത് ഒടിടിയിൽ നൽകി നഷ്ടം നികത്താം. നഷ്ടത്തിന്റെ പേരിൽ ഒന്നോ രണ്ടോ പടം ഒടിടിയിൽ കൊടുത്താലും ആരും വിമർശിക്കില്ല. അത് സ്ഥിരം ആക്കുന്നതാണു പ്രശ്നം.
തിയറ്ററിൽ റിലീസ് ചെയ്തു രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞ് ഒടിടിയിൽ എന്നത് അംഗീകരിച്ചു കൂടേ?
‘കുറുപ്പ്’ ഒരേസമയം 505 സ്ക്രീനിലാണ് റിലീസ് ചെയ്തത്. എല്ലായിടത്തും വലിയ കലക്ഷനാണ്. രണ്ട് ആഴ്ച കൊണ്ട് ഈ സിനിമയ്ക്ക് മുടക്കു മുതൽ തിരിച്ചു കിട്ടും. 4 ആഴ്ച കഴിഞ്ഞ് ‘കുറുപ്പ്’ ഒടിടിയിലോ ടിവിയിലോ കാണിക്കുന്നതു കൊണ്ടു കുഴപ്പമില്ല. സിനിമ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് ഒടിടിയിലോ ടിവിയിലോ നൽകാമെന്നാണ് ഇപ്പോൾ നിർമാതാക്കളുടെ സംഘടന വച്ചിരിക്കുന്ന വ്യവസ്ഥ. കോവിഡ് സമയത്ത് എടുത്ത ചിത്രമാണേൽ 30 ദിവസം കഴിയുമ്പോൾ നൽകാം. ഇതു കുറയ്ക്കുന്നതിനെ കുറിച്ചു തൽക്കാലം ആലോചിക്കുന്നില്ല. ഇതു ലംഘിക്കുന്നവർക്കെതിരെ എന്തു ചെയ്യണമെന്ന് ആലോചിക്കേണ്ട കാര്യമാണ്. മുൻപ് സിനിമ റിലീസ് ചെയ്ത് 2 വർഷം കഴിയാതെ ടിവിയിൽ നൽകാൻ സാധിക്കില്ലായിരുന്നു.
ഇപ്പോൾ അത് 42 ദിവസമായി കുറഞ്ഞു. അതിനു മുൻപേ ചിത്രം ഒടിടിയിലോ ടിവിയിലോ നൽകിയാൽ നിർമാതാവിനു ലാഭം കിട്ടാം. എന്നാൽ ഫിലിം ചേംബർ പ്രസിഡന്റ് എന്ന നിലയിൽ തിയറ്റർ ഉടമകളുടെ ഉൾപ്പെടെ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കേണ്ടതിനാൽ അതിനെ അനുകൂലിക്കാൻ എനിക്കു സാധിക്കില്ല. എങ്കിലും 3 ആഴ്ച കഴിഞ്ഞ് ഒടിടിയിൽ കാണിച്ചാൽ വലിയ പ്രശ്നമില്ലെന്നു തോന്നുന്നു. ‘ഫോറൻസിക്’ എന്ന സിനിമ മൂന്നാം വാരം തിയറ്ററിൽ നന്നായി ഓടുമ്പോഴാണു ടിവിയിൽ വന്നത്. പണ്ട് 14 തിയറ്ററിൽ സിനിമ റിലീസ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 505 തിയറ്ററിലാണ് റിലീസ് ചെയ്യുന്നത്. ചെറിയ സ്ഥലങ്ങളിലെ തിയറ്ററുകളിൽ പോലും 2 ദിവസം കൊണ്ട് 3 ലക്ഷം രൂപ ഷെയർ വരും. ആദ്യ ദിവസങ്ങളിൽ തന്നെ പരമാവധി തുക കലക്ട് ചെയ്യുന്നതിനാൽ 14–21 ദിവസം കഴിയുമ്പോൾ സിനിമ ടിവിയിലോ ഒടിടിയിലോ കാണിക്കാം എന്നു പറയുന്നവരുണ്ട്. ഉടനെ തീരുമാനിച്ചില്ലെങ്കിലും ഭാവിയിൽ സംഭവിക്കാം.
സാങ്കേതിക മുന്നേറ്റത്തെ ചലച്ചിത്ര വ്യവസായത്തിന് അനുകൂലമായി പ്രയോജനപ്പെടുത്തണ്ടേ?
തീർച്ചയായും വേണം.സാറ്റലൈറ്റ് വഴിയും ഹാർഡ് ഡിസ്ക് മുഖാന്തരവും തിയറ്ററുകൾക്ക് ഡിജിറ്റൽ സിനിമ നൽകുന്ന കമ്പനികളുടെ കുത്തക അവസാനിക്കുകയാണ്. 5 ജി കൂടി വരുന്നതോടെ ഇനിയും വലിയ സാങ്കേതിക മുന്നേറ്റം ഉണ്ടാകും. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ രംഗത്തേക്ക് കടന്നു കഴിഞ്ഞു. മുൻപ് സിനിമ ഡിജിറ്റൽ ആയപ്പോൾ തിയറ്ററുകളിലെ പഴയ പ്രൊജക്ടറുകളെല്ലാം ഡിജിറ്റൽ സിനിമ വിതരണം ചെയ്യുന്ന കമ്പനിക്കാർ കൊണ്ടു പോയി. പകരം അവരുടെ പ്രൊജക്ടർ സ്ഥാപിച്ചു.ആദ്യ കാലത്ത് ഒരു ഷോയ്ക്ക് അവർ 100 രൂപയാണ് വാടക വാങ്ങിയിരുന്നത്. ഇപ്പോൾ ആഴ്ചയിൽ 14,000 രൂപയാണ് വാങ്ങുന്നത്.
ഈ സാഹചര്യത്തിൽ പുതിയതായി തുടങ്ങുന്ന തിയറ്ററുകളിൽ ഉടമ തന്നെ ഡിജിറ്റൽ പ്രൊജക്ടർ വാങ്ങണമെന്ന വ്യവസ്ഥയാണ് അസോസിയേഷൻ വച്ചിരിക്കുന്നത്. 15 തിയറ്ററുകളിൽ ഇതു നടപ്പാക്കി. അസോസിയേഷൻ വഴിയാണ് അവിടെ സിനിമ നൽകുന്നത്.ഡിജിറ്റൽ പ്രൊജക്ടർ സ്വന്തമായി വാങ്ങാത്തവർക്ക് സിനിമ നൽകില്ലെന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. പ്രൊജക്ടർ ഇല്ലാതെ തിയറ്റർ തുടങ്ങിയിട്ട് എന്തു കാര്യം.ഈ രംഗത്തെ കുത്തക കമ്പനികളെ വൈകാതെ പടിക്കു പുറത്തു നിർത്താനും നിർമാതാവിനും തിയറ്റർ ഉടമയ്ക്കും ലാഭം ഉണ്ടാക്കാനും സാധിക്കും.
കുത്തകകൾ എല്ലായിടത്തും പ്രശ്നമാണല്ലോ?
കുത്തക പരിപാടി ഒരിടത്തും നല്ലതല്ല. തിയറ്ററുകൾ എല്ലാം പൂട്ടിയാൽ വൻകിട ഒടിടി കമ്പനികളുടെ ദയയ്ക്കായി നിർമാതാക്കൾ ക്യൂ നിൽക്കേണ്ടി വരും. പരസ്പരം മത്സരിക്കുന്ന ഒടിടി കമ്പനികൾ അതോടെ സംഘടിച്ചു പ്രതിഫലം കുറയ്ക്കും. പാവപ്പെട്ട കർഷകന് ഉൽപന്നങ്ങൾക്കു വില ലഭിക്കാത്തതു പോലെ കിട്ടുന്ന കാശിന് പടം ഒടിടിയിൽ വിൽക്കേണ്ട ഗതികേടിലേക്ക് നിർമാതാക്കളെ എത്തിക്കാൻ അനുവദിക്കില്ല. ആയിരക്കണക്കിന് ആളുകൾക്കു നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലയാണ് തിയറ്ററുകൾ. സിനിമയ്ക്കു വരുന്നവരെ കൊണ്ടു വരുന്ന ഓട്ടോറിക്ഷക്കാരനും ടാക്സി ഡ്രൈവർക്കും സമീപത്തുള്ള കടക്കാർക്കുമെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. മാളിലുള്ള തിയറ്ററിൽ സിനിമ കണ്ടിറങ്ങുമ്പോൾ ഫുഡ് കോർട്ടിൽ പോയി ഭക്ഷണം കഴിക്കും. കടയിൽ കയറി ഷോപ്പിങ് നടത്തും. ജനങ്ങൾക്ക് പുറത്തു പോകാൻ ഒരു അവസരമാണ് തിയറ്ററിലെ സിനിമ. അതിനാൽ തിയറ്ററുകൾ പൂർവാധികം ശക്തമായി നിലനിൽക്കേണ്ടത് ചലച്ചിത്ര വ്യവസായത്തിന്റെയും നിർമാതാക്കളുടെയും മാത്രമല്ല ഒരുപാടു പേരുടെ ആവശ്യമാണ്.സർക്കാരിനു നികുതി ലഭിക്കാനും തിയറ്റർ വേണം.
‘മരക്കാർ’ പോലെ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ?
‘മരക്കാർ’ സിനിമയുടെ റിലീസ് പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ചു കഴിഞ്ഞു.മോഹൻലാലിന്റെ ‘ബ്രോ ഡാഡി’,‘റാം’,‘എലോൺ’ എന്നീ സിനിമകൾ പൂർത്തിയായി.‘റാം’ തിയറ്ററിലായിരിക്കും റിലീസ് ചെയ്യുക. മറ്റു രണ്ടു സിനിമകൾ ഒടിടിയിൽ ആയിരിക്കുമെന്നു നിർമാതാവ് അറിയിച്ചിട്ടുണ്ട്. ടൊവിനോയുടെ ‘മിന്നൽ മുരളി’യും ഒടിടിയിൽ ആണ്.കോവിഡ് കഴിഞ്ഞു ചലച്ചിത്ര വ്യവസായം ഉണർന്നു. തിയറ്ററുകളും സജീവമായി.‘മരക്കാർ’ കൂടി വരുന്നതോടെ അത് കൂടുതൽ മെച്ചപ്പെടും.