പ്രചോദനം യഥാർഥ സംഭവങ്ങള്, വിവാദങ്ങൾക്കു മറുപടി; ‘മേപ്പടിയാന്’ സംവിധായകൻ അഭിമുഖം
കരിയറിലെ ആദ്യ സിനിമയ്ക്കു തന്നെ ഗംഭീര പ്രതികരണങ്ങൾ ലഭിക്കുക, സിനിമ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടുക– നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഏറ്റവും സന്തോഷം നൽകുന്ന നിമിഷങ്ങളാണ്. അത്തരമൊരു മാനസികാവസ്ഥയിലാണ് ഉണ്ണി മുകുന്ദനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹൻ. ഒരു
കരിയറിലെ ആദ്യ സിനിമയ്ക്കു തന്നെ ഗംഭീര പ്രതികരണങ്ങൾ ലഭിക്കുക, സിനിമ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടുക– നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഏറ്റവും സന്തോഷം നൽകുന്ന നിമിഷങ്ങളാണ്. അത്തരമൊരു മാനസികാവസ്ഥയിലാണ് ഉണ്ണി മുകുന്ദനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹൻ. ഒരു
കരിയറിലെ ആദ്യ സിനിമയ്ക്കു തന്നെ ഗംഭീര പ്രതികരണങ്ങൾ ലഭിക്കുക, സിനിമ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടുക– നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഏറ്റവും സന്തോഷം നൽകുന്ന നിമിഷങ്ങളാണ്. അത്തരമൊരു മാനസികാവസ്ഥയിലാണ് ഉണ്ണി മുകുന്ദനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹൻ. ഒരു
കരിയറിലെ ആദ്യ സിനിമയ്ക്കു തന്നെ ഗംഭീര പ്രതികരണങ്ങൾ ലഭിക്കുക, സിനിമ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടുക– നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഏറ്റവും സന്തോഷം നൽകുന്ന നിമിഷങ്ങളാണ്. അത്തരമൊരു മാനസികാവസ്ഥയിലാണ് ഉണ്ണി മുകുന്ദനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹൻ. ഒരു സംഘട്ടനമോ കുറ്റകൃത്യമോ രക്തച്ചൊരിച്ചലോ ഇല്ലാതെ പ്രേക്ഷകരെ മുൾമുനയിൽ നിറുത്തുന്ന റിയലിസ്റ്റിക് ത്രില്ലർ ഒരുക്കിയാണ് മലയാള സിനിമയിലേക്ക് വിഷ്ണുവിന്റെ എൻട്രി. ആദ്യ സിനിമയുടെ വിജയത്തെക്കുറിച്ചും സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും സംവിധായകൻ വിഷ്ണു മോഹൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
സിനിമ സാധ്യമായതിനു പിന്നിൽ ഉണ്ണി
ആദ്യ സിനിമയ്ക്ക് ഇത്രയും നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഡബിൾ ഹാപ്പിയാണ്. ഒരുപാടു പേർ ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സിനിമയിൽ സഹകരിച്ച സാങ്കേതികപ്രവർത്തകർ മുതൽ പ്രമോഷനു സഹായിച്ചവർ വരെ നീളുന്ന ഒരുപാടു പേർ. ആദ്യം ഞാനൊരു കഥയും തിരക്കഥയുമായി നടക്കുന്നു. അതിലേക്ക് ഉണ്ണി മുകുന്ദൻ ചേരുന്നു. പിന്നെ, അതിലേക്ക് ഓരോരുത്തരായി വന്നു ചേരുകയായിരുന്നു. സിനിമ നന്നാകുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ, ഇത്രയധികം സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല.
ഈ സിനിമ ചെയ്യാൻ സാധിച്ചത് ഉണ്ണി എനിക്കൊപ്പം നിന്നതുകൊണ്ട് മാത്രമാണ്. എന്നെ വിശ്വസിച്ച് രണ്ടു മൂന്നു വർഷം ഇതിനായി ഉണ്ണി മാറ്റി വച്ചു. ഉണ്ണിയുടെ സ്ഥിരം ഇമേജ് മാറ്റി ഒരു സാധാരണക്കാരനാക്കി ചിത്രീകരിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഉണ്ണിയുടെ കരിയറിൽ ഈ സിനിമ വഴിത്തിരിവാകണം എന്നാഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചതിൽ സന്തോഷം. ഒരു സിനിമ വിജയിച്ചതിന്റെ മാത്രമല്ല, ആഗ്രഹിച്ച പല കാര്യങ്ങളും ഇതിലൂടെ വിജയിച്ചതിന്റെ സന്തോഷമുണ്ട്.
പ്രചോദനമായത് യഥാർഥ സംഭവങ്ങൾ
എന്റെ ജീവിതത്തിലുണ്ടായതും പരിചയക്കാർക്ക് നേരിടേണ്ടി വന്നതുമായ ചില സംഭവങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മേപ്പടിയാന്റെ തിരക്കഥ രൂപപ്പെടുത്തുന്നത്. അതുകൊണ്ടാണ് പ്രേക്ഷകർക്ക് ഇത്രയും കണക്ട് ആകുന്നത്. ഞാൻ ഈ സിനിമയെ കൺസീവ് ചെയ്തിരിക്കുന്നത് ആദ്യ പകുതി, രണ്ടാം പകുതി എന്ന തരത്തിലല്ല. സിനിമയെ അതിന്റെ ടോട്ടാലിറ്റിയിലാണ് ഉൾക്കൊണ്ടത്. ത്രില്ലർ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു കുറ്റകൃത്യമോ സംഘട്ടനമോ ഇല്ലാതെ തന്നെ പ്രേക്ഷകരെ മുൾമുനയിൽ നിറുത്താൻ സാധിച്ചു. ആ രീതിയിലാണ് സിനിമ എടുത്തത്. അത്രയും ടെൻഷനിലേക്ക് ആളുകളെ കൊണ്ടുപോകുമ്പോഴും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ക്ലൈമാക്സിൽ സംഭവിക്കുന്നുണ്ട്. അതു കണ്ടിറങ്ങുമ്പോൾ ഈ അനുഭവിച്ച ടെൻഷനൊക്കെ സന്തോഷത്തിന് വഴി മാറും. അതുകൊണ്ടാണ് പരമാവധി ടെൻഷനടിപ്പിക്കുന്നത്.
സൈബർ ആക്രമണം ദൗർഭാഗ്യകരം
സമൂഹമാധ്യമങ്ങളിൽ നിന്നു സിനിമ നേരിട്ട സൈബർ ആക്രമണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തലയിൽ മതവും രാഷ്ട്രീയവും മാത്രം ചിന്തിക്കുന്നവരാണ് സിനിമയ്ക്കെതിരെ ഇത്തരമൊരു ആക്രമണം അഴിച്ചു വിടുന്നത്. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതുകൊണ്ട് കഥാഗതിയിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. മറ്റൊരു പ്രസക്തിയും അതിനില്ല. ഗൗരവമുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയെ ഇതുപോലെ മനഃപൂർവം ഡിഗ്രേഡ് ചെയ്യുന്നത് കഷ്ടമാണ്. ഈ വിവാദങ്ങൾക്കിടയിലും സിനിമ പ്രേക്ഷകർ സ്വീകരിച്ചു എന്നതാണ് സന്തോഷം നൽകുന്ന കാര്യം. മൗത്ത് പബ്ലിസിറ്റി വഴിയാണ് സിനിമ കാണാൻ ആളുകൾ തിയറ്ററുകളിലെത്തുന്നത്. പലയിടങ്ങളിലും പടം ഹൗസ്ഫുൾ ആണ്. കുടുംബപ്രേക്ഷകർ സിനിമ കാണാനെത്തുന്നത് ഏറെ സന്തോഷം നൽകുന്നു.
ശബരിമലയ്ക്ക് മാലയിട്ടവർ മുറുക്കുമോ?
അവസാന സീക്വൻസിൽ ശബരിമലയ്ക്ക് പോകാൻ വേണ്ടി മാലയിട്ട ഉണ്ണിയുടെ കഥാപാത്രം മുറുക്കുന്നുണ്ട്. അത് നല്ലപോലെ ആലോചിച്ചു തന്നെയാണ് അങ്ങനെയൊരു കാര്യം സിനിമയിൽ ഉൾപ്പെടുത്തിയത്. മാലയിട്ടവർ മുറുക്കുന്നതിൽ പ്രശ്നമില്ലെന്ന് അന്വേഷിച്ച് ഉറപ്പിച്ചിരുന്നു. ഉണ്ണിയുടെ കഥാപാത്രത്തിന്റെ മാറ്റം കാണിക്കാനായിരുന്നു ആ സീക്വൻസ്. സിനിമയുടെ തുടക്കത്തിൽ ആർക്കും ഒരു പ്രശ്നവും വരുത്താതെ സൗമ്യനായി ജീവിക്കുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദന്റെ ജയകൃഷ്ണൻ. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ അയാളെ ബോൾഡ് ആക്കുന്നു. 'എനിക്ക് പണി തന്നാൽ, ഞാൻ തിരിച്ചു പണി തരും' എന്ന തരത്തിലാണ് അയാൾ മാറുന്നത്. സിനിമയുടെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവ് ശബരിമലയുമായി ബന്ധപ്പെട്ടാണ്. സിനിമയുടെ തുടക്കം മുതൽ ശബരിമലയുടെ പല തരത്തിലുള്ള റഫറൻസുകൾ കാണിക്കുന്നുണ്ട്.
മതം തിരഞ്ഞുപോകുന്നവരോട് പറയാനുള്ളത്
ജയകൃഷ്ണന്റെ പ്രശ്നങ്ങളെ സങ്കീർണമാക്കുന്നത് ഷാജോൺ ചേട്ടൻ അവതരിപ്പിച്ച മോഹൻ കുമാർ എന്ന കഥാപാത്രമാണ്. അയാൾ ഹിന്ദുവല്ലേ? അയാളുണ്ടാക്കുന്ന പ്രശ്നങ്ങളുടെ മുതലെടുപ്പാണ് ബാക്കിയുള്ളവർ നടത്തുന്നത്. അതായത് വില്ലത്തരം കാണിക്കുന്ന കഥാപാത്രങ്ങളെല്ലാം മറ്റു മതവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നു പറയുന്നത് ശരിയല്ല. ഈ സിനിമയിലെ പല കഥാപാത്രങ്ങൾക്കും റഫറൻസുകളുണ്ട്. ഇന്ദ്രൻസേട്ടൻ അവതരിപ്പിച്ച കഥാപാത്രവും അത്തരത്തിൽ ഒരു റഫറൻസിനെ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. ശരിക്കും ഇന്ദ്രൻസേട്ടൻ ഇതിൽ വില്ലനല്ല.
വളരെ കുശാഗ്രബുദ്ധിയുള്ള ബിസിനസുകാരനാണ്. ബിസിനസിലെ ലാഭം മാത്രമാണ് അയാളുടെ ലക്ഷ്യം. ജയകൃഷ്ണൻ തിരിച്ച് പകരം വീട്ടുന്നത് അയാളെ ഇടിച്ചിട്ടിട്ടോ ദ്രോഹിച്ചോ അല്ല. അയാളും ആ ബിസിനസ് പഠിക്കുകയാണ്. വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് എത്രയോ വ്യവഹാരങ്ങളാണ് നമ്മുടെ കോടതികളിൽ നടക്കുന്നത്. അതിലൊരു വ്യവഹാരം എടുത്തെന്നേയുള്ളൂ. അല്ലാതെ, കഥാപാത്രങ്ങളുടെ മതം അവിടെ പ്രസക്തമല്ല. അസ്വാഭാവികമായി തിരുകിക്കയറ്റിയ ഒന്നും അതിലില്ല. സിനിമയുടെ സ്വാഭാവികഗതിയിൽ വന്നതാണ് എല്ലാം.
അതിൽ എന്താണ് തെറ്റ്?
കോട്ടയം ടൗണിലേക്ക് ഇറങ്ങി നിന്നാൽ ഒരു മണിക്കൂറിനകം ചുരുങ്ങിയത് രണ്ടു സേവാഭാരതി ആംബുലൻസുകൾ എങ്കിലും പോകുന്നത് കാണാൻ സാധിക്കും. പിന്നെ, ഈ ഷൂട്ട് നടന്നത് ആദ്യ ലോക്ഡൗണിനു ശേഷമുള്ള കാലത്തായിരുന്നു. ഷൂട്ടിനു വേണ്ടി ആംബുലൻസുകൾ ലഭിക്കാൻ പ്രയാസം നേരിട്ടു. വലിയ തുക വാടകയും അവർ ചോദിച്ചിരുന്നു. ആ സമയത്താണ് സേവാ ഭാരതി എനിക്ക് ഫ്രീയായി ആംബുലൻസ് വിട്ടു തന്നത്. ഡ്രൈവർക്കുള്ള പണം മാത്രം കൊടുത്താൽ മതിയെന്നു പറഞ്ഞു. ആ ആംബുലൻസാണ് സിനിമയിൽ ഉപയോഗിച്ചത്. അതിന്റെ സ്റ്റിക്കർ മാറ്റി ഒട്ടിക്കേണ്ട ഒരു ആവശ്യം ഉണ്ടെന്നു തോന്നിയില്ല. സേവാഭാരതി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. അവരുടെ ആംബുലൻസുകൾ കേരളത്തിൽ സജീവമാണ്. അതുപയോഗിച്ചതിൽ എന്താണ് ഇത്ര തെറ്റ്?
അഭിനന്ദനം നേടിത്തന്ന കാസ്റ്റിങ്
സിനിമയുടെ കാസ്റ്റിങ് എനിക്കേറെ അഭിനനന്ദനം നേടി തന്നു. ഉണ്ണി മുകുന്ദന്റെ മാത്രമല്ല സിനിമയിലെ മറ്റു കഥാപാത്രങ്ങൾക്കു വേണ്ടി കണ്ടെത്തിയ അഭിനേതാക്കളെല്ലാം മികച്ച രീതിയിൽ അവരുടെ ഭാഗം ചെയ്തുവെന്നാണ് എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നു മനസിലാക്കാൻ കഴിഞ്ഞത്. ഉണ്ണി മുകുന്ദനേക്കാളും മുമ്പെ സിനിമയിൽ കാസ്റ്റ് ചെയ്തത് കുണ്ടറ ജോണി ചേട്ടനെയും നിഷ സാരംഗിനെയും ഒക്കെയാണ്. അതിനെല്ലാം കൃത്യമായ കാരണങ്ങളുണ്ട്. കുറെ നാളായി സ്ക്രീനിൽ കാണാത്തതും എന്നാൽ പരിചിതവുമായ ഒരു മുഖം വേണമായിരുന്നു. അതുകൊണ്ടാണ് കുണ്ടറ ജോണിച്ചേട്ടനെ കാസ്റ്റ് ചെയ്തത്. ആധാരമെഴുതുന്നവരായി സാധാരണ രീതിയിൽ കാണിക്കാറുള്ളത് പുരുഷന്മാരെയാണ്.
എന്നാൽ, ഈ തൊഴിൽ ചെയ്യുന്ന നിരവധി സ്ത്രീകളുമുണ്ട്. അതുകൊണ്ടാണ് പൗളി ചേച്ചിയെ (പൗളി വൽസൻ) ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. ഇന്ദ്രൻസേട്ടന്റെ കഥാപാത്രം വരുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുക ഇയാൾ ജയകൃഷ്ണനെ ഏതെങ്കിലും ഒരു പോയിന്റിൽ സഹായിക്കും എന്നാണ്. അതുപോലെ, സൈജു കുറുപ്പിന്റെ ഭാര്യയായി വേഷമിട്ട ആര്യ. മറ്റൊരു നടി ആയിരുന്നെങ്കിൽ എനിക്ക് ആ ക്യാരക്ടർ എസ്റ്റാബ്ലിഷ് ചെയ്യാൻ രണ്ടു മൂന്നു രംഗങ്ങൾ കൂടി എഴുതിച്ചേർക്കേണ്ടി വരുമായിരുന്നു. ഭർത്താവ് എന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഭാര്യയായി ആര്യയെ പെട്ടെന്ന് പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. അവരുടെ കെമിസ്ട്രി നല്ല രീതിയിൽ വർക്കൗട്ട് ആയി. നാട്ടുകാർ എന്തൊക്കെ പറഞ്ഞാലും വർക്കിയുടെ ഭാര്യയ്ക്ക് അയാൾ മംഗലശേരി നീലകണ്ഠനാണ്.
അദ്ഭുതപ്പെടുത്തിയ അജു വർഗീസ്
അജു വർഗീസ് ഇങ്ങോട്ടു വിളിച്ച് ആവശ്യപ്പെട്ട കഥാപാത്രമാണ് മേപ്പടിയാനിലെ സേവ്യർ. ഇങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ടെന്ന് അജുവിന്റെ സുഹൃത്തുക്കളിലാരോ പറഞ്ഞറിഞ്ഞ് ഉണ്ണിയെ വിളിച്ചതായിരുന്നു. ഒരു കാര്യമാണ് അജു എന്നോട് ആവശ്യപ്പെട്ടത്. ബ്രോ, എന്തെങ്കിലും വ്യത്യസ്തമായ ഒരു ക്യാരക്ടർ തരണം എന്ന്. അങ്ങനെയാണ് സേവ്യറിനെ അജുവിന് നൽകുന്നത്. അജു ആ കഥാപാത്രം വളരെ നന്നായി ചെയ്തു. അദ്ദേഹത്തിന്റെ കരിയറിലെ വളരെ മനോഹരമായ ഒരു കഥാപാത്രമാണ് മേപ്പടിയാനിലെ സേവ്യർ. സൈജു ചേട്ടനെ ഞാൻ തന്നെ കാസ്റ്റ് ചെയ്തതാണ്.
ആദ്യം തന്നെ ഉറപ്പിച്ച കഥാപാത്രങ്ങളിലൊരാൾ സൈജു ചേട്ടനായിരുന്നു. എല്ലാവരും സ്വാഭാവികമായി തന്നെ ചെയ്തു. സെറ്റിൽ ഒരു സീൻ എടുക്കുമ്പോൾ ഞാൻ അപ്പോൾ എടുക്കുന്ന സീനിലെ ആ കഥാപാത്രത്തിന്റെ മാനസിക വിചാരങ്ങൾ വിവരിക്കുന്നതിനൊപ്പം അതിനു തൊട്ടു മുമ്പത്തെയും അതിനു ശേഷവും വരുന്ന സീനുകളിലെ ആ കഥാപാത്രങ്ങളുടെ അവസ്ഥയും പറഞ്ഞു കൊടുക്കും. ആ സീനിൽ കൂടെ അഭിനയിക്കുന്നവരുടെ പ്രതികരണം എന്താണെന്നു കൂടി പറയും. ഈ രീതി സിനിമയ്ക്ക് നന്നായി ഗുണം ചെയ്തിട്ടുണ്ട്.
വരാനുള്ളത് രാഷ്ട്രീയ സിനിമ
ആദ്യ സിനിമ പ്രദർശനത്തിനെത്തിയശേഷം മൂന്നിരട്ടി ആത്മവിശ്വാസത്തിലാണ് ഞാൻ. അടുത്ത പ്രൊജക്ട് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമയുടെ പേര് പപ്പ. നായകൻ ഉണ്ണി മുകുന്ദൻ തന്നെ. ഇതൊരു പൊളിറ്റിക്കൽ ഡ്രാമയാണ്. സിനിമയുടെ ഫൈനൽ എഴുത്ത് നടന്നുകൊണ്ടിരിക്കുന്നു. ഇതിലും നാട്ടിൻപുറത്തുകാരനായ ഉണ്ണിയെ തന്നെയാകും പ്രേക്ഷകർക്ക് കാണാനാവുക. പ്രാദേശിക രാഷ്ട്രീയമാണ് സിനിമ പറയുന്നത്. മേപ്പടിയാനിൽ നിന്നും തികച്ചും വ്യത്യസ്തമായി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാകും പപ്പ.