കൊമേഡിയൻ, നായകൻ, വില്ലൻ; ശ്രമങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ: അജു വർഗീസ് അഭിമുഖം
അജു വർഗീസ് എന്ന പേര് സിനിമയിൽ കണ്ടാൽ, ഒരു പൊട്ടിച്ചിരിക്കുള്ള വകുപ്പുണ്ടെന്ന് ഉറപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. സിനിമയിൽ ഒരു ദശാബ്ദം പിന്നിടുമ്പോൾ അനിവാര്യമായ മാറ്റങ്ങൾക്ക് അജുവും വിധേയനായി. അഭിനയത്തിൽ ഏറ്റവും ദുഷ്കരം തമാശയുടെ ടൈമിങ് ആണെന്ന് പലരും പറയാറുണ്ട്. അജു ഹരിശ്രീ കുറിച്ചതാകട്ടെ നർമത്തിലും!
അജു വർഗീസ് എന്ന പേര് സിനിമയിൽ കണ്ടാൽ, ഒരു പൊട്ടിച്ചിരിക്കുള്ള വകുപ്പുണ്ടെന്ന് ഉറപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. സിനിമയിൽ ഒരു ദശാബ്ദം പിന്നിടുമ്പോൾ അനിവാര്യമായ മാറ്റങ്ങൾക്ക് അജുവും വിധേയനായി. അഭിനയത്തിൽ ഏറ്റവും ദുഷ്കരം തമാശയുടെ ടൈമിങ് ആണെന്ന് പലരും പറയാറുണ്ട്. അജു ഹരിശ്രീ കുറിച്ചതാകട്ടെ നർമത്തിലും!
അജു വർഗീസ് എന്ന പേര് സിനിമയിൽ കണ്ടാൽ, ഒരു പൊട്ടിച്ചിരിക്കുള്ള വകുപ്പുണ്ടെന്ന് ഉറപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. സിനിമയിൽ ഒരു ദശാബ്ദം പിന്നിടുമ്പോൾ അനിവാര്യമായ മാറ്റങ്ങൾക്ക് അജുവും വിധേയനായി. അഭിനയത്തിൽ ഏറ്റവും ദുഷ്കരം തമാശയുടെ ടൈമിങ് ആണെന്ന് പലരും പറയാറുണ്ട്. അജു ഹരിശ്രീ കുറിച്ചതാകട്ടെ നർമത്തിലും!
അജു വർഗീസ് എന്ന പേര് സിനിമയിൽ കണ്ടാൽ, ഒരു പൊട്ടിച്ചിരിക്കുള്ള വകുപ്പുണ്ടെന്ന് ഉറപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. സിനിമയിൽ ഒരു ദശാബ്ദം പിന്നിടുമ്പോൾ അനിവാര്യമായ മാറ്റങ്ങൾക്ക് അജുവും വിധേയനായി. അഭിനയത്തിൽ ഏറ്റവും ദുഷ്കരം തമാശയുടെ ടൈമിങ് ആണെന്ന് പലരും പറയാറുണ്ട്. അജു ഹരിശ്രീ കുറിച്ചതാകട്ടെ നർമത്തിലും! ഏറ്റവും ദുഷ്കരമായത് അനായാസമായി അഭിനയിച്ചതുകൊണ്ടാകണം, മറ്റു വേഷങ്ങളിലേക്കു ചുവടുമാറുമ്പോഴും അജുവിലെ നടന് തിളക്കം കൂടുന്നതേയുള്ളൂ.
കമല, സാജൻ ബേക്കറി സിൻസ് 1962, ഹെലൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഈയടുത്ത് റിലീസായ മിന്നൽ മുരളി, മേപ്പടിയാൻ എന്നിവയിലേക്കെത്തുമ്പോൾ ഇക്കാര്യം സത്യമാണെന്ന് പ്രേക്ഷകർക്കും ബോധ്യപ്പെടും. കരിയറിൽ വഴിത്തിരിവായ കഥാപാത്രങ്ങളെക്കുറിച്ചും ക്യാരക്ടർ മേക്കോവറിനെക്കുറിച്ചും മനസ്സു തുറന്ന് അജു വർഗീസ് മനോരമ ഓൺലൈനിൽ.
വഴിയൊരുക്കിയ രഞ്ജിത് ശങ്കർ
രഞ്ജിത് ശങ്കര്‍ സാറിന്റെ സു സു സുധി വാത്മീകം എന്ന സിനിമയിലാണ് ആദ്യമായി ഒരു ക്യാരക്ടര്‍ റോള്‍ ലഭിക്കുന്നത്. ആദ്യമായി എനിക്കൊരു നായകവേഷം (കമല) തന്നതും അദ്ദേഹമാണ്. ഞാന്‍ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന വേഷങ്ങളില്‍ നിന്നൊരു മാറ്റം അതിലൂടെ സംഭവിച്ചു. കമലയിലെ സഫർ എന്ന കഥാപാത്രം ചെയ്യുമ്പോള്‍ ഞാനെപ്പോഴും ചെയ്യുന്നതു പോലെ സംവിധായകനെ വിശ്വസിക്കുക എന്നതു മാത്രമേ ചെയ്തിട്ടുള്ളൂ. പ്രത്യേകിച്ചും ഞാന്‍ ചെയ്തു പരിചയിച്ചതിൽനിന്ന് വ്യത്യസ്തമായ പാറ്റേണിലുള്ള കഥാപാത്രം ലഭിച്ചപ്പോൾ ഞാൻ സംവിധായകനെ കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു തരുന്നത് മനസ്സിലാക്കാന്‍ ശ്രമിക്കുക, അദ്ദേഹത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുക... ഇതായിരുന്നു എന്റെ ലൈന്‍.
ആസ്വദിക്കുന്ന പഠനം
കമല ചെയ്യുന്ന സമയത്ത് ഒരു ക്യാരക്ടര്‍ മേക്കോവര്‍ വേണമെന്ന തീരുമാനമൊന്നും മനസ്സിലുണ്ടായിരുന്നില്ല. യാദൃച്ഛികമായി അതു സംഭവിക്കുകയായിരുന്നു. അങ്ങനെയൊരു ചിന്തയുണ്ടാകുന്നത് പിന്നീടാണ്. ആദ്യത്തെ ലോക്ഡൗണിനു ശേഷം അതായത് സാജന്‍ ബേക്കറിക്ക് ശേഷം, എന്റെ സുഹൃത്തു കൂടിയായ ഒരു മാധ്യമപ്രവർത്തകനുമായി ഒരു അഭിമുഖം ഉണ്ടായിരുന്നു. ക്യാരക്ടര്‍ റോളുകള്‍ ചെയ്തു തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തിയ ഒരു സംഭാഷണമായിരുന്നു അത്.
ആ സമയം മുതല്‍ വേഷങ്ങളുടെ കാര്യത്തില്‍ ഞാന്‍ അല്‍പം കൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. അതിനുശേഷമാണ് മേപ്പടിയാനൊക്കെ സംഭവിക്കുന്നത്. സത്യത്തില്‍ എന്റെ ശ്രമങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. സ്ഥിരം ചെയ്തു വന്നതില്‍നിന്ന് വ്യത്യാസമുള്ള കഥാപാത്രങ്ങള്‍ ആയതുകൊണ്ടു തന്നെ ആ ലേണിങ് പ്രോസസ് നന്നായി ആസ്വദിച്ചു മുന്നോട്ടു പോകുകയാണിപ്പോള്‍. കമലയിലെ അനുഭവം എന്നെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് വരും സിനിമകളിലൂടെയേ എനിക്കും പങ്കു വയ്ക്കാൻ കഴിയൂ.
മേപ്പടിയാനിൽ സംഭവിച്ചത്
മിന്നല്‍ മുരളിയും ഹെലനും മേപ്പടിയാനുമെല്ലാം ഞാന്‍ ചോദിച്ചു വാങ്ങിയ വേഷങ്ങളാണ്. ചെറിയൊരു വാക്കിലാണ് ഹെലനും മിന്നല്‍ മുരളിയും കിട്ടിയത്. മേപ്പടിയാന്‍ ഞാന്‍ തേടിപ്പിടിച്ച വേഷമാണെന്നു പറയുന്നതാകും ശരി. നല്ലൊരു തിരക്കഥയാണെന്നും നല്ല സിനിമയാണെന്നും എന്റെയൊരു സംവിധായക സുഹൃത്ത് വഴി കേട്ടറിഞ്ഞാണ് സംവിധായകന്‍ വിഷ്ണു മോഹനെയും പിന്നെ ഉണ്ണിയെയും ഞാന്‍ സമീപിക്കുന്നത്. ആദ്യം എനിക്കാ ചിത്രത്തില്‍ വേഷമില്ലായിരുന്നു. എന്റെ ആഗ്രഹം അറിഞ്ഞപ്പോള്‍ ആ ചിത്രത്തിലെ ഒരു വേഷത്തിലേക്ക് എന്നെ പരിഗണിക്കുകയായിരുന്നു.
അജു ഇന്നു വരെ ചെയ്തിട്ടില്ലാത്ത തരത്തിലൊരു കഥാപാത്രം തരാനാണ് ആഗ്രഹം എന്നായിരുന്നു ഉണ്ണിയും പറഞ്ഞത്. ആ കഥാപാത്രത്തിന്റെ സിനിമയിലെ ദൈര്‍ഘ്യമോ മറ്റു കാര്യങ്ങളോ ഒന്നും ഞാന്‍ നോക്കിയില്ല. എനിക്കു വേണ്ടിയിരുന്നത് നല്ല ഡെപ്തുള്ള ഒരു വേഷമായിരുന്നു; ഞാനിതു വരെ ചെയ്യാത്തത്. അതു മേപ്പടിയാനില്‍ ലഭിച്ചു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമ ശ്രദ്ധിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അതിലെ കഥാപാത്രങ്ങളും ചര്‍ച്ചയാകും. നല്ല പ്രതികരണങ്ങളാണ് മേപ്പടിയാനിലെ സേവ്യറിന് ലഭിക്കുന്നത്. ആഗ്രഹിച്ച പോലെ മിന്നല്‍ മുരളിയിലെ കഥാപാത്രവും മേപ്പടിയാനും സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്.
ഹെലൻ നൽകിയ ആത്മവിശ്വാസം
ഹെലനിൽ ഞാൻ ചെയ്ത പൊലീസ് കഥാപാത്രത്തിന്റെ ക്രെഡിറ്റ് സംവിധായകനും എഡിറ്റര്‍ക്കുമാണ്. കാരണം, ഹെലന്‍ എന്ന കഥാപാത്രം അത്രയും ദാരുണമായ അവസ്ഥയില്‍ നില്‍ക്കുകയാണ്. അതിനു സമാന്തരമായാണ് എന്റെ രംഗങ്ങള്‍ ആ കഥാഗതിയില്‍ വരുന്നത്. അങ്ങനെ വരുമ്പോഴാണ് എന്റെ കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ദേഷ്യം തോന്നുന്നത്. അക്കാര്യത്തില്‍ എഡിറ്ററുടെ പങ്ക് പറയാതിരിക്കാനാവില്ല. സംവിധായകന്‍ മാത്തുക്കുട്ടി പറഞ്ഞു തന്നത് അതുപോലെ ഞാന്‍ ചെയ്തു.
ഹെലനിലെ എന്റെ കഥാപാത്രത്തെ സ്ക്രീനില്‍ കാണുമ്പോള്‍ ആത്മവിശ്വാസത്തേക്കാള്‍ ഒരു ആശ്വാസമാണ് തോന്നിയത്. ഒരു ശ്രമം നടത്തിയത് കുഴപ്പമില്ലാതെ വന്നിട്ടുണ്ടല്ലോ എന്നൊരു ആശ്വാസം. പിന്നെ, മറ്റൊരു കഥാപാത്രം ചെയ്യാന്‍ വിളിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു ആത്മവിശ്വാസം അനുഭവപ്പെടും. ഞാന്‍ ആ ലേണിങ് പ്രോസസില്‍ ആയതുകൊണ്ട് അതിന്റെ ഔട്ട്പുട്ട് എന്താകുമോ എന്നൊരു ആശങ്കയൊന്നുമില്ല. ചെയ്യുന്ന കാര്യത്തിലാണ് എന്റെ കൂടുതല്‍ ശ്രദ്ധ. ബാക്കിയൊന്നും എന്നെയിപ്പോള്‍ അലോസരപ്പെടുത്തുന്നില്ല.
മിന്നൽ മുരളിയിലെ പോത്തൻ
മിന്നല്‍ മുരളിയിലെ കഥാപാത്രത്തെക്കുറിച്ച് ബേസില്‍ പറഞ്ഞപ്പോള്‍ത്തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. അതായത്, കഥാപാത്രത്തിന്റെ ഗ്രാഫില്‍ തന്നെ നര്‍മം സ്വാഭാവികമായി വരുന്ന സന്ദര്‍ഭങ്ങളുണ്ട്. അതുകൊണ്ട് ആ കഥാപാത്രം ചെയ്യുമ്പോള്‍ സ്വാഭാവികതയോടെ അല്‍പം ലൗഡ് ആയി അവതരിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞു. ആ കഥാപാത്രത്തെ സീരിയസ് ആയിത്തന്നെ അവതരിപ്പിക്കുക. ഒന്നു രണ്ടു സ്ഥലങ്ങളില്‍ ഹ്യൂമര്‍ വരേണ്ട സന്ദര്‍ഭങ്ങളുണ്ട്. അവിടെ മാത്രം എക്സ്പ്രഷന്‍സ് മാറ്റി ചെയ്താല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഞാന്‍ ആ തിരക്കഥ മുഴുവന്‍ വായിച്ചിരുന്നില്ല. അതുകൊണ്ട് സംവിധായകനെ പൂര്‍ണമായും വിശ്വസിച്ച്, അദ്ദേഹം പറയുന്നത് അതുപോലെ ചെയ്തു.
വെല്ലുവിളിയായ സാജൻ ബേക്കറി
ഒരാളില്‍ അന്തര്‍ലീനമായിരിക്കുന്ന പാട്രിയാര്‍ക്കിയെ ആ കഥാപാത്രത്തിലൂടെ കാണിക്കാനാണ് സാജനില്‍ ശ്രമിച്ചത്. അങ്ങനെയുള്ള ഒരു അച്ഛനും ആ ശീലമുള്ള മകനും. അച്ഛന്‍ പതിയെ മാറുന്നുണ്ട്. ഇരട്ടവേഷം ചലഞ്ചിങ് ആയിരുന്നു. ആ വേഷത്തിനു പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് ഞാന്‍ തന്നെ ആ വേഷം ചെയ്യാമെന്നു തീരുമാനിച്ചത്. ആ പ്രോസസ് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. മലയാള സിനിമയില്‍ അത്തരം ഒരുപാടു വേഷങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആ കഥാപാത്രത്തെ പഠിക്കാന്‍ അത്തരം വേഷങ്ങള്‍ സഹായിച്ചു. പ്രഗത്ഭരായ നടന്മാര്‍ ചെയ്തു വച്ച ആ വേഷങ്ങളായിരുന്നു എന്റെ റഫറന്‍സ്. പിന്നെ, സംവിധായകന്‍ അരുണ്‍ ചന്തു. അദ്ദേഹത്തിന്റെയും എന്റെയും നാട്ടിലാണ് കഥ നടക്കുന്നത്. ആ നാടും പരിസരവും അവിടത്തെ കഥാപാത്രങ്ങളും നമുക്കും പരിചിതമായിരിക്കുമല്ലോ.
എപ്പോഴും ഓർമപ്പെടുത്തുന്നത് മിഥുൻ
അഭിനേതാവ് എന്ന നിലയില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് എന്നെ എപ്പോളും ഓര്‍മിപ്പിക്കാറുള്ളത് മിഥുന്‍ മാനുവല്‍ തോമസാണ്. അതിന്റെ ആവശ്യകതയെക്കുറിച്ച് മിഥുന്‍ എപ്പോഴും പറയും. ലോകസിനിമയെപ്പറ്റി കുറച്ചെങ്കിലും അറിവുണ്ടാക്കുക.. നല്ല സിനിമകള്‍ റിലീസായാല്‍ അതു കാണണമെന്നു പറയുക... ഇതെല്ലാം ചെയ്യുന്ന സുഹൃത്ത് മിഥുനാണ്. എങ്കിലും ഒരു കഥാപാത്രം വരുമ്പോൾ ഈ വേഷം ചെയ്യാന്‍ പറ്റുമോ എന്നൊരു പേടി, ഒരു ഇന്‍സെക്യൂരിറ്റി ഉള്ളിലുണ്ടാകും. അത് ഷൂട്ടിൽ ഉടനീളം ഉണ്ടാകും. അതു മറികടക്കുന്നത് സംവിധായകരുടെ ജഡ്ജ്മെന്റ് വിലയിരുത്തിയാണ്. അഭിനയത്തെ ഗൗരവമായി സമീപിക്കുന്നതുകൊണ്ട്, സിനിമയെ കാര്യമായി പഠിക്കാം എന്നുറപ്പിച്ചുള്ള സിനിമ കാണലൊന്നുമില്ല. സാധാരണ പോലെ സിനിമകള്‍ കാണും. ലോക്ഡൗണിനു ശേഷം സിനിമ കാണുന്നത് കൂടിയിട്ടുണ്ട്. നല്ലതെന്തു കണ്ടാലും പ്രചോദനമാണ്. പക്ഷേ അതിനുവേണ്ടി മാത്രം സിനിമ കാണാറില്ല. പ്രഗത്ഭരായ നടീനടന്മാര്‍ ചെയ്തു വച്ച കഥാപാത്രങ്ങള്‍ തീര്‍ച്ചയായും പ്രചോദനമായിട്ടുണ്ട്. അവരില്‍ പലരും എന്നെ സ്വാധീനിച്ചിട്ടുമുണ്ട്. ചിലത് മനപ്പൂര്‍വം എടുത്തിട്ടുമുണ്ട്.
തിരക്കഥ വായിച്ചു തുടങ്ങി
ഇപ്പോള്‍ തിരക്കഥകള്‍ വായിക്കുന്നുണ്ട്. സംവിധായകര്‍ പറഞ്ഞു തരുന്നത് കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ ഭാഗത്തു നിന്നുള്ള തയാറെടുപ്പുകള്‍ എന്നു പറയുന്നത് സംവിധായകന്‍ പറയുന്നതിൽ ഫോക്കസ് ചെയ്യുക എന്നതാണ്. അക്കാര്യങ്ങള്‍ ടേക്കിന്റെ സമയത്ത് വരുന്നതു പോലെ ചെയ്യും. അതില്‍ മുന്നൊരുക്കമൊന്നും ഇല്ല. പക്ഷേ, ആ കഥാപാത്രത്തെ സംവിധായകനില്‍നിന്ന് വായിച്ചെടുക്കും. ആത്യന്തികമായി നമ്മള്‍ ഇങ്ങനെ ശ്രമിക്കുമ്പോഴും ആഗ്രഹിക്കുന്ന രീതിയില്‍ വേഷങ്ങള്‍ ലഭിച്ചാലേ മുമ്പോട്ടു പോകാന്‍ കഴിയൂ. ഈ പരിശ്രമങ്ങള്‍ എഴുത്തുകാരും സംവിധായകരും കൂടി കാണുകയും ശ്രദ്ധിക്കുകയും വേണം. എങ്കിലേ അവര്‍ അത്തരം വേഷങ്ങള്‍ വരുമ്പോള്‍ വിളിക്കൂ. അങ്ങനെ വിളിക്കണം എന്നാണ് എന്റെ അപേക്ഷ. ബാക്കി എല്ലാം അവരുടെ തീരുമാനം.