‘അപർണ സ്വന്തം മികവുകൊണ്ട് സിനിമ ഹിറ്റാക്കട്ടെ, മോഹൻലാലിന്റെ പ്രതിഫലംനൽകാം’
ഇന്ത്യൻ സിനിമയിലെ സൂപ്പർ, മെഗാ താരങ്ങൾ എല്ലാവരും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്നവരാണ്. മലയാളത്തിലെ വൻകിട താരങ്ങൾ ഒരു സിനിമയ്ക്ക് 10–12 കോടി രൂപ പ്രതിഫലം വാങ്ങുമ്പോൾ തമിഴിൽ സൂപ്പർ താരങ്ങളുടെ പ്രതിഫലം 100 കോടി രൂപ വരെയാണ്. ഹിന്ദിയിൽ വമ്പൻ താരങ്ങൾ 200 കോടി വരെ വാങ്ങുന്നുണ്ട്. താരങ്ങളുടെ
ഇന്ത്യൻ സിനിമയിലെ സൂപ്പർ, മെഗാ താരങ്ങൾ എല്ലാവരും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്നവരാണ്. മലയാളത്തിലെ വൻകിട താരങ്ങൾ ഒരു സിനിമയ്ക്ക് 10–12 കോടി രൂപ പ്രതിഫലം വാങ്ങുമ്പോൾ തമിഴിൽ സൂപ്പർ താരങ്ങളുടെ പ്രതിഫലം 100 കോടി രൂപ വരെയാണ്. ഹിന്ദിയിൽ വമ്പൻ താരങ്ങൾ 200 കോടി വരെ വാങ്ങുന്നുണ്ട്. താരങ്ങളുടെ
ഇന്ത്യൻ സിനിമയിലെ സൂപ്പർ, മെഗാ താരങ്ങൾ എല്ലാവരും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്നവരാണ്. മലയാളത്തിലെ വൻകിട താരങ്ങൾ ഒരു സിനിമയ്ക്ക് 10–12 കോടി രൂപ പ്രതിഫലം വാങ്ങുമ്പോൾ തമിഴിൽ സൂപ്പർ താരങ്ങളുടെ പ്രതിഫലം 100 കോടി രൂപ വരെയാണ്. ഹിന്ദിയിൽ വമ്പൻ താരങ്ങൾ 200 കോടി വരെ വാങ്ങുന്നുണ്ട്. താരങ്ങളുടെ
ഇന്ത്യൻ സിനിമയിലെ സൂപ്പർ, മെഗാ താരങ്ങൾ എല്ലാവരും കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്നവരാണ്. മലയാളത്തിലെ വൻകിട താരങ്ങൾ ഒരു സിനിമയ്ക്ക് 10–12 കോടി രൂപ പ്രതിഫലം വാങ്ങുമ്പോൾ തമിഴിൽ സൂപ്പർ താരങ്ങളുടെ പ്രതിഫലം 100 കോടി രൂപ വരെയാണ്. ഹിന്ദിയിൽ വമ്പൻ താരങ്ങൾ 200 കോടി വരെ വാങ്ങുന്നുണ്ട്. താരങ്ങളുടെ മാർക്കറ്റിന് അനുസരിച്ചാണ് സിനിമ കാണാൻ ജനം തിയറ്ററിൽ കയറുന്നത്. താരപദവിക്ക് പകിട്ട് കൂടുമ്പോൾ പ്രതിഫലവും കൂടും. തിയറ്ററിലേക്ക് പ്രേക്ഷകരെ ആകർഷിക്കാനുള്ള വൻകിട താരത്തിന്റെ ശേഷിക്കാണ് നിർമാതാവ് കനത്ത പ്രതിഫലം നൽകുന്നത്. ആ കഴിവ് താരത്തിന് ഇല്ലാതാകുമ്പോൾ അയാളുടെ പ്രതിഫലം കുറയും. ചിലപ്പോൾ സിനിമ തന്നെ ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയും വരാം. ചലച്ചിത്ര താരങ്ങളുടെ പ്രതിഫലം ആണ് ഇപ്പോൾ മലയാള സിനിമാ രംഗത്തെ ചൂടേറിയ ചർച്ചാ വിഷയം. ഇത് ചർച്ചയാക്കിയതാകട്ടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിയും. പ്രതിഫലത്തിന്റെ കാര്യത്തിൽ സിനിമാ രംഗത്തു നിലനിൽക്കുന്ന വിവേചനം ശരിയല്ലെന്നു പല വേദികളിലും അപർണ ആവർത്തിച്ചു പറഞ്ഞു. അനുഭവ സമ്പത്തും തൊഴിൽ മികവും ഉള്ള താരങ്ങൾക്കു പോലും പ്രതിഫലം പല തരത്തിലാണെന്നും ഇത് അനീതിയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. താരമൂല്യത്തിന് അപ്പുറം നടീനടന്മാരുടെ അനുഭവ സമ്പത്തിനും മികവിനും ആയിരിക്കണം പ്രതിഫലം എന്നാണ് അപർണയുടെ വാദം. കേൾക്കുമ്പോൾ ന്യായം എന്ന് എല്ലാവർക്കും തോന്നാം. എന്നാൽ ഇതേക്കുറിച്ച് ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവും നടനുമായ ജി. സുരേഷ്കുമാറിനു പറയാനുള്ളതു മറ്റു ചില കാര്യങ്ങളാണ്. താര നായകന്മാർക്ക് കോടികൾ പ്രതിഫലമായി നൽകുന്നത് ശരിയാണോ? നായികമാരുടെ പ്രതിഫലം സംബന്ധിച്ചുള്ള വാദത്തിന് എന്താണ് നിർമാതാക്കളുടെ മറുപടി? ഒടിടി റിലീസ് ലക്ഷ്യമിട്ട് സിനിമ എടുക്കുന്ന ചില നിർമാതാക്കൾക്ക് സംഭവിക്കുന്നത് എന്താണ്? കോവിഡിനു ശേഷം തിയറ്ററുകളിലേക്കു വരാൻ ജനത്തിനു മടിയായോ? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ എല്ലാറ്റിനും ഉത്തരം നൽകുകയാണ് ജി.സുരേഷ് കുമാർ.
∙ പ്രതിഫലത്തിന്റെ കാര്യത്തിൽ അപർണ ബാലമുരളിയുടെ നിലപാട് ന്യായമാണോ?
സിനിമയിൽ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കും? ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നൽകുന്നുണ്ടോ? സൂപ്പർ താരങ്ങൾക്കു വലിയ പ്രതിഫലം നൽകാം. സ്വന്തം മികവു കൊണ്ട് പടം ഹിറ്റ് ആക്കാൻ ശേഷിയുള്ളവരെ ആണ് നമ്മൾ സൂപ്പർ താരങ്ങൾ എന്നു വിളിക്കുന്നത്. മോഹൻലാലിനു നമുക്ക് കോടികൾ നൽകാം. ലാൽ അഭിനയിക്കുന്നതു കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്. അതേ പ്രതിഫലം എന്റെ മകൾ കീർത്തി സുരേഷിനു കൊടുക്കണമെന്നു പറഞ്ഞാൽ നടക്കുമോ? ഞാൻ പോലും അതിനോട് യോജിക്കില്ല.
അപർണ ബാലമുരളി സ്വന്തം മികവു കൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ പ്രതിഫലം ഞങ്ങൾ നൽകാം. എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപർണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. സർക്കാർ സർവീസിൽ ആണെങ്കിൽ ഒരേ തസ്തികയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ഒരേ ശമ്പളം നൽകാം. സർക്കാർ സർവീസിലും സീനിയർ ആയാൽ അവരുടെ ശമ്പളം കൂടും. സിനിമയിൽ അത് നടപ്പാക്കാൻ സാധിക്കില്ല.
മോഹൻലാൽ കോടികൾ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് നമുക്ക് അറിയാം. എന്നാൽ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വാങ്ങുന്ന പ്രതിഫലം മോഹൻലാലിന് ആരും നൽകില്ല. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിനു നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50–75 കോടി രൂപയുടെ ബിസിനസ് മാത്രമേ നടക്കൂ. അതിന് അനുസരിച്ചുള്ള പ്രതിഫലമാണ് മമ്മൂട്ടിയും മോഹൻലാലും മറ്റ് മുൻനിര നായകന്മാരും വാങ്ങുന്നത്. തമിഴ് സിനിമയ്ക്ക് വലിയ മാർക്കറ്റ് ഉണ്ട്. അവിടെ 200 മുതൽ 300 കോടി രൂപ വരെയാണ് ബിസിനസ്. അപ്പോൾ നായകന് 100 കോടി വരെ നൽകാം. ഹിന്ദിയിലെ വിശാലമായ മാർക്കറ്റിൽ 500 കോടി രൂപയുടെ ബിസിനസ് എങ്കിലും നടക്കും. അതിൽ നിന്നാണ് 200 കോടി നായകനു നൽകുന്നത്.
ഹിന്ദി സിനിമയിൽ പോലും ഷാരൂഖ് ഖാൻ വാങ്ങുന്ന പ്രതിഫലം ഐശ്വര്യ റായിക്കു ലഭിക്കില്ല. അല്ലെങ്കിൽ ഷാരൂഖ് ഖാനെ പോലെ സ്വന്തം താരമൂല്യം കൊണ്ട് ഒറ്റയ്ക്കു പടം വിജയിപ്പിക്കാൻ ഐശ്വര്യ റായിക്കു സാധിക്കണം. നായക വേഷത്തിൽ കഴിവുള്ള ഏതെങ്കിലും സീനിയർ നടൻ അഭിനയിച്ചാൽ പോരേയെന്ന് ചോദിച്ചിട്ടു കാര്യമില്ല. ആരെയെങ്കിലും വച്ച് പടം എടുത്താൽ അയാളുടെ കുടുംബക്കാർ പോലും സിനിമ കാണാൻ പോകില്ല.
∙ നായകൻമാർക്ക് കോടികൾ നൽകുമ്പോൾ രണ്ടാം നിര താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നു നിർമാതാക്കൾ പറയുന്നതു ന്യായമാണോ?
കേൾക്കുമ്പോൾ അത് ശരിയല്ലെന്നു തോന്നാം. എന്നാൽ രണ്ടാം നിര താരങ്ങൾക്ക് ലക്ഷങ്ങൾ പ്രതിഫലം നൽകുന്നതു കൊണ്ടു പ്രയോജനം ഇല്ലെന്നു കണക്കുകൾ നിരത്തി തെളിയിക്കാൻ ഞാൻ തയാറാണ്. രണ്ടാം നിരക്കാർക്ക് എല്ലാം കൂടി ഒരു കോടി മുതൽ ഒന്നരക്കോടി വരെ പ്രതിഫലം നൽകുന്ന സിനിമകൾ ഉണ്ട്. ഇതു കൊണ്ട് പ്രയോജനം ഇല്ലെന്നാണ് എന്റെ അഭിപ്രായം. മോഹൻലാലിന്റെ പടത്തിൽ ഒന്നരക്കോടി ചെലവഴിച്ച് രണ്ടാം നിര താരങ്ങളെ അണി നിരത്തിയതു കൊണ്ട് തിയറ്ററിൽ കൂടുതൽ ആളുകൾ കയറുമോ? അവരെ കാണാൻ മാത്രമായി ആരെങ്കിലും തിയറ്ററിൽ എത്തുമോ. അവർ പോകുന്നത് മോഹൻലാലിന്റെ പടം കാണാനാണ്. ഇവരെ കാണാനല്ല. ഈ സാഹചര്യത്തിൽ രണ്ടോ മൂന്നോ മുൻനിര താരങ്ങളും മറ്റു വേഷങ്ങളിൽ പുതിയ ആളുകളും അഭിനയിച്ചാൽ മതി. അതാണ് നിർമാതാവിനു ലാഭം.
രണ്ടാം നിര താരങ്ങൾക്ക് 20 മുതൽ 30 ലക്ഷം രൂപ വരെ പ്രതിഫലം നൽകുന്ന ചില പ്രൊഡക്‌ഷൻ മാനേജർമാരുണ്ട്. ഇത്തരം മാനേജർമാരാണ് ചലച്ചിത്ര വ്യവസായത്തെ നശിപ്പിക്കുന്നത്. രണ്ടാം നിര താരങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങിക്കൊടുത്ത് അതിൽനിന്നു നിശ്ചിത ശതമാനം കമ്മിഷൻ തട്ടുന്ന ചില മാനേജർമാർ ഉണ്ട്. എല്ലാ പ്രൊഡക്‌ഷൻ മാനേജർമാരും അങ്ങനെയാണെന്ന് ഞാൻ പറയില്ല. എന്നാൽ നിർമാതാവിന്റെ പോക്കറ്റിലുള്ള കാശ് കമ്മിഷൻ രൂപത്തിൽ സ്വന്തം പോക്കറ്റിലാക്കുന്നവർ ആരൊക്കെയാണെന്ന് ഞങ്ങൾക്കു നന്നായി അറിയാം. എല്ലാ ഏർപ്പാടിനും അവർക്ക് കമ്മിഷൻ വേണം. താരങ്ങളോടു വില പേശി പരമാവധി പ്രതിഫലം കുറച്ചു നിർമാതാവിന്റെ നഷ്ടം കുറയ്ക്കേണ്ടവരാണ് പ്രൊഡക്‌ഷൻ മാനേജർമാർ. അതു ചെയ്യാതെ കമ്മിഷൻ തട്ടാൻ വലിയ തുക പ്രതിഫലം നൽകുന്നത് വഞ്ചനയാണ്.
തിയറ്ററിൽ 5 രൂപ വരുമാനം ലഭിച്ചാൽ മാത്രമേ നിർമാതാവിന് അതിൽ നിന്ന് ഒരു രൂപ ലഭിക്കൂ. 5 കോടി തിയറ്ററിൽ ലഭിച്ചാലേ താരത്തിന് ഒരു കോടി കൊടുക്കാൻ തികയൂ. ഈ സാഹചര്യത്തിൽ രണ്ടാം നിരക്കാർക്ക് വേണ്ടി ഒരു കോടിയും ഒന്നരക്കോടിയും ചെലവഴിക്കുന്നത് നിർമാതാവിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. സമീപകാലത്ത് ഇറങ്ങിയ ഒരു ചിത്രത്തിന്റെ വരുമാനവും ചെലവും വിലയിരുത്തിയാൽ ഇത് കുറേക്കൂടി വ്യക്തമാകും. ഈ ചിത്രത്തിൽ അഭിനയിച്ച് നായകന് ഒരു കോടി രൂപ പ്രതിഫലം നൽകിയെന്നാണ് അറിയുന്നത്. നായിക വാങ്ങിയത് 45 ലക്ഷം രൂപയാണ്. മറ്റു താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഫലവും സിനിമയുടെ നിർമാണച്ചെലവും മറ്റും ഇതിനു പുറമേയാണ്. ഈ ചിത്രം കേരളം മുഴുവൻ റിലീസ് ചെയ്തപ്പോൾ നിർമാതാവിനു ലഭിച്ചത് വെറും 31 ലക്ഷം രൂപയാണ്. ചിത്രത്തിന്റെ ഒടിടി പ്രദർശന അവകാശം നേരത്തേ വിറ്റു പോയതിനാൽ നിർമാതാവ് വലിയ നഷ്ടമില്ലാതെ പിടിച്ചു നിന്നുവെന്നു പറയാം. ഞാൻ നിർമിച്ച ‘വാശി’ എന്ന ചിത്രത്തിനു തിയറ്ററിൽനിന്നു ലഭിച്ചത് 75 ലക്ഷം രൂപയാണ്. പല ആളുകളും ഈ ചിത്രം ഒടിടിയിൽ ആണ് കണ്ടത്. ഒടിടി പ്രദർശന അവകാശം മുൻകൂട്ടി വിറ്റു, നായികയായ എന്റെ മകൾ കീർത്തിക്ക് പ്രതിഫലം നൽകേണ്ടി വന്നില്ല, നായകൻ ടൊവിനോ തോമസ് പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു എന്നീ കാരണങ്ങൾ കൊണ്ട് ഈ ചിത്രം എനിക്കു നഷ്ടം ഉണ്ടാക്കിയില്ല.
∙ ഒടിടി ലക്ഷ്യമിട്ട് സിനിമ എടുക്കുന്ന നിർമാതാക്കൾ ഉണ്ടല്ലോ?
അത് വലിയ അപകടമാണ്. കാശുള്ളവരെ പലതും പറഞ്ഞ് മോഹിപ്പിച്ച് സിനിമ എടുപ്പിച്ച് വഴിയാധാരം ആക്കുന്നവർ ഈ രംഗത്ത് ഉണ്ട്. ഒടിടിയിൽ റിലീസ് ചെയ്ത് പണം തിരികെ പിടിക്കാമെന്നു പറഞ്ഞ് നിർമാതാവിനെ കൊണ്ട് കോടികൾ ചെലവഴിപ്പിക്കുന്നു. അവസാനം ഒന്നും കിട്ടാതെ നിർമാതാവ് അലഞ്ഞു തിരിയേണ്ടി വരും. സിനിമ എടുക്കുന്നവർ അതിനു മുൻപ് നിർമാതാക്കളുടെ അസോസിയേഷനിൽ വന്ന് ഇതിന്റെ സാമ്പത്തിക വശങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ഞങ്ങൾ പറയാറുണ്ട്. അവർക്ക് മാർഗനിർദേശം നൽകാൻ ഞങ്ങൾക്കു കഴിയും. ആരെങ്കിലും പറയുന്നതു കേട്ട് സിനിമ എടുക്കാൻ കോടികൾ മുടക്കിയ ശേഷം അസോസിയേഷനിൽ എത്തിയിട്ടു കാര്യമില്ല.
ഒടിടി പ്ലാറ്റ് ഫോമുകളിൽ പ്രദർശന അനുമതിക്കായി 100– 150 സിനിമകൾ എങ്കിലും ഇപ്പോൾ കെട്ടിക്കിടപ്പുണ്ട്. ഒടിടിക്കാർ ഇപ്പോൾ വലിയ പടങ്ങൾ മാത്രമേ എടുക്കുന്നുള്ളൂ. ആളുകൾ കണ്ടാൽ മാത്രമേ അവർക്കും മുടക്കുമുതൽ തിരികെ ലഭിക്കൂ. പടം തിയറ്ററിൽ റിലീസ് ചെയ്തു ഹിറ്റായാൽ അവർ എടുക്കും. എന്നാൽ എത്ര പടം തിയറ്ററിൽ ഹിറ്റ് ആകുന്നുണ്ടെന്ന് ആലോചിച്ചാൽ മതി. സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞേ ഒടിടിയിൽ കാണിക്കാവൂ എന്നാണ് ഫിലിം ചേംബർ തീരുമാനിച്ചിരിക്കുന്നത്. ഇത് 56 ദിവസം ആയി വർധിപ്പിക്കണം എന്നാണ് തിയറ്റർ ഉടമകളുടെ ആവശ്യം.
തെലുങ്കിൽ 70 ദിവസം കഴിഞ്ഞേ ഒടിടി റിലീസ് അനുവദിക്കൂ. ഹിന്ദിയിൽ 64 ദിവസം ആണെന്നു കേൾക്കുന്നു. മലയാളത്തിൽ 56 ദിവസം ആക്കണമെന്ന തിയറ്ററുകാരുടെ ആവശ്യം ചർച്ച ചെയ്യാനായി ഫിലിം ചേംബർ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും സമ്മതമാണെങ്കിൽ വർധിപ്പിക്കാം. തെലുങ്കിൽ സിനിമയുടെ ബജറ്റ് തയാറാക്കുന്നതിനു പുതിയ രീതി കൊണ്ടു വന്നിട്ടുണ്ട്. താരങ്ങൾ,സാങ്കേതിക വിദഗ്ധർ, ഷൂട്ടിങ് ചെലവ് തുടങ്ങിയവയെല്ലാം കണക്കാക്കി ബജറ്റ് തയാറാക്കുമ്പോൾ 30% നിർമാതാവിന്റെ ഷെയർ ആയി കൂട്ടിച്ചേർക്കും. അതു കൂടി ചേർത്താണ് ചിത്രത്തിന്റെ മൊത്തം ചെലവ് കണക്കാക്കുക. പടം വിൽക്കുമ്പോൾ സിനിമയുടെ ആകെ ബജറ്റിൽ നിർമാതാവിനു ലഭിക്കേണ്ട 30% കൂടി വരും. പടം ഓടിയില്ലെങ്കിൽ പോലും നിർമാതാവിന് 30% വരുമാനം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
കേരളത്തിൽ മുടക്കുന്ന കാശ് മുഴുവൻ പോകുന്നതല്ലാതെ നിർമാതാവിനു ചില്ലിക്കാശ് തിരികെ ലഭിക്കാറില്ല. പടം റിലീസ് ചെയ്തതിന്റെ പിറ്റേന്നു മുതൽ നിർമാതാവ് ഫോൺ എടുക്കുന്നില്ലെങ്കിൽ സിനിമ പൊളിഞ്ഞു എന്ന് ഉറപ്പാണ്. കാശ് ലഭിക്കാൻ ഉള്ളവരെല്ലാം നിർമാതാവിനെ നിരന്തരം വിളിച്ചു കൊണ്ടിരിക്കും. അവരിൽ നിന്നു രക്ഷപ്പെടാനാണ് ഫോൺ ഓഫ് ചെയ്തു നിർമാതാവ് മുങ്ങുന്നത്. തെലുങ്കിലെ പോലെ ഇവിടെയും നിർമാതാവിന് നിശ്ചിത ശതമാനം വരുമാനം ഉറപ്പാക്കണം. അല്ലാതെ രക്ഷയില്ല.
∙ തിയറ്ററിൽ ആളുകൾ എത്താൻ മടിക്കുന്നുണ്ടോ?
കോവിഡിനു ശേഷം തിയറ്ററിൽ വരുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. അത് സിനിമയുടെ മാത്രം കുഴപ്പമല്ല. തിയറ്റർ ഉടമകൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്. നാലു പേരുള്ള കുടുംബം തിയറ്ററിൽ പോയി സിനിമ കണ്ടാൽ 600 രൂപ ആകും. യാത്രാ ചെലവ് 200 രൂപയെന്ന് കണക്കാക്കാം. സിനിമയ്ക്കിടെ പോപ്കോൺ വാങ്ങിയാൽ പൊള്ളുന്ന വിലയാണ്. തിയറ്ററിൽനിന്ന് അമിത വില നൽകി ചായയും സ്നാക്സും വാങ്ങണം. എല്ലാം കഴിയുമ്പോൾ ഒരു കുടുംബത്തിനു സിനിമ കാണാനുള്ള ചെലവ് 1000 രൂപ എങ്കിലും ആകും. അതു വേണ്ടെന്നു വച്ച് ഒടിടിയിൽ സിനിമ കണ്ടാൽ എത്ര രൂപ ലാഭിക്കാമെന്ന് ഊഹിച്ചു നോക്കിയാൽ മതി.
തിയറ്ററുകളിലെ ഓൺലൈൻ ബുക്കിങ് ആണ് മറ്റൊരു കൊള്ള. മൾട്ടിപ്ലക്സുകളിലെ ഒരു ടിക്കറ്റിന് 46 രൂപ വരെ കമ്മിഷൻ വാങ്ങുന്ന ഓൺലൈൻ ബുക്കിങ് കമ്പനികൾ ഉണ്ട്. സിനിമയുടെ റേറ്റിങ് വർധിപ്പിക്കാൻ ഈ ഓൺലൈൻ ബുക്കിങ് കമ്പനികൾ നിർമാതാവിന്റെ കയ്യിൽനിന്നും പണം വാങ്ങുന്നു. തുടർന്ന് എല്ലാ തിയറ്ററിലും അവർ ടിക്കറ്റ് ബുക്ക് ചെയ്യും. സിനിമ കാണാൻ ആളുകൾ ചെല്ലുമ്പോൾ മിക്ക സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ടാകും. തിയറ്ററിൽ വളരെ കുറച്ച് പേരേ ഉണ്ടാകൂ. ഇത്തരം തട്ടിപ്പുകളാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്.
സിനിമ കാണാൻ ആളുകൾ എത്തണമെങ്കിൽ തിയറ്ററുകാരും നിരക്കുകൾ കുറയ്ക്കാൻ തയാറാകണം. തിയറ്ററുകാർ റിസർവേഷന് 15–25 രൂപ വാങ്ങുന്നത് പ്രേക്ഷകരെ അകറ്റും. തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ചു കൊടുക്കാൻ തിയറ്റർ ഉടമകൾ തയാറായാൽ കൂടുതൽ പ്രേക്ഷകർ എത്തും. അടുത്ത കാലത്ത് ഇറങ്ങിയ ചില ചിത്രങ്ങൾക്ക് ആദ്യ മൂന്നു ദിവസം തിയറ്ററിൽ നല്ല തിരക്കായിരുന്നു. അതിനു ശേഷം ആളു കുറഞ്ഞു. ഈ ഘട്ടത്തിലാണ് നിരക്ക് കുറയ്ക്കുന്നതിന്റെ പ്രയോജനം സിനിമയ്ക്കു ലഭിക്കുക.
സിനിമയ്ക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് സഹായം ഒന്നും ലഭിക്കുന്നില്ല. നികുതി കുറയ്ക്കണമെന്ന ആവശ്യം സർക്കാർ അവഗണിക്കുകയാണ്. വൈദ്യുതി നിരക്കു വർധന സിനിമാ രംഗത്തിന് ഇരുട്ടടിയായി മാറി. ഇന്നത്തെ രീതിയിൽ പോയാൽ സാംസ്കാരിക ക്ഷേമനിധി വൈകാതെ പൂട്ടേണ്ടി വരും. ഒരു ടിക്കറ്റിന് 3 രൂപ വീതം പിരിച്ചാണ് സാംസ്കാരിക ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നത്. തിയറ്ററിൽ പ്രേക്ഷകർ എത്താതിരുന്നാൽ നിധിയിൽ പണം ഉണ്ടാകില്ല. പക്ഷേ ഈ രംഗത്തെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത സർക്കാരിന് ഇല്ല. ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിച്ചിരുന്നെങ്കിൽ വലിയ പ്രയോജനം ഉണ്ടാകുമായിരുന്നു. അതിനുള്ള നിർദേശങ്ങൾ എല്ലാം ചുവപ്പു നാടയിൽ കുരുങ്ങി. കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടത്തുന്നതും സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകുന്നതും മാത്രമാണ് ഇപ്പോൾ ഈ രംഗത്തു സർക്കാരിന്റെ സംഭാവന. വലിയ വരുമാനം ലഭിക്കുന്ന മേഖലയെ ആണ് ഈ രീതിയിൽ സർക്കാർ തകർക്കുന്നതെന്നോർക്കണം.
English Summary: Interview with Film Producer, Actor G.Suresh Kumar