ബി ഗ്രേഡ് സിനിമകളിൽപോലും അഭിനയിക്കാൻ തയാറായിരുന്നു: മനീഷയുടെ വെളിപ്പെടുത്തൽ

മദ്യാസക്തി ജീവിതത്തെ കീഴ്പ്പെടുത്തിയ ഘട്ടത്തെക്കുറിച്ചും ആ കാലത്തെ അതിജീവിച്ചതിനെക്കുറിച്ചും നടി മനീഷ കൊയ്‌രാള മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ചും കാൻസർ അതിജീവനത്തെക്കുറിച്ചും ഹീല്‍ഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ് (Healed: How Cancer gave me a new life?) എന്ന പുസ്തകത്തിൽ തുറന്നെഴുതുകയാണ് മനീഷ. 

''പണം, പേര്, പ്രശസ്തി എല്ലാം എനിക്കുണ്ടായിരുന്നു. ഏതുസമയത്തും ഒരു പാർട്ടി നടത്താൻ പറ്റിയ ഒരു സുഹൃത് വലയവും എപ്പോഴും എനിക്കു ചുറ്റുമുണ്ടായിരുന്നു. അങ്ങനെ ലോകം തന്നെ കാൽക്കീഴിലായി എന്നു ചിന്തിച്ചു നടന്ന സമയത്താണ് കാരണമറിയാത്ത സങ്കടങ്ങൾ എന്നെ അലട്ടിയത്. 1999 ൽ പുറത്തിറങ്ങിയ ലവാരിസ് എന്ന ചിത്രത്തിന്റെ സമയത്താണ് എനിക്ക് ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവപ്പെട്ടത്. ഒരു ചെറിയ ഇവേള പോലുമെടുക്കാതെ ഞാൻ തുടർച്ചയായി ജോലി ചെയ്യാൻ തുടങ്ങി. വിശ്രമമില്ലാത്ത ജോലിമൂലം രാവിലെ എഴുന്നേൽക്കാനോ, മേക്കപ്പ് ചെയ്യാനോ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകാനോ പോലും കഴിയാത്ത വിധം ഞാനാകെ തകർന്നു.’

''ജീവിതം വിരസമായിത്തുടങ്ങി. ലൈറ്റ്സ്, ക്യാമറ ആക്ഷൻ എന്നു കേൾക്കുമ്പോൾ മറ്റൊരു വ്യക്തിത്വമാകുന്ന ഒരു യന്ത്രമായി എനിക്കെന്നെ തന്നെ തോന്നി.

‘ദിവസം ചെല്ലുംതോറും സമ്മർദ്ദം ഏറി വരുന്നതു പോലെ എനിക്കു തോന്നി. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ സങ്കീർണ്ണതകൾ എന്റെ ആത്മാവിനെപ്പോലും ബാധിക്കാൻ തുടങ്ങി. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയും, സിനിമകളിലുള്ള അവസരങ്ങളുമൊന്നും എന്നെ സന്തോഷിപ്പിച്ചില്ല, എന്റെ മനസ്സ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടിരുന്നു. അങ്ങനെയൊരവസരത്തിലാണ് മദ്യപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോൾപ്പോലും അത് വോഡ്കയാകുന്ന അവസ്ഥവരെ കാര്യങ്ങളെത്തി.’ 

‘ജീവിതം ബാലൻസ് ചെയ്യാനുള്ള സെൻസ് ഇല്ലെന്ന് എന്റെ മുൻ കാമുകൻ എന്നോടെപ്പോഴും പറയുമായിരുന്നു. സത്യത്തിൽ ആ ബാലൻ‌സ് ഇല്ലായ്മയെ ഞാൻ ആസ്വദിക്കുന്നില്ലായിരുന്നു. എന്റെ ജോലിയെ ഞാൻ ഇഷ്ടപ്പെടുകയോ, അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലയെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ പോലും ഞാൻ മനപൂർവം ചെയ്തുകൊണ്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ അറിഞ്ഞുകൊണ്ടു തന്നെ തെറ്റായ തിരഞ്ഞെടുപ്പുകൾ തുടർന്നുകൊണ്ടിരുന്നു. എന്റെ ഈഗോയെ തൃപ്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു ഇതൊക്കെ. ’

‘പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരമുണ്ടെന്നറിഞ്ഞാൽ ബി ഗ്രേഡ് ചിത്രങ്ങളിൽ പോലും അഭിനയിക്കാൻ ഞാൻ തയാറായിരുന്നു. സംവിധായകൻ ആരാണ് എന്നതൊന്നും എനിക്കൊരു പ്രശ്നമേയല്ലായിരുന്നു''. മനീഷ കുറിച്ചു. 

കാന്‍സറിനെ അതിജീവിച്ച ശേഷം ജീവിതത്തോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വന്നതായി മനീഷ പറയുന്നു. രാജ്കുമാര്‍ ഹിറാനിയുടെ സഞ്ജുവിലാണ് മനീഷ ഒടുവില്‍ അഭിനയിച്ചത്.

പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച ഹീൽഡ് എന്ന പുസ്തകത്തിലെ അധ്യായങ്ങളിലൊന്നിലാണ് മനീഷ വ്യക്തി ജീവിതത്തിലെയും കരിയറിലെയും വിഷമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.