ബിച്ചു തിരുമലയും പൊട്ടറ്റോ മുത്തശ്ശിയും
മലയാള സിനിമയുടെ ആരംഭകാലത്ത് ഒരു ചിത്രത്തിൽ പത്തും പതിനഞ്ചും പാട്ടുകളാണുണ്ടായിരുന്നത്. ഓരോ അഞ്ചുമിനിറ്റിലും ഓരോ പാട്ടുകൾ അങ്ങനെ വന്നുകൊണ്ടിരിക്കുമെന്ന് പറയുന്നതായിരിക്കും ഏറെ ഭംഗി. ഹിന്ദി സിനിമകളിലെ ശ്രവണ സുന്ദരങ്ങളായ ട്യൂണുകൾ കടംകൊണ്ടിട്ടുള്ള പാട്ടുകളായിരുന്നു
മലയാള സിനിമയുടെ ആരംഭകാലത്ത് ഒരു ചിത്രത്തിൽ പത്തും പതിനഞ്ചും പാട്ടുകളാണുണ്ടായിരുന്നത്. ഓരോ അഞ്ചുമിനിറ്റിലും ഓരോ പാട്ടുകൾ അങ്ങനെ വന്നുകൊണ്ടിരിക്കുമെന്ന് പറയുന്നതായിരിക്കും ഏറെ ഭംഗി. ഹിന്ദി സിനിമകളിലെ ശ്രവണ സുന്ദരങ്ങളായ ട്യൂണുകൾ കടംകൊണ്ടിട്ടുള്ള പാട്ടുകളായിരുന്നു
മലയാള സിനിമയുടെ ആരംഭകാലത്ത് ഒരു ചിത്രത്തിൽ പത്തും പതിനഞ്ചും പാട്ടുകളാണുണ്ടായിരുന്നത്. ഓരോ അഞ്ചുമിനിറ്റിലും ഓരോ പാട്ടുകൾ അങ്ങനെ വന്നുകൊണ്ടിരിക്കുമെന്ന് പറയുന്നതായിരിക്കും ഏറെ ഭംഗി. ഹിന്ദി സിനിമകളിലെ ശ്രവണ സുന്ദരങ്ങളായ ട്യൂണുകൾ കടംകൊണ്ടിട്ടുള്ള പാട്ടുകളായിരുന്നു
മലയാള സിനിമയുടെ ആരംഭകാലത്ത് ഒരു ചിത്രത്തിൽ പത്തും പതിനഞ്ചും പാട്ടുകളാണുണ്ടായിരുന്നത്. ഓരോ അഞ്ചുമിനിറ്റിലും ഓരോ പാട്ടുകൾ അങ്ങനെ വന്നുകൊണ്ടിരിക്കുമെന്ന് പറയുന്നതായിരിക്കും ഏറെ ഭംഗി. ഹിന്ദി സിനിമകളിലെ ശ്രവണ സുന്ദരങ്ങളായ ട്യൂണുകൾ കടംകൊണ്ടിട്ടുള്ള പാട്ടുകളായിരുന്നു അധികവും. അന്ന് ഹിന്ദി സിനിമകള്‍ ഇവിടെ റിലീസ് ചെയ്യുന്നത് വളരെ അപൂർവമായിരുന്നതുകൊണ്ട് തങ്ങൾ കേൾക്കുന്നത് അനുകരണ സംഗീതമാണെന്നൊന്നും പ്രേക്ഷകർക്കു മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല. കൂടുതലും സംസ്കൃതവും സാഹിത്യപദങ്ങളുമുള്ള വരികൾ സാധാരണ ജനങ്ങൾക്ക് ഒട്ടും ദഹിക്കാത്തതുകൊണ്ട് മിക്ക ഗാനങ്ങളും അരോചകമായിട്ടാണ് തോന്നിയിരുന്നത്.
പിന്നീട് വർഷങ്ങൾക്കു ശേഷം ദേവരാജൻ മാഷ്, കെ. രാഘവൻ മാഷ്, ദക്ഷിണാമൂർത്തി, എ.ടി.ഉമ്മർ, ആർ.കെ.ശേഖർ, ചിദംബരനാഥ്, എം.എസ്.വിശ്വനാഥൻ, കെ.ജെ.ജോയി, ജെറി അമൽ ദേവ് തുടങ്ങിയ, ശുദ്ധസംഗീതത്തിന്റെ തേന്മഴയുമായി വന്ന സർഗധനരായ സംഗീത സംവിധായകരുടെ വരവോടെയാണ് മലയാള സിനിമയില്‍ പാട്ടിന്റെ വസന്തകാലം ഉണ്ടാകുന്നത്. അവരോടൊപ്പം ഭാഷയുടെ അന്യാദൃശമായ ലാവണ്യവുമായി പി. ഭാസ്കരൻ, ഒഎൻവി, വയലാർ, ശ്രീകുമാരൻതമ്പി, യൂസഫലി കേച്ചേരി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, മുല്ലനേഴി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ തുടങ്ങിയവരുടെ അക്ഷരമികവ് കൂടിയായപ്പോൾ മലയാള സിനിമയുടെ എക്കാലത്തെയും ലക്ഷണമൊത്ത മികച്ച ഗാനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണുണ്ടായത്.
എന്നാൽ, ഇവരിലാരും ഭാവനയില്‍ കാണാത്ത വ്യത്യസ്തമായ നാടൻ പദങ്ങളുമായി എത്തിയത് ഭാസ്കരൻ മാഷായിരുന്നു. അദ്ദേഹം എഴുതിയ ‘നാഴിയുരി പാലുകൊണ്ട്’, ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’ തുടങ്ങിയ പാട്ടുകൾ അതിന് ഉദാഹരണങ്ങളാണ്.
വർഷങ്ങൾക്കു ശേഷം, ഭാസ്കരൻ മാഷിന്റെ ശൈലിയിലുള്ള പാട്ടിന്റെ പിന്തുടർച്ചക്കാരനായി വന്ന യുവമുഖം ബിച്ചു തിരുമലയായിരുന്നു. ‘കിലുക്കാപെട്ടി’യിലെ ‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി’, യോദ്ധയിലെ ‘പടകാളി ചണ്ടി ചങ്കിരി’, ചിരിയോചിരിയിലെ ‘കൊക്കോ മന്തി കോനാനിറച്ചി’ തുടങ്ങിയ പാട്ടുകളിലെ കുസൃതി വരികളൊന്നും മലയാളികൾ അന്നേവരെ കേൾക്കാത്തവയായിരുന്നു. ബിച്ചു ഉപയോഗിക്കുന്ന ചില വാക്കുകൾ ശ്രദ്ധിക്കുക. കോണാസ കോണാസ, യമതടിയൻ, മലമടിയൻ, ജഗപൊഗ, ചെറ്റത്തരം, കോഴിച്ചാത്തൻ, കൂത്താടി എന്നിങ്ങനെ പോകുന്നു അവ. ‘വേടൻ വരുന്നേ കാടൻ വരുന്നേ കൂടൊരു മാടനുണ്ടേ’, ‘അപ്പൂപ്പൻ താടിയിൽ ഉപ്പിട്ടു കെട്ടിയ’ തുടങ്ങിയ ഗാനങ്ങളോടൊപ്പം തന്നെ തൃഷ്ണയിലെ മൈനാകം, അനുഭവത്തിലെ വാകപ്പൂമരം ചൂടി വരും, ഈ നാടിലെ 'പാവാട വേണോ മേലാട വേണോ' ഈ മനോഹര തീരത്തിലെ ‘യാമശംഖോലി വാനിലുയരും, ‘ചിരിയോ ചിരിയിലെ’ ഏഴു സ്വരങ്ങളും, അണിയാത്ത വളകളിലെ ‘ഒരു മയിൽ പീലിയായ് ഞാൻ ജനിക്കുമെങ്കിൽ, പപ്പയുടെ സ്വന്തം അപ്പൂസിലെ ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ’, മണിച്ചിത്രത്താഴിലെ ‘പഴന്തമിഴ് പാട്ടിഴയും’, കാബൂളിവാലയിലെ ‘പാൽ നിലാവിലും’,ഹരിഹർ നഗറിലെ ‘ഉന്നം മറന്നു തെന്നിപ്പറന്ന’, മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ 'മഞ്ചാടി കുന്നിൽ', നോക്കെത്താ ദൂരത്തിലെ 'ആയിരം കണ്ണുമായ്', ചമ്പക്കുളം തച്ചനിലെ ‘മകളേ പാതി മലരേ’ തുടങ്ങി വൈവിധ്യമാർന്ന ഒത്തിരി ഗാനങ്ങൾ കൊണ്ട് ഹൃദയ സാഗരങ്ങളെ പാടിയുറക്കുകയും, പാടിയുണർത്തുകയും ചെയ്ത അനുഗൃഹീതനായ അക്ഷരപ്രമാണിയായിരുന്നു ബിച്ചു തിരുമല. അഞ്ഞൂറോളം സിനമകൾക്കു വേണ്ടി മൂവായിരത്തില്‍ പരം പാട്ടുകളാണ് ബിച്ചു എഴുതിയിട്ടുള്ളത്. എഴുതിയ എൺപതുശതമാനം പാട്ടുകളും ഹിറ്റുകളായിരുന്നു.
രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും ബിച്ചുവിന് അർഹതപ്പെട്ട പല പുരസ്കാരങ്ങളും പലപ്പോഴും തെന്നിമറിഞ്ഞു പോയിട്ടിട്ടുണ്ട്. അതിലൊന്നും ബിച്ചുവിന് പരാതിയോ പരിഭവമോ ഉണ്ടായിട്ടില്ല. അവസരങ്ങൾ ചോദിച്ച് ഒരാളുടെ അടുത്തും പോയിട്ടില്ലെന്നും ബിച്ചു ഒരു സൗഹൃദസംഭാഷണത്തിൽ എന്നോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദേവരാജൻ മാഷ്, കെ.രാഘവൻ, ശ്യാം, രവീന്ദ്രൻ, എ.ടി.ഉമ്മർ, ഇളയരാജ, കെ.ജെ.ജോയ്, ആർ.കെ.ശേഖർ, എം.എസ്.വിശ്വനാഥൻ, ജെറി അമൽദേവ് തുടങ്ങിയ എക്കാലത്തെയും മികച്ച സംഗീതസംവിധായകർക്കൊപ്പം ഗാനങ്ങൾ ഒരുക്കാൻ ഭാഗ്യം ലഭിച്ച അപൂർവം ഗാനരചയിതാക്കളിൽ ഒരാളാണ് ബിച്ചു തിരുമല. ഐ.വി.ശശി, ബാലചന്ദ്രമേനോന്‍, ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ ചിത്രങ്ങൾക്കാണ് ബിച്ചു ഏറ്റവും കൂടുതൽ പാട്ടുകളെഴുതിയിട്ടുള്ളത്. ഐ.വി.ശശിയുടെ മുപ്പതിൽപരം ചിത്രങ്ങള്‍ക്ക് ബിച്ചു തൂലിക ചലിപ്പിച്ചിട്ടുണ്ട്.
ഞാനും കൂടി ബന്ധപ്പെട്ട ഈ മനോഹര തീരത്തിനുവേണ്ടി പാട്ടെഴുതിയതു ബിച്ചുവായിരുന്നെങ്കിലും അന്ന് റെക്കോർഡിങ്ങിന് ബിച്ചുവിന് എത്താൻ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് പുതിയൊരു പടത്തിന്റെ എഴുത്തിലായിരുന്നതുകൊണ്ടാണ് അന്ന് മദ്രാസിൽ വച്ച് ഞങ്ങൾക്ക് തമ്മിൽ പരിചയപ്പെടാൻ കഴിയാതിരുന്നത്.
പിന്നീട് ആറേഴു മാസങ്ങൾ കഴിഞ്ഞ് എന്റെ ആദ്യത്തെ സിനിമക്കഥയായ അനുഭവങ്ങളേ നന്ദിയുടെ ചില ആവശ്യങ്ങൾക്കു വേണ്ടി ഞാൻ മദ്രാസിൽ ചെന്നപ്പോൾ ദേവരാജൻ മാഷിനെ കാണാൻ വീട്ടിൽ പോയിരുന്നു. അന്ന് മാഷിന്റെ വീട്ടിൽ വച്ചാണ് ബിച്ചുവും ഞാനും തമ്മിൽ ആദ്യമായി കാണുന്നത്. മാഷ് ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തി. നീണ്ട പത്തുപതിനഞ്ചു വര്‍ഷത്തെ പാട്ടുകളുടെ അനുഭവസമ്പത്തുള്ള ഒരാളായി അന്ന് ബിച്ചു മാറിയിരുന്നു. അൽപം സമയംകൂടി ഞങ്ങളിരുന്ന് സംസാരിച്ച ശേഷം ഞാൻ അവിടെനിന്ന് പാംഗ്രോവ് ഹോട്ടലിലേക്ക് പോയി.
ഉച്ചകഴിഞ്ഞ് ഞാൻ എവിടെയോ പോയിട്ട് വൈകുന്നേരം ഹോട്ടലിൽ തിരിച്ചെത്തി റിസപ്ഷനിൽനിന്ന് റൂം കീ വാങ്ങാനായി നിൽക്കുമ്പോൾ അതാ ഓട്ടോയിൽ വന്നിറങ്ങുന്നു ബിച്ചു തിരുമല. കക്ഷി അകത്തേക്കു കയറിവന്നപ്പോൾ റിസപ്ഷനിസ്റ്റ് റൂം കീ എടുത്തു കൊടുത്തു. പെട്ടെന്ന് അവിടെ എന്നെ കണ്ടപ്പോൾ ബിച്ചു ചോദിച്ചു.
‘ഡെന്നിസ് ഇവിടെയാണോ താമസിക്കുന്നത് ?’
‘അതെ’
പിന്നെ രണ്ടാളും കൂടി ലിഫ്റ്റിൽ കയറി ഞങ്ങളുടെ റൂമുകളിലേക്ക് പോയി.
രാത്രി എട്ടുമണിയായപ്പോൾ ഞാൻ ബിച്ചുവിനെ വെറുതെ ഒന്നു വിളിച്ചു നോക്കി. കുശലാന്വേഷണം പറയുന്നതിനിടെ ബിച്ചു പറഞ്ഞു.
"ഫ്രീയാണെങ്കിൽ ഇങ്ങോട്ടു വരൂ... "
ഞാൻ അപ്പോൾ തന്നെ ബിച്ചുവിന്റെ മുറിയിലെത്തി. കക്ഷി ചെറുതായിട്ട് ഒന്നു മിനുങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. എന്നെ കണ്ടപാടെ ആമുഖമെന്നവണ്ണം ചോദിച്ചു.
"ഡെന്നിസ് കഴിക്കുമോ?"
"ഇല്ല"
‘‘വളരെ നല്ല സ്വഭാവം’’.. ബിച്ചു ചിരിച്ചു.
മറ്റെന്തോ അനുസാരികൾ കൂടി വരാൻ വേണ്ടി കാത്തിരിക്കുകയാണ് കക്ഷി. അതിനിടയിൽ സിനിമാ പാട്ടുകളെ കുറിച്ചൊക്കെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അപ്പോഴേക്കും റൂംബോയി മിക്സ്ചറും കാഷ്യൂനട്സുമൊക്കെയായി വന്നു. പിന്നെ കക്ഷി പതുക്കെ ലഹരി രസായനത്തിലേക്ക് കടക്കുകയായിരുന്നു. അന്ന് രാത്രി ഏകദേശം പന്ത്രണ്ടു മണി വരെ ഞങ്ങൾ സിനിമയും കവിതയും സാഹിത്യവുമൊക്കെ സംസാരിച്ചിരുന്നു. കൂടുതൽ സമയവും ഞാൻ കേൾവിക്കാരനായി ഇരിക്കുകയായിരുന്നു. പിറ്റേന്ന് രാത്രിയും ഇതിന്റെ ഒരു തനിയാവര്‍ത്തനം തന്നെയാണുണ്ടായത്. ഒറ്റ ദിവസംകൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. രണ്ടു പെഗ്ഗ് അകത്തു ചെന്നാലേ ബിച്ചു വാചാലനാകു. അപ്പോൾ ഫിലോസഫിയും മഹാഭാരതവും രാമായണവുമൊക്കെ അനർഗളം പുറത്തേക്കൊഴുകും.
സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചുമൊക്കെ പറയുന്നതിനിടയിൽ ബിച്ചു ഒരു തത്വചിന്തകനായി മാറും.
‘‘ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് നല്ല സ്വപ്നങ്ങൾ കാണാനാണ്. അവിടെയാണ് എന്നെ ഏറെ ഇഷ്ടപ്പെടുന്നവരെ എനിക്ക് കാണാനാകുന്നത്. ഇന്നലെ രാത്രിയിലെ സ്വപ്നങ്ങൾക്ക് ഭംഗിയുണ്ടാകുന്നത് ഇന്നാകുമ്പോഴാണല്ലോ’’. കക്ഷി പറഞ്ഞത് എന്താണെന്ന് പെട്ടെന്നെനിക്ക് മനസ്സിലായില്ല
രണ്ടു ദിവസം കഴിഞ്ഞ് ബിച്ചു തിരുവനന്തപുരത്തേക്ക് പോയി. പിന്നീട് ഞാൻ ബിച്ചുവിനെ കാണുന്നത് വിജി തമ്പി സംവിധാനം ചെയ്ത, ഞാനും ജോൺ പോളും കൂടി തിരക്കഥ എഴുതിയ വിറ്റ്നസിന്റെ റെക്കോർഡിങ്ങിനാണ്.
വർഷങ്ങൾ പലതു കടന്നു പോയി. ഞാൻ സിനിമയിൽ തിരക്കുള്ള തിരക്കഥാകാരനായി മാറിയ സമയം.
തൊണ്ണൂറിന്റെ തുടക്കത്തിൽ ചെറിയ സിനിമകളുടെ തലതൊട്ടപ്പന്റെ മേലങ്കിയണിഞ്ഞു നടക്കുന്ന സമയത്ത് സിംപിൾ പ്രൊഡക്‌ഷൻസിന്റെ ‘മിമിക്സ് പരേഡി’ൽ പാട്ടെഴുതാന്‍ ബിച്ചുവിനെയാണ് ഞാൻ വിളിച്ചത്.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബിച്ചു തിരുവനന്തപുരത്തുനിന്നു ഞങ്ങൾ താമസിക്കുന്ന പാംഗ്രോവ് ഹോട്ടലിലെത്തി. നല്ല മൂന്നു പാട്ടുകളും എഴുതി റെക്കോർഡിങ് കഴിഞ്ഞു വൈകിട്ടു തിരുവനന്തപുരത്തേക്കു പോകാനായി ഒരുങ്ങുന്നതിനിടയിൽ മിമിക്സ് പരേഡിലെ ‘ചെല്ലക്കാറ്റിൽ വള്ളിത്തേരിൽ ചിങ്ങ ചെമ്മാനം’ എന്ന പാട്ടിന് ജോൺസൺ ഒരുക്കിയ മനോഹരമായ ട്യൂണിനെക്കുറിച്ചൊക്കെ സംസാരിച്ചുകൊണ്ട് അൽപം 'സന്തോഷം' നുകർന്നുകൊണ്ടാണ് ബിച്ചു റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്. പിന്നെ ഉണ്ടായത് വളരെ രസകരമായ ഒരു കഥയാണ്.
വൈകിട്ട് ഏഴുമണിക്കാണ് മദ്രാസ് സെൻട്രലില്‍നിന്നു തിരുവനന്തപുരം മെയിൽ പുറപ്പെടുന്നത്. ബിച്ചു റൂമിൽ നിന്നിറങ്ങാന്‍ അൽപം വൈകിയതു കൊണ്ട് തിടുക്കത്തിൽ ഒരു ഓട്ടോയിൽ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോൾ ട്രെയിൻ മൂവ് ചെയ്യാൻ തുടങ്ങിയിരുന്നു. ഓടിയെത്താൻ പറ്റാത്ത വിധം ട്രെയിൻ അകന്നു പോയിക്കഴിഞ്ഞിരുന്നു. നാളെ തിരുവനന്തപുരത്തു ഒരു പടത്തിന്റെ റെക്കോർഡിങ് ഉള്ളതാണ്. ഒരു പാട്ടുകൂടി എഴുതിക്കൊടുക്കാനുണ്ട്. എന്തുചെയ്യും? ബിച്ചു വല്ലാത്ത ടെൻഷനിലായി.
അപ്പോൾ കക്ഷിയുടെ തലയിൽ പെട്ടെന്ന് ഒരു ബുദ്ധി ഉദിച്ചു. ഉടനെ ഒരു ടാക്സി വിളിച്ച് അതിവേഗത്തിൽ പോയാൽ ആർക്കോണം സ്റ്റേഷനിൽ വച്ച് ട്രെയിൻ പിടിക്കാൻ പറ്റും.
ഉടനെ തന്നെ സ്റ്റേഷന് പുറത്തിറങ്ങി ഒരു ടാക്സി വിളിച്ച് ആർക്കോണം റെയിൽവേ സ്റ്റഷനിലേക്ക് വിടാൻ പറഞ്ഞു.
ടാക്സിക്കാരൻ മിന്നൽ വേഗത്തിലാണ് പാഞ്ഞത്. പക്ഷേ സ്റ്റേഷനിൽ ചെന്നപ്പോഴേക്കും ട്രെയിൻ ആർക്കോണത്തുനിന്നു പോയിക്കഴിഞ്ഞിരുന്നു. സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ട്രെയിൻ പോയിട്ട് അഞ്ചു മിനിറ്റ് കഴിഞ്ഞു എന്ന അറിയിപ്പാണ് കിട്ടിയത്. ഇനി വായുവേഗത്തിൽ പുറകെ പോയാലും ട്രെയിൻ പിടിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ബിച്ചു നിരാശയോടെ കാറിൽ കയറി.
രാത്രി ഏകദേശം പത്തു മണി കഴിഞ്ഞപ്പോൾ ഞാനും ബഷീറും താമസിക്കുന്ന മുറിയുടെ കോളിങ് ബെൽ ശബ്ദിക്കുന്നതു കേട്ടു.
ബഷീർ ചെന്ന് വാതിൽ തുറന്നപ്പോൾ ബാഗും തൂക്കി പരിക്ഷീണനായി ബിച്ചു തിരുമല പുറത്തു നിൽക്കുന്നു.
"എന്താ പോയില്ലേ?" ബഷീർ ചോദിച്ചു.
"ഇല്ല"
പിന്നെ ഉണ്ടായ സംഭവങ്ങളുടെ പൂർണ തിരക്കഥയുടെ ചുരുളുകൾ ഞങ്ങളുടെ മുൻപിൽ നിരത്തുകയായിരുന്നു. അതുകേട്ട് ഞങ്ങൾ ചിരിച്ചു മറിഞ്ഞു.
മൂവായിരത്തി അഞ്ഞൂറു രൂപ ടാക്സിക്കാരനു കൊടുത്ത നിരാശയിലിരിക്കുന്നതു കണ്ട് ബഷീർ പറഞ്ഞു.
‘‘പകുതി പണം ഞാൻ തരാം’’
‘‘ഹേയ്, അതിന്റെ ആവശ്യമില്ല. എന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലേ?’’
എന്നാലും ബഷീർ പകുതി എമൗണ്ട് നിർബന്ധിച്ച് ബിച്ചുവിനെ ഏൽപിക്കുകയാണുണ്ടായത്.
ഇങ്ങിനെയുള്ള നിഷ്കളങ്കമായ ഓരോ അബദ്ധങ്ങളുടെ കഥകൾ പറഞ്ഞ് അന്ന് രാത്രി ഒരു മണി വരെ ഞങ്ങളിരുന്നു.
ഇന്ന് ബിച്ചു നമ്മോടൊപ്പമില്ല. അനന്തതയിലെവിടെയോ ഇരുന്ന് "പടകാകളി ചണ്ടി ചങ്കിരി" പോലെ മരണത്തെക്കുറിച്ചുള്ള പാട്ടെഴുതിക്കൊണ്ടിരിക്കുകയായിരിക്കും എന്റെയാ നല്ല സുഹൃത്ത്.
(തുടരും)