ധന്‍സികയെ ശകാരിച്ച് ചിമ്പുവിന്റെ അച്ഛൻ; പൊട്ടിക്കരഞ്ഞ് നടി

പൊതുവേദിയില്‍ ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രർ. വിഴിത്തിരു എന്ന സിനിമയുടെ വാര്‍ത്താസമ്മേളത്തിനിടെയാണ് സംഭവം.

ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ധന്‍സിക തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു രാജേന്ദ്രര്‍ പ്രകോപിതനായത്. ഇതിന്റെ പേരില്‍ നടിയെ വിമര്‍ശിച്ച സംവിധായകനോട് തന്റെ ഭാഗം വ്യക്തമാക്കാന്‍ നടി ശ്രമിച്ചെങ്കിലും നടിയെ പരസ്യമായി അപമാനിക്കുകയായിരുന്നു‍.

‘സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി രാജേന്ദ്രറിനെ മറന്നു. അതുകൊണ്ടാണ് അവള്‍ എന്റെ പേര് പോലും പറയാന്‍ മറന്നത്. ലോകത്തിന്റെ സ്‌റ്റൈല്‍ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ല.’ എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ഉടന്‍ ധന്‍സിക ഇടപെട്ടെങ്കിലും രാജേന്ദ്രര്‍ പരസ്യമായി പൊട്ടിത്തെറിക്കുകയായിരുന്നു. ‘നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴിയില്ല. മര്യാദ എന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. ഒരു സഹോദരനെപ്പോലെ. വിവാദം സൃഷ്ടിക്കാനല്ല ഞാന്‍ ഈ പറയുന്നത്.’ രാജേന്ദ്രര്‍ പറഞ്ഞു.

തനിക്കെതിരെ സംവിധായകന്‍ രൂക്ഷമായി സംസാരിച്ചതോടെ ധന്‍സിക വേദിയില്‍ കരയുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരാരും തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.

വിഷയത്തിൽ  ടി. രാജേന്ദ്രന് മറുപടിയുമായി വിശാല് രംഗത്തെത്തി‍. ടി.ആറിന്റെ പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും ധന്‍സികയ്ക്ക് പറ്റിയ തികച്ചും സ്വാഭാവികമായ മറവി മാത്രമാണെന്നും വിശാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്കും ഇതുപോലുള്ള മറവി സംഭവിച്ചിട്ടുണ്ടെന്നും തന്റെ തെറ്റുമനസിലാക്കിയ ധന്‍സിക മാപ്പു ചോദിച്ചിട്ടും മകളുടെ പ്രായമുള്ള നടിയ്ക്ക് മാപ്പ് ടി.ആര്‍ മാപ്പ് നല്‍കാതിരുന്നത് മോശമായെന്നും വിശാല്‍ പറയുന്നു. സിനിമ മേഖലയിലേക്ക് പെണ്‍കുട്ടികള്‍ വളരെ കഷ്ടപ്പെട്ടാണ് കടന്നു വരുന്നത്. ധന്‍സികയെ തനിക്ക് നന്നായി അറിയാം അവളെ അറിയുന്നവര്‍ക്കെല്ലാം അറിയാം അവള്‍ മനപ്പൂര്‍വ്വം അങ്ങനെ ചെയ്യില്ലെന്നും താരം പറയുന്നു.