പല ജന്മങ്ങളുടെ ഗാനകിന്നരൻ
ഓർമകൾ എപ്പോഴും കാലക്രമം കൃത്യതയോടെ പാലിക്കണമെന്നില്ല. ചിലതെല്ലാം തലകീഴായി മറിഞ്ഞുപോകും. അതിവിദൂരതയിൽനിന്നുള്ള നോട്ടങ്ങളിൽ പളുങ്കുമണികളുടെ തിളക്കം നേടാൻകഴിയാതെ ദൃശ്യങ്ങൾ മങ്ങിക്കിടക്കാനുംമതി. അന്നേരവും അവയെ സത്യസന്ധവും ആധികാരികവുമാക്കാൻപോന്ന ജീവിതസന്ദർഭങ്ങൾ എണ്ണ വറ്റിത്തുടങ്ങിയ വിളക്കിലെ
ഓർമകൾ എപ്പോഴും കാലക്രമം കൃത്യതയോടെ പാലിക്കണമെന്നില്ല. ചിലതെല്ലാം തലകീഴായി മറിഞ്ഞുപോകും. അതിവിദൂരതയിൽനിന്നുള്ള നോട്ടങ്ങളിൽ പളുങ്കുമണികളുടെ തിളക്കം നേടാൻകഴിയാതെ ദൃശ്യങ്ങൾ മങ്ങിക്കിടക്കാനുംമതി. അന്നേരവും അവയെ സത്യസന്ധവും ആധികാരികവുമാക്കാൻപോന്ന ജീവിതസന്ദർഭങ്ങൾ എണ്ണ വറ്റിത്തുടങ്ങിയ വിളക്കിലെ
ഓർമകൾ എപ്പോഴും കാലക്രമം കൃത്യതയോടെ പാലിക്കണമെന്നില്ല. ചിലതെല്ലാം തലകീഴായി മറിഞ്ഞുപോകും. അതിവിദൂരതയിൽനിന്നുള്ള നോട്ടങ്ങളിൽ പളുങ്കുമണികളുടെ തിളക്കം നേടാൻകഴിയാതെ ദൃശ്യങ്ങൾ മങ്ങിക്കിടക്കാനുംമതി. അന്നേരവും അവയെ സത്യസന്ധവും ആധികാരികവുമാക്കാൻപോന്ന ജീവിതസന്ദർഭങ്ങൾ എണ്ണ വറ്റിത്തുടങ്ങിയ വിളക്കിലെ
ഓർമകൾ എപ്പോഴും കാലക്രമം കൃത്യതയോടെ പാലിക്കണമെന്നില്ല. ചിലതെല്ലാം തലകീഴായി മറിഞ്ഞുപോകും. അതിവിദൂരതയിൽനിന്നുള്ള നോട്ടങ്ങളിൽ പളുങ്കുമണികളുടെ തിളക്കം നേടാൻകഴിയാതെ ദൃശ്യങ്ങൾ മങ്ങിക്കിടക്കാനുംമതി. അന്നേരവും അവയെ സത്യസന്ധവും ആധികാരികവുമാക്കാൻപോന്ന ജീവിതസന്ദർഭങ്ങൾ എണ്ണ വറ്റിത്തുടങ്ങിയ വിളക്കിലെ നേർത്തനാളംപോലെ മുനിഞ്ഞു കത്തും. അത്രമേൽ പഴക്കമുള്ള ഒരു ഓർമയിലേക്കാണ് എനിക്കും പോകേണ്ടത്. അതു ചിലപ്പോൾ ഗാനകിന്നരൻ കെ.ജെ. യേശുദാസിനെ ഞാൻ എവിടെ, എപ്പോൾ ആദ്യമായി കണ്ടു എന്ന ചോദ്യത്തിനുള്ള മറുപടിയായെന്നും വരാം.
ആലപ്പുഴയിലെ തരാതരക്കാരായ പഴയ ചങ്ങാതിമാരിൽ പലരോടും, അന്നത്തെ പ്രധാന മൈക്ക് ഓപ്പറേറ്റർമാർ ഉൾപ്പെടെ, ഈ വിഷയം ഞാൻ സംസാരിച്ചിട്ടുണ്ട്, പറഞ്ഞുവരുമ്പോൾ പൊരുത്തങ്ങൾ ഇണങ്ങിവരുന്നുണ്ടെങ്കിലും എവിടെയായിരുന്നു സംഗീതവേദി എന്ന കാര്യം അവർക്കും ഉറപ്പിക്കാൻ സാധിക്കുന്നില്ല. സ്വാഭാവികം, പത്തുമുപ്പത്തെട്ടു വർഷങ്ങൾ കഴിഞ്ഞുപോയില്ലേ! അതിനാൽ ഈ ഓർമവർത്തമാനം വായിക്കുന്ന തദ്ദശവാസികളിൽനിന്നും കുറേക്കൂടി വ്യക്തത ലഭിക്കുന്ന പ്രതികരണം ഞാൻ പ്രതീക്ഷിക്കുന്നു. ഇതിങ്ങനെ സന്ദേഹത്തിൽ ഉലഞ്ഞാടിനിൽക്കേ, എന്റെ കൗമാരത്തിൽ ദാസേട്ടൻ നിർവഹിച്ചതും ഞാൻ നേരിൽ കേട്ടതുമായ സംഗീതക്കച്ചേരിയുടെ വേദി 'ശ്രീറാം മന്ദിറാ'യിരുന്നെന്നോ പ്രായോജകൻ നാട്ടിലെ പ്രമുഖ സ്വർണവ്യാപാരിയായിരുന്നെന്നോ ഞാൻ തീർത്തുപറയുന്നില്ല. ഇവ രണ്ടും ഒഴികേ ഇനി എഴുതുന്നതിനൊന്നും സാക്ഷിമൊഴികൾ വേണ്ടതില്ല, സകലതും സുവ്യക്തം.
അക്കാലങ്ങളിൽ നാട്ടിലെ ഒരു കലാവിദ്യാലയത്തിൽ ഞാൻ ഛായാചിത്രരചന പരിശീലിക്കുന്നുണ്ടായിരുന്നു. കുതിരപ്പന്തിയിലെ സാജൻ ഇന്ത്യൻ ഇങ്കിൽ സൃഷ്ടിച്ച യേശുദാസിന്റെ ജീവൻ മിടിക്കുന്ന ചിത്രം കണ്ടതിൽപ്പിന്നെ അതുപോലൊരെണ്ണം വരച്ചുണ്ടാക്കണമെന്ന പൂതി മനസിൽ ലഹരിയായി പടർന്നു. ഗുരുനാഥൻ അനുവദിച്ചു. പഴയ സിനിമാമാസികയിൽനിന്നു വെട്ടിയെടുത്ത ചിത്രം മാതൃകയാക്കി. കറുത്ത താടിയും മുടിയും നീട്ടിവളർത്തിയ സുന്ദരനായ ദാസേട്ടൻ പുറംകണ്ണിലും അകക്കണ്ണിലും നിറഞ്ഞുകവിഞ്ഞു. പതിനാറ് - പതിനെട്ട് വലിപ്പത്തിൽ കെന്റ് പേപ്പർ മുറിച്ചെടുത്തു. ഗുരു നൽകിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വര തുടങ്ങി. പത്തുപന്ത്രണ്ടു ദിവസങ്ങൾ വേണ്ടിവന്നിട്ടുണ്ടാകും, ചിത്രം ഏകദേശം പൂർത്തിയായി. പോന്നുപോരായികകൾ ഗുരുനാഥൻതന്നെ പരിഹരിച്ചു, കൃഷ്ണമണികളും ഇട്ടുതന്നു. അതോടെ ചിത്രം പൂർണമായി. 'ങാ, കൊള്ളാമെടാ' എന്നൊരു പ്രോത്സാഹനവും ഗുരുവിൽനിന്നു കിട്ടി. പഴയ വീടിന്റെ കുമ്മായംപൂശിയ ചുവരിൽ കാൾ മാർക്സ്, ഏംഗൽസ്, ലെനിൻ, നാരായണ ഗുരുസ്വാമി, ഇന്ദിരാഗാന്ധി, ജയൻ, ടാഗോർ, അരവിന്ദമഹർഷി എന്നിവരോടൊപ്പം ദാസേട്ടനും പുഞ്ചിരിപൊഴിച്ചുതുടങ്ങി.
ഒരു ദിവസം മൂത്ത സഹോദരനെ സന്ദർശിക്കാൻ വീട്ടിലെത്തിയ നാടക സംവിധായകൻ ആലപ്പി കുട്ടപ്പൻ ചുവരിൽ തൂങ്ങിക്കിടക്കുന്ന കറുപ്പിലും വെളുപ്പിലുമുള്ള ഈ ഛായാചിത്രം കണ്ടു. ഏതുവിധേനയും അവശ കലാകാരന്മാർക്കുള്ള പെൻഷൻ തരപ്പെടുത്തിയെടുക്കാൻ തത്രപ്പെട്ടുനടന്നിരുന്ന കുട്ടപ്പൻചേട്ടൻ പട്ടണത്തിൽ യേശുദാസ് പാടാൻ വരുന്നുണ്ടെന്ന വാർത്ത നേരത്തേ അറിഞ്ഞിരുന്നു. സന്ദർഭവശാൽ ഞങ്ങളോടും പറഞ്ഞു. അനുബന്ധമായി, 'ഈ പടം യേശുദാസിനു കൊടുത്തുകൂടേ' എന്നൊരു കിടിലൻ ചോദ്യവും കുട്ടപ്പൻചേട്ടൻ എന്റെ മുന്നിൽ എടുത്തിട്ടു. ആശയം കൊള്ളാവുന്നതായി എനിക്കു തോന്നി. ഇത്തിരി ആവേശവുമുണ്ടായി. എങ്കിലും ആഗ്രഹം ഉള്ളിൽ ഒളിച്ചുപിടിച്ചു. മറ്റുള്ളവരോടു പറഞ്ഞാൽ പരിഹസിക്കപ്പെടും എന്ന കാര്യം ഉറപ്പായിരുന്നു. പഴയ സംഗീതസമ്പ്രദായത്തിൽ തറച്ചുപോയതിനാൽ യേശുദാസിനെ അത്ര പ്രിയമല്ലാതിരുന്ന അച്ഛനെ ഒട്ടും അറിയിച്ചില്ല. സംഗതി നടപ്പിലായാൽ നാട്ടിൽ എനിക്കുണ്ടാകാനിടയുള്ള വില വെറുതേ സങ്കൽപ്പിച്ചുനോക്കി. അകമേ നല്ല സുഖവും തോന്നി. പക്ഷേ, ഓപ്പറേഷൻ പരാജയപ്പെട്ടാലോ, എല്ലാവരുംചേർന്ന് വധിച്ചുകളയും. അതുകൊണ്ട് കരുനീക്കങ്ങൾ രഹസ്യമാക്കി സൂക്ഷിച്ചു, വിജയിച്ചാൽമാത്രം വെളിപ്പെടുത്തും.
കാത്തിരുന്ന കച്ചേരിദിവസം ഇഴഞ്ഞിഴഞ്ഞുവന്നു. ഞാനും തയ്യാറായി. ആരുടെയും ശ്രദ്ധയിൽ പെടാതെ ചുവരിൽനിന്നു കുമ്മായത്തരികളോടെ പറിച്ചെടുത്ത ചിത്രം ഒരു കാർഡ് ബോർഡിൽ ഒട്ടിച്ചു. അതിനു മുകളിൽ ഒരു പഴയ സ്റ്റുഡിയോ മൗണ്ടും പിടിപ്പിച്ചു. ചില്ലിട്ടു ഫ്രെയിം ചെയ്യാനുള്ള പാങ്ങൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഒരു പത്രക്കടലാസിൽ പൊതിഞ്ഞെടുത്തു. വേറെന്തോ കാരണംപറഞ്ഞ് നേരേ ടൗണിലുള്ള കച്ചേരി സ്ഥലത്തേക്കുപോയി. അപ്പോഴും ഇതെങ്ങനെ ദാസേട്ടനിൽ എത്തിക്കും എന്നതിനെ സംബന്ധിച്ച യാതൊരു നിശ്ചയവുമില്ല! എന്തെങ്കിലും മാർഗം ഉണ്ടായേക്കും. സാധിച്ചില്ലെങ്കിൽ തിരിച്ചുകൊണ്ടുവരും. ഇരട്ടവാലൻമാരുടെ വെട്ടേറ്റ ചരിത്രപുരുഷന്മാർക്കു തുണയായി പഴയതുപോലെ ചുമരിൽ സ്ഥാപിക്കും, അത്രതന്നെ! പക്ഷേ പൊടുന്നനേ കാര്യങ്ങൾ അനുകൂലമാകുന്ന സൂചനകണ്ടുതുടങ്ങി. നാട്ടിലെ ഖദർധാരിയായ ഛോട്ടാ നേതാവ് എന്റെ കയ്യിലിരുന്ന ചിത്രം കണ്ടു. എന്നെയോ വീട്ടുകാരെയോ അറിയുന്ന വ്യക്തിയല്ല അയാൾ. കവലപ്രസംഗവേദികളിൽ വച്ചുകണ്ട പരിചയമുണ്ട്. അയാളുടെ ഉള്ളിൽ ലഡു പൊട്ടിക്കാണും, അതാവാം ചിത്രം തിരിച്ചും മറിച്ചും നോക്കി-
'എടേ ഇത് നമുക്ക് ദാസേട്ടനു നേരിട്ടുകൊടുക്കാം. നീ ധൈര്യമായിട്ടിരി. ഇപ്പോ വരും ദാസേട്ടൻ. ഞങ്ങൾ പഴേ ലോഹ്യക്കാരല്ലേ! എന്തായാലും നീ പോയി ഒരു വിൽസ് വാങ്ങിച്ചോണ്ട് വാ'.
വിൽസിനുള്ള പൈസ കിട്ടാൻവേണ്ടി ഞാൻ ഒരു നിമിഷം കാത്തു. പക്ഷേ നേതാവിനു തിടുക്കമേറി-
'നോക്കിനിക്കാതെ വേഗം മേടിച്ചോണ്ട് വാടാ വിൽസ്, ദാസേട്ടൻ വരാറായി. പടം കൊടുക്കണ്ടേ!'
പോക്കറ്റിൽ കിടന്ന പൈസ അങ്ങനെ പുകയായി മുകളിലേക്കുയർന്നു. അതിനിടെ അയാൾ ദാസേട്ടനുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ചീനപ്പടക്കങ്ങൾ തുരുതുരേ പൊട്ടിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും ദാസേട്ടൻ ഒരു വെളുത്ത കാറിൽ വന്നിറങ്ങി. പാരമ്പര്യമായിത്തന്നെ എവിടെയും ഇടിച്ചുകയറാൻ വൈഭവം നേടിയിട്ടുള്ള നേതാവ് എന്റെ കയ്യിൽനിന്നു ചിത്രം ബലമായി വാങ്ങിക്കൊണ്ട് ദാസേട്ടനു പിന്നാലേ ഓടി. എങ്ങനെയോ ഗ്രീൻറൂമിലും കയറിക്കൂടി. ഞാൻ പുറകേ ചെന്നെങ്കിലും മുന്നിൽ വാതിൽ ബലത്തോടെ അടഞ്ഞുകഴിഞ്ഞു.
കച്ചേരി കേൾക്കാൻ വന്നവരിൽ കുറേപ്പേർ ഗ്രീൻറൂമിനു മുന്നിൽ വട്ടമിട്ടു പാറിനിന്നു. അവിടെ ഒരു ജനൽപാളി തുറന്നുകിടന്നിരുന്നു. അതിലൂടെ ദാസേട്ടനെ ഒരുനോട്ടം കാണാൻ തിക്കിത്തിരക്കിയവരുടെ കൂട്ടത്തിൽ എന്റെ കണ്ണുകളും കഠിനമായി ഞെരിഞ്ഞു. അപ്പോൾ കാണാം, ഖദർധാരി ദാസേട്ടനു പിന്നിൽ വിനീതനായി നിൽക്കുന്നു. ചിത്രം ശരീരത്തോടു ചേർത്തുപിടിച്ചിട്ടുണ്ട്. ഉയരം കുറവായതിനാൽ പെരുവിരലിൽ എത്തിക്കുത്തിക്കൊണ്ട് ദാസേട്ടന്റെ ചെവിയിൽ എന്തോ കുശുകുശുക്കുന്നു. അടുത്ത നിമിഷം ഞാൻ വരച്ച ചിത്രം നേതാവ് ദാസേട്ടനു നേരേ നീട്ടുന്നു. അദ്ദേഹം അതിൽ നോക്കുന്നു. ഫോട്ടോഗ്രാഫറുടെ ക്യാമറ മിന്നലുകളുതിർക്കുന്നു. മട്ടിപ്പശയിട്ട ഖദറിനേക്കാൾ വെളുപ്പുള്ള മലർന്ന ചിരിയോടെ നേതാവ് ദാസേട്ടനെ ഒട്ടിച്ചേർന്നു നിൽക്കുന്നു! കഴിഞ്ഞു, പിന്നെയൊന്നും കാണാൻ സാധിച്ചില്ല. നല്ല കായബലമുള്ള ഒരുത്തൻ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ എന്നെ മറിച്ചിട്ടുകളഞ്ഞു.
അതൊരു ഭേദപ്പെട്ട വീഴ്ചയായിരുന്നു. കൈത്തണ്ടകളിലും കാൽമുട്ടുകളിലും തറച്ചുകയറിയ മണൽത്തരികൾ തട്ടിക്കളഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു. അന്നേരം പുറകിൽ വിളികേട്ടു-
'നീ ഭാഗ്യവാനാടാ കൊച്ചനേ. പടം ഞാൻ ദാസേട്ടനു കൊടുത്തു. പിന്നെ, നിന്നെപ്പറ്റി ഞാൻ നല്ലപോലെ കേറ്റിക്കൊടുത്തിട്ടുണ്ട് കേട്ടോ. ശരി, അപ്പോ പിന്നെക്കാണാം'.
തോളിൽ കനത്തിലൊന്നുതല്ലി, അയാൾ ധൃതിയിൽ മുന്നോട്ടുനീങ്ങവേ ഉടുപ്പിൽ പിടിച്ചുനിർത്തി ചോദിക്കണമെന്നുണ്ടായിരുന്നു, എന്തോന്നാടാ ഊളേ, താൻ പറയുന്നത്? എന്റെ പേരെങ്കിലും തനിക്കറിയാമോ, നാണംകെട്ടവനേ! അയാളെ വിളിക്കാൻ പാകത്തിൽ വേറെയും പല തെറികളും നാവിലുണ്ടായിരുന്നു, തൊണ്ണൂറുകളിൽ കുസാറ്റിലെ 'സനാതന'യിൽ ഒപ്പമുണ്ടായിരുന്ന അജയകൃഷ്ണൻ പഠിപ്പിച്ചുതന്ന അശ്ലീലപദങ്ങളുടെ ഘനഗാംഭീര്യമോ ലയനീലിമയോ ഭാവസാന്ദ്രതയോ അവയിലുണ്ടായിരുന്നില്ലെങ്കിലും! പക്ഷേ ഒന്നിനും ധൈര്യം വന്നില്ല. അപ്പോഴേക്കും 'വാതാപി ഗണപതി' തുടങ്ങിക്കഴിഞ്ഞു. ഇനി ഇതെങ്കിലും കേൾക്കാം എന്ന വിചാരത്തോടെ കച്ചേരിയുടെ മുന്നിലേക്കോടിച്ചെന്നു. ഒരിടത്തും ഇരിപ്പിടം കിട്ടാനില്ല. അത്രയും ആൾപ്പെരുക്കം. ഏറ്റവും പുറകിലേക്കു മാറിപ്പോകേണ്ടിവന്നു. അന്നത്തെ ദുഃഖവും നിരാശയും ക്ഷോഭവും മാഞ്ഞുപോകാൻ പതിറ്റാണ്ടുകളെടുത്തു. 2014 ജൂലൈ മാസത്തിൽ ദുബായിൽ പതിനായിരങ്ങളെ സാക്ഷിയാക്കി 'സ്വരലയ ഈണം ഇൻറർനാഷണൽ പുരസ്കാരം' അതേ യേശുദാസിൽനിന്നു ഏറ്റുവാങ്ങിക്കൊണ്ട് കാലത്തോടുള്ള എന്റെ മധുരപ്രതികാരം ഞാൻ ഭംഗിയായി നിർവഹിച്ചു.
ആലപ്പുഴയിൽത്തന്നെ കിടങ്ങാംപറമ്പിലും അറവുകാടും കൊമ്മാടിഭാഗത്തും കച്ചേരി പാടാൻ വന്നിട്ടുണ്ടെങ്കിലും, ദാസേട്ടനെ ആദ്യമായി നേരിൽ കേട്ട കച്ചേരിയുടെ ചരിത്രപ്രാധാന്യം ഇവിടെ ഞാൻ ഓർക്കട്ടെ. അദ്ദേഹത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ നിരുപാധികം പ്രവേശിപ്പിക്കണം എന്ന ചർച്ച പത്രങ്ങളിൽ വീണ്ടും സജീവമായിവന്ന പശ്ചാത്തലത്തിൽ നടന്ന കച്ചേരി കേൾക്കാൻ നാട്ടിലെ പുരോഗമനവാദികൾ ധാരാളമായി എത്തിച്ചേർന്നിരുന്നു. ആൽത്തറ ഗണപതിക്ഷേത്രത്തിലെ സംഗീതപ്രേമിയായ പൂജാരി സദസിൽ എഴുന്നേറ്റുനിന്നുകൊണ്ട് 'ഗുരുവായൂരമ്പലനടയിൽ' പാടാൻ ആവശ്യപ്പെട്ടു. ദാസേട്ടൻ പ്രതികരിച്ചില്ല. പകരം 'തരംഗിണി' പുറത്തിറക്കിയ പുതിയ അയ്യപ്പഭക്തിഗാനങ്ങൾ പാടിക്കൊണ്ടിരുന്നു. സദസിൽനിന്നു പിന്നെയും ആവശ്യമുയർന്നു, 'ഗുരുവായൂരമ്പലനടയിൽ പാടണം'. ദാസേട്ടൻ ഒരു ചെറുചിരിയോടെ ചോദിച്ചു- 'അതു വേണോ' ? 'വേണം', ആയിരം തൊണ്ടകളുടെ മുറവിളി മുഴങ്ങി. അദ്ദേഹം സദസിനെ മാനിച്ചു, പാടി - 'ഗുരുവായൂരമ്പലനടയിൽ'. പക്ഷേ മുഴുവനായും പാടിയില്ല. പാട്ടിലെ 'പോകും, കാണും' തുടങ്ങിയ ചില വാക്കുകൾ വിട്ടുകളഞ്ഞു. നാട്ടിലെ സാംസ്കാരിക അനീതിയുടെ നേരേ ഒരു കലാകാരൻ നടത്തിയ ഈ സർഗാത്മക പ്രതിഷേധത്തെ ആ നിലവാരത്തിൽ മനസിലാക്കാൻ അന്നത്തെ ചെറിയ പ്രായം എനിക്കു തടസമായി. 'ഗുരുവായൂരമ്പലനടയിൽ' ഇത്തരത്തിൽത്തന്നെ വേറേ പലയിടങ്ങളിലും ദാസേട്ടൻ ആവർത്തിച്ചിട്ടുണ്ട്. അവയുടെ റെക്കോർഡിങ്ങുകളും ലഭ്യമാണ്..
അന്നത്തെ കച്ചേരി വലിയ വിജയമായി. ദാസേട്ടൻ വേദിവിട്ടു പുറത്തുവന്നപ്പോൾ മുല്ലക്കൽ ഭാഗത്തുള്ള സവർണപ്രമാണികൾ അടുത്തുകൂടി. അക്കൂട്ടത്തിൽ സനാതന ധർമ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായ രാജഗോപാലൻ സാറുമുണ്ടായിരുന്നു. അദ്ദേഹം ദാസേട്ടനോടു നേരിട്ടു ചോദിച്ചു, 'ഗുരുവായൂർക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തതിൽ യേശുദാസിന് നല്ല ദേഷ്യമുണ്ട്, അല്ലേ? ദാസേട്ടൻ വിനയത്തോടെ ചിരിച്ചു, 'അയ്യോ അങ്ങനെയൊന്നുമില്ല. ഗുരുവായൂരപ്പനെ കേൾപ്പിക്കാൻ ഞാൻ ഗുരുവായൂർക്കുപോയി പാടേണ്ട കാര്യമൊന്നുമില്ല. സത്യത്തിൽ നിങ്ങളൊക്കെത്തന്നെയല്ലേ എന്റെ ഗുരുവായൂരപ്പൻ!'
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്.)