ലതാ മങ്കേഷ്കർ മുതൽ ഉഷാ ഉതുപ്പ് വരെ; മറക്കാനാകാതെ ബപ്പി ലാഹിരി മാജിക്
ബോളിവുഡ് ഈണങ്ങളിൽ ഡിസ്കോയുടെ മാദകത്വം പടർത്തിയ സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലാഹിരി യാത്രയാകുമ്പോഴും അദ്ദേഹം അവശേഷിപ്പിച്ച സംഗീതചഷകത്തിൽനിന്ന് ലഹരിനുരഞ്ഞുകൊണ്ടേയിരിക്കുന്നു. എൽവിസ് പ്രസ്‌ലിയെപ്പോലെയാകാൻ ആഗ്രഹിച്ചു നടന്ന ആ ബംഗാളി യുവാവിന്റെ കഥ സംഗീതാസ്വാദകർക്കു മറക്കാൻ കഴിയുമോ? ഒരിക്കൽ
ബോളിവുഡ് ഈണങ്ങളിൽ ഡിസ്കോയുടെ മാദകത്വം പടർത്തിയ സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലാഹിരി യാത്രയാകുമ്പോഴും അദ്ദേഹം അവശേഷിപ്പിച്ച സംഗീതചഷകത്തിൽനിന്ന് ലഹരിനുരഞ്ഞുകൊണ്ടേയിരിക്കുന്നു. എൽവിസ് പ്രസ്‌ലിയെപ്പോലെയാകാൻ ആഗ്രഹിച്ചു നടന്ന ആ ബംഗാളി യുവാവിന്റെ കഥ സംഗീതാസ്വാദകർക്കു മറക്കാൻ കഴിയുമോ? ഒരിക്കൽ
ബോളിവുഡ് ഈണങ്ങളിൽ ഡിസ്കോയുടെ മാദകത്വം പടർത്തിയ സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലാഹിരി യാത്രയാകുമ്പോഴും അദ്ദേഹം അവശേഷിപ്പിച്ച സംഗീതചഷകത്തിൽനിന്ന് ലഹരിനുരഞ്ഞുകൊണ്ടേയിരിക്കുന്നു. എൽവിസ് പ്രസ്‌ലിയെപ്പോലെയാകാൻ ആഗ്രഹിച്ചു നടന്ന ആ ബംഗാളി യുവാവിന്റെ കഥ സംഗീതാസ്വാദകർക്കു മറക്കാൻ കഴിയുമോ? ഒരിക്കൽ
ബോളിവുഡ് ഈണങ്ങളിൽ ഡിസ്കോയുടെ മാദകത്വം പടർത്തിയ സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലാഹിരി യാത്രയാകുമ്പോഴും അദ്ദേഹം അവശേഷിപ്പിച്ച സംഗീതചഷകത്തിൽനിന്ന് ലഹരിനുരഞ്ഞുകൊണ്ടേയിരിക്കുന്നു. എൽവിസ് പ്രസ്‌ലിയെപ്പോലെയാകാൻ ആഗ്രഹിച്ചു നടന്ന ആ ബംഗാളി യുവാവിന്റെ കഥ സംഗീതാസ്വാദകർക്കു മറക്കാൻ കഴിയുമോ? ഒരിക്കൽ ഇന്ത്യയെയാകെ പാടിയാടിച്ച ഒരാളുടെ സുന്ദരസംഗീതകഥ.
പോപ്പും റോക്കും ജാസുമൊക്കെ കേൾക്കാൻ പടിഞ്ഞാറൻ പാട്ടുലോകത്തേക്കു കാതുകൾ ട്യൂൺചെയ്തു കാത്തിരുന്നൊരു കാലമുണ്ടായിരുന്നു നമുക്ക്. ആലാപനം ആഘോഷമാക്കി, സംഗീതസദസുകളിൽ ഉന്മാദത്തിടമ്പേറ്റിയ സ്വരരാജാക്കന്മാരെ നാം ആദ്യമായി കേട്ടത് അവിടെയാണ്. പക്ഷേ, അധികം വൈകാതെ നമ്മുടെ സംഗീത സങ്കൽപങ്ങളുടെ സമവാക്യങ്ങളെ തിരുത്തിയെഴുതി കടന്നുവന്ന ബപ്പി ലാഹിരിയെന്ന ബംഗാളി സംഗീതജ്ഞനെ മറക്കാനാകില്ല ഇന്ത്യൻ സിനിമാലോകത്തിന്. ഓരോ പാട്ടോർമയിൽപോലും നമ്മെ കാൽച്ചിലമ്പണിയിച്ച ഡിസ്കോ സംഗീതരാജാവാണ് സ്വരമൊഴിഞ്ഞുയാത്രയായത്. പേരുപോലെതന്നെ പാട്ടുമൂളിച്ചകളിലും ലഹരി കാത്തുസൂക്ഷിച്ച ബപ്പി ലാഹിരി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തിനിടയിൽ നിശ്ശബ്ദതയുടെ ദീർഘ ഇടവേളകളുണ്ടായിരുന്നിട്ടും ബപ്പിയുടെ ഗാനങ്ങൾ പലവട്ടം നമ്മുടെ പാട്ടുപെട്ടികളെ തൊട്ടുണർത്തിക്കൊണ്ടേയിരുന്നു. ആ പാട്ടുലഹരിക്കൊത്തു ചുവടുവയ്ക്കാനൊരുങ്ങി ഒരുകാലത്ത് ഇന്ത്യയിലെ ഡിസ്കോ പ്രേമികൾ കാത്തിരിന്നു.
1952 നവംബർ 27ന്, പശ്ചിമബംഗാളിലെ ജൽപായ്ഗുരിയിൽ ഒരു പരമ്പരാഗത സംഗീത കുടുംബത്തിലായിരുന്നു ബപ്പി ലാഹിരിയുടെ ജനനം. അച്ഛൻ അപരേഷ് ലാഹിരിയുടെ ബംഗാളി സംഗീതം, അമ്മ ബൻസാരിയുടെ ശ്യാമസംഗീതം, വീട്ടകത്തെ തൂണും തണുപ്പും പോലും താളം പിടിച്ചുപോകുന്ന പാട്ടുലോകത്തിന്റെ ഈണത്തുടിപ്പുകളിലൂടെയായിരുന്നു ബപ്പിയുടെ കുട്ടിക്കാലം. അച്ഛനും അമ്മയും മടിയിലിരുത്തി ചൊല്ലിപ്പഠിപ്പിച്ച സ്വരങ്ങളാണ് ബപ്പിയുടെ സംഗീതയാത്രയ്ക്കു ദക്ഷിണ പകർന്നത്.
മൂന്നാം വയസ്സിൽതന്നെ ബപ്പിയുടെ കുഞ്ഞുവിരലുകൾ തബലയിൽ താളംപിടിച്ചു. അമ്മാവന്റെ സ്ഥാനത്തുണ്ടായിരുന്ന കിഷോർ കുമാർ ഉൾപ്പെടെ പലരും ബപ്പിക്ക് സംഗീതലോകത്തു ഗുരുസ്ഥാനീയരായിത്തീർന്നു. പത്തൊൻപതാം വയസ്സിൽ മുംബൈയിലെത്തിച്ചേർന്നതിനു ശേഷമാണു ബപ്പിയുടെ മുന്നിൽ ചലച്ചിത്രസംഗീതത്തിന്റെ സാധ്യതകൾ തുറക്കുന്നത്. 1972ൽ ‘ദാദൂ’ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനായി ബപ്പിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വർഷം തന്നെ ‘നന്ന ശിക്കാരി’ എന്ന ഹിന്ദിചിത്രത്തിലും ബപ്പി സംഗീതമൊരുക്കി. എന്നാൽ 1975ൽ താഹിർ ഹുസൈന്റെ ‘സാക്മീ’ എന്ന ഹിന്ദി ചിത്രത്തിനു ശേഷമാണ് ബോളിവുഡ് ബപ്പി ലാഹിരി എന്ന സംഗീതസംവിധായകനെ വേറിട്ടു കേട്ടുതുടങ്ങുന്നത്. ഈ ചിത്രത്തിൽ സംഗീതമൊരുക്കുക മാത്രമല്ല, ഗാനങ്ങൾ ആലപിക്കുകയും ചെയ്തു ബപ്പി. തുടർന്നു പുറത്തിറങ്ങിയ ‘ചൽതേ ചൽതേ’, ‘സുരക്ഷ’ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ബപ്പിയെ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ സംവിധായകനാക്കി. വളരെക്കുറഞ്ഞ കാലയളവിനുള്ളിൽതന്നെ അത്രയധികം പ്രശസ്തിയിലേക്കു കുതിച്ചുയർന്ന ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകൻ എന്ന അഭിമാനത്തിളക്കവും ബപ്പിയുടെ പേരിനൊപ്പം ചേർത്തെഴുതപ്പെട്ടതോടുകൂടി ഇന്ത്യൻ സിനിമാസംഗീതലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പ്രതിഭകളിലൊരാൾ കൂടിയായി ബപ്പി ലാഹിരി.
ബപ്പിയുടെ സംഗീതത്തെ സമകാലീനരിൽനിന്നു വ്യത്യസ്തമാക്കിയത് അതിന്റെ ഡിസ്കോ ശൈലിയായിരുന്നു. ബപ്പിയുടെ പാട്ടുകളിലാകെ ഡിസ്കോ ബീറ്റുകളുടെ ഉന്മാദം തുള്ളിപ്പടർന്നു. പാശ്ചാത്യസംഗീതശൈലിയിലേക്കുള്ള പരകായ പ്രവേശം പോലെ ബപ്പിയുടെ താളം ഇന്ത്യൻ യുവത്വത്തെ ഹരംകൊള്ളിച്ചു. പാരിസിലെയോ ന്യൂയോർക്കിലെയോ നിശാസംഗീതവേദികളിലെന്ന പോലെ ബപ്പിയുടെ സംഗീതം ബോളിവുഡിനെ അടങ്ങാത്ത ആരവങ്ങളിലേക്കും ആവേശത്തുടിപ്പുകളിലേക്കും കൈപിടിച്ചുനടത്തി. പാട്ടുകൾ പടിഞ്ഞിരുന്നു പാടാനും അടങ്ങിയൊതുങ്ങിയിരുന്നു കേൾക്കാനുമല്ല, മറിച്ച് ഇളകിത്തെറിച്ച്, അരങ്ങുകളെ ഇളക്കിമറിച്ച് പാടാനും ഏറ്റുപാടിപ്പാടി മതിമറക്കാനുമുള്ളതാണെന്ന് ഓരോ ഈണത്തിലൂടെയും ബപ്പി ഓർമിപ്പിച്ചു. നാദങ്ങളുടെ വിസ്മയോന്മാദമെന്നോ ഇന്ദ്രജാലമെന്നോ എങ്ങനെ വിശേഷിപ്പിച്ചാലും മതിവരാത്തൊരു മാന്ത്രികത അവശേഷിപ്പിച്ചു ബപ്പിയുടെ ഗാനങ്ങൾ. കാറ്റുവേഗത്തിൽ കാതിലൊട്ടുന്ന പാട്ടുകൾ, കൈവിരൽത്തുമ്പുകളിൽ താളത്തിന്റെ നൂൽപ്പട്ടങ്ങളെ കെട്ടഴിച്ചുവിടുന്ന പാട്ടുകൾ, കാലടികളിൽ ചിലമ്പുകെട്ടിത്തന്നു തിമിർത്തുതുള്ളിക്കുന്ന പാട്ടുകൾ. ബപ്പി ലാഹിരിയെ ഇന്ത്യയുടെ ഡിസ്കോ രാജാവ് എന്നു സംഗീതലോകം വാഴ്ത്തിയതു വെറുതെയല്ല. നൃത്തത്തിലേക്കുള്ള സ്വര ക്ഷണമായിരുന്നു ബപ്പിയുടെ ഓരോ പാട്ടും.
ബപ്പി ലാഹിരിയുടെ പാട്ടീണങ്ങളുടെ ആഘോഷപ്പെരുക്കങ്ങളായിരുന്നു എൺപതുകളിലെ ബോളിവുഡ്. മിഥുൻ ചക്രവർത്തിയും ബപ്പി ലാഹിരിയും ചേർന്നൊരുക്കിയ ഡിസ്കോ തരംഗത്തിന്റെ രാസവേഗം എത്രയെത്ര യുവഹൃദയങ്ങളിലൂടെയാണ് പൊള്ളിപ്പടർന്നുകൊണ്ടേയിരുന്നത്. ‘ഡിസ്കോ ഡാൻസർ’, ‘വാർദത്ത്’, ‘സഹാസ്’, ‘പ്യാരാ ദുഷ്മൻ’, ‘അർമാൻ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ബപ്പിയുടെ സംഗീതം നമ്മെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. 1982ൽ പുറത്തിറങ്ങിയ ഡിസ്കോ ഡാൻസർ എന്ന ചിത്രത്തിലെ ‘ജിമ്മി ജിമ്മി’ എന്ന ഗാനം ബപ്പിക്ക് ഇന്ത്യയ്ക്കു പുറത്തും ആരാധകരെ നേടിക്കൊടുത്തു.
ഡിസ്കോ വേഗത്തിൽ ഈണങ്ങളൊരുക്കിയ ബപ്പി ലാഹിരി തന്നെയാണ് ‘ഐത്ബാർ’ എന്ന ചിത്രത്തിനുവേണ്ടി ‘കിസി നസർ കോ തേരാ ഇന്ത്സാർ ആജ് ഭീ ഹായ്’, ‘ആവാസ് ദീ ഹായ്’ തുടങ്ങിയ ഗസലുകളും ചിട്ടപ്പെടുത്തിയത്. ഒരേ വിരലുകളിൽനിന്നൊഴുകിയ സംഗീതത്തിന് ചിലപ്പോൾ വേഗംകൊണ്ട് നമ്മെ അതിശയിപ്പിച്ചുണർത്താനും മറ്റു ചിലപ്പോൾ വികാരസാന്ദ്രതകൊണ്ട് നമ്മെ ശാന്തരാക്കി മയക്കാനും കഴിഞ്ഞു. 1986ൽ 33 ചിത്രങ്ങളിലായി 180 ഗാനങ്ങളൊരുക്കി ബപ്പി ലാഹിരി ഗിന്നസ് റെക്കോർഡിലും ഇടംപിടിച്ചു. അഞ്ഞൂറിലധികം ചിത്രങ്ങളിലായി അയ്യായിരത്തോളം ഗാനങ്ങൾ. ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി, പഞ്ചാബി, ഭോജ്പുരി, അസമീസ് തുടങ്ങി ഒട്ടേറെ ഭാഷകളിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ബപ്പി ലാഹിരിയുടെ സംഗീതം ഗുഡ് ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നാംകേട്ടു.
മുഹമ്മദ് റഫിക്കും കിഷോർ കുമാറിനുമൊപ്പം പാടിയ യുഗ്മഗാനങ്ങളിലൂടെ ബപ്പിയുടെ സ്വരവിലാസം ഇന്ത്യൻ സംഗീതലോകം ഹൃദിസ്ഥമാക്കുകയായിരുന്നു. ലതാ മങ്കേഷ്കർക്കും ആശാ ഭോസ്‌ലെയ്ക്കുമൊപ്പം പാടിയ ഗാനങ്ങൾ ബോളിവുഡിന് മറക്കാനാവുന്നതെങ്ങനെ? ഡിസ്കോ സംഗീതവേദികളിലെ പ്രിയപെൺസ്വരങ്ങളായി ഉഷാ ഉതുപ്പിനെയും അലീഷ ചിനായിയും കൈപിടിച്ചുയർത്തിയതിന്റെ ക്രെഡിറ്റും ബപ്പി ലാഹിരിക്കു തന്നെ. ദക്ഷിണേന്ത്യയിൽനിന്നും എസ്.ജാനകിക്കായിരുന്നു ബപ്പിയുടെ ഹിറ്റുകൾ പാടുവാനുള്ള അവസരം കൈവന്നത്.
തൊണ്ണൂറുകളെത്തിയപ്പോഴേക്കും ബപ്പിയുടെ സംഗീതം ഇടവേളകളിലേക്കു പിൻവാങ്ങിയെങ്കിലും മിഥുൻ ചക്രവർത്തിയുടെ ‘ദലാൽ’ എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവു നടത്തി ബപ്പി. പക്ഷേ, പിന്നീട് പതുക്കെ നവാഗതർക്കുവേണ്ടി ബപ്പി വഴിമാറിത്തുടങ്ങി. 2004ൽ ബപ്പിയുടെ സംഗീതം വീണ്ടും കേട്ടത് ‘ബപ്പി മാജിക്– ദി അസ്ലി ബാപ് മിക്സ്’ എന്ന റിമിക്സ് ഹിറ്റ് ഗാനങ്ങളുടെ ആൽബത്തിലൂടെയാണ്. പിന്നീട് മണി രത്നത്തിന്റെ ‘ഗുരു’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് പാടിക്കേട്ടപ്പോഴും ആരാധകർ ബപ്പി സമ്മാനിച്ച ഈണങ്ങളുടെ ഗൃഹാതുരതയിലേക്കു പിൻനടന്നു. പക്ഷേ 2006നു ശേഷം ബപ്പിയെ പിന്നീടു നമ്മൾ കൂടുതലും കണ്ടു മുട്ടിയത് ടിവി റിയാലിറ്റി ഷോകളിൽ ആയിരുന്നു.
കടുംചായക്കൂട്ടിലേക്കു തട്ടിമറിഞ്ഞ മുംബൈനഗരത്തിന്റെ രാത്രിമൗനങ്ങൾ ഉന്മാദം തേടി ഇന്നും ബപ്പിയുടെ പാട്ടുമൂളുന്നുണ്ടാകണം. കാരണം അവർക്കിന്നും ബപ്പി പ്രിയപ്പെട്ട എൽവിസ് പ്രസ്ലിയുടെ അവതാരമാണ്. എത്ര മുത്തിക്കുടിച്ചാലും മതിയും കൊതിയും തീരാതെ ഹൃദയത്തിലേക്കു പകർന്നുവാങ്ങിയ പാട്ടുലഹരിയാണ്... എന്നും എപ്പോഴും.