വിറച്ച കൈകളോടെ മൈക്ക് തൊട്ട നഞ്ചിയമ്മ, ഒപ്പം നടന്ന നഞ്ചപ്പൻ; കൂടെയാടാൻ ആളില്ലാതെ തനിച്ചായ അട്ടപ്പാടിയുടെ പാട്ടുകാരി!
അവാർഡിന്റെ വിവാദങ്ങൾ ചുരം കയറിയെത്താത്ത ഊരകത്ത് നിറചിരിയോടെ ഓർമകൾ പങ്കുവച്ച് നഞ്ചിയമ്മ നഞ്ചിയമ്മ പാടി നടന്ന വഴികളിലൊക്കെ പിന്നാലെ ആടി നടക്കാൻ നഞ്ചപ്പനുണ്ടായിരുന്നു. ആടുകളെയും മാടുകളെയും മേച്ച് അട്ടപ്പാടിയിലെ കാടകങ്ങളില്‍ അവർ ഒരുമിച്ചു ചുവടുവച്ചു. ആട്ടും പാട്ടുമായി കാടിറങ്ങിയപ്പോഴും കൈപിടിക്കാന്‍
അവാർഡിന്റെ വിവാദങ്ങൾ ചുരം കയറിയെത്താത്ത ഊരകത്ത് നിറചിരിയോടെ ഓർമകൾ പങ്കുവച്ച് നഞ്ചിയമ്മ നഞ്ചിയമ്മ പാടി നടന്ന വഴികളിലൊക്കെ പിന്നാലെ ആടി നടക്കാൻ നഞ്ചപ്പനുണ്ടായിരുന്നു. ആടുകളെയും മാടുകളെയും മേച്ച് അട്ടപ്പാടിയിലെ കാടകങ്ങളില്‍ അവർ ഒരുമിച്ചു ചുവടുവച്ചു. ആട്ടും പാട്ടുമായി കാടിറങ്ങിയപ്പോഴും കൈപിടിക്കാന്‍
അവാർഡിന്റെ വിവാദങ്ങൾ ചുരം കയറിയെത്താത്ത ഊരകത്ത് നിറചിരിയോടെ ഓർമകൾ പങ്കുവച്ച് നഞ്ചിയമ്മ നഞ്ചിയമ്മ പാടി നടന്ന വഴികളിലൊക്കെ പിന്നാലെ ആടി നടക്കാൻ നഞ്ചപ്പനുണ്ടായിരുന്നു. ആടുകളെയും മാടുകളെയും മേച്ച് അട്ടപ്പാടിയിലെ കാടകങ്ങളില്‍ അവർ ഒരുമിച്ചു ചുവടുവച്ചു. ആട്ടും പാട്ടുമായി കാടിറങ്ങിയപ്പോഴും കൈപിടിക്കാന്‍
അവാർഡിന്റെ വിവാദങ്ങൾ ചുരം കയറിയെത്താത്ത ഊരകത്ത് നിറചിരിയോടെ ഓർമകൾ പങ്കുവച്ച് നഞ്ചിയമ്മ
നഞ്ചിയമ്മ പാടി നടന്ന വഴികളിലൊക്കെ പിന്നാലെ ആടി നടക്കാൻ നഞ്ചപ്പനുണ്ടായിരുന്നു. ആടുകളെയും മാടുകളെയും മേച്ച് അട്ടപ്പാടിയിലെ കാടകങ്ങളില്‍ അവർ ഒരുമിച്ചു ചുവടുവച്ചു. ആട്ടും പാട്ടുമായി കാടിറങ്ങിയപ്പോഴും കൈപിടിക്കാന്‍ നഞ്ചപ്പനുണ്ടായിരുന്നു. ഒടുവിൽ ദേശീയ അവാർഡിന്റെ പൊൻ തിളക്കവുമായി അട്ടപ്പാടി കയറുമ്പോൾ നഞ്ചിയമ്മയുടെ കൈ പിടിക്കാൻ നഞ്ചപ്പനില്ല. ആ കരുതൽ വിടവാങ്ങിയിട്ട് 10 വർഷമാകുന്നു.
അട്ടപ്പാടിയുടെ മരുമകളായി കയറിവന്ന പാട്ടുകാരിയായിരുന്നു നഞ്ചിയമ്മ. തമിഴ്നാട്ടിലെ ആലങ്കണ്ടി പുതൂരിൽനിന്ന് അട്ടപ്പാടിയിലെ നക്കുപ്പതിയിലേക്കു നഞ്ചിയമ്മ എത്തിയിട്ടു കാലമേറെയായി. നക്കുപതി ഊരിലെ നഞ്ചപ്പനെ വിവാഹം ചെയ്യുമ്പോൾ നഞ്ചിയമ്മയ്ക്കു 18 വയസ്സ്. നഞ്ചപ്പന് ഇരുപതും. ആടിനെയും മാടിനെയും മേച്ചായിരുന്നു അവരുടെ ഉപജീവനം. നക്കുപ്പതി പിരിവ് ഊരിൽനിന്നു പച്ചപ്പും വെള്ളവുമുള്ള കാടകങ്ങളിലേക്കായിരുന്നു നിത്യയാത്ര. ആ വഴികൾക്കു നഞ്ചിയമ്മയുടെ പാട്ടുകൾ കാണാപാഠമായി. തമിഴും മലയാളവും ഗോത്രഭാഷയും ഇടകലർന്ന വാക്കുകളിലേക്കു കാടിന്റെ സംഗീതം നിറച്ചായിരുന്നു നഞ്ചിയമ്മ പാട്ടുകളൊരുക്കിയത്. സ്വന്തം അനുഭവങ്ങളും ആശങ്കകളും ആഗ്രഹങ്ങളുമായിരുന്നു നഞ്ചിയമ്മയുടെ പാട്ടുകൾ. നഞ്ചിയമ്മയെ ആരും പാട്ടു പഠിപ്പിച്ചിട്ടില്ല. എഴുതാനും വായിക്കാനും അറിയാത്ത നഞ്ചിയമ്മ ആ വരികളൊക്കെ മനസ്സിൽ വരച്ചിട്ടു. ആ കാലത്ത് അട്ടപ്പാടിയിൽ സ്കൂളുകൾ ഉണ്ടായിരുന്നെങ്കിൽ ആദ്യം ക്ലാസ്സിൽ കയറിയേനെ എന്നു നഞ്ചിയമ്മ. എങ്കിലും സ്വന്തം പേരെഴുതാനും ഒപ്പിടാനും നഞ്ചിയമ്മ പഠിച്ചെടുത്തു.
പതിമൂന്നാം വയസ്സിലാണ് നഞ്ചിയമ്മ പാട്ടിനൊപ്പം കൂട്ടുകൂടിയത്. മനസ്സിൽ തോന്നിയതൊക്കെ പാടിനടന്ന കാലം. നഞ്ചപ്പന്റെ ഭാര്യയായി അട്ടപ്പാടിയിൽ എത്തിയ ശേഷമായിരുന്നു നഞ്ചിയമ്മ ശരിക്കും പാട്ടുകാരിയായത്. നഞ്ചിയമ്മയുടെ പാട്ടുകൾക്കൊപ്പം നഞ്ചപ്പൻ നൃത്തം ചവിട്ടി. കുടിലുകൾ നിറഞ്ഞ ഊരിലെ ആഘോഷങ്ങളിലെല്ലാം നഞ്ചിയമ്മയുടെ പാട്ട് പതിവായി. അമ്പലങ്ങളിലും വീടുകളിലും ആട്ടവും പാട്ടുമായി നഞ്ചിയമ്മയും പാട്ടും വളർന്നു.
അഹാഡ്സിലെ പരിപാടിയിലാണ് നഞ്ചിയമ്മ ആദ്യമായി മൈക്കിനു മുന്നിലെത്തിയത്. വിറച്ച കൈകളോടെ മൈക്കിനെ തൊട്ട ഓർമ ഇപ്പോഴും നഞ്ചിയമ്മയുടെ വിരൽതുമ്പിലുണ്ട്. ആദിവാസി കലാകാരനും നടനും വനംവകുപ്പ് ഉദ്യോഗസ്ഥനുമായ പഴനിസ്വാമിയാണു നഞ്ചിയമ്മയെ ലോകത്തിനു പരിചയപ്പെടുത്തിയത്. ആസാദ് കലാസംഘം അട്ടപ്പാടി ചുരമിറങ്ങിയപ്പോൾ നഞ്ചിയമ്മ സംഘത്തിലെ പ്രധാന ഗായികയായി. ഇളയ കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴായിരുന്നു നഞ്ചിയമ്മയുടെ വയനാട്ടിലെ ആദ്യ പരിപാടി. പിന്നീട് ഇടുക്കിയിലും നഞ്ചിയമ്മ പാടി. ആ പാട്ട് യാത്ര കേരളത്തിലെ ഓരോ കോണിലേക്കും വളർന്നു. ഒട്ടേറെ പുരസ്കാരങ്ങളും നഞ്ചിയമ്മയെ തേടിയെത്തി.
ഗൂളിക്കടവിലെ കൊട്ടകയിൽ ആദ്യമായി സിനിമ കാണിക്കാൻ കൊണ്ടുപോയത് നഞ്ചപ്പനായിരുന്നു. സിനിമയും പാട്ടുകളും ഇഷ്ടമായെങ്കിലും ഒരു വരി പോലും മനസ്സിൽ കയറിയില്ല. സിനിമാ പാട്ടുകൾ പാടാൻ ഇന്നുവരെ മനസ്സിൽ തോന്നിയിട്ടുമില്ല. എന്നിട്ടും സിനിമയും സിനിമാ പാട്ടും നഞ്ചിയമ്മയെത്തേടി ഊരു ചുറ്റി.
അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിർമിച്ച് അധ്യാപിക സിന്ധു സാജൻ സംവിധാനം ചെയ്ത ‘അഗ്ഗെദ് നായാഗ’ എന്ന ഹൃസ്വചിത്രമാണു നഞ്ചിയമ്മയുടെ ആദ്യ സിനിമ. 2015ൽ ഇതിനു സംസ്ഥാന ടെലിവിഷൻ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2016ൽ സംസ്ഥാന പുരസ്കാരം നേടിയ റാസി മുഹമ്മദിന്റെ ‘വെളുത്ത രാത്രികൾ' എന്ന ചിത്രത്തിലെ 5 പാട്ടുകൾ പാടിയതും നഞ്ചിയമ്മയാണ്.
പഴനി സ്വാമി വഴിയാണ് നഞ്ചിയമ്മ അയ്യപ്പനും കോശിയും എന്ന സിനിമയിലേക്ക് എത്തിയത്. നഞ്ചിയമ്മയെ സംവിധായകൻ സച്ചി ആദ്യം പാടിക്കുകയായിരുന്നു. 14 പേരുമായി കൊച്ചിയിലെത്തിയാണു പാടിയത്. അഭിനയിക്കാനുമുണ്ടെന്ന് അറിഞ്ഞെങ്കിലും ക്യാമറയ്ക്കു മുന്നിലെത്താൻ പിന്നെയും ദിവസങ്ങളെടുത്തു. സിനിമയുടെ വിജയത്തോളം വളർന്ന നഞ്ചിയമ്മയുടെ ഊരും വീടും കാണാൻ വരുമെന്ന് പലവട്ടം സച്ചി പറഞ്ഞിരുന്നു. അവസാനമായി വിളിക്കുമ്പോൾ കുടുംബത്തോടൊപ്പം നക്കുപ്പതിയിലേക്കു വരാമെന്നായിരുന്നു സച്ചി പറഞ്ഞത്. ഊരിലേക്കു വന്നാൽ എന്തു തരും എന്നായിരുന്നു സച്ചിയുടെ ചോദ്യം. ‘റാഗി പുട്ട്’ ഉണ്ടാക്കിത്തരാം എന്ന വാൽസല്യത്തിൽ സച്ചി അലിഞ്ഞു. പക്ഷേ, ആശുപത്രിക്കിടക്കയിലായ സച്ചിയുടെ മരണവാർത്തയാണ് നക്കുപ്പതി ഊരിലേക്കെത്തിയത്. അന്ന് സച്ചിയെക്കാണാൻ നഞ്ചിയമ്മ ചുരമിറങ്ങി. അന്നു പെയ്ത കണ്ണീർമഴ ഇന്നും തോർന്നിട്ടില്ല. കുടുംബാംഗങ്ങൾ മരിച്ചു കിടന്നപ്പോൾ പോലും കരയാതെ പിടിച്ചുനിന്ന നഞ്ചിയമ്മയ്ക്ക് സച്ചി ഇന്നും നോവാണ്.
കല്ലടിക്കോട്ടെ തിയറ്ററിലാണ് നഞ്ചിയമ്മയും കുടുംബവും അയ്യപ്പനും കോശിയും കണ്ടത്. തമിഴ്നാട്ടിലെ ഊരിൽനിന്നു കുടുംബക്കാരും അന്നു സിനിമ കാണാൻ എത്തി. നഞ്ചിയമ്മയ്ക്കൊപ്പം താമസിച്ചായിരുന്നു മടക്കം. അയ്യപ്പനും കോശിക്കും ശേഷം നഞ്ചിയമ്മയ്ക്ക് ഊരിൽ കഴിയാൻ നേരം കിട്ടിയിട്ടില്ല. സിനിമയിലും പരിപാടികളിലും പങ്കെടുക്കാൻ സമയം തികയാതെ വന്നപ്പോൾ ആടുമാടുകളെ മേയ്ക്കലും ഒഴിവാക്കി. കോവിഡിന്റെ വരവോടെ പരിപാടികൾ പലതും മുടങ്ങിപ്പോയെങ്കിലും സിനിമ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ തമിഴ് സിനിമയ്ക്കു വേണ്ടിയും നഞ്ചിയമ്മ പാടി. ആ ഗാനം ഉടൻ പുറത്തിറങ്ങും. സ്റ്റേഷൻ 5, ചെക്കൻ തുടങ്ങി ഒട്ടേറെ മലയാളം സിനിമകളുടെയും ഭാഗമായി.
ദുബായിലും അടുത്തിടെ നഞ്ചിയമ്മ പാട്ടുമായി പോയി. ഒട്ടേറെ പരിപാടികളിൽ അതിഥി താരം കൂടിയാണ് നഞ്ചിയമ്മ. ദുബായിൽ അടുത്ത മാസം വീണ്ടുമൊരു പരിപാടിക്കുള്ള തയാറെടുപ്പിലാണ്. ദേശീയ അവാർഡ് ലഭിച്ച വിവരം അറിഞ്ഞതോടെ ഊരിൽ വീണ്ടും തിരക്കായി. നഞ്ചിയമ്മയെ തേടി ഒട്ടേറെപ്പേരാണ് അഭിനന്ദനം അറിയിക്കാൻ എത്തുന്നത്. പ്രശസ്ത വ്യക്തികളടക്കം നിരവധിപേർ ഫോണിലൂടെയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. തനിക്ക് ആരും പാട്ടു പഠിപ്പിച്ചു തന്നില്ലെങ്കിലും പുതിയ തലമുറയ്ക്ക് തന്റെ പാട്ടുകൾ കൈമാറാനുള്ള ഒരുക്കത്തിലാണ് നഞ്ചിയമ്മ. മകൻ ശ്യാംകുമാറിനും സഹോദരി മരുതിക്കുമൊപ്പമാണ് ഇപ്പോൾ നഞ്ചിയമ്മയുടെ യാത്രകൾ. ഊരിൽ നിന്നുള്ള ഓരോ യാത്ര തുടങ്ങുമ്പോഴും നഞ്ചിയമ്മ നഞ്ചപ്പനെ ഓർക്കും. കാരണം നഞ്ചിയമ്മ സഞ്ചരിച്ച വഴികളിലൊക്കെ പിന്നാലെ വരാൻ നഞ്ചപ്പനുണ്ടായിരുന്നു. ആ ഓർമകളുടെ കൈപിടിച്ച് നഞ്ചിയമ്മ വീണ്ടും ചുരമിറങ്ങുന്നു... ഒരുപാടു മനസ്സുകളിലേക്ക് പാട്ടായി ചേക്കാറാൻ...