പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണിഗായികയുമായ രേണുക അരുൺ നിർമിച്ച 'മാരവൈരി' എന്ന മ്യൂസിക് ആൽബം രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടുന്നു. പുണെയിൽ നടന്ന ഗ്രെയ്റ്റ് മെസെജസ് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മ്യൂസിക് വിഡിയോ ആയി മാരവൈരി തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ  മിലിറ്റല്ലോ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ലോസ് ഏഞ്ചലസ് ഇന്റർനാഷണൽ സിനി ഫെസ്റ്റിവൽ തുടങ്ങിയ പ്രമുഖ മേളകളിൽ ഔദ്യോഗിക എൻട്രി ആയി 'മാരവൈരി' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഭിന്നലൈംഗികതയുടെ ആഘോഷക്കാഴ്ചകളാണ് 'എൽ.ജി.ബി.ടി ആന്തം മാരവൈരി' ഒരുക്കിയിരിക്കുന്നത്. പ്രണയത്തെ ഏറ്റവും തീവ്രവും സൂക്ഷ്മവുമായി ഈ മ്യൂസിക് വിഡിയോ പകർത്തുന്നു. കാമമല്ല, പ്രണയമാണ് ഇതിന്റെ കാതൽ. ഒരാളുടെ ലിംഗവും ലൈംഗികതയും അയാളുടെ തിരഞ്ഞെടുപ്പാണെന്ന് അടിവരയിടുന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയുടെ പശ്ചാത്തലത്തിലാണ് ഭിന്നലൈംഗികതയെ പ്രമേയമാക്കി 'മാരവൈരി'യെ രേണുക അണിയിച്ചൊരുക്കിയത്.  

യുവസംവിധായകൻ  ജിതിൻ ലാൽ ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. കേതകി നാരായണനും ആരുഷി വേദികയുമാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ത്യാഗരാജ കൃതിയായ മാരവൈരിയെ 'കർണാടിക് പ്രോഗ്രസീവ് റോക്ക്' ആയി സംഗീത ആസ്വാദകരിലേക്ക് എത്തിക്കുകയാണ് രേണുക. കൊച്ചിയിൽ വച്ച് പ്രശസ്ത കർണാടക സംഗീതജ്ഞ ബോംബെ ജയശ്രീയാണ് 'മാരവൈരി' റിലീസ് ചെയ്തത്.