ഏറ്റവും ഇഷ്ടപ്പെട്ട ഗാനം പ്രിയഗായികയുടെ ശബ്ദത്തിൽ ലൈവായി ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനായിക സംയുക്ത മേനോൻ. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന പാടാം നമുക്ക് പാടാം റിയാലിറ്റി ഷോയുടെ വേദിയിലായിരുന്നു അതു സംഭവിച്ചത്. 'മലർകളെ...' എന്ന ഗാനം പാടിത്തരാമോ എന്നു സംയുക്ത ചോദിച്ചതും, എ.ആർ റഹ്മാൻ ഈണമിട്ട അതിസുന്ദരമായ ആ ഗാനം ചിത്ര പാടിക്കൊടുക്കുകയും ചെയ്തു.

എഴുന്നേറ്റു നിന്ന് കയ്യടിച്ചുകൊണ്ടാണ് കാണികൾ ചിത്രയുടെ ആലാപനത്തെ സ്വീകരിച്ചത്. യുഗ്മഗാനം ഒറ്റക്ക് പാടുന്നത് വെല്ലുവിളി ആണെന്നും അതാണ് സംയുക്തയുടെ അഭ്യർത്ഥനയെത്തുടർന്ന് ചിത്ര ചെയ്തു തന്നതെന്നുമായിരുന്നു സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ പ്രതികരണം.  

'മലർകളെ...' തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനമാണെന്നും വർഷങ്ങളായി ഈ ഗാനം കേട്ട് ആസ്വദിക്കാറുണ്ടെന്നും സംയുക്ത മേനോൻ പറഞ്ഞു.  ഈ ഗാനം അത് യഥാർഥത്തിൽ പാടിയ ആളോട് ഒന്ന് പാടി തരാമോ എന്ന് ചോദിച്ചപ്പോള്‍ അക്കാര്യം അംഗീകരിക്കുന്ന ഒരു അവസ്ഥയിലേക്ക് തന്റെ ജീവിതം മാറിയല്ലോ എന്നോർക്കുമ്പോള്‍ അതിൽ ഏറെ അത്ഭുതം തോന്നുന്നു എന്നും സംയുക്ത പറഞ്ഞു.  പ്രിയ ഗായികയെ ആലിംഗനം ചെയ്ത് കാലിൽ തൊട്ട് അനുഗ്രഹവും വാങ്ങാനും സംയുക്ത മറന്നില്ല. 

എടക്കാട് ബെറ്റാലിയൻ 06 എന്ന ചിത്രത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായാണ് സംയുക്ത റിയാലിറ്റി ഷോയുടെ വേദിയിലെത്തിയത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തിലെ നീ ഹിമമഴയായ് വരൂ എന്ന ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എങ്കിലും സംയുക്തയെ കാണുമ്പോൾ ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്’ എന്ന ഗാനമാണ് തനിക്ക് ഓർമ വരുന്നതെന്ന് കെ.എസ് ചിത്ര പറഞ്ഞു. മത്സരാർഥികളോടൊപ്പം ഏറെ സൗഹൃദം പങ്കിട്ട സംയുക്ത, എടക്കാട് ബെറ്റാലിയൻ 06–ന്റെ വിശേഷങ്ങൾ പങ്കു വച്ചതിന് ശേഷമാണ് വേദി വിട്ടത്.