തിരുവനന്തപുരത്തെ മുക്താങ്കൻ എന്ന സംഗീത പഠന സ്ഥാപനത്തിലെ വിദ്യാർഥികൾ ശിശുദിനസമ്മാനമായി ഒരു ഗാനം പുറത്തിറക്കി. കുട്ടിത്തത്തെ ഓർമിപ്പിച്ച് ഒരുക്കിയ ഗാനത്തിൽ ഒൻപത് പേർ അഭിനയിച്ചിരിക്കുന്നു. ആറ് മലയാളി വിദ്യാർഥികൾ ചേർന്നാണ് ബംഗാളി ഭാഷയിലുള്ള ഗാനം ആലപിച്ചത്. അവരുടെ ആലാപനശൈലി തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. സ്ഥാപനത്തിലെ സംഗീതാധ്യാപികയായ അഭ്രാദിതയാണ് പാട്ട് റിലീസ് ചെയ്തത്.

രവീന്ദ്രനാഥ ടാഗോറിന്റെ കൃതിയാണ് ഇവർ ആവിഷ്കരിച്ചിരിക്കുന്നത്. നിഖിൽ ശങ്കർ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നു. ആശയവും നിഖിലിന്റേതാണ്. ഇത് രണ്ടാം തവണയാണ് മുക്താങ്കൻ വിഡിയോ ഗാനം പുറത്തിറക്കുന്നത്.

എത്ര വളർന്നാലും എല്ലാവരുടെയും ഉള്ളിൽ കുട്ടിത്തമുണ്ടാകും. പലപ്പോഴും നാം നമ്മളെ കുട്ടിയായി പരിഗണിക്കാറുമുണ്ട്. ഏത് സാഹചര്യത്തിലായാലും കുഞ്ഞുങ്ങൾ സന്തോഷത്തിലായിരിക്കും. അവരുടെ നിഷ്കളങ്കതയാണ് അവരെ എപ്പോഴും സന്തോഷിപ്പിക്കുന്നത്. ഇക്കാര്യമാണ് പാട്ടിൽ പറഞ്ഞു വയ്കക്കുന്നതെന്ന് അഭ്രാദിത മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ആകെ എൺപതോളം വിദ്യാർഥികളാണ് മുക്താങ്കൻ സംഗീത പഠന സ്ഥാപനത്തിലുള്ളത്. മലയാളത്തിന്റെ പ്രിയ ഗായിക രാജലക്ഷ്മി സംഗീതം പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.