നീണ്ട ഇടവേളയ്ക്കു ശേഷം ഒരു മലയാള ചലച്ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. ജയസൂര്യ നായകനായ പ്രജേഷ് സെന്‍ ചിത്രം ‘വെള്ളം’. ചിത്രത്തിലെ പാട്ടുകൾക്ക് കണ്ണൂരിൽ നിന്നുള്ള രണ്ടു ഗായകർ പിന്നണിയിൽ സ്വരമായിട്ടുണ്ട്. അന്ധതയെ സംഗീതം കൊണ്ട് അതിജീവിക്കുന്ന അനന്യയും അധ്യാപകനായിരുന്ന വിശ്വനാഥനും. 

അനന്യയുടെ പാട്ടിനെക്കുറിച്ച് 2019 അത്തം ദിനത്തിലാണ് ആദ്യ വാർത്ത പുറത്തു വന്നത്. അത് ശ്രദ്ധയില്‍പ്പെട്ട പ്രജേഷ് സെന്‍ തന്‍റെ പുതിയ ചിത്രത്തില്‍ അനന്യയ്ക്ക് അവസരം നല്‍കാൻ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അനന്യയുടെ ശബ്ദം വൈറലായതോടെ പ്രമുഖരുൾപ്പെടെ നിരവധി പേർ പ്രശംസിച്ചും പിന്തുണ അറിയിച്ചും രംഗത്തെത്തിയിരുന്നു. കാഴ്ചപരിമിതിയുണ്ടെങ്കിലും സംഗീതത്തിലൂടെ ജീവിതത്തോടു പൊരുതി ജയിക്കുകയാണ് അനന്യ. ഇനിയും നിരവധി സിനിമകളിൽ പാടണമെന്ന ആഗ്രഹത്തോടെ തന്നെ. 

അധ്യാപകനായിരുന്ന തളിപ്പറമ്പ് കീഴീറ്റൂരിലെ വിശ്വനാഥന്‍ അമ്പത്തിയൊന്നാം വയസിലാണ് ആദ്യമായി സിനിമയില്‍ പാടുന്നത്. ചെറുപ്പം മുതല്‍ സംഗീതം പഠിക്കുന്ന വിശ്വനാഥന്‍റെ ആഗ്രഹ സാഫല്യമാണ് വെള്ളം സിനിമയിലെ ഗാനം. വെള്ളം തിയറ്ററിലെത്തുന്നതിനു മുൻപ് അനന്യയെ കാണാന്‍ വിശ്വനാഥന്‍ കണ്ണൂര്‍ വാരത്തെ വീട്ടിലെത്തിയിരുന്നു. ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ചതിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്.